rajasooyam

Saturday, February 26, 2011

CHURCH JOKES (5)

സണ്‍ഡേ മാസ്സ് കഴിഞ്ഞ് പുറത്തുകടന്നപ്പോള്‍ സി ആര്‍ ബാബു ആന്റണ്‍ വില്‍ഫ്രഡിനോട് പറഞ്ഞു:
'' പള്ളീടെ അകം എയര്‍ കണ്ടീഷന്‍ ചെയ്യേണ്ട കാലം അതിക്രമിച്ചൂന്നാ തോന്നണേ ''
'' ശെര്യാ. ഏസീലിരുന്ന് അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍ നല്ല രസായിരിക്കും. അല്ലേ ''
''ഛെ. അതല്ലിഷ്ടാ. ചൂട് ട് ത്ത്ട്ട് ഒറങ്ങാന്‍ പറ്റണ്‌ല്ല്യേയ്'' !!!

***

മനുഷ്യര്‍ ഇടയ്ക്കിടെ കോട്ടുവായിടുന്നതിന്റെ ശാസ്ത്രീയകാരണം വിശദീകരിക്കുന്ന പാഠഭാഗം വായിച്ചുകൊണ്ടിരിക്കയായിരുന്ന അപ്പുവിനോട് മമ്മി ചോദിച്ചു:
'' മനുഷ്യര് ഏറ്റവും കൂടുതല്‍ കോട്ടുവായിടുന്നത് എപ്പോഴാണെന്ന് അപ്പൂനറിയോ? ''
''ഉവ്വ''
''എപ്പഴാ?''
''പ്രാര്‍ത്ഥന്യെത്തിക്കാനിരിക്കുമ്പൊ '' !!!

Monday, February 21, 2011

അങ്ങനെ ഒരു ഒടിവുകാലത്ത്

കോഫിഹൗസില്‍നിന്നും ഇറങ്ങിവരുന്ന എംജിആറിനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-എന്താണ് പാഴ്‌സല്‍?
-കോഴിബിരിയാണിയാണ്.
-ഇതൊന്നും പതിവില്ലാത്തതാണല്ലൊ. എന്തേ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍?
-ഒന്നും പറയണ്ട ബിആര്‍. വൈഫൊന്നു വീണു.
-എന്തെങ്കിലും പറ്റിയോ?
-കൈയൊടിഞ്ഞു.
-കഷ്ടമായിപ്പോയി. എങ്ങനെയാണത് സംഭവിച്ചത്?
-ടെറസ്സില്‍ വഴുക്കി വീഴുകയായിരുന്നു.
-എന്തിനാണ് ഈ മഴക്കാലത്ത് ടെറസ്സില്‍ പോയത് ?
-അവിടെ വഴുക്കലുണ്ടോന്ന് നോക്കാന്‍ പോയതാണ് !
-കൊള്ളാം. അപ്പോള്‍ ഇപ്പോള്‍ അടുക്കള ബന്ദായിരിക്കും അല്ലേ ?
-ഏതാണ്ട്.
-പക്ഷേ രണ്ടാള്‍ക്കും കൂടി ഒരു കോഴിബിരിയാണി മതിയാവ്വോ ?
-ഛെ. ഇത് ഞങ്ങള്‍ക്കല്ല മാഷേ.
-പിന്നെ?
-ഞങ്ങടെ പട്ടിയ്ക്കാ.....!!!

***

'' ബാക്ക്യൊള്ളോര്‍ക്ക് ഇത്തിരി കഞ്ഞിവെള്ളം കിട്ട്യാലും മത്യായിരുന്നു. പക്ഷേ ഈ പിശാശിന് എന്താ കൊടുക്ക്വാ? ”
'' നീ എന്നെയാണോ ഉദ്ദേശിച്ചത്?''
''അയ്യോ, ചേട്ടനെയല്ല. ഞാന്‍ ഈ പട്ടീടെ കാര്യം പറഞ്ഞതാ !!!''

***

Sunday, February 20, 2011

PARTY TIME

സ്ഥിരമായി സെക് ഷനിലിരിക്കുന്ന പ്രകൃതക്കാരനൊന്നുമല്ല എന്‍ബി പരമേശ്വരന്‍.
വല്ലപ്പോഴുമൊന്നു വരും, പോവും. അത്ര തന്നെ.
വേണ്ടെന്നുവെച്ചിട്ടൊന്നുമല്ല. മറ്റ് നൂറുകൂട്ടം പരിപാടികള്‍ക്കിടയില്‍ സെക് ഷനിലിരിക്കാന്‍ സമയം കിട്ടാറില്ല. അതുകൊണ്ടാണ്. അതുകൊണ്ടുമാത്രമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സെക് ഷനില്‍ എന്തെങ്കിലും പാര്‍ട്ടി നടക്കുകയാണെങ്കില്‍ അത് മണത്തറിഞ്ഞ് എത്തിക്കോളും പുള്ളിക്കാരന്‍.
കഴിഞ്ഞാഴ്ചയില്‍ ഒരു ദിവസം സെക് ഷനില്‍ ഒരു പാര്‍ട്ടി നടക്കുകയായിരുന്നു.
ഏതോ ഉള്‍വിളികൊണ്ടെന്നപോലെ കൃത്യസമയത്തുതന്നെ തിരുമേനി അവിടെയെത്തി. പതിവുപോലെ കസേരയില്‍ ചാടിക്കയറി ചമ്രം പടിഞ്ഞിരുന്നു.
പിന്നെ പാര്‍ട്ടി ഐറ്റംസ് ഓരോന്നായി അകത്താക്കാന്‍ തുടങ്ങി.
ബീഫ് കട്‌ലറ്റ് കഴിക്കുമ്പോള്‍ തിരുമേനി ഏപ്പി മോഹനനോട് ചോദിച്ചു: ''ഏപ്പീ, അസ്സലായിട്ട്ണ്ട്‌ട്ടോ. ഇതെവ്‌ടെന്നാ വാങ്ങ്യേ?''
ഏപ്പി ഏതോ കടയുടെ പേര് പറഞ്ഞു.
എഗ്ഗ് പഫ്‌സ് തിരുമേനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. മുട്ടയ്ക്ക് ഇത്തിരി പഴക്കമുണ്ടോന്നൊരു ശങ്ക.
'' ഇത്രയൊക്കെ വാങ്ങിയ സ്ഥിതിക്ക് ഓരോ മസാലദോശ കൂടി ആവാമായിരുന്നു. ലേശം കട്ടിച്ചമ്മന്തി കൂടി ഉണ്ടായിരുന്നെങ്കില്‍ ഭേഷായേനെ.''
തിരുമേനിയുടെ ഉദീരണം കേട്ട് അതെയതെയെന്ന് എല്ലാവരും തലയാട്ടി.

എല്ലാം കഴിഞ്ഞ് കൈ മുണ്ടില്‍ തുടച്ച് പിന്നെ അതൊന്ന് കുടഞ്ഞുടുത്ത് പോകാന്‍ തുടങ്ങുമ്പോള്‍ തിരുമേനി ശ്രീവത്സനോട് ചോദിച്ചു:'' അല്ലാ, വത്സാ, എന്താ വിശേഷം? ആര് ട്യാ പാര്‍ട്ടി?''
വത്സന്‍ പറഞ്ഞു: '' പ്രത്യേകിച്ച് വിശേഷൊന്നൂല്ല്യ. സെക് ഷനീക്കെടന്ന് ഏപ്പിക്ക് ഒരഞ്ഞൂറ് രൂപ കിട്ടി. അത് ആരും ക്ലെയിം ചെയ്ത് വന്നില്ല. എന്നാപ്പിന്നെ അതുകൊണ്ടൊരു പാര്‍ട്ടി നടത്താമെന്നു വെച്ചു. അത്ര തന്നെ.''
'നല്ല കാര്യം, അത് അങ്ങനെതന്നെയാണ് ചെയ്യേണ്ടത്' എന്നും പറഞ്ഞ് തിരുമേനി സ്ഥലം വിട്ടു.

അന്നു വൈകീട്ട് പണിക്കാര്‍ക്ക് കൂലികൊടുക്കാന്‍ വേണ്ടി പോക്കറ്റില്‍ കിടന്ന കാശ് എണ്ണിനോക്കിയപ്പോള്‍ തിരുമേനി ഞെട്ടിപ്പോയി.
അതില്‍ ഒരു 500 രൂപയുടെ കുറവുണ്ടായിരുന്നു !!!

Monday, February 7, 2011

ആനന്ദാശ്രു

കേബി ആനന്ദന് ഒരു ദുസ്വഭാവമുണ്ട്.
ച്ചാല്‍ സജ്ജനങ്ങളുമായി മാത്രമേ പുള്ളിക്കാരന്‍ കൂട്ടുകൂടുകയുള്ളൂ.
ഓഫീസിലെ കാര്യം തന്നെയെടുക്കുക.
പി.രാജന്‍, ആര്‍.കണ്ണന്‍ തുടങ്ങിയ ദുര്‍ജ്ജനങ്ങളെ മന:പൂര്‍വം ഒഴിവാക്കി സുരേഷ് മേനോനെപ്പോലുള്ള സജ്ജനങ്ങളുമായിട്ടാണ് ആനന്ദന്റെ കൂട്ടുകെട്ട്.
ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങള്‍ക്കുമുമ്പുണ്ടായ ഒരു സംഭവത്തെപ്പറ്റിയാണ് ഇനി പറയുന്നത്.
അന്ന് ആപ്പീസ് വിട്ടശേഷം ആനന്ദനും മേനോനും കൂടി പതിവുപോലെ നടക്കാനിറങ്ങി. നടത്തം കഴിഞ്ഞപ്പോള്‍ പതിവുപോലെ ബാറിലും കേറി.
പിന്നെ പാട്ടില്‍ പറയുമ്പോലെ അടിച്ചങ്ങ് പൂസായി, കുടിച്ചങ്ങ് വാറായി!
നേരം സന്ധ്യയായപ്പോള്‍ ആനന്ദന്‍ മേനോനോട് പറഞ്ഞു: '' മേന്‍ന്നേ, എനിക്കിന്ന് അല്പം നേരത്തേ പോണം. നാളെ ഞാന്‍ ലീവാണ്''
''ഓക്കേ''
''അപ്പൊ നാളെ ഇതേ സമയത്ത് ഇവിടെ കാണാം. ഓക്കേ?''
'' ഡബ്ള്‍ ഓക്കെ''- മേനോന്‍ പറഞ്ഞു.


പറഞ്ഞപോലെ പിറ്റേന്ന് കൃത്യസയത്തുതന്നെ ആനന്ദന്‍ ബാറിലെത്തി.
തന്നേക്കാള്‍ മുമ്പേ മേനോന്‍ ഹാജരായിരിക്കുന്നതു കണ്ടപ്പോള്‍, എന്തെന്നറിയില്ല ആനന്ദന്റെ കണ്ണുനിറഞ്ഞുപോയി...
''എന്തടാ നീ നൊലോളിക്കണേ'' മേനോന്‍ ചോദിച്ചു.
ആനന്ദന്‍ പറഞ്ഞു: '' മേന്‍ന്ന് മറ്റൊന്നും തോന്നരുത്. ഇന്നലെ മേനോന്‍ അല്പം ഓവറായിരുന്നു. സത്യം പറഞ്ഞാ നമ്മള്‍ ഇന്നലെ ഇവിടെന്ന് പോവുമ്പൊ ഞാന്‍ കരുതിയില്ല വീണ്ടും ഇങ്ങനെ കണ്ടുമുട്ടാന്‍ പറ്റുംന്ന്....''
അന്നേരം നന്നേ കുഴഞ്ഞ ശബ്ദത്തില്‍ മേനോന്‍ ചോദിക്കയാണ്:
'' അതിന് ഇന്നലെ ഇവിടെന്ന് ആര് പോയീന്നാ നീ പറയണേ'' !!!

Saturday, February 5, 2011

വീണുകിട്ടിയ പാര

മാളയ്ക്കടുത്ത വടമ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലായിരുന്നു അന്നത്തെ ഓഡിറ്റ്.
സ്വരാജ് റൗണ്ടിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍നിന്ന് ഒരു ഡസന്‍ പൂരി, രണ്ട് ഏത്തപ്പഴം, ഒരു പുഴുങ്ങിയ മുട്ട, ഒരു ഡബ്ള്‍ ബുള്‍സൈ, ഒരു ഗ്ലാസ് ഹോര്‍ലിക്‌സ് എന്നിവയടങ്ങിയ ലഘുവായ ബ്രെയ്ക്ഫാസ്റ്റ് കഴിച്ച് ഡബ്ള്‍എഒ അച്ചുതന്‍കുട്ടി കുണ്ടോളിക്കടവ് വഴി മാളയ്ക്കു പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറി സീറ്റ് പിടിച്ചു.
ഫുഡ് ഐറ്റംസിന്റെ ചേരുമ്പടി ചേരായ്കയാലാണോന്നറിയില്ല, ബസ്സ് പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോഴേക്കും അച്ചുതന്‍കുട്ടിയുടെ വയറിനൊരസ്‌കിത!
എന്തിനുപറയുന്നു, കണ്ട കുണ്ടിലും കുഴിയിലും കയറിയിറങ്ങി കുണ്ടോളിക്കടവുവഴി കറങ്ങിത്തിരിഞ്ഞ് വണ്ടി വടമയിലെത്തിയപ്പോഴേക്കും ഏതാണ്ടൊരു തുടുത്തുപഴുത്ത തണ്ണിമത്തന്റെ പരുവമായി അച്ചൂന്റെ വയറ്.
എങ്ങനെയെങ്കിലും തിരുവയറൊഴിഞ്ഞില്ലേല്‍ ഇപ്പം പൊട്ടുമെന്ന അവസ്ഥ!
''ആ തൂറ്റ്‌ലാമ്പി ഡിസ്‌പെന്‍സറീല് വല്ല ടോയ്‌ലെറ്റും കാണുമോ എന്തോ ''
അച്ചുമ്മാന്‍ ഒരു നിമിഷം ആശങ്കപ്പെട്ടു.
ബസ്സിറങ്ങി 5 മിനിറ്റുനടന്ന് ഡിസ്‌പെന്‍സറിയിലേക്കെത്തിയപ്പോഴേക്കും മണി എട്ടര.
അച്ചു കെട്ടിടത്തിന്റെ പുറകിലേക്ക് നടന്നു.
അവിടെ ഒരു കൊച്ചു മുറിയുടെ ആസ്ബസ്റ്റോസ് കതകിന്മേല്‍ 'ടോയ്‌ലെറ്റ്' എന്ന ബോര്‍ഡ് കണ്ടപ്പോള്‍ അച്ചൂന്റെ ഉള്ളൊന്നു തണുത്തു.
പക്ഷേ അത് ആമത്താഴിട്ട് പൂട്ടിയിരിക്കയാണെന്ന് കണ്ടപ്പോഴുണ്ടായൊരിണ്ടലുണ്ടല്ലോ, ബത ചൊല്ലാവതല്ല മാമാ....
ഭാഗ്യവശാല്‍ അപ്പോഴേക്കും അവിടത്തെ പാര്‍ട്ട് ടൈം സ്വീപ്പറെത്തി.
'' ഞാന്‍ ഏജീസ് ഓഫീസീന്ന് ഓഡിറ്റിന് വന്നതാണ്. ആദ്യം എനിക്ക് ഇതിന്റെ ചാവിയൊന്ന് തരൂ.'' ടോയ്‌ലെറ്റ് ചൂണ്ടിക്കാട്ടി ഒട്ടും ഗൗരവം വിടാതെ അച്ചുതന്‍ കുട്ടി പറഞ്ഞു.
ഇതു കേട്ടതും ആ പാവം സ്ത്രീ വിരണ്ടുപോയി.
ടോയ്‌ലെറ്റിന്റെ താക്കോല്‍ അച്ചൂന് കൈമാറുമ്പോള്‍ അവരുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു....

തിരുവയറൊഴിയാന്‍ വേണ്ടി ടോയ്‌ലെറ്റില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ അച്ചുതന്‍ കുട്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു:
''ഇത്ര നാളും ചെരയ്ക്കാന്‍ നടന്നിട്ടും മര്യാദയ്‌ക്കൊരു പാര പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈശ്വരാ, ഇന്നെങ്കിലും എനിക്ക് അതിനുള്ള മെറ്റീരിയല്‍സ് കിട്ടണേ....''

അച്ചുതന്‍ കുട്ടിയുടെ മനമുരുകിയുള്ള പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു!
അതിന്റെ ലക്ഷണമെന്നോണം ഒരശരീരിയുണ്ടായി!
അതേല്‍ പിടിച്ച് അച്ചുതന്‍ കുട്ടി ഒരൊന്നാന്തരം പാരയുമുണ്ടാക്കി!

അശരീരി ഇതായിരുന്നു:
''ങ! ഡോക്ടര്‍സാറെത്തിയോ?''
''എന്താ സരോജിനിയമ്മേ ഒരു പരിഭ്രമം പോലെ?''
'' അതുപിന്നെ ഏജീസാപ്പീസീന്ന് ഓഡിറ്റിന് ഒരു സാറ് വന്നട്ട്ണ്ട്. കക്കൂസീന്നാ ഓഡിറ്റിന്റെ തൊടക്കംന്നാ തോന്നണേ. ഡോക്ടറോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ കക്കൂസ് വൃത്തിയാക്കാന്‍ വാങ്ങിച്ച ലോഷനും പൗഡറും ക്ലീനിംഗ് ബ്രഷും മറ്റും വീട്ടീക്കൊണ്ടുപോവാതെ ഇവടെത്തന്നെ വെക്കാന്‍. ഇനീപ്പൊ പറഞ്ഞിട്ടെന്താ കാര്യം. സ്റ്റോക്ക് റെജിസ്റ്ററുമായി ഒത്തുനോക്കുമ്പൊ വിവരമറിയും !!!