rajasooyam

Wednesday, July 27, 2022

 

ദോ പ്ലസ് ദോ

(നർമ്മാസ്വാദകനായ ജോസേട്ടന്റെ ഓർമ്മയ്ക്ക്)

 

 രണ്ട് പതിറ്റാണ്ട് മുമ്പാണ്.

വി എൻ ക്രി യ്ക്ക്  ഓളിൻഡ്യാ അസോസിയേഷന്റെ ചിന്തൻ ബൈഠക്കിനു പോകണം.

നാഗ്പൂരിലാണ് സംഭവം. പുള്ളിക്കാരനാണെങ്കിൽ ഹിന്ദി ഭാഷ വലിയ പിടിയില്ല. കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ ഒരക്ഷരം പറയാനറിഞ്ഞുകൂട. ഹിന്ദി പറയാനറിയാതെ നാഗ്പൂര് പോയാൽ ലോഡ്ജ്കാരും കച്ചവടക്കാരും കൂടി കഴുത്തറുക്കുമെന്നും മറ്റും പറഞ്ഞ് ഹിന്ദി പണ്ഡിറ്റ് ശ്രീകുമാർ വി എൻ ക്രിയെ നിരന്തരം പേടിപ്പിക്കാനും തുടങ്ങി.

പിന്നെ എന്താണൊരു പോംവഴി?

പോംവഴി ശ്രീകുമാർ തന്നെ പറഞ്ഞുകൊടുത്തു:

ഹിന്ദി ഭാഷ വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന ജോസേട്ടനെ ദ്വിഭാഷിയായി കൂടെ കൊണ്ടുപോവുക.

അങ്ങനെയാണ് വി എൻ ക്രിയുടെ ഫുൾ ചെലവിൽ ജോസേട്ടനും കൂടി നാഗ്പൂർക്ക് വണ്ടി കയറിയത്.

        നാഗ്പൂരിൽ വണ്ടിയിറങ്ങി ആദ്യം കണ്ട ലോഡ്ജിൽ കയറി ഇരുവരും മുറിയെടുത്തു. ശാപ്പാടടക്കമുള്ള ഒരു ലോഡ്ജായിരുന്നു അത്. മദിരാശിയിൽ കാണാറുള്ളതുപോലെ ടെമ്പ്ൾ അച്ചാച്ച്ഡ് ആയിരുന്നില്ലെന്നു മാത്രം.

        വൈകീട്ട് ശാപ്പാട് കഴിഞ്ഞപ്പോൾ വി എൻ ക്രി യ്ക്ക് ഒരു വിളി തോന്നി. നാലും കൂട്ടി ഒന്നു മുറുക്കണം.

ജോസേട്ടൻ ചോദിച്ചു:

-മുറുക്കാൻ വാങ്ങാൻ ഞാൻ കൂടെ വരണോ?

-ഏയ്. ഇതൊരു ചീള് കേസല്ലേ. ഞാൻ പോയിട്ട് വരാം.

        വി എൻ ക്രി ബേഗിൽനിന്ന് ഒരുകത്തിയെടുത്ത് റോഡ് മുറിച്ചുകടന്ന് അപ്പുറത്തുള്ള മുറുക്കാൻ കടയിൽ ചെന്നു.

നാഗ്പൂർ സ്പെഷൽ മുറുക്കാന് 8 രൂപയായി. നായർജി ഒരു പത്തിന്റെ നോട്ടെടുത്തുകൊടുത്തു.

കടക്കാരന്റെ കൈയിൽ ചില്ലറയില്ല.

2 രൂപ ഞാൻ നാളെ തന്നാൽ പോരെ സാബ്?’ അയാൾ ഹിന്ദിയിൽ ചോദിച്ചു. സാബിന് കാര്യം മനസ്സിലായി.

‘മതി,മതി’. സാബ് പച്ചമലയാളത്തിൽ കാര്യം പറഞ്ഞു.

        പിറ്റേന്ന് വൈകീട്ട് മുറുക്കാൻ വാങ്ങാൻ പോയത് നായർ സാബും ദ്വിഭാഷിയും ഒന്നിച്ചാണ്. മുറുക്കാനു പുറമെ ഇരുവരും ഈരണ്ട് പാളേങ്കോടൻ പഴം കൂടി ചെലുത്തി.

“ എല്ലാം കൂടി എത്രയായി?” ജോസേട്ടൻ ആംഗ്യഭാഷയിൽ ചോദിച്ചു.

“22 രൂപ” കടക്കാരൻ ഹിന്ദിയിൽ പറഞ്ഞു.

ജോസേട്ടൻ കൈനീട്ടി. വീയെൻക്രി ഒരു 50ന്റെ നോട്ടെടുത്തുകൊടുത്തു. ജോസേട്ടൻ അത് കടക്കാരന് കൈമാറി.

അയാൾ അപ്പോൾ തലേന്നാളത്തെ 2 രൂപയുടെ കാര്യം പറഞ്ഞിട്ട് 30 രൂപ തിരിച്ചുകൊടുത്തു.

അന്നേരം ജോസേട്ടൻ ‘അച് ഛാ’ എന്നും പറഞ്ഞ് വി എൻ ക്രിയുടെ പോക്കറ്റിൽ കൈയിട്ട് 2 രൂപയുടെ 2 തുട്ടെടുത്ത് മൊത്തം 4 രൂപ കടക്കാരനു കൊടുത്തു!

ഇതെന്തു കഥ എന്ന ഭാവത്തിൽ അന്തിച്ചുനിന്ന കടക്കാരനോട് ‘ഠീക് ഹേ’ എന്നും പറഞ്ഞ് ദ്വിഭാഷി തിരിച്ചുനടന്നു.

        എത്ര ആലോചിച്ചിട്ടും ആ 4 രൂപയുടെ കണക്ക് നായർജിക്ക് പിടികിട്ടിയില്ല. ഒടുവിൽ ദ്വിഭാഷി തന്നെ അത് അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു:

അതേയ്, കൃഷ്ണാ, 22 രൂപയാണ് നമ്മുടെ ഇന്നത്തെ പറ്റ്. നമ്മൾ 50 രൂപ കൊടുത്തു. ബാക്കി 28 രൂപ തരേണ്ടതിനുപകരം അയാൾ 30 രൂപ തന്നു. അപ്പോൾ  നമ്മൾ 2 രൂപ തിരിച്ചുകൊടുക്കണം. ഓകെ? പിന്നെ ഇന്നലെ നീ അയാൾക്ക് 2 രൂപ കൊടുക്കാനുണ്ടായിരുന്നെന്ന്  അയാൾ എന്നോട് പറഞ്ഞു. അങ്ങനെ മൊത്തം 4 രൂപ.

ദോ പ്ലസ് ദോ ഈക്വൽ ടു ചാർ. സംഝേ?

Saturday, July 23, 2022

 

എസ് വി ഡീയെന്നെ

മിടുമിടുക്കനായിരുന്നു അങ്ങാടിക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളിൽ പുതുതായി നിയമനം കിട്ടിവന്ന എൽ ഡി ക്ലർക്ക് ലക്ഷ്മീകാന്ത്പ്യാരേലാൽ. അതുകൊണ്ടാണ് ഹെഡ്മാ‍സ്റ്റർ ബ്രഹ്മദത്തൻ നമ്പീശൻ അക്കൌണ്ടാപ്പീസിൽനിന്നുവന്ന ഇൻസ്പെക് ഷൻ റിപ്പോർട്ടിന് മറുപടിയെഴുതാനുള്ള ചുമതല അയാളെത്തന്നെ ഏല്പിച്ചത്.

ലക്ഷ്മീകാന്ത് പ്യാരേലാൽ രണ്ടുദിവസംകൊണ്ട് ബേക്ക്ഫയൽസ് എല്ലാം പഠിച്ച് വളരെ മിതവും ലളിതവും എന്നാൽ ഗംഭീരവുമായ ഭാഷയിൽ ഏജിയ്ക്ക് ഒരു ഡ്രാഫ്റ്റ് റിപ്ലൈ എഴുതി എച്ചെമ്മിന്റെ മേശപ്പുറത്തുവെച്ചു.

നമ്പീശൻ മാഷ് ആദ്യം ഡ്രാഫ്റ്റിലൂടെ ഒന്നു കണ്ണോടിച്ചു. പിന്നെ അത് മനസ്സിരുത്തി കൂലങ്കഷായമായി വായിച്ചു. അനന്തരം കണ്ണടയൂരി മേശപ്പുറത്തുവെച്ച് കണ്ണിലൂടെ ഒഴുകുകയായിരുന്ന ആനന്ദശ്മശ്രുക്കൾ തുടച്ചു. മുപ്പതുവർഷത്തെ സർവീസിനിടയിൽ മാഷ് ആദ്യമായിട്ടാണ് ഇത്രയും സ്റ്റൈലനായ ഒരു ലെറ്റർ കാണുന്നത്. “മറുപടി കലക്കീട്ട്ണ്ട്,ട്ടോ” മാഷ് ല.പ്യാ.ലാലിനെ അഭിനന്ദിച്ചു. പിന്നെ മേശപ്പുറത്തുനിന്ന് പച്ചമഷിയുള്ള പെന്നെടുത്ത് ഡ്രാഫ്റ്റിൽ എന്തോ ചെറിയ മിനുക്കുപണി നടത്തിയശേഷം ഒപ്പിട്ട് അത് ലാലിന് കൈമാറി. സീറ്റിൽ ചെന്നിരുന്ന് ടൈപ്പ് ചെയ്യുമ്പോളാണ് ഡ്രാഫ്റ്റിൽ എച്ച് എം വരുത്തിയ കറക് ഷൻ ലക്ഷ്മികാന്ത് പ്യാരേലാൽ ശ്രദ്ധിച്ചത്. ഇൻ വ്യൂ ഓഫ് ദ എബൌ എക്സ്പ്ലനേഷൻ ഐ റിക്വസ്റ്റ് ദാറ്റ് ദ ഒബ്ജെക് ഷൻ മെ പ്ലീസ് ബി ഡ്രോപ്പ്ഡ് എന്നായിരുന്നു ലാൽ എഴുതിയിരുന്നത്. പക്ഷേ ഇപ്പോൾ ഡ്രോപ്പ്ഡിനുശേഷം എച്ച് എം പുതിയൊരു വാക്ക് എഴുതിച്ചേർത്തിരിക്കുന്നു: എസ് വി ഡി എൻ എ എന്നാണ് സ്പെല്ലിങ്ങ്.

എന്താണീ എസ് വി ഡി എൻ എ? എത്ര ആലോചിച്ചിട്ടും ല.പ്യാ.ലാലിന് അത് പിടികിട്ടിയില്ല. എച്ച് എമ്മിനൊട് ചോദിച്ചാലോ എന്ന് പലവട്ടം ആലോചിച്ചു. പിന്നെ അത് വേണ്ടെന്നുവെച്ചു. പിന്നീടൊരിക്കലാവാമെന്നുവെച്ചു. തൽക്കാലം അത് അങ്ങനെതന്നെ ടൈപ്പ് ചെയ്ത് ഫെയർ കോപ്പി ഒപ്പിടുവിച്ച് അയയ്ക്കുകയും ചെയ്തു.

എങ്കിലും ഊണിലും ഉറക്കത്തിലും ല.പ്യാ.ലാലിന് ഒരേ ചിന്തയായിരുന്നു: എന്തായിരിക്കും ഈ എസ് വി ഡി എൻ എ?

 

മാസമൊന്നു കഴിഞ്ഞു. പാരാഡ്രോപ്പിങ്ങിന്റെ സീസണാവാത്തതുകൊണ്ടോ ടാർജെറ്റെല്ലാം അച്ചീവ് ചെയ്തുകഴിഞ്ഞതുകൊണ്ടോ എന്തോ അക്കൌണ്ടാപ്പീസിൽനിന്ന് മറുപടിയൊന്നും കണ്ടില്ല. ഒരു ദിവസം ലക്ഷ്മികാന്ത് പ്യാരേലാൽ നമ്പീശൻ മാഷിനോട് ചോദിച്ചു: മാഷേ നമുക്ക് ഏജിക്ക് ഒരു റിമൈൻഡർ അയച്ചാലോ?

“ശെരി. ഒരു ഡ്രാഫ്റ്റെഴുതി വെയ്ക്കൂ” മാഷ് പറഞ്ഞു.

ലാൽ ഡ്രാഫ്റ്റെഴുതി. മുമ്പയച്ച കത്തിന്റെ നമ്പർ ക്വോട്ട് ചെയ്തു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ചുരുക്കിയെഴുതി. ഒടുവിൽ ഇങ്ങനെ അവസാനിപ്പിച്ചു: ഇറ്റ് മെ പ്ലീസ് ബി ഇന്റിമേറ്റെഡ് വെദെർ ദ എക്സ്പ്ലനേഷൻ ഫർണിഷ്ഡ് ബൈ ദിസ് ഓഫീസ് ഹേസ് ബീൻ ആക്സെപ്റ്റെഡ് ആൻഡ് ദ ഒബ്ജെക് ഷൻ ഡ്രോപ്പ്ഡ്.

ഡ്രാഫ്റ്റ് എച്ച് എമ്മിന്റെ മേശപ്പുറത്തുവെച്ച് ലാൽ ടോയ്ലെറ്റിൽ പോയി. തിരിച്ചുവന്നപ്പോഴേക്കും ഫയലും തിരിച്ചുവന്നിരുന്നു.

അത്ഭുതമെന്നു പറയട്ടെ, എച്ച് എം അതിലും ഡ്രോപ്പ്ഡിനു ശേഷം എസ് വി ഡി എൻ എ എന്ന് എഴുതിച്ചേർത്തിരുന്നു!

ഇത്തവണ എന്തായാലും ഡൌട്ട് ക്ലിയർ ചെയ്യുകതന്നെ. ഡ്രാഫ്റ്റുമായി എച്ച് എമ്മിന്റെ മുറിയിൽ ചെന്ന് ല.പ്യാ.ലാൽ ചോദിച്ചു: മാഷേ എന്താണീ എസ് വി ഡി എൻ എ? എനിയ്ക്കത് മനസ്സിലായില്ല.

രാവിലെ മുതൽ വായിലിട്ട് ചപ്ലിച്ചുകൊണ്ടിരുന്ന താമ്പൂലം സൈഡിലിരുന്ന കോളാമ്പിയിലേക്ക് തുപ്ലിച്ചുകൊണ്ട് ഒരു കള്ളച്ചിരി പാസ്സാക്കി നമ്പീശൻ പറഞ്ഞു: വാസ്തവം പറഞ്ഞാ എനിക്കും അതത്ര നിശ്ശല്ല്യ. ഒബ്ജെക് ഷൻ ഡ്രോപ്പ് ചെയ്തുകൊണ്ട് അക്കൌണ്ടാപ്പീസീന്ന് വരാറുള്ള കത്തുകളിൽഎല്ലാം അങ്ങനെ കാണാറുണ്ട്. അതായത് ഒബ്ജെക് ഷൻ ഹേസ് ബീൻ ഡ്രോപ്പ്ഡ് എസ്  വി ഡി എൻ എ എന്ന്. ഏതായാലും രണ്ടിലൊന്ന് തീർച്ച. ഒന്നുകിൽ ഇംഗ്ലീഷ് വ്യാകരണവിധി പ്രകാരം ഡ്രോപ്പിങ്ങിന് തനിച്ച് നിൽക്കാൻ പറ്റ്ല്ല്യ. ലുക്കിന്റു, റെഫെർ ടു എന്നൊക്കെ പറയുമ്പോലെയുള്ള ഒരു പ്രയോഗമാവാം അത്. ഇനി അതല്ലെങ്കിൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലുള്ള ഹൈലി ടെക്നിക്കൽ ആയ എന്തോ സംഗതിയാവും.

(നോക്കണേ ‘സബ്ജെക്റ്റ് റ്റു വെരിഫിക്കേഷൻ ഡ്യൂറിംഗ് നെക്സ്റ്റ് ഓഡിറ്റ്‘ അബ്രീവിയേറ്റ് ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന ഒരോരോ യോർക്കറുകൾ! ഫ്ലിപ്പറുകൾ!! ഗൂഗ്ലികൾ!!!)

 

Wednesday, July 20, 2022

 

ത്രിശങ്കു

(പേപ്പർ ബാലറ്റ് കാലത്തെ ഒരു തെരഞ്ഞെടുപ്പനുഭവം)

 

 -മിസ്റ്റർ വേണുപ്പണിക്കർ, മൊത്തത്തിൽ എങ്ങനെയുണ്ടായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി?

-പരമ സുഖായിരുന്നു

-എവിടായിരുന്നു പോളിംഗ് സ്റ്റേഷൻ?

-വളരെ അടുത്തായിരുന്നു

-ച്ചാൽ?

-കേരള-തമിഴ്നാട് ബോഡറിൽ!

-പോളിംഗ് സ്റ്റേഷനിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെ യുണ്ടായിരുന്നോ?

-ഒന്നും പറയണ്ട മാഷേ. അതൊരു ഗവണ്മെന്റ് മാപ്പിള യു പി സ്കൂളായിരുന്നു. ഒടിയാത്ത ബഞ്ചുകൾ വിരളമായിരുന്നു. അതുകൊണ്ട് തലേന്ന് രാത്രിയിൽ കിടക്കാൻ നന്നേ ബുദ്ധിമുട്ടി. കുടിവെള്ളത്തിന് വിഷമമുണ്ടായില്ല. നടുമുറ്റത്തൊരു കിണറുണ്ടായിരുന്നു. ആരോ ഒരു പാളേങ്കയറും കൊണ്ടുവെച്ചിരുന്നു. കുളിമുറിയൊന്നുമുണ്ടായിരുന്നില്ല.

-കുളിതോരണങ്ങൾ പിന്നെ എങ്ങനെ നടത്തി?

-വെളുക്കണേനുമുമ്പ്

-ദിഗംബരരായിട്ട്?

-അതന്നെ

-മൂത്രപ്പുര?

-ഉണ്ടായിരുന്നില്ല

-അപ്പോൾ പോളിംഗ് ദിവസം ഒന്നിനുപോയത്?

-പോയില്ല

-ഇത്രയും ത്യാഗം സഹിച്ച് എന്തിനാണ് കൊല്ലം തോറും അങ്ങുന്ന് ഈ പണിക്ക് പോണത്? അറസ്റ്റ് ഒഴിവാക്കാനാണോ?

-അല്ല. ജനാധിപത്യത്തോടുള്ള താല്പര്യം ഒന്നുകൊണ്ടുമാത്രം.

-ഇക്കാലത്ത് അങ്ങയെപ്പോലുള്ള മായാത്യാഗികളെ കണ്ടുകിട്ടുക വിഷമമാണ്. അതുപോട്ടെ, ഡ്യൂട്ടിക്കിടയിൽ മനസ്സിനെ മഥിച്ച എന്തെങ്കിലും അനുഭവമുണ്ടായോ?

-എല്ലാം സഹിക്കാം മാഷേ. പക്ഷേ പോളിംഗ് മെറ്റീരിയൽസ് തിരിച്ചേൽപ്പിക്കുന്ന നേരത്ത് ബാലറ്റ് ബോക്സുകൊണ്ട് തലയ്ക്കൊരടീണ്ട്. അത് സഹിക്കാൻ പറ്റൂല്ല.

-അങ്ങനെയൊരു ചടങ്ങുള്ളതായി ഹേൻഡ്ബുക്കിൽ കണ്ടിട്ടില്ലല്ലൊ. ഒന്നു വിശദീകരിക്കാമോ?

-ഒരു കുടുസ്സുമുറിയായിരുന്നു റിസീവിങ്ങ് കൌണ്ടർ. ഒരേ ബസ്സിലുണ്ടായിരുന്ന പത്തുപന്ത്രണ്ട് പോളിംഗ് പാർട്ടിക്കാർ അവരവരുടെ പെട്ടിയും കിടയ്ക്കയും ബാലറ്റ് ബോക്സും കാർഡ്ബോഡ് കമ്പാർട്ട്മെന്റും സാറ്റ്യൂട്ടറി കവറും നോൺ സ്റ്റാറ്റ്യൂട്ടറി കവറും എക്സ്ട്രാ കവറും തുണി സഞ്ചിയും മറ്റുമായി മുറിയിലേക്ക് ഇടിച്ചുകയറിയപ്പോൾ അവിടെ പെരുവനം പൂരത്തിന്റെ തിരക്കായിരുന്നു. ബഹളത്തിനിടയിൽ യാതൊന്നും കേൾക്കാൻ വയ്യ. ‘എന്റെ കാലേൽ ചവിട്ടല്ലേ’, ‘താനെന്റെ തോളേൽ ആണ് കേറിയിരിക്കണത്’, ’തന്റെ മെറ്റൽ സീലെന്തിനാ എന്റെ പോക്കറ്റിൽ തപ്പണത്?’ ‘അയ്യോ എന്റെ കമ്പാർട്ട്മെന്റ് പോയേ’ എന്നിങ്ങനെയുള്ള ഒച്ചപ്പാടുകൾ മാത്രം. ദ ഗ്രേറ്റ് വാഗൺ ട്രാജഡി അവിടെ റിപ്പീറ്റ് ചെയ്യുമോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചുപോയി. അങ്ങനെയിരിക്കെയാണ് റിസീവർ സാറ് എന്റെ പേര് വിളിച്ചത്. അവർ ചോദിച്ച ഓരോ കവറും സഞ്ചിയിൽനിന്ന് കവടിയെടുക്കുമ്പോലെ ഞാൻ എടുത്തുകൊടുത്തു. ഒടുവിൽ ബാലറ്റ് ബോക്സ് ചോദിച്ചപ്പോളാണ് പ്രശ്നമായത്. ബാലറ്റ് ബോക്സും പിടിച്ച് പിന്നിൽ നിന്നിരുന്ന പോളിംഗ് അസിസ്റ്റന്റ് അപ്പുക്കുട്ടന് മുന്നിലെത്താൻ ഒരു വഴിയുമില്ല! പലതവണ മുന്നോട്ടാഞ്ഞ അപ്പുക്കുട്ടനെ ആളുകൾ ഉന്തിത്തള്ളി പിന്നിലേക്കാക്കുകയാണ്. എന്തായാലും അതു കൊടുക്കാതെ തടി കിഴിച്ചിലാക്കാൻ പറ്റില്ലല്ലൊ. ബാലറ്റ് ബോക്സ് തലയ്ക്കുമുകളിലൂടെ പൊക്കിയെടുത്ത് കൈമാറി കൈമാറി അരങ്ങിലെത്തിക്കാൻ പ്രിസൈഡിംഗ് ഓഫീസർ എന്ന നിലയിൽ ഞാൻ എന്റെ ടീമിന് ഓഡർ കൊടുത്തു. അങ്ങനെ അന്തരീക്ഷത്തിൽ തുള്ളിത്തുള്ളി തേങ്ങിത്തേങ്ങി പെട്ടി ഒരു കണക്കിന് എന്റെ പുറകിലെത്തി. അപ്പോളാണ് തൊട്ടുപുറകിൽ നിന്നിരുന്ന ഒരാൾ തിരക്കിൽ പെട്ട് താഴെ വീണത്! ആ ആച്ചിലിൽ പെട്ടിവന്ന് എന്റെ തലയ്ക്കൊരടിയാണ്! ഠേ!

-ഭാഗ്യം. അത്രയല്ലേ സംഭവിച്ചുള്ളൂ. അതിരിക്കട്ടെ, പോളിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോളെങ്കിലും അങ്ങ് വിചാരിച്ചിരുന്നോ വരാൻ പോകുന്നത് ഒരു തൂക്കുപാർലിമെന്റാവുമെന്ന്‌?

-ഉവ്വ്

-കവടിനിരത്തി കണ്ടുപിടിച്ചതാണോ?

-അതിനൊക്കെ എവിടെ നേരം. ലക്ഷണം കോണ്ട് മനസ്സിലാക്കിയതാണ്

-എങ്ങനെ?

-സമയം 12 മണിയായപ്പോൾ 80 കഴിഞ്ഞ ഒരു വല്ല്യമ്മച്ചി ഓട്ടിടാൻ വന്നു. അത്തരം ആളുകളുടെ മേൽ ഞാനൊരു കണ്ണുവെയ്ക്കാറുണ്ട്. ബാലറ്റ് പേപ്പറുമായി വോട്ടിംഗ് കമ്പാർട്ട്മെന്റിൽ പോയ വല്ല്യമ്മ തിരിച്ചുവന്നപ്പൊ കൈയിൽ ബാലറ്റ് പേപ്പറില്ല! ‘വോട്ടെവ്ട്യാ വെല്ല്യമ്മേ?’ ഞാൻ ചോദിച്ചു. ‘ഓട്ടിട്ടു മോനേ’ വല്ല്യമ്മ. ‘ഇല്ലല്ലോ വെല്ല്യമ്മേ” ഞാൻ. ‘ഉവ്വല്ലോ മോനേ’ വെല്ല്യമ്മ.

ഞാൻ ചെന്ന് വോട്ടിംഗ് കമ്പാർട്ട്മെന്റിൽ നോക്കി. ഇല്ല. അത് അവിടെയില്ല....

ബൂത്ത് മുഴുവൻ ഞാൻ അരിച്ചുപെറുക്കി. സാധനം എവിടെയുമില്ല. ഒടുവിൽ ഇതികർത്തവ്യതാമൂഢനായ ഞാൻ തലയ്ക്കു കൈയും കൊടുത്ത് ആ മേശയുടെ അടുത്ത് തറയിൽ ഇരുന്നുപോയി...

ഞാൻ ഉള്ളുരുകി ഊരകത്തമ്മയെ വിളിച്ചു. എന്റെ ബാലറ്റ് പേപ്പർ അക്കൌണ്ട് കൊളാവൂലോ ദേവ്യേയ്....

അന്നേരം ദേവി വിളി കേൾക്കുമ്പോലെ എനിക്കുതോന്നി.

ഒരു വെളിപാടുകൊണ്ടെന്നപോലെ ആ തറയിൽ അതേ ഇരുപ്പിലിരുന്നുകൊണ്ട് ഞാൻ  വെറുതെ മേലോട്ടുനോക്കി. അപ്പോൾ അതാ ഒരുബാലറ്റ് പേപ്പർ മേശയ്ക്കു നടുവിലുള്ള വിടവിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നു! മേശയുടെ മുകളിലുമല്ല, താഴെയുമല്ല എന്ന പരുവത്തിൽ!

 

ആ ലക്ഷണം കണ്ട നിമിഷം ഞാൻ നിശ്ചയിച്ചു:

വരാൻ പോകുന്നത് ഒരു തൂക്കുപാർലിമെന്റായിരിക്കും!

Friday, July 8, 2022

 

ജുഗൽബന്ദി

 (വി.ശ്രീകുമാർ എന്ന വി എസ്  ‘തൂലിക’ എന്ന ഹിന്ദി മാഗസിനിൽ എഴുതിയ ‘നശാബന്ദി’ എന്ന ലേഖനത്തിന്റെ പദാനുപദ തർജ്ജമ)

 

ഈ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും പ്രതിഭാസവുമെടുത്ത് പരിശോധിച്ചുനോക്കിയാലും അതിൽ വൈരുദ്ധ്യാത്മക ഭൗതികവാദം ഒളിഞ്ഞിരിക്കുന്നതു കാണാം. അഥവാ, ഈ എം എസ് പറഞ്ഞതുപോലെ, ഈ ലോകത്തെ ഏതൊരു സംഗതിയേയും ഡയലക്റ്റിക്കൽ മെറ്റീരിയലിസം കൊണ്ട് വ്യാഖ്യാനിക്കാം. എന്തിനധികം. നമ്മുടെ ചാരായത്തിന്റെ കാര്യം തന്നെ എടുക്കുക. ചരിത്രാതീതകാലം മുതല്ക്കേ കൊടും രോഗങ്ങൾക്കെതിരെ മാനവരാശി പ്രയോഗിച്ചുപോന്ന ഒരു ദിവ്യൗഷധമത്രേ ചാരായം. അതേസമയം അതേ കണ്ണുകൾകൊണ്ടുതന്നെ അതിനെ ഒരു വിഷമായും ജനം കണ്ടുപോന്നു. വൈരുദ്ധ്യാത്മകം എന്നല്ലാതെ മറ്റെന്താണ് ഇതിനെ പറയുക?

ഈയിടെ ബാബിലോണിയയിലെ കുഴൽക്കിണർ പണിക്കാർക്ക് ഭൂമിയുടെ മൂവായിരം അടി താഴെ നിന്ന് ഏതാണ്ട് നാലായിരം വർഷം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടുകിട്ടുകയുണ്ടായി. ലിഖിതം ഇതായിരുന്നു:

“ബി. സി.നാലായിരാമാണ്ട് കന്നിമാസം ഒന്നാം തിയതിമുതൽ ബാബിലോണിയായിൽ ചാരായം നിരോധിച്ചിരിക്കുന്നു”

ഈ ലിഖിതത്തിൽ സർവത്ര വൈരുദ്ധ്യങ്ങളല്ലേ?

ഒന്നാമത് അന്നേയ്ക്ക് നാലായിരം വർഷങ്ങൾക്കുശേഷം ദൈവപുത്രൻ പശുത്തൊഴുത്തിൽ ഭൂജാതനാകുമെന്ന് ആർക്കാനും മുൻ കൂട്ടി പറയാൻ കഴിയുമായിരുന്നോ? പിന്നെ ഗ്രിഗോറിയൻ കലണ്ടറിലുണ്ടോ ചിങ്ങവും കന്നിയും?

ഇന്ത്യാ മഹാരാജ്യത്ത് രണ്ടായിരം വർഷങ്ങൾക്ക് മുന്നേതന്നെ ചാരായം നിരോധിച്ചിരുന്നതായി വിക്രമാദിത്യസർവകലാശാലയിലെ ഡീൻ ദയാൽ ഉപാധ്യായയായിരുന്ന കൗടില്യന്റെ അർത്ഥശാസ്ത്രം എന്ന ഗ്രന്ഥവരിയിൽ പറയുന്നുണ്ട്. എന്നാലോ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെപ്പറ്റി കൂലംകഷമായി പഠിച്ചിട്ടുള്ള സാക്ഷാൽ കാൾ മാർക്സിന്റെ മൂലധനത്തിൽ ഇതേപ്പറ്റി യാതൊരു പ്രസ്താവവുമില്ലതാനും. വീണ്ടും വൈരുദ്ധ്യം!

ഇനി മെറ്റീരിയലിസത്തിന്റെ ചുവന്ന കണ്ണട മാറ്റിവെച്ച് ആദ്ധ്യാത്മികതയുടെ പച്ച കണ്ണടവെച്ച് ഒന്നു നോക്കൂ. അവിടേയും കൊടിവെച്ച വൈരുദ്ധ്യമാണ് കാണുന്നത്. ചാരായം കാണുമ്പോൾ മുസ്ലീങ്ങൾ ‘ഹ, റാം’ എന്നു പറഞ്ഞിരുന്നത്രേ!

ഇങ്ങനെ ചിന്തിച്ചുപോയാൽ ഒരന്തവും കിട്ടില്ല. അതുകൊണ്ട് ഡയക്റ്റിക്കൽ മെക്കാനിസത്തെപ്പറ്റി നമുക്ക് മിണ്ടാതിരിക്കുക. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയുമായി ചരിത്രം അതിന്റെ വഴിക്കുപോകട്ടെ.

 

ഇന്നിപ്പോൾ മദ്യം കഴിക്കുന്നത് കേവലം ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ്. കൗടുമ്പികവും സാമൂഹ്യവുമായ ഒരാഗോളപ്രശ്നമായി അത് മാറിയിരിക്കുന്നു. ആത്മഹത്യ ചെയ്യാൻ പേര് റെജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ  60 ശതമാനത്തോളം പേർ മദ്യം കഴിക്കുന്നവരാണ്. കിസ്ത് പ്രശ്നത്തിൽ സ്വീഡനിലേയും നോർവേയിലേയും ഫിലാഡാൽഫിയയിലേയും ചാരായക്കടകൾ കുറെ നാൾ പൂട്ടിക്കിടന്നപ്പോൾ അവിടങ്ങളിലെ കുറ്റകൃത്യങ്ങളിൽ 50 ശതമാനത്തോളമാണ് കുറവുവന്നത് !

ബ്രിട്ടനിൽ നടക്കുന്ന വാഹനാപകടങ്ങളിൽ 20 ശതമാനവും സംഭവിക്കുന്നത് വാഹനങ്ങളിൽ പെട്രോളിനുപകരം ചാരായം ഒഴിക്കുന്നതുകൊണ്ടാണെന്ന കാര്യം സാധാരണക്കാർക്കറിയില്ല.

ഒരു വെടിക്ക് രണ്ട് പക്ഷി എന്ന കണക്കിന് മനവും തനുവും മരുഭൂമിയാക്കുന്നതോടൊപ്പം സ്വന്തം തറവാട് കുളം തോണ്ടുക കൂടിയാണ് ഒരു യഥാർത്ഥ മദ്യപ്രേമി ചെയ്യുന്നത്. കേവലം ഒരു നിയമഭേദഗതി കൊണ്ടുവന്നതുകൊണ്ടോ പാർലമെന്റിൽ അത് അത് ശബ്ദവോട്ടോടെ പാസ്സാക്കിയതുകൊണ്ടോ അവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. പിന്നെയോ?

പോത്തുകളുടെ ചെവിയിൽ വേദം ഓതിക്കൊണ്ടേയിരിക്കണം.

നിരന്തരം.

 

 

അണ്ണനോർമ്മകൾ-3

 

അണ്ണൻ ദ ഇന്നസെന്റ്

 

ബി ആർ നോക്കുമ്പോൾ അണ്ണൻ കൃഷൻ ദാസ് അല്പമകലെയിരുന്ന് എന്തോ തുരുതുരാ ടൈപ്പ് ചെയ്യുകയാണ്. ഇടയ്ക്കിടെ പതിവുപോലെ കണ്ണടയുടെ മുകളിലൂടെ ബി ആറിനെ നോക്കുന്നുമുണ്ട്.

കട്ട് ചെയ്ത സ്റ്റെൻസിൽ പേപ്പർ ആപ്പീസറെക്കൊണ്ട് ഒപ്പിടുവിച്ച് ആൻഡ്രൂസിനെ ഏൽപ്പിച്ചശേഷം അണ്ണൻ ബിആറിന്റെ അടുത്തുവന്ന് ഇരിപ്പുറപ്പിച്ചു.

ഈയിടെയായി അണ്ണന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു വിഷാദഭാവമാണ്. ഒരു പന്തിയില്ലായ. ഒരരുതായ. ഒരു രുചിയില്ലായ. ബി ആർ കാര്യം തിരക്കി:

-അണ്ണൻ എന്താണ് ഇങ്ങനെ വിഷണ്ണൻ ആയിരിക്കുന്നത്?

-ഓ. പ്രാസത്തിലാണല്ലൊ പ്രയോഗം?

-അപ്പറഞ്ഞതിലുമില്ലേ ഒരു പ്ര പ്രാസം?

-ഒവ്വ

-അതിരിക്കട്ടെ. ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ

-ഒന്നും പറയണ്ട ബിആർ. മടുത്തു. എല്ലാം മടുത്തു.

-അങ്ങനെ മടുക്കരുതണ്ണാ. കർമ്മണ്യേവാധികാരസ്തേ മാഫലേഷു കദാചനാ എന്നല്ലേ. ആട്ടെ എന്താണിപ്പോഴത്തെ മടുപ്പിന് ഹേതു?

-സെക് ഷനു പുറത്തിറങ്ങി നടക്കാൻ മേലെന്നായിരിക്കുന്നു.

-അത് ആ കണ്ണട വെച്ചപ്പൊഴേ ഞാൻ തീരുമാനിച്ചതാണ്

-ശ്ശെ. അതല്ലാന്ന്. പുറത്തിറങ്ങുമ്പോ ഓരോരുത്തരുടെ വക കമന്റ്; അണ്ണാ അത് വേണ്ടായിരുന്നൂട്ടോ, അണ്ണൻ എനിക്കിട്ട് പാര വെച്ചു അല്ലേ എന്നൊക്കെ. പോസ്റ്റിംഗ് ഓഡറുകളെപ്പറ്റിയാണ്. ഞാനാണ് ഓരോരുത്തരെ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതെന്നാണ് ഇവരുടെ വിചാരം. സത്യം പറഞ്ഞാൽ പല പോസ്റ്റിംഗ് ഓഡറുകളും ഞാൻ വായിച്ചുനോക്കാറുപോലുമില്ല.ആപ്പീസർ പ്രൊപ്പോസസ്. ഞാൻ ഡിസ്പോസസ്. അത്രന്നെ.

അണ്ണൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മനസ്സിലാവാൻ അഞ്ചുനിമിഷം പോലും വേണ്ടിവന്നില്ല.

പോക്കറ്റിൽനിന്നും കൈലേസെടുത്ത് കണ്ണീരൊപ്പുകയായിരുന്ന അണ്ണന്റെ മുമ്പിൽ പോസ്റ്റിംഗ് ഓഡറിന്റെ ബാക്കിയുണ്ടായിരുന്ന കോപ്പികളുമായി സാക്ഷാൽ മണികണ്ഠൻ പ്രത്യക്ഷപ്പെട്ടു.

അണ്ണൻ ചോദിച്ചു:

-എല്ലാവർക്കും കൊടുത്തുകഴിഞ്ഞോ മണീ?

-കഴിഞ്ഞു. ഇനി സാറിനു മാത്രേ തരാനുള്ളൂ.

-ങ്ഹേ! എനിക്കോ?

-അതേ. സാറ് തന്നെയല്ലേ കെ.പി.കൃഷൻ ദാസ്?

-അത് ഞാന്തന്നെ

        കൺഫ്യൂഷൻ സഹിക്കവയ്യാതായപ്പോൾ മണികണ്ഠന്റെ കൈയിൽനിന്നും കടലാസ് വാങ്ങി ബിആർ വായിച്ചുനോക്കി.

അത് അല്പം മുമ്പ് അണ്ണൻ ടൈപ്പ് ചെയ്ത് ആൻഡ്രൂസ് സ്റ്റെൻസിലെടുത്ത പേപ്പറായിരുന്നു!

അണ്ണനെ OE യിൽനിന്ന് GE യിലേക്ക് മാറ്റിക്കൊണ്ടുള്ള ഓഡറായിരുന്നു!!

 

അണ്ണനോർമ്മകൾ-2

 

വീണിതല്ലോ കിടക്കുന്നു

 

സമയം 9-45

ഓടിക്കിതച്ചാണ് ബക്കർ സായ്‌വിന്റെ വരവ്.

(ഒരു മിനിറ്റ് കൂടി കഴിഞ്ഞാൽ അറ്റൻഡൻസിൽ താറാമുട്ട വരയ്ക്കപ്പെടും)

സീറ്റിൽ വന്ന് പേനയുമെടുത്ത് സായ്‌വ് ആപ്പീസറുടെ മുറിയിലേക്കോടുന്നു. ഹാഫ് ഡോറിന്റെ ഒരു കതകിൽ പിടിച്ച് പുറകിലേക്ക് ആഞ്ഞുവലിക്കുന്നു.

ധീം തരികിട ധോം!

ദാ കിടക്കുന്നു,സായ്‌വ് അടിയിലും അണ്ണൻ മുകളിലുമായി ‘വീണിതല്ലോ കിടക്കുന്നു ഭരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ’ എന്ന മട്ടിൽ !

ഭാഗ്യവശാൽ അണ്ണന്റെ വിശ്വവിഖ്യാതമായ കണ്ണടയ്ക്ക് പരിക്കൊന്നും പറ്റിയില്ല.

അല്ലെങ്കിൽ അവിടെ ഓണേഷ് അടി നടന്നേനെ!

(എന്നാലും ആ കോയിൻസിഡെൻസ് ഒന്നു നോക്കണേ. ഒരു പോസ്റ്റിംഗ് ഓഡർ ഒപ്പിടുവിച്ച് ആപ്പീസറുടെ മുറിയിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു അണ്ണൻ.

അണ്ണൻ പുഷ് ചെയ്തതും സായ്‌വ് പുൾ ചെയ്തതും ഒരേ കതക്! അതും ഒരേ നിമിഷം!)

 

 

Tuesday, July 5, 2022

 

അണ്ണനോർമ്മകൾ-1

 

അണ്ണന്റെ കണ്ണട

 

ഒരു പ്രത്യേകതരം കണ്ണടയാണ് അണ്ണന്റേത്. യേശുദാസിനും ബിച്ചു തിരുമലയ്ക്കും മാത്രമേ ഇതിനുമുമ്പ് ഇത്തരം കണ്ണട കണ്ടിട്ടുള്ളു. ഇനി അവരെപ്പോലെ അണ്ണനും സിനിമാപ്പാട്ടുമായി വല്ല ബന്ധവും കാണുമോ.

ഈ സംശയം മനസ്സിൽവെച്ചുരുട്ടിക്കൊണ്ടിരിക്കുമ്പോളാണ് ഒരിക്കൽ സെക് ഷനിൽ രണ്ടുപേർ തമ്മിൽ നടന്ന ഈ സംഭാഷണം ബി ആർ ശ്രദ്ധിക്കുന്നത്:

-അതേയ് നമ്മുടെ അണ്ണൻ പാടുമോ?

-പിന്നില്ലേ. ഹൌസിങ്ങ് കോളണിയിലെ ബാലകലോത്സവത്തിന് അണ്ണൻ പാട്ടിന് സമ്മാനം വാങ്ങീട്ട്ണ്ട്.

-ഫസ്റ്റ് പ്രൈസോ?

-അല്ല, സെക്കൻഡ്

-അതെന്തേ സെക്കന്റായിപ്പോയത്?

-അത് പാട്ട് സെലക്റ്റ് ചെയ്തതിൽ പറ്റിയ ഒരു ചെറിയ   പിഴവായിരുന്നു.

-ഏത് പാട്ടാണ് അണ്ണൻ പാടിയത്?

-നിന്റെ തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ

-ആര്ടെ തുമ്പ്?

-നിന്റെ

-എന്നിട്ടെന്തുപറ്റി?

-ആദ്യത്തെ വരി പാടിക്കഴിഞ്ഞപ്പോഴേക്കും ജഡ്ജ് എണീറ്റുനിന്ന് പറഞ്ഞു മറ്റേതെങ്കിലും പാടാൻ

-പിന്നെ ഏതാണ് പാടിയത്?

-അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം. അന്ന്/

നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം/

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.

-ഭേഷ്! ബാലകലോത്സവത്തിന് പാടാൻ പറ്റിയ പാട്ടന്നെ! എന്നിട്ട് അതിനെന്താ ഫസ്റ്റ് പ്രൈസ് കിട്ടാഞ്ഞത്?

-അതിൽ ‘തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ’ എന്നൊരു വരിയുണ്ടല്ലൊ. അതു പാടിയപ്പോൾ എന്തുകൊണ്ടെന്നറിയില്ല, അണ്ണന്റെ കണ്ഠമിടറിപ്പോയി...