rajasooyam

Friday, August 31, 2012


Shashi & Jerry

സ്‌കൂട്ടറില്‍നിന്ന് മറിഞ്ഞുവീണ് വി ഷഷിധരന്റെ കൈക്ക് നേരിയ പരിക്ക് പറ്റിയ കാര്യം നടേ
പ്രസ്താവിച്ചിട്ടുണ്ടല്ലൊ.
ഷഷിയെ സംബന്ധിച്ചിടത്തോളം ആ ആക്‌സിഡന്റ് ഉര്‍വശീശാപം പോലെ ഉപകാരമായി എന്നേ
പറയേണ്ടൂ.
ഇപ്പോള്‍ എന്തിനും ഏതിനും ഷഷിക്ക് ഒരൊഴിവുകഴിവുണ്ട്.
ഓഡിറ്റ് നോട്ടില്‍ എമൗണ്ട് തെറ്റിച്ചെഴുതുന്നതും അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ കോളം മാറി ഒപ്പിടുന്നതും മറ്റും ചൂണ്ടിക്കാണിച്ചാല്‍ ഷഷി പറയും: ''ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ എന്താന്നറിയില്ല്യ....''
താഴെപ്പറയുന്ന കാര്യത്തിലും ഷഷിക്ക് അതുതന്നെയാണ് പറയാനുണ്ടായിരുന്നത്:
കഴിഞ്ഞയാഴ്ച ഒരു ദിവസം ഷഷി എത്ര ശ്രമിച്ചിട്ടും സെക് ഷനിലെ കമ്പ്യൂട്ടര്‍മൗസിന്റെ കഴ്‌സര്‍
കടുകിടനീങ്ങുന്നില്ല! ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല, മേലോട്ടുമില്ല, കീഴോട്ടുമില്ല! വടിപോലെ ഒരേ
നില്പ്പാണ്. മൗസ് നീക്കിനീക്കി ഷഷീടെ കൈക്കുഴ കഴച്ചു.
ഒടുവില്‍ മടിച്ചുമടിച്ച് ഷഷി പ്രശ്‌നം എസ്സൊ മുമ്പാകെ അവതരിപ്പിച്ചു: അതേയ് എസ്സൊ, ഇതിന്റെ
കഴ്‌സര്‍ വടിയായീന്നാ തോന്നണേ. അനങ്ങണ് ല്ല്യ
ചുരിദാറിട്ട രാജേന്ദ്രനാണ് എസ്സൊ.
പുള്ളിക്കാരന് പക്ഷേ ഷഷി പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം അല്പം മുമ്പ് താന്‍ അതില്‍
വര്‍ക്ക് ചെയ്തതാണ്. മാത്രമല്ല, സെക് ഷനിലെ മറ്റാരും അങ്ങനെയൊരു കംപ്ലെയ് ന്റ്    പറയുന്നത്
കേട്ടിട്ടുമില്ല.
ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു: ഏയ്, അങ്ങനെ വരാന്‍ വഴിയില്ല ഷഷിയണ്ണാ. ഞങ്ങളൊക്കെ വര്‍ക്ക് ചെയ്യുമ്പൊ കഴ്‌സര്‍ നീങ്ങണ് ണ്ടല്ലൊ.
അന്നേരം ഷഷി തുറുപ്പെടുത്തടിച്ചു: '' എന്താണെന്നറിയില്ല്യ, ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ ....''
ഇതുകേട്ടപ്പോള്‍ സ്വതവേ ചൂടനായ രാജേന്ദ്രന് ഷഷിയോട് സഹതാപം തോന്നി.
രാജേന്ദ്രന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് ഷഷിയുടെ അടുത്തുചെന്നു. പിന്നെ മൗസെടുത്ത് മെല്ലെ ഒന്ന് നീക്കി. കഴ്‌സര്‍ കൃത്യമായി നീങ്ങി!
അനന്തരം ഷഷിയോട് പറഞ്ഞു: മൗസിന് ഒരു കൊഴപ്പോല്ല്യ. ഷഷ്യണ്ണന്‍ അതൊന്ന് അമര്‍ത്തിപ്പിടിച്ച് മെല്ലെ  നീക്കിനോക്ക്.
രജേന്ദ്രന്‍ പറഞ്ഞതുപോലെതന്നെ ഷഷി മൗസ് അമര്‍ത്തിപ്പിടിച്ച് മെല്ലെ നീക്കി. പക്ഷേ കഴ്‌സറിന് ഒരനക്കവുമില്ല. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ശ്രമിച്ചിട്ടും കഴ്‌സര്‍ അനങ്ങിയില്ല.
അപ്പോഴാണ് അതുവരെ കഴ്‌സറില്‍തന്നെ നോക്കിക്കൊണ്ടിരുന്ന രാജേന്ദ്രന്‍ ഷഷിയുടെ കൈയിലേക്ക് ശ്രദ്ധിക്കുന്നത്.
രാജേന്ദ്രന്റെ മുഖത്ത് കോപം ഇരച്ചുകയറി...
എങ്ങനെ ഇരച്ചുകയറാതിരിക്കും?
മൗസിനു പകരം ഷഷി അതുവരെ മേശപ്പുറത്തിട്ട് നിരക്കിക്കൊണ്ടിരുന്നത് ചില്ലുകൊണ്ടുള്ള ഉരുണ്ട പേപ്പര്‍വെയ്റ്റായിരുന്നു!!!

Wednesday, August 22, 2012


ഷഷിധരതന്ത്രം

-ഷഷീ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?
-ചുമ്മാ ചോദിക്കണം ബിആര്‍
-അന്നത്തെ ആക്‌സിഡന്റില്‍ ഷഷീടെ കൈക്ക് ഒരു ഹെയര്‍ലൈന്‍ ഫ്രാക്ചറേ ഉണ്ടായുള്ളൂ
 എന്നാണ് ഞാന്‍ കേട്ടത്.
-കേട്ടത് ശെരിയാണ്
-സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ഒന്നര മാസമായല്ലൊ
-അതും ശെരിയാണ്
-പക്‌ഷേ ഇപ്പോഴും ഷഷി ആ കൈ സഞ്ചിയിലിട്ടോണ്ടാണ് നടക്കണത്
-അപ്പറഞ്ഞതും ശെരി തന്നെ
-അപ്പൊ ഇത്രനാളായിട്ടും ഹെയര്‍ലൈന്‍ ശെരിയായില്ലെന്നാണോ? അതുകൊണ്ടാണോ സഞ്ചി
 അഴിക്കാത്തത്?
-അതുകൊണ്ടല്ല
-പിന്നെ?
-കൈയൊക്കെ പണ്ടേ ശെരിയായി. പ്ളാസ്റ്റര്‍ അഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതുമാണ്.
 പക്ഷേ ഞാന്‍ സമ്മതിച്ചില്ല
-അതുകൊള്ളാം അതെന്താ കാര്യം?
-കഥയാക്കില്ലെങ്കില്‍ കാര്യം പറയാം
-അങ്ങനെയൊരു പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല.
-എങ്കില്‍ കേട്ടോളൂ. അതേയ്, ഇപ്പൊ എനിക്ക് പരമ സുഖാണ്.
-കൈ ഇങ്ങനെ സഞ്ചീലിട്ടോണ്ട് നടക്കണതോ?
-അതെയതെ
-എനിക്കൊന്നും മനസ്സിലാവണ്  ല്ല്യ
-പറഞ്ഞുതരാം. ദാ നോക്ക്. ഇപ്പൊ ഞാന്‍ ഇത് ഊരിയാല്‍ മൂന്ന് കാര്യങ്ങള്‍ സ്വിച്ചിട്ടതുപോലെ നിന്നു പോവും.
-ഏതൊക്കെ കാര്യങ്ങളാണാവോ
-ഇപ്പൊ ഓഫീസിലെ എന്റെ ജോലികളൊക്കെ അടുത്തിരിക്കുന്നവരാണ് ചെയ്തുതരുന്നത്. അത് നിന്നുപോവും.
-അത് പിന്നെ സ്വാഭാവികമാണല്ലൊ
-ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോളാണെങ്കില്‍ പ്ലേറ്റ് കഴുകുന്നതും രസം മോര് മുതലായവ
 ഒഴിച്ചുതരുന്നതും കേശവസദാനന്ദാദികളാണ്. അതും നിന്നുപോവും.
-ഉവ്വ.
-പിന്നെ ഇപ്പൊ  രണ്ടുനേരോം ഭാര്യ കുളിപ്പിച്ചുതരണ്‌ണ്ടേയ്. അതും നിന്നുപോവും   !!!

Sunday, August 12, 2012

ഷഷിധര ഭണ്ഡാരനായകെ

വി ഷഷിധരനെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാര്യയെപ്പറ്റി അത്യധികം അഭിമാനം
തോന്നിയ ഒരു നിമിഷമായിരുന്നു അത്.

പുള്ളിക്കാരന്‍ സ്റ്റോറില്‍നിന്ന് 10 കിലോ പച്ചരി വാങ്ങി വീട്ടില്‍ കൊണ്ടുവന്നു വെച്ചിട്ട്
ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും ആയിക്കാണും.
പച്ചരി പച്ചയ്ക്ക് തിന്നാന്‍ പറ്റില്ലല്ലൊ.
അതൊന്ന് പൊടിപ്പിച്ചുകൊണ്ടുവരാന്‍ ഭാര്യ എന്നും പറയും. ഓരോ തവണ ഓരോ
കാരണം പറഞ്ഞ് ഷഷി അത് നീട്ടിനീട്ടി കൊണ്ടുപോവും.
ക്ഷമിച്ചുക്ഷമിച്ച് ക്ഷമയുടെ നെല്ലിക്കപ്പടി കണ്ടപ്പോള്‍ ഒരു ദിവസം ഭാര്യ ഒരു സ്‌പെഷല്‍വിജ്ഞാപനമിറക്കി:
ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ഈ കുടുമ്മത്ത് പുട്ടുണ്ടാക്കുന്നതല്ല!
പുട്ടിന്റെ കാര്യം കേട്ടതും ഷഷി ഒരു ഞെട്ടുഞെട്ടി.
പുട്ടില്ലാതെയുള്ള ജീവിതത്തെപ്പറ്റി ഷഷിധരന് ചിന്തിക്കാനേ വയ്യ.
ഒരുകുറ്റി പുട്ടും രണ്ട് മുട്ടയുമാണ് എന്നും കക്ഷിയുടെ പ്രാതല്‍.
(റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുട്ടിനും അതുതന്നെയാണ് പ്രാതല്‍ എന്ന് ഷഷി
സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. റഷ്യക്കാര്‍ക്ക് പുട്ടിനോട് നല്ല പ്രിയമാണെന്നും ഷഷി
പത്രത്തില്‍ വായിച്ചിട്ടുണ്ട്)

ഭാര്യയെ അനുനയിപ്പിക്കാനെന്നോണം ഷഷി പറഞ്ഞു:
''ശെരി. എന്നാപ്പിന്നെ ഞാന്‍ നാളെത്തന്നെ പോയി അരി പൊടിപ്പിച്ചോണ്ടുവരാം.''
താന്‍ ഇത് എത്ര കേട്ടിരിക്കുന്നു എന്ന ഭാവമായിരുന്നു അപ്പോള്‍ ഭാര്യക്ക്.
അതുകണ്ടപ്പോള്‍ ഷഷി തന്റെ കട്ടിക്കണ്ണടയൂരി കയ്യില്‍ പിടിച്ച് പ്രേംനസീറിനെപ്പോലെ സത്യം ചെയ്തു:
''എന്റെ കളരിപരമ്പരദൈവങ്ങളാണേ ഈ കട്ടിക്കണ്ണടയാണേ ഞാന്‍
നാളെ പോയി അരി പൊടിപ്പിച്ചോണ്ടുവരും. ഇത് സത്യം അ സത്യം അ സത്യം''
ഇതുകേട്ടപ്പോള്‍ ഭാര്യയുടെ അരിശം ഒന്നുകൂടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അവര്‍ പറഞ്ഞു:
''ഉവ്വ.  വല്ല ഹര്‍ത്താലും വന്ന് കട മുടക്കമായാല്‍ നാളേയും പോണ്ടല്ലൊ.''

''ഇനി രക്ഷയില്ല. ഇനിയും പിടിച്ചുനില്‍ക്കാന്‍ പറ്റ്ല്ല്യ''- ഷഷി മനസ്സില്‍ പറഞ്ഞു.
പിന്നെ സഞ്ചിയും തപ്പിയെടുത്ത് സ്‌കൂട്ടറില്‍ കേറി ഒരു പാച്ചിലായിരുന്നു.

ഒരു ചെറിയ പലചരക്കുകടയോടനുബന്ധിച്ചാണ് ഫ്‌ളവര്‍മില്ല്.
ഷഷിധരന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടിനിര്‍ത്തി.
സഞ്ചിയുമെടുത്ത് ഫ്‌ളവര്‍മില്ലിലേക്ക് നീങ്ങുമ്പോള്‍ അതാ അവിടെ ഒരു ബോര്‍ഡ്
ഞാണ്ടുകിടക്കുന്നു.
കട്ടിക്കണ്ണടയൂരി പൊടിതുടച്ച് വീണ്ടും കണ്ണില്‍ വെച്ച് ഷഷിധരന്‍ ബോര്‍ഡ് വായിച്ചു:
''നാളെ കട മുടക്കം: 6 മുതല്‍ 8 വരെ''

ഭാര്യയെപ്പറ്റി ഷഷിധരന്‍ എങ്ങനെ അഭിമാനം കൊള്ളാതിരിക്കും?
കിറുകൃത്യമായിട്ടല്ലേ ശ്രീമതി പ്രവചനം നടത്തിയിരിക്കുന്നത്!

ഷഷിധരന്‍ ബോര്‍ഡിലേക്ക് വീണ്ടും സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പോള്‍ കടയിലെ പയ്യന്‍ചോദിച്ചു:
-എന്താ സാര്‍ സൂക്ഷിച്ചുനോക്കുന്നത്?
-അല്ലാ, നാളെ കട മുടക്കമാണെന്നു മനസ്സിലായി. പക്ഷേ സാധാരണ
 6 മുതല്‍ 6 വരെയല്ലേ  ഹര്‍ത്താല്? ഇതെന്താ 8 വരെ എന്നെഴുതിയിരിക്കണത്?

പയ്യന്‍ ഷഷിയെ കണ്ണുകൊണ്ട് രണ്ടുവട്ടം മേലോട്ടും കീഴോട്ടും ഉഴിഞ്ഞു.
പിന്നെ ശാന്തമായി ചോദിച്ചു:
-സാറിന്റെ വീടെവിട്യാ?
-പൂങ്കുന്നത്താണ്. എന്തേ ചോദിക്കാന്‍?
-അല്ലാ, സംസാരത്തിന് ഒരു സിംഹള ചൊവയുണ്ടേയ്.
-അതുപിന്നെ ഐ വാസ് ബോണ്‍ ആന്‍ഡ് ബ്രോട്ടപ്പ് അറ്റ് ബാട്ടിക്കലോവ ഇന്‍ ശ്രീലങ്ക.  അതുകൊണ്ടാവും.
-അത് ശെരി. 
-പിന്നെ ഞാന്‍ എന്നെപ്പറ്റി മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ഞാനൊരു
 ബഹുഭാഷാപണ്ഡിതനുമാണ്.
-ഉവ്വോ. ഏതൊക്കെ ഭാഷകളറിയാം?
-സിംഹള ഒഫ്‌കോഴ്‌സ്. പിന്നെ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി....
-മലയാളം നന്നായിട്ടറിയാം അല്ലേ?
-പിന്നില്ലേ. ഒരു പാരഗ്രാഫിന്റെ തൊടക്കത്തിലുള്ള ഒന്നോ രണ്ടോ വാക്ക് കണ്ടാല്‍ മതി, ആ പാരഗ്രാഫ് മുഴുവന്‍ ഞാന്‍ ഒറ്റയടിക്ക് വായിക്കും. ഫോര്‍ എക്‌സാമ്പ്ള്‍, ഇപ്പൊ
നമ്മള് ഒരു കടേടെ മുമ്പില് വളരെ നീളത്തിലുള്ള ഒരു ബോര്‍ഡ് കണ്ടൂന്ന് വെക്കുക.
അതിന്റെ തൊടക്കത്തില് തട്ടില്‍ എന്നൊരു വാക്കുണ്ടെന്നും വെക്കുക. എങ്കില്‍
ബാക്കിയുള്ള വാക്കുകള്‍ നോക്കാതെതന്നെ ആ ബോര്‍ഡ് കംപ്ലീറ്റ് വായിക്കാന്‍
എനിക്കാവും.
-അത് വല്ലാത്തൊരു കഴിവ് തന്നെ. എപ്രകാരമാവും സാറ് ആ ബോര്‍ഡ് വായിക്കുക
 എന്നറിയാന്‍ കൗതുകമുണ്ട്.
-തട്ടില്‍ ഉമ്പാവു ലോനപ്പന്‍ കൊച്ചുദേവസി ജവുളിക്കച്ചവടം പി ഒ റോഡ് തൃശ്ശിവപേരൂര്‍!
-അത് കലക്കി. സാറിനെ സമ്മതിക്കണം. ഇതെങ്ങനെ സാധിക്കുന്നു സാര്‍?
-ജന്മനാ കിട്ടുന്ന കഴിവാണത്. പക്ഷേ ചങ്കൂറ്റം കൊണ്ട് സാധിക്കുന്നതാണെന്നാണ് ഭാര്യ  പറയണത്.
-ആട്ടെ. സാറ് ഇവിടത്തെ ഈ ബോര്‍ഡ് എങ്ങനെയാണ് വായിച്ചത്?
-നാളെ കട മുടക്കം: 6 മുതല്‍ 8 വരെ
-എന്റെ പൊന്നു സാറെ, അത് അങ്ങനെയൊന്നുമല്ല.
-പിന്നെ എങ്ങനാ?
-കാട മുട്ട ഇവിടെ കിട്ടും: 6 എണ്ണം 8 രൂപ !!!



(ഏഴാമത്തെ വരിയിലെ ‘ഷഷി’യിൽ ക്ലിക്കുക)