rajasooyam

Tuesday, December 27, 2022

 

പിരിവിന്‍റെ മണം!

കല്യാണഹാളിന്‍റെ പടിയിറങ്ങിവരുമ്പോളാണ്‌ പടികയറിവരുന്ന ആര്‍ കണ്ണനെ കണ്ടത്.

കണ്ടയുടന്‍ കണ്ണന്‍ പറഞ്ഞു:

-ബി ആര്‍ മെയിന്‍ ഗേറ്റിലൂടെ പോകണ്ട. വേറെ വല്ല വഴിയുമുണ്ടെങ്കില്‍ അതിലേ പോവുകയാവും ബുദ്ധി.

-വൈ? ക്യോം?

-നേതാക്കന്മാരൊക്കെ അവിടെ ചുറ്റിപ്പറ്റി നിക്കണ്‌ണ്ട്. ഒരു പിരിവ് മണക്കണ്‌ണ്ട്.

-എന്തിന്‍റെ പിരിവാണ്‌?

-അവര്‍ക്ക് അങ്ങന്യൊന്നൂല്ല്യ !!!

Sunday, December 25, 2022

 

കൂട്ടിലെ കണ്ണന്‍

          (5/08)

-ഇതെന്താ പ്രകാശേ, മനുഷ്യരായാല്‍ വാക്കിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ  വേണ്ടേ?

-അതെന്താ ബിആര്‍ അങ്ങനെ പറഞ്ഞത്?

-അസിസ്റ്റന്റ് കാഷ്യറായി പോസ്റ്റ് ചെയ്യാന്‍ പോകുന്നൂന്ന് കേട്ടപ്പോള്‍ കണ്ണന്‍ പ്രകാശിനോട് ഇവിടത്തെ ജോലിയെപ്പറ്റി അഭിപ്രായം ചോദിച്ചിരുന്നോ?

-ചോദിച്ചിരുന്നു.

-അത് ശെരി. അപ്പോള്‍ കണ്ണന്‍ പറയുന്നത് ശരിയാണല്ലേ. ഇപ്പോള്‍ ശ്വാസം വിടാന്‍ പോലും നേരമില്ലെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പിക്കൂടിനുള്ളില്‍ കിടന്ന് നരകിക്കുകയാണെന്നുമാണ് കണ്ണന്‍ പറയുന്നത്.

-പാവം!

-പക്ഷേ പ്രകാശിനാണ് അതിന്റെ പഴി മുഴുവന്‍.

-അതെന്തിന്?

-അഭിപ്രായം ചോദിച്ചപ്പോള്‍ ഇവിടത്തെ വര്‍ക്കിന്റെ ശരിയായ ചിത്രം പറഞ്ഞുകൊടുത്തില്ലെന്നും പ്രകാശ് പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നുമാണ് കണ്വന്‍ പറഞ്ഞുപരത്തുന്നത്.

-ശ്ശെടാ. ഞാനങ്ങനെ ആരേയും പറഞ്ഞുപറ്റിക്കാറില്ല. പറഞ്ഞ വാക്കില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആട്ടെ. ബിആറിന് എന്നെ വിശ്വാസമുണ്ടോ?

-സെന്റ് പെര്‍ സെന്റ്.

-എന്നാല്‍ ഞാന്‍ കണ്ണനോട് എന്താണ് പറഞ്ഞതെന്ന് ഒന്നു കേള്‍ക്കൂ. എന്നിട്ട് പറയൂ ഞാന്‍ ഫ്രാഡാണോന്ന്.

-എന്നാല്‍ പിന്നെ അപ്രകാരം തന്നെയാകട്ടെ. തത്രഭവാന്‍ കണ്വമഹര്‍ഷിയോട് എപ്രകാരമാണ് ഉരചെയ്തതെന്ന്‌വള്ളി പുള്ളി വിസര്‍ഗ്ഗം വിരാമം അര്‍ദ്ധവിരാമംകര്‍ത്താവ് കര്‍മ്മം ക്രിയ മുറ്റുവിന പറ്റുവിന വിനയച്ചം പേരച്ചം അച്ചപ്പം മുതലായവ തെറ്റാതെ ഉദ്ധരിയ്ക്കൂ.

-' കണ്ണന്‍ ധൈര്യമായി ഇങ്ങോട്ട് പോന്നോളൂ. ഇവിടത്തെ വര്‍ക്കെല്ലാം വളരെ ഈസിയാണ്. പക്ഷേ മാസത്തിലെ ആദ്യത്തെ പതിനഞ്ച് ദിവസം നമുക്ക് അല്പം ബുദ്ധിമുട്ടേണ്ടി വരും. അത് കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെട്ടു. പിന്നെ ഒടുവിലത്തെ പതിനഞ്ച് ദിവസമേ ബുദ്ധിമുട്ടുള്ളൂ....''!!!

 

ഗൂഗ്ലി

 (6/99)

                                             

വേള്‍ഡ്കപ്പ്ക്രിക്കറ്റ് പൊടിപൊടിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ബിആര്‍ ശ്യാംകുമാറിനോട് ചോദിച്ചു: ശ്യാം, എന്താണീ ഗൂഗ്ലി?

ശ്യാം പറഞ്ഞു: ഒരു തരം വ്യവസ്ഥയില്ലാത്ത സ്പിന്‍ബോളാണത്. അഭ്യാസിയായ കളരിപ്പയറ്റുകാരന്‍ ഓതിരം കടകം തിരിഞ്ഞ് ഈരേഴ്പതിനാല്‌കോലുയരത്തില്‍ ചാടിമറിഞ്ഞെത്തുമ്പോള്‍ താഴെ വെറും നിലത്തുനില്‍ക്കുന്ന നിരായുധനായ ഒരു നിരക്ഷരകുക്ഷി അയാള്‍ടെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്താലെങ്ങനിരിക്കും? ഗൂഗ്ലിപോലിരിക്കും! ദാ, ഇപ്പൊ ഇത് ബാറ്റ്‌സ്മാനാണെന്നു വിചാരിയ്ക്ക. ഇവിടെ പിച്ച് ചെയ്തശേഷം ഇവിടെനിന്ന് ഇങ്ങോട്ട് തിരിയുന്ന പന്തിനെ ലെഗ്‌ബ്രെയ്‌ക്കെന്ന് പറയും. നേരെ മറിച്ച് പന്ത് ഇവിടെനിന്ന് ഇവിടേയ്ക്കാണ് തിരിയുന്നതെങ്കില്‍ അതിനെ ഓഫ്‌സ്പിന്നെന്നാണ് പറയുക. ദാ, ഇങ്ങനെ എറിയുമ്പൊ ബാറ്റ്‌സ്മാന്‍ എന്താണ് വിചാരിക്കുക? ലെഗ് ബ്രെയ്ക്കാണെന്നും പന്ത് ഇവിടെ കുത്തി ഇങ്ങോട്ട് തിരിയുമെന്നും. പക്ഷേ കുറ്റി തെറിച്ചുകഴിയുമ്പോഴേ മനസ്സിലാവൂ ഓനെറിഞ്ഞത് ഓഫ്‌സ്പിന്നായിരുന്നൂന്ന്. അതാണ് ഗൂഗ്ലി.

ശ്യാമിന്റെ എക്‌സ്പ്ലനേഷന്‍ കേട്ടതും ബിആര്‍ ക്ലീന്‍ബൗള്‍ഡായി പവലിയനിലേക്ക് മടങ്ങി!

കാരണം ബിആര്‍ ഗൂഗ്ലിയെപ്പറ്റി ചോദിച്ചതും അതിന് മറുപടിയായി ഇവിടെനിന്നെറിയുമ്പോള്‍ പന്ത് ഇവിടെകുത്തി ഇങ്ങനെ തിരിഞ്ഞ് ഇതിലെ ഇങ്ങോട്ട്‌പോവുമെന്നൊക്കെ ശ്യാം പറഞ്ഞുതന്നതും ടെലിഫോണിലൂടെയായിരുന്നു!!!


Sunday, October 30, 2022

 

ഒഡിഷന്‍ ടെസ്റ്റ്

കുറച്ചുനാളായി എം ജി ആര്‍ സാറിനൊരു സംശയം; ഭാരതിയ്ക്ക് ചെവിയ്ക്ക് എന്തെങ്കിലും പ്രശ്നണ്ടോ? കേള്‍വിക്കുറവുണ്ടോ? ഡോക്ടറെ കാണിക്കണോ?

ഒടുവില്‍ വീട്ടില്‍ തന്നെ ഒന്നു ടെസ്റ്റ് ചെയ്തിട്ടാകാം ഡോക്ടറെ കാണിക്കല്‍ എന്നൊരു തീരുമാനത്തിലെത്തി.

ഓവര്‍ ടു ടെസ്റ്റ്:

അടുക്കളയില്‍ പാത്രം  കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഭാരതിച്ചേച്ചിയുടെ പുറികിലായി ഒരു പത്തുമീറ്റര്‍ മാറിനിന്ന് എം.ജി.ആര്‍ സാറ് അവരോട് ചോദിച്ചു: ഭാരത്യേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

മറുപടിയില്ല!

ദൂരം അല്പമൊന്നു കുറച്ച് എട്ട് മീറ്ററാക്കിക്കൊണ്ട് സാറ് വീണ്ടും ചോദിച്ചു:

ഭാരത്യേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

മറുപടിയില്ല!

പിന്നെ അഞ്ച് മീറ്റര്‍ അകലെനിന്ന് ചോദ്യം ആവര്‍ത്തിച്ചു.

മറുപടിയില്ല!

പിന്നെ അകലം മൂന്ന് മീറ്ററാക്കിനോക്കി.

അപ്പോഴുമില്ല മറുപടി!

എം ജി ആര്‍ സാറിന്‌ കാര്യങ്ങള്‍ ഒരു വിധം ബോധ്യപ്പെട്ടു. എങ്കിലും ഒടുവില്‍ ചേച്ചീടെ തൊട്ടുപുറകില്‍ ചെന്ന് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിന്നുകൊണ്ട് വെടിപൊട്ടുന്ന ശബ്ദത്തില്‍  ഒന്നൂടെ ചോദിച്ചു:

അതേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

അന്നേരം നിന്നേടത്തുനിന്നൊന്ന് തിരിഞ്ഞ് എംജിആര്‍ സാറിന്‌ അഭിമുഖമായി നിന്നുകൊണ്ട് ചേച്ചി പറഞ്ഞു: ഹേ മനുഷ്യാ, നിങ്ങളോട് ഞാന്‍ നാല്‌ തവണയായി പറയണ്‌, കോഴിക്കറ്യാന്ന് !!!

Saturday, October 29, 2022

 

ടിപ്പണി പറ്റിച്ച പണി

ഭാഗവതം ദശമസ്കന്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ഗോപസ്ത്രീകടെ തുകിലും മോഷ്ടിച്ച് അരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ കാണിക്കുന്ന ഭാഗം വായിച്ച് ഹരം പിടിച്ചുവരികയായിരുന്നു ആര്‍ കണ്ണന്‍. അപ്പോളാണ്‌ ആ പാസ്സേജിനടിയില്‍ നക്ഷത്രചിഹ്നമിട്ട് ഒരു ടിപ്പണി കൊടുത്തിരിക്കുന്നത് കണ്ണന്‍റെ ശ്രദ്ധയില്‍ പെട്ടത്.

ഇതായിരുന്നു ടിപ്പണി:

മേല്‍ വിവരിച്ച കാര്യങ്ങള്‍ അതിന്‍റെ വ്യംഗ്യാര്‍ത്ഥത്തിലാണ്‌ എടുക്കേണ്ടത്; അല്ലാതെ വാച്യാര്‍ത്ഥത്തിലല്ല. ച്ചാല്‍ ഗോപസ്ത്രീകള്‍ എന്നു വെച്ചാല്‍ പൈക്കിടാങ്ങളെ മേച്ചുനടക്കുന്ന വെറും  പെണ്‍കിടാങ്ങളല്ല; പ്രത്യുത സചേതനാചേതനങ്ങളായ ചരാചരങ്ങളില്‍ കുടിയിരിക്കുന്നതായ ആത്മാക്കളാണ്‌. അവര്‍ക്ക് കൃഷ്ണനോട് തോന്നുന്ന ആസക്തി യഥാര്‍ത്ഥത്തില്‍ നമുക്ക്  ഈശ്വരനോട് തോന്നുന്ന ഭക്തിതന്നെയാണ്‌. അവരുടെ നഗ്നമേനികളാവട്ടെ, യാതൊരുമറയുമില്ലാതെ ഭഗവാന്‌ കാണാനാവുന്ന നമ്മുടെ ആന്തരികവികാരങ്ങളത്രേ. പിന്നെ ഭര്‍തൃമതികളായ ഗോപസ്ത്രീകള്‍ കൃഷ്ണനെ തേടി പോകുന്നത് ആത്മാക്കള്‍ ഭൗതികജീവിതം  ഉപേക്ഷിക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്.

ടിപ്പണി വായിച്ചതും ഇങ്ങനെയാണെങ്കില്‍ ഞാനില്ലഎന്നും പറഞ്ഞ് കണ്ണന്‍ ഭാഗവതം വായന നിര്‍ത്തി!

Wednesday, October 26, 2022

 

                                                  ടൈപ്പോ

നിങ്ങള്‍ക്കറിയാമോ? കേവലമൊരു ടൈപ്പോഗ്രഫിക്കല്‍ എറര്‍ ആണത്രേ അമേരിക്ക ഇറഖിനു മേല്‍ അധിനിവേശം നടത്താന്‍ കാരണമായത്!

കഥയിങ്ങനെ:

9/11 കഴിഞ്ഞപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ അങ്ക് ള്‍ സാം ഒരു കമ്മീഷനെ വെക്കുകയുണ്ടയല്ലൊ. ഇറാന്‍റെ കൈവശം ടണ്‍ കണക്കിന്‌ ഡബ്ലു എം ഡി യുണ്ടെന്നും അവരാണ്‌ അല്‍ ഖയ്ദയ്ക്ക് വളമിട്ടുകൊടുക്കുന്നതെന്നുമായിരുന്നു കംഷ്ണറുടെ കണ്ടുപിടുത്തം. എന്നാല്‍ പാവം ഇറാഖിന്‍റെ നിര്‍ഭാഗ്യമെന്നുപറയട്ടെ, കാക്കത്തൊള്ളായിരത്തി ഏണ്ണൂറ്റമ്പത് പേജുകള്‍ വരുന്ന പ്രസ്തുത റിപ്പോര്‍ട്ടില്‍ എവിടൊക്കെ ഇറാന്‍ എന്നു കണ്ടുവോ അവിടൊക്കെ ഇറാഖ് എന്നാണ്‌ കംഷ്ണറുടെ ടൈപ്പിസ്റ്റ് ടൈപ്പ് ചെയ്തുവെച്ചത്!

പിന്നീടുണ്ടയത് ചരിത്രം.

ഊരകത്തുനിന്ന് വേണുപ്പണിക്കരെ പുഷ്പകവിമാനത്തില്‍ കൊണ്ടുപോയി മഷിയിട്ട് നോക്കിപ്പിച്ചിട്ടുപോലും ഇറഖിന്‍റെ മണ്ണില്‍നിന്ന് ഒരു കഷണം ഡബ്ല്യു എം ഡി പോലും കണ്ടെടുക്കാനായില്ല എന്നതും ചരിത്രം!

 

Thursday, October 20, 2022

 

മോഹിപ്പിച്ചു !

(പള്ളിത്തമാശകൾ)

 

“അച്ചോ, അച്ചന്‍റെ ഇന്നത്തെ പ്രസംഗം പൊരിച്ചൂട്ടാ”

താഴത്തെ ദന്തനിരയിലെ ഈശാനകോണില്‍ ഫിറ്റ് ചെയ്തിട്ടുള്ള സ്വര്‍ണ്ണപ്പല്ല് കാണിച്ച് ചിരിച്ചോണ്ട് ഇടവകക്കാരന്‍ പൊങ്ങച്ചമ്പറമ്പില്‍ പൊറിഞ്ചുട്ടി മാപ്ല ഇത് പറയുമ്പോള്‍ ആനന്ദശ്മശ്രുവാല്‍ ആനച്ചാലിലച്ചന്‍റെ കണ്ണുനിറഞ്ഞുപോയി. കാരണം അന്നാനിമിഷം വരെ ആ ഇടവകയിലെ ഒരൊറ്റ ഡേഷും  അങ്ങനെയൊരു കോമ്പ്ലിമെന്‍റ് പറഞ്ഞിട്ടില്ല!

ളോഹയുടെ പോക്കറ്റില്‍നിന്ന് തൂവാലയെടുത്ത് അച്ചന്‍ പ്രസ്തുത  ശ്മശ്രു  തുടയ്ക്കുന്നതിനിടയില്‍ പൊറിഞ്ചുമാപ്ല തുടര്‍ന്നു: “സത്യം പറഞ്ഞാലച്ചോ, ഇതുവരെയുള്ള അച്ചന്‍റെ പ്രസംഗങ്ങളൊന്നും തന്നെ ഞാന്‍ ശെരിക്ക് കേട്ടിട്ടുണ്ടായിരുന്നില്ല. ചെവിക്ക് ചെറിയൊരു പ്രശ്നണ്ടാര്‍ന്നേയ്. ഇന്നിപ്പോ മോന്‍ കാനഡേന്നയച്ചുതന്ന ഹിയറിംഗ് എയ്ഡ് വെച്ചോണ്ടാണ്‌ വന്നത്. സൂപ്പര്‍ സാധനണ്‌. പള്ള്യകത്ത് ഒര്‌ ഈച്ച പറന്നാ അതിന്‍റെ ഒച്ച എനിക്ക് കേക്കാമ്പറ്റും!

“ഉവ്വ്വോ, അത്രയ്ക്ക് പ്രിസിഷനോ?” അല്‍ഭുതപരതന്ത്രജ്ഞനായ അച്ചന്‍ ചോദിച്ചു; “ഏതാ ബ്രാന്‍ഡ്?”

അന്നേരം ജുബ്ബാക്കൈ അല്പമൊന്ന് മുകളിലേക്ക് ചുരുട്ടിക്കേറ്റി സ്വര്‍ണ്ണവാച്ചില്‍ നോക്കിക്കൊണ്ട് മാപ്ല പറഞ്ഞു: “പത്തേ നുപ്പത്തഞ്ച്‌” !!!

 

Monday, October 17, 2022

 

എക്സോണെറേറ്റെഡ് !

(പള്ളിത്തമാശകൾ)

 

ഞായറാഴ്ച പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞു;

നമ്മടെ പള്ളി ഫണ്ടില്‍നിന്ന് ആരോ ഒരാള്‍ പന്തീരായിരത്തി അഞ്ഞൂറു രൂപ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട പള്ളിമേനോന്‍ (ചര്‍ച്ച് അക്കൌണ്ടന്‍റ്) റിപ്പോര്‍ട്ട് ചെയ്ത കാര്യം ഞാന്‍ കഴിഞ്ഞാഴ്ച്ചത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നല്ലൊ. കൈക്കാരന്‍ വില്‍ഫ്രഡായിരിക്കും അത് ചെയ്തതെന്നായിരുന്നു എന്‍റെയടക്കം നമ്മുടെയൊക്കെ ധാരണ. പക്ഷേ ഇന്നലെ രാത്രിയില്‍ കര്‍ത്താവ് സ്വപ്നത്തില്‍ വന്ന് എന്നോട് പറഞ്ഞു, അത് ചെയ്തത് വില്‍ഫ്രഡല്ലെന്നും അവനെ നിങ്ങള്‍  വെറുതെ ദ്വേഷിക്കരുതെന്നും. കര്‍ത്താവ് അങ്ങനെ അരുളിച്ചെയ്ത സ്ഥിതിയ്ക്ക് ഇനിമേല്‍  ആരും തന്നെ ഈ പ്രശ്നത്തില്‍ വില്‍ഫ്രഡിനെ കുറ്റപ്പെടുത്തരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു....

പ്രസംഗം കഴിഞ്ഞപ്പോള്‍ കൈക്കാരന്‍ വില്‍ഫ്രഡ് അള്‍ത്താരയില്‍ കയറിവന്ന് അച്ചനോട് സ്വകാര്യം ചോദിച്ചു: അച്ചോ, അപ്പൊ ആ പന്തീരായിരത്തി അഞ്ഞൂറ്‌ ഞാന്‍ ഇനി തിരിച്ചുതരണ്ട അല്ലേ...!!!

Wednesday, September 28, 2022

 

ഹോം റെമെഡി

(പള്ളിത്തമാശകൾ)

 

-ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ

-ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. എന്താ മത്തായീ, രാവിലെ തന്നെ ഈ വഴിയ്ക്ക്?

-അത് പിന്നെ അച്ചൻ്റെ പ്രസംഗങ്ങൾടെ സീഡിയുണ്ടെങ്കിൽ മൂന്നാലെണ്ണം വാങ്ങിച്ചോണ്ട് ചെല്ലാൻ മറിയാമ്മ പറഞ്ഞു.

-എന്താണിപ്പൊ അവൾക്ക് അങ്ങനെയൊരാഗ്രഹം?

-കോവിഡ് പിടിച്ചേപ്പിന്നെ അവൾക്ക് തീരെ ഒറക്കം കിട്ടണ്ല്ല്യച്ചോ...!!!

                                                 ******

 

സോളിഡ് റീസൺ

(പള്ളിത്തമാശകൾ)

 

പള്ളിയിലെ നോട്ടീസ് ബോർഡിൽ കണ്ടതാണ്:

റാഫേലച്ചൻ വൈറൽ പനി ബാധിച്ച് കിടപ്പിലായതിനാൽ അദ്ദേഹം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന രോഗശാന്തി ശുശ്രൂഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു!

                                                *******

Monday, September 26, 2022

 

മോക് ടെസ്റ്റ്

(പള്ളിത്തമാശകൾ)

ജീവിതത്തിൽ സത്യസന്ധത പുലർത്തേണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഉജ്ജ്വലമായ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു: ശെരി, അപ്പൊ നമുക്ക് പിരിയാം. പിന്നെ അടുത്ത ഞായറാഴ്ച്ച വരുമ്പൊ എല്ലാവരും മത്തായീടെ സുവിശേഷം ഇരുപത്തൊമ്പതാം അദ്ധ്യായം വായിച്ചോണ്ടുവരണം.

അടുത്താഴ്ച്ച എല്ലാവരും തന്റെ  പ്രസംഗം കേൾക്കാൻ ഹാജരായ വേളയില്, സന്ദർഭത്തില്, അല്ലെങ്കിൽ ടൈമില് അച്ചൻ വിളിച്ചുചോദിച്ചു: മത്തായീടെ സുവിശേഷം ഇരുപത്തൊമ്പതാം അദ്ധ്യായം വായിച്ചവരൊക്കെ ഒന്നു കൈ പൊക്കിയാട്ടെ.

മത്തായിച്ചേട്ടനും മറിയാമ്മച്ചേടത്തിയുമടക്കം സകലരും കൈപൊക്കി.

ഒരു നിമിഷം അച്ചൻ സ്തംഭിച്ചുനിന്നുപോയി. അച്ചന്റെ  കണ്ണിൽ ആനന്ദശ്മശ്രു പോലെ എന്തോ ഒന്ന് പൊടിഞ്ഞു. സ്വാഭാവികം.

അത് പക്ഷേ അതായിരുന്നില്ല...

അടുത്ത നിമിഷം സമചിത്തത വീണ്ടെടുത്തുകൊണ്ട് അച്ചൻ പറഞ്ഞു:

അങ്ങനെയെങ്കിൽ ഇന്ന് നമുക്ക് നുണ പറഞ്ഞാലുണ്ടാവുന്ന ദോഷങ്ങളെപ്പറ്റി സംസാരിക്കാം.

അന്നേരം മുൻ നിരയിലിരുന്നിരുന്ന മത്തായിച്ചേട്ടൻ വിളിച്ചുചോദിച്ചു: അതെന്താ അച്ചോ അങ്ങനെയെങ്കില്‍ എന്നു പറഞ്ഞത്?

അച്ചൻ പറഞ്ഞു: മത്തായീടെ സുവിശേഷത്തിൽ ആകെ ഇരുപത്തെട്ട് അദ്ധ്യായങ്ങളേയുള്ളൂ മത്തായിച്ചാ...!!!

Sunday, September 18, 2022

 

കാരണക്കാരൻ

(പള്ളിത്തമാശകൾ)

 

പള്ളിപ്രസംഗം ഉച്ചസ്ഥായിയിലെത്തിയപ്പോളാണ് ആ കാഴ്ച്ച അച്ചന്റെ ദൃഷ്ടിയിൽ പെട്ടത്: മത്തായിച്ചേട്ടൻ ഭാര്യ മറിയാമ്മച്ചേടത്തീടെ തോളിൽ തല ചായ്ച്ച് സുഖമായുറങ്ങുന്നു!

ദേഷ്യം വന്ന അച്ചൻ മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: മറിയാമ്മേ, ഇത് ശെരിയല്ലാ,ട്ടോ. മത്തായിയെ ഒടനേ വിളിച്ചുണർത്തൂ.

അന്നേരം മറിയാമ്മച്ചേടത്തി പറയുകയാണ്: അച്ചൻ കാരണല്ലേ അതിയാൻ ഒറങ്ങീത്. അച്ചൻ തന്നെ ഒണർത്തിക്കോ !!!

 

Tuesday, September 13, 2022

 അച്ചനാരാ മോൻ !

(പള്ളിത്തമാശകൾ)


കുർബ്ബാന കൈക്കൊള്ളാൻ വരുന്നവരിൽ പലരും ‘സ്തോത്രക്കാഴ്ച്ച’ കൊടുക്കാതെ മുങ്ങുകയാണെന്നു കണ്ടപ്പോൾ പ്രസംഗത്തിനിടയിൽ അച്ചൻ പറഞ്ഞു:

ഒർഭ്യർത്ഥനയുണ്ട്; കൈക്കാരൻ പത്രോസിൻ്റെ വീട്ടിൽനിന്ന് കോഴിയെ മോഷ്ടിച്ചയാൾ ഇവിടെങ്ങാനുമുണ്ടെങ്കിൽ ദയവായി സ്തോത്രക്കാഴ്ച്ച തരരുത്. കാരണം കള്ളന്മാരുടെ പണം കർത്താവ് ആഗ്രഹിക്കുന്നില്ല...

പള്ളിയിൽ അന്ന് റെക്കോഡ് കളക് ഷനായിരുന്നു!

അവിടെ ഹാജരായിരുന്നവരിൽ ഒരാൾ പോലും അന്ന് തിരുമുൽക്കാഴ്ച്ച കൊടുക്കാതിരുന്നില്ല !!!

Sunday, September 11, 2022

                    മറന്നേക്കല്ലേ...

വമ്പിച്ച സ്ക്രാപ്പ് ഫെസ്റ്റ്.

മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ.

2022 സെപ്റ്റംബർ 15 മുതൽ 30 വരെ.

വീട്ടമ്മമാരുടെ പ്രത്യേക ശ്രദ്ധക്ക്:

നിങ്ങളുടെ വീട്ടിലെ പാഴ് വസ്തുക്കൾ നല്ല വിലയ്ക്ക് വിൽക്കാൻ ഒരു സുവർണ്ണാവസരം!

NB: ഫെസ്റ്റിവലിന് വരുമ്പോൾ ഭർത്താക്കന്മാരെ കൊണ്ടുവരാൻ മറക്കല്ലേ...!!!

Friday, September 9, 2022

 കമ്പാരറ്റീവ് സ്റ്റഡി

(പള്ളിത്തമാശകൾ)


സ്ഥലം മാറിപ്പോകുന്ന അച്ചന്റെ ഉള്ളം കൈ മുത്തിക്കൊണ്ട് മറിയാമ്മച്ചേടത്തി പറഞ്ഞു:

-അച്ചൻ പോണതില് ഞങ്ങൾ എടവകക്കാർക്ക് നല്ല വെഷമണ്ട്,ട്ടോ. ഇനി വരണ അച്ചൻ എന്തായാലും അച്ചനോളം നന്മയുള്ള ആളാവില്ല.

-അങ്ങനെയൊന്നും പറയല്ലെ മറിയച്ചേടത്തീ. വരുന്നത് എന്നേക്കാൾ നല്ല ആളായിരിക്കും.

-അല്ലച്ചോ. ഞങ്ങൾക്ക് ഒറപ്പ്ണ്ട്

-കൊള്ളാം. അതെങ്ങനെ ഇപ്പൊ പറയാൻ പറ്റും? വരുന്നത് ആരാണെന്ന് അറിഞ്ഞിട്ടില്ലല്ലൊ

-അത് പിന്നെ ഞങ്ങൾടെ അനുഭവം കൊണ്ട് പറയാണേയ്. ഇതുവരെ ഇവിടെ വന്നുപോയിട്ടുള്ള ഓരോ അച്ചനും തൊട്ടുമുമ്പത്തെ അച്ചനേക്കാൾ പോക്കായിരുന്നു!!!


Thursday, August 18, 2022

 

സമസ്യാപൂരണം

 

-ഹലോ, എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനല്ലേ?

-അതേ.

-ഇത് എന്‍ബി പരമേശ്വരനാണ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റീന്ന്.

-ങ. എന്താ തിരുമേനീ, ഡിമാന്റ് സ്റ്റേറ്റ്‌മെന്റ് റെഡിയായിട്ട്ണ്ടാവ്ല്ല്യ അല്ലേ?  ഇന്ന് 5 മണിക്ക് മുമ്പ് കിട്ടണംട്ടോ.

-ശ്ശെ. ഇതതല്ലാന്ന്.

-പിന്നെ?

-ഞാനിവിടെ മോട്ടോര്‍ സൈക്ക്ള്‍ അഡ്വാന്‍സിന്റെ ഫോം ഫില്ലപ്പ്

 ചെയ്‌തോണ്ടിരിക്ക്യാണേയ്. അതിലെ ഒരു കോളം പൂരിപ്പിക്കുമ്പൊ നിയ്ക്കൊരു സംശയം.  അതൊന്ന് പറഞ്ഞുതരണം, പ്ലീസ്.

-കൊള്ളാം. ഏതാ കോളം?

-സെക് ഷന്‍ ഇന്‍ വിച്ച് ദ അപ്പ്‌ളിക്കന്റ് വര്‍ക്ക്‌സ് (?!!!)

Monday, August 15, 2022

 

കൗണ്‍സലിങ്ങ്

(ഇത് എന്നാണ് റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ല. ഇടയ്ക്ക് ബാലുവും കയറിവരുന്നുണ്ട്)

 

അസോസിയേഷന്റെ അച്ചടക്കസമിതി അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ ബാബുവിന് പിടിപ്പത്

പണിയാണിപ്പോള്‍.

അണികള്‍ ഇങ്ങനെ തുടങ്ങിയാല്‍പിന്നെ എങ്ങനെയാണ് ബാബുവിന്

പണിയില്ലാതാവുക.

ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ് :

 

ആര്‍ കണ്ണന്‍ തന്നെ ലാടന്‍ തിരുമേനീന്ന് വിളിച്ചെന്ന് എന്‍ബി !

എന്‍ബി തന്നെ കിണ്ണാ എന്നുവിളിച്ചെന്ന് കണ്ണനും!

ആര് ആരെ ആദ്യം വിളിച്ചു എന്നത് തര്‍ക്ക വിഷയം.

 

സോദരര്‍ തമ്മിലെ പോരൊരു പോരല്ലെന്നിരിക്കലും മാറിയ സാഹചര്യത്തില്‍

അച്ചടക്കനടപടി എടുക്കാതെ വയ്യ.

2 പ്രതികളും അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ സ്റ്റാലിന്‍ ബാബു നോട്ടീസയച്ചു.

 

കൂട്ടുപ്രതികള്‍ യഥാവിധി ഹാജരായപ്പോള്‍ സ്റ്റാലിന്‍ പറഞ്ഞു:

-ഇനി മേല്‍ അച്ചടക്കമില്ലായ്മയും അച്ചപ്പം തീറ്റയും വെച്ചുപൊറുപ്പിക്കാന്‍

 പറ്റില്ലെന്നാണ് മോളീന്നുള്ള ഉത്തരവ്്. നമ്മടെ ബാലൂന്റെ കാര്യം നിങ്ങക്കറിയാലൊ,.

-എന്തു പറ്റി ബാലകന്?

-പ്ലീനം റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന പുള്ളിക്കാരന്റെ അപേക്ഷ

എക്‌സിക്യൂട്ടീവ് കമ്മറ്റി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു!

-ഉവ്വ്വോ? എന്താണാവോ കാരണം?

-ഫയല് പരിശോധിച്ചപ്പൊ 2012 ആഗസ്റ്റ് 12ന് ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍

 കോണ്‍ഫെഡറേഷന്‍ നടത്തിയ ധര്‍ണ്ണയില്‍ പുള്ളിക്കാരന്‍ പങ്കെടുത്തിട്ടില്ല...

-ഈശ്വരാ!

-ഈശ്വരനെ വിളിച്ചിട്ടൊന്നും കാര്യല്ല്യ.

-അപ്പൊപ്പിന്നെ എന്തു ചെയ്യും?

-ശിക്ഷ വേണ്ടെങ്കില് രണ്ടാളും തമ്മില് ഒത്തുതീര്‍പ്പാവാന്‍ നോക്ക്.

 

എന്‍ബി പറഞ്ഞു:എന്റെ പട്ടി വരും ഒത്തുതീര്‍പ്പിന്.

അപ്പോള്‍ കണ്ണന്‍: പട്ടിയുമായി ഒരൊത്തുതീര്‍പ്പുചര്‍ച്ചക്കും ഞാന്‍ തയ്യാറല്ല.

അപ്പോള്‍ സ്റ്റാലിന്‍: എന്നാപ്പിന്നെ ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടുപേരും തയ്യാറെടുത്തോളൂ.

 

-എന്താണ് ശിക്ഷ?

-കിഴക്കിന്റെ പുത്രിയും പോരാട്ടത്തിന്റെ പെണ്‍വഴികളും പത്തുകോപ്പിവീതം രണ്ടാളും 

 വാങ്ങണം.

-വാങ്ങിയാല്‍ മാത്രം മതിയോ?

-പോരാ. വായിക്കയും വേണം.

-അയ്യൊ. അതിലും ഭേദം ഒത്തുതീര്‍പ്പാണ്

-അങ്ങനെ വഴിക്ക് വാ

-ഏതാ വഴി?

-കുറ്റപ്പേര് വിളിച്ചതിന് രണ്ടുപേരും പരസ്പരം മാപ്പ് ചോദിക്കണം.

 

അപ്പോള്‍ കണ്ണന്‍: എന്‍ബിയെ കുറ്റപ്പേര് വിളിച്ചതിന് ഞാന്‍ നിരുപാധികം

മാപ്പ് ചോദിക്കുന്നു.

അപ്പോള്‍ എന്‍ബി: കണ്ണനെ കുറ്റപ്പേര് വിളിച്ചതിന് ഞാനും മാപ്പ് ചോദിക്കുന്നു.

അതു കഴിഞ്ഞ് രണ്ടുപേരും കൂടി: മാപ്പ് പറഞ്ഞ സ്ഥിതിക്ക് പുസ്തകമെടുത്ത്

വീശുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് പോകാമോ?

അപ്പോള്‍ സ്റ്റാലിന്‍: പോകാറായില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍

എന്റെ വക ഒരു കൗണ്‍സലിങ്ങിനു വിധേയരാകണം.

 

ഏതാണ്ട് ഒരുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട കൗണ്‍സലിങ്ങിനൊടുവില്‍ ബാബു പറഞ്ഞു: അപ്പൊ ഞാന്‍ പറഞ്ഞതൊക്കെ കേട്ടല്ലൊ. ഇനി രണ്ടുപേരും പരസ്പരം കൈ

കൊടുത്ത്  വിഷ് ചെയ്ത് പിരിഞ്ഞോളൂ.

 

അതുകേട്ടതും കണ്ണന്‍ ധൃതിയില്‍ എന്‍ബിക്ക് കൈ കൊടുത്തു.

നമ്പൂരിയായതുകൊണ്ടാവണം എന്‍ബി കണ്ണന് ഹസ്തം ദാനം ചെയ്യുകയായിരുന്നു,

പശുദ്ദാനം പോലെ.

 

അനന്തരം അടുത്ത ഞാറ്റുവേലക്ക് തമ്മില്‍ കാണാം എന്നും പറഞ്ഞ് രണ്ടുപേരും

ഇങ്ങനെ ഉപചാരം ചൊല്ലി പിരിഞ്ഞു:

'' അപ്പൊ ശെരി, ലാടന്‍ തിരുമേനീ'' !

'' ശെരി, കിണ്ണാ'' !!

Wednesday, August 3, 2022

 

എന്റര്‍ ദ വിഐപി        

(സത്യവാഗീശ്വരന്‍ സാറിന്റെ സെന്‍ഡോഫ്മീറ്റിങ്ങില്‍ ആന്റണി വില്‍ഫ്രെഡ് നടത്തിയ ആശംസാപ്രസംഗത്തില്‍ നിന്ന്)

 

……………….ആശാനെപ്പറ്റി പറയുമ്പോള്‍ എനിക്ക് ഒരുപാടൊരുപാട് പറയാനുണ്ട്. അതു മുഴുവന്‍ പറയാന്‍ തുടങ്ങിയാല്‍ വിമോചനസമരം അടുത്തിരിക്കുന്ന ഈ വേളയില്‍ എനിക്ക് നാളത്തെ ആദ്യത്തെ കുര്‍ബ്ബാനയ്ക്ക് പോകാന്‍ കഴിയില്ല്യ. ഇടയലേനം കേള്‍ക്കാനും പറ്റ്ല്ല്യ. അതുകൊണ്ട് ആശാനുമായി ബന്ധപ്പെട്ടതും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ ഒരൊറ്റ സംഭവം മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ മൈക്ക് അടുത്ത ആള്‍ക്ക് കൈമാറാം.

നാലഞ്ച് വര്‍ഷം മുമ്പാണ്. ഒരോണക്കാലം. നന്ദിലത്ത് ജി-മാര്‍ട്ടില്‍ വമ്പിച്ച ആദായവില്പനയുണ്ടെന്നുകേട്ട് ഒരു ടിവി നോക്കാന്‍ പോവുകയായിരുന്നു ഞാന്‍. വഴിക്ക് വെച്ച് ആശാനെ കണ്ടുമുട്ടി. 'വില്‍ഫി എവിടെപ്പോകുന്നു?''- ആശാന്‍ ചോദിക്കുന്നു. 'നന്തിലത്തില്‍ ഒരു ടിവി നോക്കാന്‍ പോകുന്നു''- ഞാന്‍ മറുപടി പറയുന്നു. അപ്പോള്‍ ആശാന്‍ 'എന്നാപ്പിന്നെ ഞാനും കൂടെ വരാം, ഞാനും കൊറേ നാളായി ഒരു ടിവി വാങ്ങണമെന്നു വിചാരിക്കുന്നു' എന്നും പറഞ്ഞ് എന്റെ കൂടെ കൂടി. നന്തിലത്തിന്റെ മുന്നിലെത്തിയപ്പോഴേക്കും എവിടെനിന്നോ പൊട്ടിവീണ ഒരു നാച്ചുറോപ്പതിക്കാരന്‍ എന്തോ സംശയം ചോദിക്കാനായി ആശാനെ പിടിച്ചുനിര്‍ത്തി. കടയ്ക്കകത്തിരിക്കുകയായിരുന്ന ഗോപു നന്തിലത്ത് ഞങ്ങള്‍ ചെല്ലുന്നത് ദൂരെനിന്നേ കണ്ടിരുന്നു. ഒരു തികഞ്ഞ ബിസിനസ്സ്‌മേനായ അദ്ദേഹം എണീറ്റുവന്ന് 'സാറിന്റെ പേരെന്താ, എവിടെ വര്‍ക്ക് ചെയ്യുന്നു' എന്നൊക്കെ ചോദിച്ച് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. പിന്നെ അല്പം ദൂരെനിന്ന് സംസാരിയ്ക്കയായിരുന്ന ആശാനെ   ചൂണ്ടിക്കാണിച്ച് ' ആ സാറിന്റെ പേരെന്താ, ജോലിയെന്താ' എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ആശാന്റെ പേര് സത്യവാഗീശ്വരന്‍ എന്നാണെന്നും ഏജീസ് ഓഫീസില്‍ ആഡിറ്റാപ്പീസറാണെന്നും എല്ലാറ്റിനുമുപരി പേരുകേട്ട പ്രകൃതിചികിത്സകനാണെന്നുമൊക്കെ ഞാന്‍ അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി.

കുറച്ചുകഴിഞ്ഞപ്പോള്‍ നാച്ചുറോപ്പതിക്കാരന്‍ ആശാന്റെ പിടി വിട്ടു. ആശാന്‍ കടയുടെ ഡോറിലെത്തിയതും 'ഹലോ, സത്യവാഗീശ്വരന്‍ സാര്‍' എന്നു വിളിച്ച് ഗോപു നന്തിലത്ത് ആശാനെ സ്വാഗതം ചെയ്തു!

നഗരത്തില്‍ ഏറ്റവും മുന്തിയ ബിസിനസ്സുകാരന്‍ തന്നെ പേരെടുത്തുവിളിക്കുന്നതുകേട്ട് മേലാകെ കുളിരുകോരിയിട്ട ആശാന്‍ 'കണ്ടോരാ, ആണുങ്ങള്‍ക്ക് ആണുങ്ങളെയറിയാം, നിന്നെയൊക്കെ ആര്‍ക്കറിയാം' എന്ന മട്ടില്‍ ഇടംകണ്ണിട്ട് എന്നെയൊരു നോട്ടം നോക്കി!

ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല ആ നോട്ടം!!!          

 


 

സബ്മിറ്റെഡ്

 

പല്ല് കടിച്ചുപിടിച്ചും താടിപിടിച്ച്പിഴുതും ശ്വാസം വലിച്ചുവിട്ടും മറ്റും നന്ദകുമാർ ചെയ്തുവെച്ച ഒരു പി എഫ് ക്ലോഷർ നിറഞ്ഞ ചിരിയോടെ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് രാധയെ ഡിഏജി വിളിപ്പിക്കുന്നത്.

കതകുതുറന്ന് ചിരിച്ചോണ്ട് കടന്നുചെന്ന രാധയോട് ഒട്ടും ചിരിക്കാതെ ഡിഏജി പറഞ്ഞു:

-രാധയെപ്പറ്റി ഒരു കംപ്ലെയ്ന്റ് കിട്ടിയിട്ടുണ്ട്.

-മനസ്സിലായി സർ. സത്യമായും ഞാൻ അത് മനപ്പൂർവം ചെയ്തതല്ല കേട്ടോ.

-അപ്പൊ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അല്ലേ?

 എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

-അതേയ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തെരക്കായതുകൊണ്ട് ചായകുടിക്കാനിറങ്ങാൻ അല്പം വൈകി. കടലാസെടുക്കാൻ മറന്നും പോയി.

-യു മീൻ കാന്റീൻ കൂപ്പൺ?

-അല്ല സർ. കടലാസ്

-എന്ത് കടലാസ്

-വട പൊതിയാനുള്ളത്

-അത് ശെരി...

-ചെന്നപ്പൊ ഒരു പഴം പൊരിയും ഒരു ഉള്ളിവടയും മാത്രമുണ്ട് ബാക്കി. ഒരു കൈയിൽ ഉള്ളിവടയും മറുകൈയിൽ ചപ്ലാം കട്ടയ്ക്കൊത്ത പഴം പൊരിയുമായി ഞാൻ സെക് ഷനിലേക്ക് നടന്നു. വഴിയിലെങ്ങും ഒരു കഷണം കടലാസ് തന്ന് സഹായിക്കാൻ ആരുമുണ്ടായില്ല. സെക് ഷനിൽ വന്ന് സീറ്റിലിരിക്കാൻ തുടങ്ങുമ്പൊ ബാബു വന്ന് ‘ഇത് മതിയാവ്വ്വോന്നു നോക്ക്’ എന്നും പറഞ്ഞ് ഒരു കഷണം കടലാസ് തന്നു. ചെറുതായിരുന്നെങ്കിലും അതുമതിയെന്നും പറഞ്ഞ് ഞാൻ അതുവാങ്ങി ഉള്ളിവടയും ചപ്ലാം കട്ടയും അതിൽ ഒരുവിധത്തിൽ ഒതുക്കിപ്പൊതിഞ്ഞ് മേശയ്ക്കകത്തുവെച്ചു....അന്നേരം ബാബു മുഖം വീർപ്പിച്ച് ശരം വിട്ടപോലെ പുറത്തേയ്ക്ക് പോകുന്നത് കണ്ടു കേട്ടോ. പക്ഷേ അപ്പൊ എനിക്കൊന്നും മനസ്സിലായില്ല്യ. പിന്നെ കുനിഞ്ഞിരുന്ന് കുലുങ്ങിച്ചിരിക്കുന്ന സീതാലക്ഷ്മി പറഞ്ഞപ്പോളാണ് ഞാൻ കാര്യമറിയുന്നത്; ബാബു തന്നത് സാറിന് സബ്മിറ്റ് ചെയ്യാനുള്ള നോട്ടായിരുന്നൂന്ന്! അയാം എക്സ്ട്രീം ലി സോറി സർ.

 

സമാധാനത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ

 

- താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേമുഴങ്ങും വലിയോരലാറമായ പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം കേൾക്കുമ്പോൾ തട്ടിപ്പിടഞ്ഞെണീക്കുക, അടുക്കളയിൽ ചെന്ന് കട്ടൻ കാപ്പിയിടുക, മുറ്റമടിക്കുക, പാത്രം മോറുക, പാല് കറക്കുക, പശൂനെ അഴിച്ച് കെട്ടുക, കോഴീനെ അഴിച്ച് വിടുക, കറിയ്ക്കരിയുക, ദോശയ്ക്കരയ്ക്കുക, ചോറുണ്ടാക്കുക, കറി വെക്കുക, വെള്ളം കോരുക, വിറക് വെട്ടുക, തുണിയലക്കുക തുടങ്ങി എപ്പേർപ്പെട്ട ഗൃഹജോലികളെല്ലാം ഇപ്പോൾ സാറാണ് ചെയ്യുന്നതെന്നു കേട്ടു. സംഗതി നേരാണോ?

- നേരാണ്

- അത്രയധികം ഗൃഹജോലികൾ ചെയ്ത് ഇത്രയധികം കഷ്ടപ്പെടുന്ന സാറ്‌ പക്ഷേ വൈഫ്  വിആർഎസ് എടുക്കാമെന്നു പറയുമ്പോൾ അതിനു സമ്മതിക്കുന്നുമില്ല! അതെന്താണ്?

-എഴുതി കൊളാക്കില്ലെങ്കിൽ പറയാം

-എഴുതില്ല. ധൈര്യമായി പറയൂ

-അത് പിന്നെ ആഴ്ചയിൽ അഞ്ചുദിവസമെങ്കിൽ അഞ്ചുദിവസം രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചരവരെ കിട്ടുന്ന ആ മനസ്സമാധാനമുണ്ടല്ലൊ. അത് വെറുതേ കളയണോ ഞാൻ?

 

Tuesday, August 2, 2022

 

പിശുക്കൻ

 

തൊള്ളായിരത്തി അമ്പതുകളുടെ അവസാനമാണ് കാലം.

ഇന്നത്തെപ്പോലെ അന്നും അക്കൗണ്ടാപ്പീസുണ്ട്.

അക്കൗണ്ടാപ്പീസിൽ ലിപി’യുമുണ്ട്.

ശിവരാമൻ തന്നെയായിരുന്നു അന്നും ലിപിയുടെ എഡിറ്റർ.

(ഓനില്ലാണ്ട് എന്ത് ലിപി?)

ലിപി ഇടയ്ക്കിടെ സാഹിത്യമത്സരങ്ങൾ നടത്തുമായിരുന്നു.

എൻട്രികൾ വായിച്ചുനോക്കുന്നതും മാർക്കിടുന്നതും വിധി പ്രസ്താവിക്കുന്നതും സമ്മാനം നിശ്ചയിക്കുന്നതുമെല്ലാം‍ ശിവരാമൻ തന്നെയായിരുന്നു.

അങ്ങനെയിരിക്കെ ഒരുനാൾ കവിസഹജമാ‍യ കൗതുകത്താൽ സാക്ഷാൽ ശങ്കരക്കുറുപ്പ് ലിപിയിലേക്കൊരു കവിതയയച്ചു.

മത്സരത്തിന്റെ റിസൽട്ടറിഞ്ഞതും കുറുപ്പ് പൊട്ടിക്കരഞ്ഞെന്നാണ് പറയപ്പെടുന്നത്.

കാരണം അദ്ദേഹത്തിന്റെ കവിതയ്ക്കായിരുന്നത്രേ അത്തവണ ഏറ്റവും കുറവ് മാർക്ക്!

പത്തിൽ വെറും രണ്ടേമുക്കാൽ !!!

Wednesday, July 27, 2022

 

ദോ പ്ലസ് ദോ

(നർമ്മാസ്വാദകനായ ജോസേട്ടന്റെ ഓർമ്മയ്ക്ക്)

 

 രണ്ട് പതിറ്റാണ്ട് മുമ്പാണ്.

വി എൻ ക്രി യ്ക്ക്  ഓളിൻഡ്യാ അസോസിയേഷന്റെ ചിന്തൻ ബൈഠക്കിനു പോകണം.

നാഗ്പൂരിലാണ് സംഭവം. പുള്ളിക്കാരനാണെങ്കിൽ ഹിന്ദി ഭാഷ വലിയ പിടിയില്ല. കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ ഒരക്ഷരം പറയാനറിഞ്ഞുകൂട. ഹിന്ദി പറയാനറിയാതെ നാഗ്പൂര് പോയാൽ ലോഡ്ജ്കാരും കച്ചവടക്കാരും കൂടി കഴുത്തറുക്കുമെന്നും മറ്റും പറഞ്ഞ് ഹിന്ദി പണ്ഡിറ്റ് ശ്രീകുമാർ വി എൻ ക്രിയെ നിരന്തരം പേടിപ്പിക്കാനും തുടങ്ങി.

പിന്നെ എന്താണൊരു പോംവഴി?

പോംവഴി ശ്രീകുമാർ തന്നെ പറഞ്ഞുകൊടുത്തു:

ഹിന്ദി ഭാഷ വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന ജോസേട്ടനെ ദ്വിഭാഷിയായി കൂടെ കൊണ്ടുപോവുക.

അങ്ങനെയാണ് വി എൻ ക്രിയുടെ ഫുൾ ചെലവിൽ ജോസേട്ടനും കൂടി നാഗ്പൂർക്ക് വണ്ടി കയറിയത്.

        നാഗ്പൂരിൽ വണ്ടിയിറങ്ങി ആദ്യം കണ്ട ലോഡ്ജിൽ കയറി ഇരുവരും മുറിയെടുത്തു. ശാപ്പാടടക്കമുള്ള ഒരു ലോഡ്ജായിരുന്നു അത്. മദിരാശിയിൽ കാണാറുള്ളതുപോലെ ടെമ്പ്ൾ അച്ചാച്ച്ഡ് ആയിരുന്നില്ലെന്നു മാത്രം.

        വൈകീട്ട് ശാപ്പാട് കഴിഞ്ഞപ്പോൾ വി എൻ ക്രി യ്ക്ക് ഒരു വിളി തോന്നി. നാലും കൂട്ടി ഒന്നു മുറുക്കണം.

ജോസേട്ടൻ ചോദിച്ചു:

-മുറുക്കാൻ വാങ്ങാൻ ഞാൻ കൂടെ വരണോ?

-ഏയ്. ഇതൊരു ചീള് കേസല്ലേ. ഞാൻ പോയിട്ട് വരാം.

        വി എൻ ക്രി ബേഗിൽനിന്ന് ഒരുകത്തിയെടുത്ത് റോഡ് മുറിച്ചുകടന്ന് അപ്പുറത്തുള്ള മുറുക്കാൻ കടയിൽ ചെന്നു.

നാഗ്പൂർ സ്പെഷൽ മുറുക്കാന് 8 രൂപയായി. നായർജി ഒരു പത്തിന്റെ നോട്ടെടുത്തുകൊടുത്തു.

കടക്കാരന്റെ കൈയിൽ ചില്ലറയില്ല.

2 രൂപ ഞാൻ നാളെ തന്നാൽ പോരെ സാബ്?’ അയാൾ ഹിന്ദിയിൽ ചോദിച്ചു. സാബിന് കാര്യം മനസ്സിലായി.

‘മതി,മതി’. സാബ് പച്ചമലയാളത്തിൽ കാര്യം പറഞ്ഞു.

        പിറ്റേന്ന് വൈകീട്ട് മുറുക്കാൻ വാങ്ങാൻ പോയത് നായർ സാബും ദ്വിഭാഷിയും ഒന്നിച്ചാണ്. മുറുക്കാനു പുറമെ ഇരുവരും ഈരണ്ട് പാളേങ്കോടൻ പഴം കൂടി ചെലുത്തി.

“ എല്ലാം കൂടി എത്രയായി?” ജോസേട്ടൻ ആംഗ്യഭാഷയിൽ ചോദിച്ചു.

“22 രൂപ” കടക്കാരൻ ഹിന്ദിയിൽ പറഞ്ഞു.

ജോസേട്ടൻ കൈനീട്ടി. വീയെൻക്രി ഒരു 50ന്റെ നോട്ടെടുത്തുകൊടുത്തു. ജോസേട്ടൻ അത് കടക്കാരന് കൈമാറി.

അയാൾ അപ്പോൾ തലേന്നാളത്തെ 2 രൂപയുടെ കാര്യം പറഞ്ഞിട്ട് 30 രൂപ തിരിച്ചുകൊടുത്തു.

അന്നേരം ജോസേട്ടൻ ‘അച് ഛാ’ എന്നും പറഞ്ഞ് വി എൻ ക്രിയുടെ പോക്കറ്റിൽ കൈയിട്ട് 2 രൂപയുടെ 2 തുട്ടെടുത്ത് മൊത്തം 4 രൂപ കടക്കാരനു കൊടുത്തു!

ഇതെന്തു കഥ എന്ന ഭാവത്തിൽ അന്തിച്ചുനിന്ന കടക്കാരനോട് ‘ഠീക് ഹേ’ എന്നും പറഞ്ഞ് ദ്വിഭാഷി തിരിച്ചുനടന്നു.

        എത്ര ആലോചിച്ചിട്ടും ആ 4 രൂപയുടെ കണക്ക് നായർജിക്ക് പിടികിട്ടിയില്ല. ഒടുവിൽ ദ്വിഭാഷി തന്നെ അത് അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു:

അതേയ്, കൃഷ്ണാ, 22 രൂപയാണ് നമ്മുടെ ഇന്നത്തെ പറ്റ്. നമ്മൾ 50 രൂപ കൊടുത്തു. ബാക്കി 28 രൂപ തരേണ്ടതിനുപകരം അയാൾ 30 രൂപ തന്നു. അപ്പോൾ  നമ്മൾ 2 രൂപ തിരിച്ചുകൊടുക്കണം. ഓകെ? പിന്നെ ഇന്നലെ നീ അയാൾക്ക് 2 രൂപ കൊടുക്കാനുണ്ടായിരുന്നെന്ന്  അയാൾ എന്നോട് പറഞ്ഞു. അങ്ങനെ മൊത്തം 4 രൂപ.

ദോ പ്ലസ് ദോ ഈക്വൽ ടു ചാർ. സംഝേ?