rajasooyam

Friday, July 31, 2020

ഓർമ്മത്തിരകൾ-7

 

(1996)

 

എട്ടേകാല് – എട്ടര- ഏറിയാൽ എട്ടേമുക്കാല്. അമ്പാട്ടെ നന്ദകുമാരൻ നായര് ആപ്പീസിൽ വരുന്നുണ്ടെങ്കിൽ അതിനകം എത്തിയിരിക്കും.

അതുവിട്ട് പോവാറില്ല.

(അരിമ്പൂരെ ഈ സ്ഥാനി നായർ അനതിവിദൂര ഭാവിയിൽ മേനോനാവും. ഏതോ ഒരു ചെറിയ പേപ്പറേ കിട്ടാനുള്ളൂ. അതും വിത്ത് ബുക്സാണ്)

മാർച്ച് മാസത്തിലെ ഒരു ദിവസം നേരം മണി ഒമ്പതായിട്ടും വുഡ്ബിമേനോനെ കാണാനില്ല.

ഇന്നിനി വരവുണ്ടാവില്ല. ബിആർ ആത്മഗതം പറഞ്ഞത് പ്രകാശമായിപ്പോയി. അത് കേൾക്കേണ്ട താമസം സെക് ഷനിൽ ഹാജരുണ്ടായിരുന്ന മറ്റ് നാലുപേരും സ്വിച്ചിട്ടതുപോലെ പണി തുടങ്ങി. ഇൻവേഡ് പേപ്പറും സർവീസ് ബുക്കും ബില്ലും ലീവുമെല്ലാം നെല്ലുകുത്തുമിഷ്യനിൽ നിന്ന് അരിവരുന്നപോലെ മണിമണിയായി ക്ലിയറായിത്തുടങ്ങി. വന്നോർക്കെല്ലാം ഇഷ്ടാനുസാരം പേസ്ലിപ്പും കൊടുത്തു. പിന്നെ പത്തര മണിയായപ്പോൾ ചായകുടിക്കാൻ പോയി. ചായയും കടിയും കഴിച്ച് വർദ്ധിതവീര്യരായി തിരിച്ചെത്തി. (ബിക്കോസ് കേസരിയായിരുന്നു കടി).

വീണ്ടും പണിതുടങ്ങി...

അപ്പോൾ ദാ കേറിവരുന്നു പാദത്തെ ചുംബിക്കുന്ന തോൾസഞ്ചിയും ശപ്പറശിപ്പറ തലമുടിയുമായി വിയർത്തുകുളിച്ച് ന.കു.നായർ!

വന്നവഴി അദ്ദേഹം സ്വിച്ചിന്റെ നേർക്കാണ് പോയത്. പിന്നെ ഫാൻ ഫുൾ സ്വിങ്ങിലാക്കി സീറ്റിൽ വന്ന് കണ്ണുമടച്ച് പ്രാർത്ഥനാനിരതദ്രവ്യമെന്നപോലെ ഒറ്റയിരിപ്പാണ്, ആരോടും ഒന്നും ഉരിയാടാതെ. വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു. ആ താ‍ടിരോമങ്ങളിൽ ഊറിനിന്നിരുന്ന സ്വേദകണങ്ങൾ ട്യൂബ് ലൈറ്റിൽനിന്നുതിർന്ന കതിർക്കണങ്ങളേറ്റ് മുത്തുമണികൾ പോലെ പ്രശോഭിച്ചു! (എങ്ങനിണ്ട്‌?)

ജയന്തി പദ്മിനിയെ നോക്കി; എന്താ പ്രശ്നം?

പത്മിനി മേരിത്തമ്പിയെ നോക്കി; എന്താണ് കാര്യം?

മേരിത്തമ്പി അശോകനെ നോക്കി; വാട്ട് ഹേപ്പെൻ ഡ്?

അശോകൻ ബിആറിനെ നോക്കി; സാറൊന്ന് ചോദിക്ക്.

ഒടുവിൽ മേശയ്ക്കകത്ത് പേപ്പറ് മുറിക്കാൻ വെച്ചിരുന്ന കത്തിയെടുത്ത് ബിആർ മൌനം മുറിച്ചു.

-ന.ന്ദോ

-എ.ന്ദോ

-എന്തുപറ്റി?

-ഒന്നൂല്ല്യ

-അത് കള

-സത്യം പറയാം

-പറയൂ

-പശു പറ്റിച്ചു

-പശുവോ

-അതന്നെ

-അതെങ്ങനെ
-രാവിലെ മൂത്രമൊഴിപ്പിക്കാൻ വേണ്ടി തൊഴുത്തീന്ന് അഴിച്ചുകൊണ്ടുവന്നതാണ്

-എന്നിട്ട്

-ഏതായാലും പല്ലുതേച്ചിട്ട് തിരിച്ചുകൊണ്ടുകെട്ടാമെന്നു കരുതി ഞാൻ പല്ലുതേയ്ക്കാനിരുന്നു

-ആര്ടേ? പശൂന്റ്യോ?

-ഇത്തരം കൊനുഷ്ഠ് ചോദ്യങ്ങളേ ബീആറിന്റെ നാവീന്ന് വരൂ

-എന്നാ അത് വിട്. എന്നിട്ടെന്തുണ്ടായി?

-കയറ് എങ്ങും കെട്ടീട്ട്ണ്ടായിരുന്നില്ല. പല്ല് തേച്ചുകൊണ്ടിരുന്നപ്പോഴാണ് ആ അനൌൺസ് മെന്റ് കേട്ടത്

-എന്തനൌൺസ് മെന്റ്?

-പ്രിയപ്പെട്ട നാട്ടുകാരേ, സഹകാരികളേ, സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് അരിമ്പൂർ ഗവണ്മെന്റ് മാപ്പിള യൂപ്പീസ്കൂൾ ഗ്രൌണ്ടിൽ ഉടൻ ഹാജരാവുക

-ച്ചാൽ?

-ഞാൻ ആ വിളി പ്രതീക്ഷിച്ചോണ്ടിരിക്കയായിരുന്നു. നാട്ടുകാരെല്ലാവരും കൂടി ജേസിയുടെ സംവിധാനത്തിൽ ഒരു ജനകീയ സിനിമ പിടിക്കണ് ണ്ടേയ്.

-അതെന്ത് സിനിമ?

-തികച്ചും ജനകീയം. ഒരു സങ്കീർത്തനം പോലെ എന്നാണ് പേര്. ആയിരം രൂപയാണ് ഒരു ഷെയറിന്. ഷെയറെടുക്കുന്നോർക്കെല്ലാം അഭിനയിക്കാൻ ചാൻസ് കിട്ടുമെന്ന് പറഞ്ഞിരുന്നു. എന്താ വിളിക്കാത്തേ വിളിക്കാത്തേന്ന് വിചാരിച്ചിരിക്കയായിരുന്നു ഞാൻ. അന്നേരമാണ് സ്വർഗ്ഗത്തിൽനിന്നെന്നപോലെ ആ വിളി വന്നത്

-ങ! എന്നിട്ട്?

-ആ വിളി കേട്ടതും..

-കേട്ടതും?

-ഒരൊറ്റ ഓട്ടമായിരുന്നു

-പശുവോ?

-ദേ വീണ്ടും കൊനുഷ്ഠ്. ഓടിയത് ഞാനാണെന്നേയ്

-എങ്ങോട്ട്

-ഗ്രൌണ്ടിലേക്ക്

-അപ്പൊ പശു?

- അതിന്റെ കാര്യം ഞാൻ പാടേ മറന്നു.

-അല്ലാ. അതിൽ നന്ദനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ. ഒരു പശൂനെ വേണോ അതോ സിനിമയിലഭിനയിക്കണോ എന്നാരെങ്കിലും ചോദിച്ചാൽ സിനിമയിലഭിനയിച്ചാ മതീന്നേ ആരും പറയൂ. അതു പോട്ടെ. എന്നിട്ട് ഏതു റോളാണ് കിട്ടിയത്?

-അതല്ലേ ട്രാജഡി. അവിടെ ചെന്നപ്പോളാണറിയണത് ഒരു ജാഥ ചിത്രീകരിക്കാൻ വേണ്ടിയാണ് അവർ കൂവി വിളിച്ച് ആളെ കൂട്ടിയതെന്ന്. എതായാലും അവിടം വരെ ചെന്നതല്ലേ, ജാഥയിലും തദ്വാരാ സിനിമയിലും ഒരു സെക്കൻഡെങ്കിൽ ഒരു സെക്കൻഡ് മുഖം കാണിച്ച് പോരാമെന്ന് ഞാനും കരുതി. ആൾക്കൂട്ടത്തിന്റെ മുന്നിൽ തന്നെ സ്ഥാനവും പിടിച്ചു. മണി എട്ടായി. ഒമ്പതായി .പത്തായി. പകൽ പഴുത്തുതുടങ്ങി. പക്ഷേ..

-പക്ഷേ?

-ആ മോഹം വെറും ജലരേഖയായിപ്പോയി ബിആർ...

-എന്തുപറ്റി?

-പത്തരയായപ്പൊ മൈക്കിലൂടെ അനൌൺസ് മെന്റ്; ജാഥയുടെ ചിത്രീകരണം കഴിഞ്ഞൂന്നും ജനങ്ങൾക്ക് പിരിഞ്ഞുപോകാമെന്നും!

-അതെങ്ങനെയാണ് ആൾക്കൂട്ടത്തിന്റെ മുമ്പിൽ നിൽക്കുന്ന നന്ദനറിയാതെ..?

-ആകെ നൂറ് പേരെയേ ജാഥക്ക് വേണ്ടിയിരുന്നുള്ളൂ. ജനക്കൂട്ടത്തിന്റെ പിന്നീന്ന് അവര് നൂറുപേരെ സെലക്റ്റ് ചെയ്തു. ഷൂട്ടിങ്ങും നടത്തി. മുമ്പില് നിന്ന് വെയിലുകൊണ്ടവർ യാതൊന്നുമറിഞ്ഞില്ല.

-ആ അനൌൺസ്മെന്റ് കേട്ടപ്പൊ ശെരിക്കും എന്താണ് തോന്നിയത്?

-എനിക്കെന്റെ പശൂനെ ഓർമ്മ വന്നു.

-പിന്നെ തിരിഞ്ഞൊരോട്ടമായിരുന്നു അല്ലേ

-അതേ. പക്ഷേ പശു നിന്നേടത്ത് ഒരു കുന്തി ചാണം മാത്രണ്ട്!

-പിന്നെ പശൂനേം തേടിയായി ഓട്ടം അല്ലേ

-നാടിന് നെടുകേയും കുറുകേയും  ക്രോസ് കണ്ട്രി ഓടി ഞാൻ ഈ പരുവമായി!

-എന്നിട്ട് തൊണ്ടിസാധനം കണ്ടുകിട്ടിയോ?

-കണ്ടുകിട്ടി

-എവിടെയുണ്ടായിരുന്നു?

-ഞാൻ കറങ്ങിത്തിരിഞ്ഞ് വീട്ടിൽ ചെല്ലുമ്പൊ അത്ണ്ട് തൊഴുത്തില് നിക്കണ്!


ഓർമ്മത്തിരകൾ-6

 

(1996)

 

പി.കുഞ്ഞിരാമൻ നായരെ നമ്മൾ ‘നഖശിഖാന്തം കവി’ എന്നു വിളിക്കാറില്ലേ. അതുപോലെ  ‘നഖശിഖാന്തം വിപ്ലവകാരി’ എന്നു വിശേഷിപ്പിക്കാവുന്ന ഒരാ‍ളാണ് വി.ശ്രീകുമാർ. നോക്കൂ, ആ ഇനീഷ്യല് തന്നെ അതിന്റെ സൂചകമാണ്. ച്ചാൽ ഊണിലും ഉറക്കത്തിലും സഖാവിന് വിപ്ലവത്തെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയില്ല.

 

ഉറങ്ങാൻ കിടക്കുമ്പോൾ വിപ്ലവഗാനങ്ങൾ കേൾക്കുന്നത് സഖാവിന്റെ ഒരു ശീലമാണ്. പറയുമ്പോൾ എല്ലാം പറയണമല്ലൊ. ഗാനാസ്വാദനത്തിന്റെ കാര്യത്തിൽ സഖാവിന്റെ ശ്രീമതിയും അത്ര മോശമല്ല. പക്ഷേ അവർക്ക് ഹിന്ദുസ്ഥാനി സംഗീതത്തിലാണ് കമ്പമെന്നു മാത്രം. മലയാളം പാട്ടുകൾ ഇഷ്ടമല്ലെന്നല്ല. സഖാവ്  വാങ്ങിക്കൊണ്ടുവരുന്ന മലയാളം കാസറ്റുകൾ ഒന്നുരണ്ടുവട്ടം കേൾക്കും. പിന്നെ അതിൽ ഏതെങ്കിലും ഹിന്ദി പാട്ട് പിടിപ്പിച്ച് അത് കേൾക്കും. അതാണ് ശ്രീമതിയുടെ രീതി.

 

അന്നുച്ചയ്ക്ക് സർവ്വരാജ്യ തൊഴിലാളി വർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച സമയത്തിൽ നിന്ന് അര മണിക്കൂർ കടമെടുത്ത് ഒന്നു മയങ്ങാൻ കിടന്നതാണ് സഖാവ്. ഏഴാച്ചേരി രാമചന്ദ്രന്റെ ‘രക്ത താരകം’ എന്ന കാസറ്റിട്ട് ടേപ്പ് ഓൺ ചെയ്തുകൊണ്ടാണ് കിടക്കയിലേക്ക് ചാഞ്ഞത്. പക്ഷേ സഖാവിനെ തഴുകിയുറക്കാനായി യന്ത്രത്തിൽനിന്ന് ഒഴുകിവന്ന വിപ്ലവഗാനം ഇതായിരുന്നു:

“ ആയേരേ ആയേരെ / ചോർ മചാതേ നാചേരേ......./..... രംഗീലാരേ ”

 


Thursday, July 30, 2020

ഓർമ്മത്തിരകൾ-5

(പപ്പടം പൊടിക്കുമ്പോലെ.....)

 

മുഴുക്കൈയൻ ജുബ്ബ. നമ്പർ വൺ ഡബ് ള്. മുറിയൻ മേൽമീശ. മുഖത്ത് പുഞ്ചിരി. ഇടത്തേ കക്ഷത്തിൽ കറുത്തൊരു ബേഗ്. വലതുകൈയിലെ ചൂണ്ടുവിരലിന്റേയും തള്ളവിരലിന്റേയും അഗ്രങ്ങൾ തൊട്ടൂതൊട്ടില്ല തൊട്ടൂതൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ എന്ന മട്ടിൽ. പ്രസ്തുത വിരലുകൾക്കിടയിൽ ഒരു നുള്ള്  ടിഏ എസ് രത്നം പൊടി – ഇത്രയുമായാൽ വരിക്കാരൻ (സബ്സ്ക്രൈബർ) മാഷിന്റെ നഖചിത്രമായി. (കൈവിരലുകൾ മുൻ ചൊന്നപോലെ പിടിക്കുന്നതിന് കഥകളിയിൽ ‘മുദ്രാഖ്യ’മെന്ന് പറയുമെന്ന് തൂതപ്പുഴയുടെ തീരങ്ങളിൽനിന്നുവരുന്ന പ്രഭാകരൻ)

ഹാളിലേക്ക് കാലെടുത്തുവെച്ച മാഷിനെ ആദ്യം എതിരേറ്റത് സി ഏ പിയിലെ മത്തായി സാറാണ്. മാഷിന്റെ സന്ദർശനോദ്ദേശ്യം മനസ്സിലാക്കിയ  മത്തായിസാർ പറഞ്ഞു:

-ദാ, ആ സെക് ഷന്റെ അങ്ങേയറ്റത്ത് മൂന്ന് താടിക്കാര് നെരന്നിരിക്കണില്ലേ. അതിൽ രണ്ടാം താടിയാണ് എസ്സൊ. അവിടെ ചോദിച്ചാ മതി.

മാഷ് എസ്സോന്റടുത്തെത്തി. ഭേഷായി തൊഴുതു. പിന്നെ പറഞ്ഞു:

-സർ, ഞാൻ പി.പി.തങ്കപ്പൻ. പാലക്കാട് ഗവണ്മെന്റ് മാപ്പിള യൂപ്പീ സ്കൂളിലെ ഹെഡ് മാസ്റ്ററാണ്.

-ഗ്ലാഡ് റ്റു മീറ്റ് യൂ, മാസ്റ്റർജീ. വാട്ട് ഷാൽ ഐ ഡൂ ഫോർ യൂ?

-ഞാൻ മറ്റൊരാവശ്യത്തിണ് തൃശൂര് വരെ വന്നതാണ്. അപ്പൊ തോന്നി ഇവിടെ കേറി ഒരു ശങ്ക തീർത്തുകളയാമെന്ന്.

ഇതു കേട്ടപ്പോൾ അതുവരെ തകൃതിയായി പോസ്റ്റിങ് ചെക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്ന  സാജു പനയ്ക്കൽ തൊട്ടടുത്തിരിക്കുന്ന ശ്യാം കുമാറിനോട് മാഷ് കേൾക്കാതെ ചോദിച്ചു:

- അങ്ങനെ വഴിയേ പോവുന്നോർക്കൊക്കെ കേറിവന്ന് ശങ്ക തീർക്കാനുള്ള സ്ഥലമാണോ അക്കൌണ്ടാപ്പീസ്?

 

കേട്ടെങ്കിലും അത് കേൾക്കാത്തമട്ടിൽ എസ്സൊ മാഷിനോട് ചോദിച്ചൂ

-എന്താണ് മാഷിന്റെ ശങ്ക?

-എന്റെ 90-91ലെ ക്രെഡിറ്റ് കാർഡിനെപ്പറ്റിയാണ്

-എന്നാണ് ശങ്ക തുടങ്ങിയത്?

-91-92 ലെ കാർഡ് കിട്ടിയപ്പൊ

-അത് വിചിത്രമായിരിക്കുന്നു. ആട്ടെ, എന്താണ് ശങ്കയ്ക്ക് കാരണം?

മാഷ് 90-91ലെ കാർഡ് പുറത്തെടുത്തു. പിന്നെ പറഞ്ഞു:

-സർ ഇതിൽ ആറായിരം രൂപ വിത് ഡ്രോവൽ കാണിച്ചിട്ടുണ്ടല്ലൊ.

-ഉവ്വ്. സാറ് എൻ ആർ എ എടുത്തതല്ലേ

-ആ തുക ഞാൻ എടുത്തിട്ടില്ല!

എസ്സൊ ഒരു നിമിഷം സ്തബ്ധനായിപ്പോയി.

ഞെട്ടലിൽനിന്ന് മുക്തനായപ്പോൾ പാലക്കാട്-എ യൂണിറ്റിലെ ഗ്ലാ‍ാഡിസിനോട് പറഞ്ഞു:

-മേരി ഹെലൻ ഗ്ലാഡിസ്സേ, ഈ മാഷിന്റെ ലെഡ്ജറൊന്നെടുത്ത് അതിൽ 90-91ൽ ആറായിരം ഡെബിറ്റ് വന്നിട്ടുണ്ടോന്ന് നോക്കൂ

തത്ത ചീട്ടെടുക്കുമ്പോലെ ഗ്ലാഡിസ് തങ്കപ്പൻ മാഷിന്റെ ലെഡ്ജറെടുത്തു. അതിൽ 3-91ൽ ആറായിരം രൂപ കൃത്യമായി പോസ്റ്റ്  ചെയ്തിട്ടുണ്ട്.

എസ്സൊ മാഷിനെ വിളിച്ചു.

-ഇതില് പോസ്റ്റിങ്ങ് വന്നിട്ടുണ്ടല്ലൊ മാഷേ

-പക്ഷേ ആ കാശ് ഞാൻ എടുത്തിട്ടില്ല

-ഒറപ്പ്?

-ഒറപ്പ്

-കുറുപ്പിന്റെ?

-അല്ല

ഇനി എന്തു ചെയ്യും? എസ്സൊയ്ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അവസാനം ഇത്തരം സന്ദിഗ്ധാവസ്ഥകളിൽ സീയാർ ബാബു എടുക്കാറുള്ള അടവെടുത്തു. മാഷോട് പറഞ്ഞു:

-മഷേ ഒരു കാര്യം ചെയ്യൂ. ഒരര മണിക്കൂറ് കഴിഞ്ഞ് വരൂ. ഞങ്ങളൊന്ന് നോക്കട്ടെ.

(അതിനകം സംഗതി എങ്ങനെയെങ്കിലും സെറ്റ് ൽ ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം. അതിന് പറ്റിയില്ലെങ്കിൽ ശ്യാം കുമാർ പറയാറുള്ളതുപോലെ ഇതൊരു ബുക്ക് അഡ്ജസ്റ്റ്മെന്റാണെന്നും അടുത്ത കൊല്ലത്തിലെ കാർഡിലേ ശരിയാക്കാൻ പറ്റൂ എന്നും തട്ടിവിടണം.  അത് രണ്ടും ഫലിക്കാഞ്ഞാൽ സാജുവിന്റെ വജ്രായുധം - ഡമ്മി‌ പ്രയോഗിക്കേണ്ടിവരും. ഡമ്മിപ്രയോഗത്തിൽ മിക്ക മാഷ് മ്മാരും വീഴാറുണ്ട്)

മാഷ് പുറത്തുകടന്നയുടൻ എല്ലാവരും തപ്പും തുടിയും പരിപാടി തുടങ്ങി. 3-91ലെ  ഡെബിറ്റ് വൌച്ചേഴ്സും 90-91ലെ എൻ ആർ ഏ ഫയലും കിട്ടണം. കിട്ടിയേ തീരൂ. തപ്പിത്തപ്പി എല്ലാവരും വശം കെട്ടു. ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സെക് ഷൻ പൂഴിക്കടകൻ കഴിഞ്ഞ അങ്കത്തട്ട് പോലായി. പൊടികൊണ്ട് നെയ്യഭിഷേകം കഴിച്ചപോലായി.

പെട്ടെന്നതാ പാലാ‍ഴിയിൽനിന്ന് തൊണ്ടിപ്പഴമെന്നപോലെ പൊന്തിവരുന്നു തൊണ്ടിരണ്ടും! പി.പി.തങ്കപ്പന്റെ എൻ ആർ എ അപ്ലിക്കേഷനും ആറായിരത്തിന്റെ വൌച്ചറും.

തൊണ്ടി കണ്ടുകിട്ടിയപ്പോൾ വാസ്തവത്തിൽ എസ്സോയുടെ ടെൻഷൻ ഒന്നുകൂടി വർദ്ധിക്കയാണുണ്ടായത്.

(ദൈവമേ! ആ മാഷ് അതുവഴി അങ്ങ് പോയാ മതിയായിരുന്നു...ഇനീപ്പൊ എന്തൊക്കെയാണാവോ ഉണ്ടാവ് വാ. കൃഷ്ണകുമാറും പനയ്ക്കലും കൂടി അങ്ങേരെ നിർത്തിപ്പൊരിയ്ക്കില്ലേ. ഫ്രൈയാക്കില്ലേ...)

സംഭീതൻ പുറത്തിറങ്ങിനോക്കുമ്പോൾ തങ്കപ്പൻ വരാന്തയിൽ തേരാപ്പാരാ നടക്കുകയാണ്.

വിറയാർന്ന സ്വരത്തിൽ എസ്സൊ വിളിച്ചു:

-മാഷേ

-എന്താ‍ സർ

-മാഷ് ഊണ് കഴിച്ചോ

-ഇല്ല

-എങ്കിൽ പോയി കഴിച്ചിട്ട് വരൂ...അതാ നല്ലത്..

-ശെരി. ഞാൻ കഴിച്ചിട്ട് വരാം

മാഷ് പുറത്തേക്കുപോയപ്പോൾ എസ്സൊ കാന്റീനിലേക്ക് നടന്നു. ഊണുകഴിക്കാനിരിക്കുമ്പോഴും സെക് ഷനിലെ കാര്യമാണ് ഓർമ്മയിൽ. ഒരു സമാ‍ധാനവുമില്ല. ഒരു വിധത്തിൽ ഊണ് കഴിച്ചുകഴിച്ചില്ലെന്നു വരുത്തി കൈകഴുകി പുറത്തുകടന്നു. സെക് ഷനിൽ തിരിച്ചെത്തുമ്പോഴേക്കും ആശങ്കിച്ചതുപോലെ തന്നെ കൃഷ്ണകുമാറും ശ്യാം കുമാറും പനയ്ക്കലുമടങ്ങുന്ന ഡിവിൻ ബഞ്ചിന്റെ മുമ്പാകെ മാഷ് വിസ്തരിക്കപ്പെടാൻ തുടങ്ങിയിരുന്നു.

പനയ്ക്കൽ ചോദിക്കയാണ്:

-ഈ പീപ്പിത്തങ്കപ്പൻ പീപ്പിത്തങ്കപ്പൻ എന്നു പറയുന്ന ആൾ മാഷ് തന്നെയല്ലേ

-തന്നെ

-90-91ലെ ക്രെഡിറ്റ് കാർഡിൽ വിത് ഡ്രോവൽ കാണിച്ചിരിക്കുന്ന ആറായിരം രൂപ മാഷ് എടുത്തിട്ടില്ലെന്നുതന്നെയാണോ പറയുന്നത്?

-അതെ

-അതൊന്ന് മോത്തുനോക്കിപ്പറഞ്ഞേ

-അതിന്റെ ആവശ്യമില്ലല്ലൊ

-ഇതു കേട്ടപ്പോൾ ശ്യാം ഒരു കഷണം കടലാസെടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു:

-മോത്തുനോക്കി പറയാൻ മടിയാണെങ്കിൽ ഇതിലൊന്നെഴുതിത്തന്നാൽ മതി

-അതിനല്പം ബുദ്ധിമുട്ടുണ്ട്

അരിശം വന്ന കൃഷ്ണകുമാർ ചോദിച്ചു:

-എന്ത് ബുദ്ധിമുട്ട്? മാഷ് ക്ക് എഴുത്തറിയില്ലേ

അപ്പോൾ തല ചൊറിഞ്ഞുകൊണ്ട് മാഷ് പറഞ്ഞു:

-അതല്ല സർ. ഇപ്പൊ എനിയ്ക്കൊരു സംശയം തോന്നുന്നു.

-എന്ത് സംശയം?

-ആ തുക ഞാൻ എടുത്തതുതന്നെയല്ലേന്ന്

അന്നേരം തുറുപ്പിനുപകരം വൌച്ചറെടുത്തടിച്ചുത്തടിച്ചുകൊണ്ട് കൃഷ്ണൻ ചോദിച്ചു:

-ഈ വൌച്ചറിൽ കാണുന്നത് മാഷിന്റെ കൈയൊപ്പല്ലേ

-അതെ

-അപ്പൊ ഈ ആറായിരം മാഷ് വാങ്ങിച്ചതല്ലേ

-അതേ

-അപ്പൊ ഇതുവരെ പറഞ്ഞതോ

-അപ്പാടെ വിഴുങ്ങാം സർ. ഓർമ്മപ്പിശക് പറ്റിയതാണ്

പാർലിമെന്ററിയായതെന്തോ പറയാൻ തുടങ്ങുകയായിരുന്ന കൃഷ്ണന്റെ വാ പൊത്തിപ്പിടിച്ചുകൊണ്ട് ഗദ്ഗദകണ്ഠനായി പനയ്ക്കൽ പറഞ്ഞു:

-മാഷ് ഞങ്ങടെ ആത്മാർത്ഥതയിലാണ് കൊടപ്പുളി പിഴിഞ്ഞൊഴിച്ചത്

-മനപ്പൂർവ്വമായിരുന്നില്ല സർ.

-ഞങ്ങളിവിടെ തീ തിന്ന്വായിരുന്നു മാഷേ. മാഷ് ക്കറിയ് യോ വൈക്കത്തെങ്ങന്യാ അമ്പലണ്ടായേന്ന്?

ഇതു ചോദിക്കുമ്പോഴേക്കും പനയ്ക്കൽ വല്ലാതെ ഇമോഷണലായിക്കഴിഞ്ഞിരുന്നു. ഒടുവിലത്തെ ചോദ്യം കേട്ട് മാഷിന്റെ തല കറങ്ങാൻ തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ശ്യാം കുമാർ പനയ്ക്കലിന്റെ തോളത്തുതട്ടിക്കൊണ്ട് പറഞ്ഞു:

-ചുപ് രഹോ സാജു ഭായ്, ചുപ് രഹോ. ഡോണ്ട് ആസ്ക് ഹിം സച് എംബറാസിങ് ക്വസ്റ്റ്യൻസ്.

 

കൊട്ടിക്കലാശം കൃഷ്ണന്റെ വകയായിരുന്നു. കൃഷ്ണൻ പറഞ്ഞു:

-എന്നാലും ഇത് വളരെ മോശമായിപ്പോയി കേട്ടോ മാഷേ

-സാറമ്മാര് ക്ഷമിയ്ക്കണം. ആ കള്ളൻ എന്നെ പറ്റിക്കയായിരുന്നു...

-ഏത് കള്ളൻ?

-അവൻ. ആ ശശിധരൻ മാഷ്. അവനാണ്പറഞ്ഞത്. ഞാൻ ആ തുക എടുത്തിട്ടില്ലെന്ന്!

-അതു കൊള്ളാമല്ലോ. എന്റെ പ്രൊവിഡന്റ് ഫണ്ടീന്ന് ഞാനെടുത്ത കാശ് ഞാനെടുത്തിട്ടില്ലെന്നുപറഞ്ഞ് അവനെന്നെപ്പറ്റിച്ചു അല്ലേ?

-അതെ സർ. അതാണുണ്ടായത്....

 

പേമാരി പെയ്തുതീർന്നപ്പോൾ മാഷ് അടുത്തുവന്ന് ഒരോരുത്തരോടും യാത്ര ചോദിച്ചു:

-എന്നാൽ ഞാൻ പോട്ടെ. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിയ്ക്കണം.

അപ്പോഴേക്കും സൌമ്യശിരോമണിയായിക്കഴിഞ്ഞിരുന്ന സാജു പറഞ്ഞു:

-ഏയ്. എന്ത് ബുദ്ധിമുട്ട്? ഇതൊക്കെ ഞങ്ങൾടെ തൊഴിലിന്റെ ഭാഗല്ലേ മാഷേ. ഇനിയും ഇതുപോലെ ഇടയ്ക്കൊക്കെ വരണം കേട്ടോ.....

 

 

 


Tuesday, July 28, 2020


ഓർമ്മത്തിരകൾ-4
(വി.രാമൻ മേനോൻ സാർ നിനവിൽ വരുമ്പോൾ)


ചെമ്മനം ചാക്കോയുടെ അനശ്വര കഥാപാത്രം നാരായണൻ പണ്ടാരം കറങ്ങിത്തിരിഞ്ഞ് കറങ്ങിത്തിരിഞ്ഞ് അവസാനം വന്നെത്തിയത് പി എഫ് 10ൽ ആയിരുന്നു. അകത്തേയ്ക്ക് തള്ളുക എന്നെഴുതിവെച്ചിരുന്ന വാതിൽ വളരെ ആയാസപെട്ട് പുറത്തേയ്ക്ക് വലിച്ചുതുറന്ന് ഒരു സിഗ്സാഗ് മോഷനിൽ  മാഷ് സാജു പനയ്ക്കലിന്റെ തിരുമുമ്പിലെത്തി.
കാൽക്കുലേറ്ററും കാൽക്കുടയും കൈലേസും സ്യൂട്ട്കേസും  മേശപ്പുറത്തുവെച്ച് നാലഞ്ചുപ്രാവശ്യം ശ്വാസം വലിച്ചുവിട്ട് തഥാഗതൻ സാജുവിനോട് ചോദിച്ചു:
-സർ, ഇതുതന്നെയല്ലേ പ്രൊവിഡന്റ് ഫണ്ട് നംബ്ര് 10?
-അതേ
-എനിക്കൊരുപകാരം ചെയ്തുതരണം
-അതിനാണല്ലോ, അതിനുവേണ്ടി മാത്രാണല്ലൊ ഞങ്ങളിവിടെ ഇരിക്കണത്.
-മകളൊരാൾ പുര നിറഞ്ഞ് നിൽക്കയാണ്
-അയ് യ്യൊ! അപ്പൊ മാഷ്‌ക്ക് താമസിക്കാൻ വേറൊരു വീട് വെക്കണം. അതിന് പി എ ഫ്ഫീന്ന് ലോൺ വേണം. അല്ലേ
-അതല്ല സർ. അവളെയൊന്ന് കെട്ടിച്ചയക്കണം. അതാണുദ്ദേശം
സാജു ഒന്നു പരുങ്ങി. പിന്നെ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പായപ്പോൾ ഒരു മന്ദസ്മിതത്തോടെ മാഷിനോട് പതുക്കെ ചോദിച്ചൂ
-എന്നാലും ഞാൻ കല്യാണം കഴിച്ച് ട്ട് ല്ല്യാന്ന് മാഷ് ക്ക് എങ്ങനെ മനസ്സിലായി?
പയ്യൻ കലശലായി തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തായാലും ഒരു നമ്പറിറക്കിക്കളയാം എന്നിങ്ങനെ ആത്മഗതം ചെയ്തശേഷം മാഷ് പ്രകാശമായി പറഞ്ഞു:
-അതൊക്കെ മനസ്സിലായെന്നേയ്
അപ്പോൾ കസേര മാഷ് ടെ അടുത്തേക്ക് ഒന്നുകൂടെ അടുപ്പിച്ചിട്ടുകൊണ്ട് സാജു അന്വേഷിച്ചു:
-മാഷ് ടെ പേരെന്താ? (ജാതിയേതെന്ന് വ്യംഗ്യം)
-പണ്ടാരം...നാരായണൻ പണ്ടാരം.
അന്നേരം അരുതാത്തതെന്തോ കേട്ടതുപോലെ സാജുവിന്റെ മുഖമങ്ങ് വക്രിച്ചുപോയി.
എങ്കിലും വീണത് വിദ്യയാക്കാമെന്ന മട്ടിൽ ഗൌരവപൂർവ്വം പറഞ്ഞൊപ്പിച്ചു:
-കേട്ടോ മാഷേ, ഇവിടെ പണ്ടാരന്മാര്ടെ കേസുകളൊക്കെ മേനോന്മാരാണ് ചെയ്യുന്നത്. ദാ, അവിടെ ചോദിക്കൂ.
ക്ലോഷർ ചെയ്യുന്ന രാമൻ മേനോൻ സാറിനെയാണ് സാജു ചൂണ്ടിക്കാട്ടിയത്.
മാഷ് സിഗ് സാഗിൽ എബൌട്ടേണടിച്ച് മേനോൻ സാറിന്റെ അടുത്തെത്തി.
അന്നേ ദിവസം ഒരു ക്ലോഷർ കേസ് പോലും ചെയ്യാൻ കിട്ടാതെ ആകപ്പാടെ റെസ്റ്റ് ലെസ്സായിരിക്കുകയായിരുന്നു മേനോൻ സാറ്.
മേനോൻ സാർ മാഷോട് ചോദിച്ചു:
-പേരെന്താണെന്നാണ് പറഞ്ഞത്?
-ബി. നാരായണൻ പണ്ടാരം. ഭഗവതിപ്പണ്ടാരം നാരായണൻ പണ്ടാരം.
മേനോൻ സാറ് പണ്ടാരത്തിന്റെ ഫയലെടുത്തുനോക്കി. അത് ഒരു ഒബ്ജെക് ഷൻ കേസായിരുന്നു. 30-സി ഓപ്ഷൻ വെച്ചിട്ടില്ല.
സാറ് പറഞ്ഞു: മാഷ് അപ്പ്ലിക്കേഷന്റെ കൂടെ 30-സി വെച്ചിട്ടുണ്ടായിരുന്നില്ല. അക്കാര്യം ഞാൻ എഴുതിയിരുന്നല്ലൊ.  കിട്ടിയില്ലേ
-കിട്ടി
-30സി കൊണ്ടുവന്നിട്ടുണ്ടോ?
-ഉവ്വ് സർ

മാഷ് സ്യൂട്ട്കേസ് തുറന്ന് ഒരു കവർ പുറത്തെടുത്തു. പിന്നെ കണ്ണിറുക്കിയൊരു കള്ളച്ചിരിയോടെ മേനോൻ സാറിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു:
-ദാ ഇതിലുണ്ട് സർ. സാറ് 30 സി മാത്രേ ചോദിച്ചുള്ളൂവെങ്കിലും ഞാൻ ഒരു 50 സി വെച്ചിട്ടുണ്ട് കേട്ടോ. ഏത് ?
വാദ്ധ്യാരുടെ ഭാഷ്യം മനസ്സിലാക്കാൻ കഴിയാതെ മേനോൻ സാർ കവർ പൊട്ടിച്ചുനോക്കി.
30-സി ഓപ്ഷനുപകരം അതിലുണ്ടായിരുന്നത് 50 രൂപയുടെ ഒരു കറൻസിയായിരുന്നു!!!

ചിരിച്ചുചിരിച്ച് മേനോൻ സാറ് കരഞ്ഞുപോയി....

Monday, July 27, 2020


ഓർമ്മത്തിരകൾ-3
(സമർപ്പണം പി.പി.ശിവദാസൻ സാറിന്)

ഹാഫ് ഡോർ മെല്ലെത്തുറന്ന് അകത്തുകടക്കുമ്പോൾ ആപ്പീസറുടെ മുമ്പിൽ ജീവച്ഛവം പോലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു; റിക്രിയേഷൻ ക്ലബ്ബിന്റെ സെക്രട്ടറി. (ആപ്പീസർ അതിന്റേയും പ്രസിഡണ്ടായിരുന്നു).
എസ്സോയെ കണ്ടതും കൂടുതുറന്നുവിട്ട പുലിയെപ്പോലെ സെക്രട്ടറി ഒറ്റ ചാട്ടമാണ് പുറത്തേക്ക്!
ഒട്ടൊന്നമ്പരന്നുപോയെങ്കിലും അത് വെളിയിൽ കാണിക്കാതെ എസ്സൊ ആപ്പീസറോട് പറഞ്ഞു:
-സർ, ഏജി ഈസ് നോട്ട് ഹാപ്പി വിത്ത് അവർ പെർഫോമൻസ്..
-ഓഹോ! അദ്ദേഹം പ്രത്യേകിച്ച് എന്താണ് പറഞ്ഞത്?
-ക്ലോഷറും ആർബിയും ധാരാളം പെൻഡിങ്ങുണ്ടല്ലൊ. അബ്സ്ട്രാക്റ്റിന്റെ കാര്യവും ആശാവഹമല്ല.
-അതെന്താണങ്ങനെ? സെക് ഷനിൽ ഒരുത്തനും ഒന്നും ചെയ്യുന്നില്ലേ?
-എന്ന് പറഞ്ഞുകൂട
-ഒരു കാര്യം ചെയ്യ്. ആ യൂണിറ്റുകാരെ ഓരോരുത്തരെയായി ഇങ്ങോട്ട് വിട്. ഞാനൊന്നു സംസാരിച്ചുനോക്കട്ടെ അവരോട്. ങ. അങ്ങനെ വിട്ടാ പറ്റില്ലല്ലൊ.
          ആദ്യത്തെ ഊഴം പാലക്കാട്- ബി യൂണിറ്റിലെ സാജു പനയ്ക്കലിന്റേയും ശ്യാം കുമാറിന്റേയുമായിരുന്നു. പനയ്ക്കലാണ് ആദ്യം അകത്തുകടന്നത്. ഒരു കാൽ അകത്തും മറ്റേ കാൽ പുറത്തുമായി പുറകിൽ ശ്യാം കുമാർ.
രണ്ടുപേരെ ഒന്നിച്ചുകണ്ടപ്പോഴുണ്ടായ സന്തോഷം കൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ ശൌരി കണ്ണുനീരണീഞ്ഞു....
ഷർട്ടിന്റെ ചുരുട്ടിവെച്ച കൈക്കകത്തുനിന്ന് കൈലേസെടുത്ത് കണ്ണുനീർ തുടച്ചുകൊണ്ട് ആപ്പീസർ പറഞ്ഞു:
-വരൂ വരൂ ഇരിക്കൂ. എന്താ  സാറമ്മാരെ നിങ്ങൾക്ക് വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടൊന്നിറങ്ങിയാൽ? ഞാനിവിടെ വെറുതെയിരിക്കയല്ലേ. വർക്കിന്റെ കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയും. എടോ സാജൂ, പറയൂ. എന്താണിപ്പോഴത്തെ നിങ്ങളുടെ പൊസിഷൻ?
          ചെറുതായൊരു പരുങ്ങലോടെ സാജു പറഞ്ഞു:
-രണ്ടുമൂന്നെണ്ണം അങ്ങനെ മുട്ടിമുട്ടി നിൽക്ക്വാണ്. പക്ഷേ ഒന്നും എഗ്രീ ചെയ്തിട്ടില്ല.
          അന്നേരം സാജുവിന്റെ തോളിൽ ശ്യാം കുമാറിന്റെ വക ഒരു ഞോണ്ടൽ. പിന്നെയൊരു കുശുകുശുപ്പും. സംഗതി തൊണ്ടിസഹിതം പിടികൂടിയ ആപ്പീസർ ചോദിച്ചു:
-എന്താടോ ഒരു കുശുകുശുപ്പ്?
-അതല്ല സർ. സാറ് ചോദിച്ചത് അബ്സ്ട്രാക്റ്റിന്റെ കാര്യല്ലേ. സാജു പറഞ്ഞത് അയാൾടെ കല്യാണക്കാര്യാണ്!
-ങ! അവടെയാണ് നിങ്ങൾക്ക് തെറ്റിയത്. ഞാൻ ചോദിച്ചത് കല്യാണക്കാര്യം തന്നെയാണ്. എന്നുമിങ്ങനെ അബ്സ്ട്രാക്റ്റും ചെയ്തോണ്ടിരുന്നാ മതിയോ. അതങ്ങനെ ഒരു വഴിക്ക് നടക്കും. പിന്നല്ലാതെ. അതുപോട്ടെ. പാലക്കാട് ഇക്കൊല്ലം ചൂടെങ്ങന്യാ?
          പിന്നെ അതുപോലുള്ള ഒരു നൂറുകൂട്ടം ചോദ്യങ്ങൾ. ഇടയ്ക്ക് ശ്യാം ചുമരിലെ ക്ലോക്കിലേക്കും പിന്നെ ആപ്പീസറുടെ മുഖത്തേക്കും നോക്കും. ഒടുവിൽ സഹികെട്ട് ശ്യാം പതുക്കെ പറഞ്ഞു: സർ, ഞാൻ ഊണിന്റെ കൂപ്പണെടുത്തിട്ടില്ല.
          ഡിസ്കഷൻ അവിടെ അവസാനിപ്പിക്കാതെ തരമില്ലായിരുന്നു ആപ്പീസർക്ക്. തിരിച്ചോടാൻ തുടങ്ങുന്ന ശ്യാമിനോട് ആപ്പീസർ വിളിച്ചുപറഞ്ഞു.
-അപ്പൊഴേയ്. നിങ്ങള് ചെന്നിട്ട് ആ മലപ്പുറം-ബി യൂണിറ്റ് കാരെ ഒന്നിങ്ങോട്ട് പറഞ്ഞുവിടണം.
മലപുറം ബി ക്കാരിൽ പങ്കജത്തിനു മാത്രേ പരിഭ്രമമുണ്ടായുള്ളൂ. ഫ്രാൻസിസും ശിവദാസും എന്തിനും തയ്യാറായിരുന്നു. അവർ രണ്ടുപേരും മുമ്പേ നടന്നു.
പങ്കജം ഇറങ്ങാൻ നേരം പാലക്കാട്-എ യൂണിറ്റിലെ മേരി ഹെലേനിയം ഗ്ലാഡിസിനോട് പറഞ്ഞു: ഗ്ലാഡിസ്സേ, എന്റെ മോളെയൊന്ന് നോക്കണം കേട്ടോ. ഞാൻ ചായസമയത്തിനുമുമ്പ് വന്നില്ലെങ്കിൽ മോൾക്ക് ചായ വാങ്ങി കൊടുക്കണം. ഊണിനുമുമ്പ് വന്നില്ലെങ്കിൽ ഊണും.
മൂന്നു കസേരകൾ കാലിയായി കിടന്നിട്ടും മൂന്നുപേരും നിൽക്കുകതന്നെയായിരുന്നു ആപ്പീസറുടെ മുമ്പിൽ. ഉപചാരാദികൾക്കു ശേഷം ആപ്പീസർ സ്വന്തം പേരുവാശിക്കാരനായ ശിവദാസിനോട്  ചോദിച്ചു: “ശിവദാസേ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥയ്ക്ക്  ഒരു പരിഹാരമുണ്ടാവില്ലെന്നുണ്ടോ?”
ശിവദാസ് പറഞ്ഞു: “നോക്കാം. പക്ഷേ കൊറച്ച് സമയം വേണ്ടിവരും”
തുടർന്ന് കലാമണ്ഡലത്തെപ്പറ്റിയും കഥകളിയെപ്പറ്റിയും മറ്റ് അനുബന്ധകാര്യങ്ങളെപ്പറ്റിയും  ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ശിവദാസിന് ഇൻസ്റ്റന്റ് മറുപടിയുണ്ടായിരുന്നു. ആകപ്പാടെ ഷൊർണൂർ ശിവദാസിനെപ്പറ്റി ആപ്പീസർക്ക് നല്ല മതിപ്പായി.
ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്ന പ്രാഞ്ചിയോടായി പിന്നത്തെ ഡയലോഗ്.
-എന്താ ഫ്രാൻസിസ്, വാച്ചിനെന്തു പറ്റി?
-കീ കൊടുക്കാൻ മറന്നുപോയി
-ഷെയറിന്റെ പരിപാടിയൊക്കെ ഇപ്പോഴുമില്ലേ
-ഉവ്വുവ്വ്
-എന്തു മുടക്കിയാലും അതു മുടക്കരുത്
-ഇല്ലില്ല
പങ്കജത്തിനോട് ചുരുങ്ങിയത് പത്ത് ചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടാവണം. കമാന്നൊരക്ഷരം മറുപടി കിട്ടിയില്ലെന്നു മാത്രം. ഒടുവിൽ ആപ്പീസർ തന്നെ തോറ്റുപിന്മാറി.
രണ്ടാമൂഴക്കാർ തിരിച്ചുപോരുമ്പോൾ ആപ്പീസർ ചോദിച്ചു:
-പാലക്കാട് എ യൂണിറ്റിൽ ആരൊക്കെയാണ്?
-സുധാ മേനോൻ
, അജയൻ,വിനു
-മലപ്പുറം എ യിലോ?
-മേരി ഹെലേനിയം ഗ്ലാഡിസ്
-ഒരു കാര്യം ചെയ്യ്. അവരോട് നാളെ വരാൻ പറ ഡിസ്കഷന്. ഉച്ച കഴിഞ്ഞ് എനിക്ക് വേറെ അപ്പോയിന്റ്മെന്റുണ്ട്.

ആപ്പീസറുടെ മുറിയിൽ നടന്ന ഡിസ്കഷന്റെ റിപ്പോർട്ട് കേട്ട് എസ്സൊ തലയിൽ കൈവെച്ചിരുന്നുപോയി! ഇത് മുൻ കൂട്ടി കണ്ടിട്ടാണോ കൃഷ്ണകുമാറും വിജയലക്ഷ്മിയും ഇന്ന് ലീവെടുത്തത്? ഇനി അഥവാ അരിയേഴ്സ് തീർക്കാൻ ആപ്പീസർ സ്വന്തമായി വല്ല പദ്ധതിയും കണ്ടുവെച്ചിട്ടുണ്ടാകുമോ?
ഏതായാലും ഉച്ച കഴിഞ്ഞ് ആപ്പീസറുമായി നേരിട്ടൊന്നു സംസാരിക്കണം...

സമയം ഒരു മൂന്നേമുക്കാലായിക്കാണും. എസ്സൊ ആപ്പീസറുടെ മുറിയിലേക്ക് നടക്കുകയാണ്. അപ്പോഴുണ്ട് അടുത്തുള്ള പി എഫ് സെക് ഷനിലെ സൂപ്രണ്ട് എതിരേ വരുന്നു. ഒരു കൈയിൽ ബാഗ്, കുട, താക്കോൽ കൂട്ടം ഇത്യാദി.
മറുകൈയിൽ ഒരു ഫയലും.
എസ്സൊ ചോദിച്ചു:
-സാറ് ഇന്ന് നേരത്തേ മുങ്ങുവാണോ
-ഏയ്. അല്ല. ആപ്പീസറെ കാണാൻ പോണതാ. ഈ ഫയലിൽ പ്ലീസ് സ്പീക് എഴുതിയിട്ടുണ്ട്. തിരിച്ചുവരുമ്പോൾ എന്തായാലും അഞ്ചര കഴിയും.അതുകൊണ്ട് മേശയും അലമാരയും പൂട്ടി. ബാഗും കുടയുമെടുത്തു. അത്രേയുള്ളൂ.
ഇതു കേട്ടതും എസ്സൊ റിട്ടേണടിച്ചു.

സെക് ഷനിലേയ്ക്കുള്ള മടക്കയാത്രയിൽ എസ്സൊ മറ്റൊരു കാര്യം ഓർത്തുപോയി; രണ്ടേമുക്കാലിന്റെ വേണാടിനുപോകാൻ വേണ്ടി സാജു പനയ്ക്കൽ ആപ്പീസറോട് പെർമിഷൻ ചോദിക്കാൻ ചെന്നതും അന്ന് അഞ്ചേമുക്കാലിന്റെ പാസഞ്ചർ പോലും പനയ്ക്കലാന് കിട്ടാതെ പോയതും!!!




Sunday, July 26, 2020


ഓർമ്മത്തിരകൾ-2
(സി ആർ കെ നിനവിൽ വരുമ്പോൾ)

അധികമാരും ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. രാമകൃഷ്ണന് ഒരു സ്വഭാവവിശേഷമുണ്ട്.
ക്ലാസിഫൈഡ് അബ്സ് ട്രാക്റ്റ് എഗ്രീ ചെയ്യാതെ വരുമ്പോഴും ഒബ്ജക് ഷൻ ക്ലിയറൻസിന്റെ ഇൻവേഡ് പേപ്പർ വരുമ്പോഴും ഇഷ്ടൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കും. പിന്നെ നിന്നുകൊണ്ടാണ് പണിയെല്ലാം. നിൽക്കുന്ന നിൽപ്പിൽ എന്തെങ്കിലും പിറുപിറുത്തോണ്ടിരിക്കും. ആ പിറുപിറുപ്പിനിടയിൽ സ്ഥിരം പാടുന്ന ഒരു പല്ലവിയുണ്ട്:

മദിരാശിക്ക് ട്രാൻസ്ഫറാകാൻ ഊഴം കാത്തിരിക്കുന്ന ബാലകൃഷ്ണൻ കുറേ ദിവസങ്ങളായി രാമകൃഷ്ണന്റെ ഈ പല്ലവി കേക്കുന്നു. എന്താ സംഗതീന്ന് മാത്രം പിടികിട്ടിയില്ല. 
(സംഗതി ഒന്നും തന്നെയില്ലെന്ന് രാമകൃഷ്ണന് മാത്രല്ലേ അറിയൂ).
ഒരു ദിവസം ബാലകൃഷ്ണൻ രണ്ടും കല്പിച്ച് ഇന്നസെന്റിന്റെ ശൈലിയിൽ രാമകൃഷ്ണനോട് ചോദിച്ചു: “ അല്ലിഷ്ടാ, നിങ്ങള് കൊറേ ദിവസായല്ലൊ പറയണ് അങ്ങനീണ്ടായി അങ്ങനീണ്ടായീന്ന്. എങ്ങനീണ്ടായീന്നാണ്?”
രാമകൃഷ്ണൻ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. (എന്ത് പറയാൻ).
അപ്പോൾ ബാലകൃഷ്ണന് തെല്ലൊന്നുമല്ല ദേഷ്യം വന്നത്. എങ്കിലും സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞതുകൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
കഷ്ടകാലത്തിന് പിറ്റേന്നത്തെ ഡാക്കിലും ഒബ്ജക് ഷൻ ക്ലിയ്യറൻസിന്റെ ഒരു പേപ്പറുണ്ടായിരുന്നു. പേപ്പർ കൈയിൽ കിട്ടിയപ്പോൾ പതിവുപോലെ രാമകൃഷ്ണൻ സീറ്റിൽ നിന്നെഴുന്നേറ്റു. പിന്നെ പറഞ്ഞു:
ഇത്തവണ ബാലകൃഷ്ണന് നിയന്ത്രിക്കാനായില്ല. സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ബാലകൃഷ്ണൻ രാമകൃഷ്ണന്റടുത്തേക്ക് കുതിച്ചു: “താനെന്താ ആളെ കളിയാക്ക്വാ? എങ്ങന്യാണ്ടായേന്ന്  എനിക്ക് ഇപ്പൊ അറിയണം...”
“അത് പറയാൻ എനിക്ക് മനസ്സില്ലെങ്കിലോ”. രാമകൃഷ്ണനും വിട്ടുകൊടുക്കാൻ ഭാവമില്ല.
എന്തും സംഭവിക്കാവുന്ന അവസ്ഥ.
അടി വീഴുന്നതിനുമുമ്പ് കോഴിക്കോടൻ ഫുട്ബോളർ രാജീവ് സമർത്ഥമായി ഇടപെട്ടു.
ഒരു സ്ലൈഡിങ് ടാക്ലിങ്. രണ്ടുപേരും നിലമ്പരിശ്!
ഇതു കണ്ട് അന്തം വിട്ടിരിക്കയായിരുന്ന വേണുവിനോട്  എസ്സൊ അടക്കം പറഞ്ഞു: “എന്നാലും നമ്മുടെ സെക് ഷന് എന്തു പറ്റി വേണൂ. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ”.
“നോക്കാം സർ ”
വേണു മേശവലിപ്പ് മെല്ലെ വലിച്ചുതുറന്നു.
കിടികിടി കിടികിടി. കവടി കരയുന്ന ശബ്ദം.
“കിട്ടിപ്പോയ്”. വേണു പറഞ്ഞു. “ബാലകൃഷ്ണന്റെ വ്യാഴം എട്ടിൽ നിൽക്കുമ്പോൾ രാമകൃഷ്ണന്റെ കുജൻ പത്തിലാണ്. പോരാത്തതിന് കേതുവിന്റെ അപഹാരവുമുണ്ട്. അതാണ് ഹേതു. ലഗ്നത്തിന് വിഘ്നം വന്നാൽ രണ്ടുപേരും തമ്മിൽ കോടതി വ്യവഹാരം വരെ വരാം എന്നാണ്. ഭാഗ്യവശാൽ ഇത് അത്രവരെ പോയിട്ടില്ല. പക്ഷേ രണ്ടിലൊരാൾക്ക് തത്ര സ്ഥാനഭ്രംശം ദൃഢം. ഒന്നുരണ്ടുദിവസത്തിനകം അതുണ്ടാവും”.
“വാട്ട് ഡു യൂ മീൻ?”
“വൺ ഓഫ് ദ കൃഷ്ണൻസ് വിൽ ഗോ ഔട്ട് ഓഫ് ദ സെക് ഷൻ. ഐദർ രാമൻ ഓർ ബാലൻ”.
(പ്രതിവിധി വല്ലതുമുണ്ടോന്ന് രാമകൃഷ്ണൻ ചോദിച്ചത് വേണു കേട്ടില്ല. അല്ലെങ്കിൽ ഇത് വെറും കോഴിമുട്ടയിലൊതുങ്ങില്ല, ഒരു ഫുൾ കോഴിതന്നെ വേണം എന്നു പറഞ്ഞേനേ!)

രണ്ടുദിവസം വേണ്ടിവന്നില്ല. പിറ്റേന്ന് രാവിലെതന്നെ ട്രാൻസ്ഫർ ഓഡർ വന്നു!
കടലാസ് കൈയൊപ്പിട്ടുവാങ്ങി എസ്സൊ ഉറക്കെ വായിച്ചു:
“ശ്രീ കെ.ബി. വേണുഗോപാലൻ, സീനിയർ അക്കൌണ്ടന്റ്, ഡബ്ലു.എ.സി 2, ഈസ് ട്രാൻസ്ഫേഡ് റ്റു ഡി.എ.ഇ 3 വൈസ് ശ്രീ വി.എസ് വിജയൻ, സീനിയർ അക്കൌണ്ടന്റ്” !!!

വാ‍ർത്ത കേട്ട് എല്ലാവരും വാ പൊളിച്ചിരുന്നുപോയി. മരവിപ്പ് മാറാൻ കൃത്യം പത്ത് മിനിറ്റെടുത്തു.
പതിനൊന്നാമത്തെ മിനിറ്റിൽ സെക് ഷന്റെ ഈശാനകോണിൽനിന്ന് ഒരു പതിഞ്ഞ ശബ്ദം കേട്ടു:
“ അങ്ങനിണ്ടായീപ്പറയ് യാണേയ്”.

Friday, July 24, 2020


ഓർമ്മത്തിരകൾ-1

മന്ത് ലി അക്കൌണ്ട്സ് വൈകാൻ എന്താണ് കാരണം എന്നുള്ള ആപ്പീസറുടെ ക്വെറിയ്ക്ക് എസ്സോയുടെ മറുപടി ഇപ്രകാരമായിരുന്നു:

യൂണിറ്റ് ത്രീയിലെ വേണുഗോപാൽ പണിക്കർ ആറ് ദിവസം ലീവായിരുനു.
കണ്ണിന് സാരമായ എന്തോ കുഴപ്പം. മൂന്നു ദിവസം കണ്ണീരും കൈയുമായി കഴിച്ചുകൂട്ടി. നാലാം ദിവസം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്ത് ഒരു ലേഡി ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്തു. (കണ്ണാവുമ്പോൾ ഏതെങ്കിലും പെണ്ണിനെ കാണിക്കയാവും നല്ലതെന്ന ആർ.കണ്ണന്റെ ഉപദേശപ്രകാരം). പിറ്റേന്ന് വന്നപ്പോൾ കണ്ണ് ക്ലീൻ. ക്രോസ് വിസ്താരത്തിൽ വേണു പറഞ്ഞു, ‘ഏയ് ഒന്നൂല്ല്യാന്നേയ്. അത് ഒരു ചെറിയ കരടായിരുന്നു’.

യൂണിറ്റ് സിക്സിലെ ബാലകൃഷ്ണൻ ലീവൊന്നുമായിരുന്നില്ല. പക്ഷേ തൊട്ടടുത്ത സീറ്റിലെ രജനിയുമായിട്ടുള്ള തർക്കം മൂലം പുള്ളിക്കാരന്റെ കുറേ സമയം നഷ്ടപ്പെടാറുണ്ട്. റോഡിലേക്ക് തുറക്കുന്ന ജനലാണ് പ്രശ്നം. ജനൽ പകുതി തുറന്നിടണമെന്ന് ബാലകൃഷ്ണൻ. അതു പറ്റില്ല, വേണമെങ്കിൽ പകുതി അടച്ചിടാമെന്ന് രജനി.എന്തുവന്നാലും പകുതി അടച്ചിടുന്ന പ്രശ്നമില്ലെന്ന് ബാലകൃഷ്ണൻ. എന്നാൽ അതൊന്നു കാണട്ടെയെന്ന് രജനി. രണ്ടാൾക്കും ജയിക്കണം. അതിനൊരു പോംവഴി ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

കൂടാതെ താണ്ഡവനൃത്തത്തിനുവേണ്ടിയും സെക് ഷന്റെ കുറച്ച് സമയം പോയി!
(എന്ത്? സെക് ഷനിൽ താണ്ഡവനൃത്തമോ എന്നാണെങ്കിൽ അതല്ല, അതിനെപ്പറ്റിയുള്ള ചർച്ച എന്നുത്തരം. അത് താഴെക്കാണും വിധം)
പാലക്കാടൻ രാമകൃഷ്ണൻ കോഴിക്കോടൻ രാജീവിനോട് ചോദിക്കുന്നു:
ഈ താണ്ഡവനൃത്തം താണ്ഡവനൃത്തം ച്ചാ എന്താറിയ്യോ?
അന്നേരം രാജീവിന്റെ മറുചോദ്യം: അല്ലാ, ഈ ആണ്ടവൻ ആണ്ടവൻ ന്നു പറഞ്ഞാ എന്താണെന്ന്  ങ്ങ് ക്കറിയില്ല?
-അതറിയാം. ആണ്ടവൻ സമം ആണ്ടുപോയവൻ
വേണുവിന്റെ ഇടപെടൽ: ദെന്തൂട്ടാ ഈ പറയണെ? താണ്ഡവനൃത്തോം ആണ്ടവനും തമ്മിലെന്താ ബന്ധം? താണ്ഡവനൃത്തത്തിലെ ണ്ഡ യല്ല ആണ്ടവനിലെ ണ്ട.
അപ്പോൾ എസ്സൊയുടെ ചോദ്യം: പിന്നെ ഏത് നൃത്തത്തിലെയാണ്?
വന്ന ദേഷ്യമെല്ലാം കടിച്ചമർത്തി ഊരകത്തുകാരൻ പറഞ്ഞു: മണികണ്ഠനിലെ ണ്ഠ യാണ് താണ്ഡവനൃത്തത്തിലെ ണ്ഡ. നേരെ മറിച്ച് ചെണ്ടയിലെ ണ്ഡ യാണ് ആണ്ടവനിലെ ണ്ഠ.
ലേഡീസ് വെയ്റ്റിങ് റൂമിൽ നിന്ന് ഊണും ഉറക്കവും കഴിഞ്ഞ് രജനിയെത്തിയത് 
 ‘ണ്ട‘ യെച്ചൊല്ലിയുള്ള ഈ ശണ്ഠ കേട്ടുകൊണ്ടാണ്.
പുള്ളിക്കാരി ചോദിച്ചു: എന്താ എസ്സൊ ഇവിടെ ഒരു ബഹളം?
എസ്സൊ പറഞ്ഞു: ഏയ്. നാളെ റിക്രിയേഷൻ ക്ലബ്ബിൽ ആരോ താണ്ഡവനൃത്തം അവതരിപ്പിക്കുന്നുണ്ടല്ലൊ. എന്താണ് താണ്ഡവനൃത്തം എന്നതാണ് തർക്കം.
ഒരു നിമിഷം പാഴാക്കാതെ വൈയാകരണ വിദഗ്ദ്ധ പറഞ്ഞു: ഇതാണോ ഇത്ര വല്ല്യ കാര്യം? താണ്ഡവനൃത്തംന്ന് വെച്ചാ താണ്ഡവന്റെ നൃത്തം...
ഠിം! എല്ലാവരും ഫ്ലാറ്റ്!!!