rajasooyam

Friday, April 25, 2014

'S'കത്തി

കല്ലൂരിവാസലിലേ, ച്ചാല്‍, കോളേജില്‍ പഠിക്കുമ്പോഴേ ഒരു മിണ്ടാപ്രാണിയായിരുന്നു
ശ്രീബാല.എം.നായര്‍.
സ്വയം ഇനീഷ്യേറ്റീവെടുത്ത് പുള്ളിക്കാരി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ച
ചരിത്രമില്ല.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്ന് ഒന്നര എറിയാല്‍ രണ്ട് വാക്കില്‍ ഉത്തരം പറയും. അത്രമാത്രം.
പിന്നീട് പ്രശസ്തമായ സര്‍ക്കാരാപ്പീസില്‍ ജോലി കിട്ടി വര്‍ഷങ്ങള്‍ കടന്നുപോയിട്ടും
തല്‍സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ശ്രീബാലയൊന്നു മിണ്ടിക്കിട്ടാന്‍ വേണ്ടി വീട്ടുകാര്‍ നേരാത്ത നേര്‍ച്ചകളില്ല. പോകാത്ത
ക്ഷേത്രങ്ങളില്ല,
ചോറ്റാനിക്കരയില്‍ കുങ്കുമഗുരുതി, കാടാമ്പുഴയില്‍ മുട്ടറുക്കല്‍, വടക്കുന്നാഥനില്‍
എണ്ണയാട്ടം, ആറാട്ടുപുഴയില്‍ അടക്കൂട്ട്, തിരുവഞ്ചിക്കുളത്ത് ക്ഷീരധാര,
തിരുവില്വാമലയില്‍ വടമാല, കടവല്ലൂരില്‍ കളഭച്ചാര്‍ത്ത്, കൊടുങ്ങല്ലൂരില്‍ കോഴിവെട്ട്,
ഇരിങ്ങാലക്കുടയില്‍ ഇട്‌ളിവട, നെല്ലുവായില്‍ പാല്‍പായസം, ആനവായില്‍ അമ്പഴങ്ങ-
ഇവയൊക്കെ ആ നേര്‍ച്ചകളില്‍ ചിലതുമാത്രം.
പക്ഷേ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു....

അങ്ങനെയിരിക്കെയാണ് ഒരു പാറമേക്കാവ് സുപ്രഭാതത്തില്‍ ശ്രീബാലയുടെ
സെക് ഷനില്‍ മിനിയെ പോസ്റ്റ് ചെയ്യുന്നത്.

കേവലം ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ശ്രീബാല ചറപറാന്ന് വര്‍ത്തമാനം പറയാനും
കണ്ണില്‍ കാണുന്നവരെയൊക്കെ കത്തിവെക്കാനും തുടങ്ങി !!!