rajasooyam

Wednesday, July 20, 2022

 

ത്രിശങ്കു

(പേപ്പർ ബാലറ്റ് കാലത്തെ ഒരു തെരഞ്ഞെടുപ്പനുഭവം)

 

 -മിസ്റ്റർ വേണുപ്പണിക്കർ, മൊത്തത്തിൽ എങ്ങനെയുണ്ടായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി?

-പരമ സുഖായിരുന്നു

-എവിടായിരുന്നു പോളിംഗ് സ്റ്റേഷൻ?

-വളരെ അടുത്തായിരുന്നു

-ച്ചാൽ?

-കേരള-തമിഴ്നാട് ബോഡറിൽ!

-പോളിംഗ് സ്റ്റേഷനിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെ യുണ്ടായിരുന്നോ?

-ഒന്നും പറയണ്ട മാഷേ. അതൊരു ഗവണ്മെന്റ് മാപ്പിള യു പി സ്കൂളായിരുന്നു. ഒടിയാത്ത ബഞ്ചുകൾ വിരളമായിരുന്നു. അതുകൊണ്ട് തലേന്ന് രാത്രിയിൽ കിടക്കാൻ നന്നേ ബുദ്ധിമുട്ടി. കുടിവെള്ളത്തിന് വിഷമമുണ്ടായില്ല. നടുമുറ്റത്തൊരു കിണറുണ്ടായിരുന്നു. ആരോ ഒരു പാളേങ്കയറും കൊണ്ടുവെച്ചിരുന്നു. കുളിമുറിയൊന്നുമുണ്ടായിരുന്നില്ല.

-കുളിതോരണങ്ങൾ പിന്നെ എങ്ങനെ നടത്തി?

-വെളുക്കണേനുമുമ്പ്

-ദിഗംബരരായിട്ട്?

-അതന്നെ

-മൂത്രപ്പുര?

-ഉണ്ടായിരുന്നില്ല

-അപ്പോൾ പോളിംഗ് ദിവസം ഒന്നിനുപോയത്?

-പോയില്ല

-ഇത്രയും ത്യാഗം സഹിച്ച് എന്തിനാണ് കൊല്ലം തോറും അങ്ങുന്ന് ഈ പണിക്ക് പോണത്? അറസ്റ്റ് ഒഴിവാക്കാനാണോ?

-അല്ല. ജനാധിപത്യത്തോടുള്ള താല്പര്യം ഒന്നുകൊണ്ടുമാത്രം.

-ഇക്കാലത്ത് അങ്ങയെപ്പോലുള്ള മായാത്യാഗികളെ കണ്ടുകിട്ടുക വിഷമമാണ്. അതുപോട്ടെ, ഡ്യൂട്ടിക്കിടയിൽ മനസ്സിനെ മഥിച്ച എന്തെങ്കിലും അനുഭവമുണ്ടായോ?

-എല്ലാം സഹിക്കാം മാഷേ. പക്ഷേ പോളിംഗ് മെറ്റീരിയൽസ് തിരിച്ചേൽപ്പിക്കുന്ന നേരത്ത് ബാലറ്റ് ബോക്സുകൊണ്ട് തലയ്ക്കൊരടീണ്ട്. അത് സഹിക്കാൻ പറ്റൂല്ല.

-അങ്ങനെയൊരു ചടങ്ങുള്ളതായി ഹേൻഡ്ബുക്കിൽ കണ്ടിട്ടില്ലല്ലൊ. ഒന്നു വിശദീകരിക്കാമോ?

-ഒരു കുടുസ്സുമുറിയായിരുന്നു റിസീവിങ്ങ് കൌണ്ടർ. ഒരേ ബസ്സിലുണ്ടായിരുന്ന പത്തുപന്ത്രണ്ട് പോളിംഗ് പാർട്ടിക്കാർ അവരവരുടെ പെട്ടിയും കിടയ്ക്കയും ബാലറ്റ് ബോക്സും കാർഡ്ബോഡ് കമ്പാർട്ട്മെന്റും സാറ്റ്യൂട്ടറി കവറും നോൺ സ്റ്റാറ്റ്യൂട്ടറി കവറും എക്സ്ട്രാ കവറും തുണി സഞ്ചിയും മറ്റുമായി മുറിയിലേക്ക് ഇടിച്ചുകയറിയപ്പോൾ അവിടെ പെരുവനം പൂരത്തിന്റെ തിരക്കായിരുന്നു. ബഹളത്തിനിടയിൽ യാതൊന്നും കേൾക്കാൻ വയ്യ. ‘എന്റെ കാലേൽ ചവിട്ടല്ലേ’, ‘താനെന്റെ തോളേൽ ആണ് കേറിയിരിക്കണത്’, ’തന്റെ മെറ്റൽ സീലെന്തിനാ എന്റെ പോക്കറ്റിൽ തപ്പണത്?’ ‘അയ്യോ എന്റെ കമ്പാർട്ട്മെന്റ് പോയേ’ എന്നിങ്ങനെയുള്ള ഒച്ചപ്പാടുകൾ മാത്രം. ദ ഗ്രേറ്റ് വാഗൺ ട്രാജഡി അവിടെ റിപ്പീറ്റ് ചെയ്യുമോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചുപോയി. അങ്ങനെയിരിക്കെയാണ് റിസീവർ സാറ് എന്റെ പേര് വിളിച്ചത്. അവർ ചോദിച്ച ഓരോ കവറും സഞ്ചിയിൽനിന്ന് കവടിയെടുക്കുമ്പോലെ ഞാൻ എടുത്തുകൊടുത്തു. ഒടുവിൽ ബാലറ്റ് ബോക്സ് ചോദിച്ചപ്പോളാണ് പ്രശ്നമായത്. ബാലറ്റ് ബോക്സും പിടിച്ച് പിന്നിൽ നിന്നിരുന്ന പോളിംഗ് അസിസ്റ്റന്റ് അപ്പുക്കുട്ടന് മുന്നിലെത്താൻ ഒരു വഴിയുമില്ല! പലതവണ മുന്നോട്ടാഞ്ഞ അപ്പുക്കുട്ടനെ ആളുകൾ ഉന്തിത്തള്ളി പിന്നിലേക്കാക്കുകയാണ്. എന്തായാലും അതു കൊടുക്കാതെ തടി കിഴിച്ചിലാക്കാൻ പറ്റില്ലല്ലൊ. ബാലറ്റ് ബോക്സ് തലയ്ക്കുമുകളിലൂടെ പൊക്കിയെടുത്ത് കൈമാറി കൈമാറി അരങ്ങിലെത്തിക്കാൻ പ്രിസൈഡിംഗ് ഓഫീസർ എന്ന നിലയിൽ ഞാൻ എന്റെ ടീമിന് ഓഡർ കൊടുത്തു. അങ്ങനെ അന്തരീക്ഷത്തിൽ തുള്ളിത്തുള്ളി തേങ്ങിത്തേങ്ങി പെട്ടി ഒരു കണക്കിന് എന്റെ പുറകിലെത്തി. അപ്പോളാണ് തൊട്ടുപുറകിൽ നിന്നിരുന്ന ഒരാൾ തിരക്കിൽ പെട്ട് താഴെ വീണത്! ആ ആച്ചിലിൽ പെട്ടിവന്ന് എന്റെ തലയ്ക്കൊരടിയാണ്! ഠേ!

-ഭാഗ്യം. അത്രയല്ലേ സംഭവിച്ചുള്ളൂ. അതിരിക്കട്ടെ, പോളിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോളെങ്കിലും അങ്ങ് വിചാരിച്ചിരുന്നോ വരാൻ പോകുന്നത് ഒരു തൂക്കുപാർലിമെന്റാവുമെന്ന്‌?

-ഉവ്വ്

-കവടിനിരത്തി കണ്ടുപിടിച്ചതാണോ?

-അതിനൊക്കെ എവിടെ നേരം. ലക്ഷണം കോണ്ട് മനസ്സിലാക്കിയതാണ്

-എങ്ങനെ?

-സമയം 12 മണിയായപ്പോൾ 80 കഴിഞ്ഞ ഒരു വല്ല്യമ്മച്ചി ഓട്ടിടാൻ വന്നു. അത്തരം ആളുകളുടെ മേൽ ഞാനൊരു കണ്ണുവെയ്ക്കാറുണ്ട്. ബാലറ്റ് പേപ്പറുമായി വോട്ടിംഗ് കമ്പാർട്ട്മെന്റിൽ പോയ വല്ല്യമ്മ തിരിച്ചുവന്നപ്പൊ കൈയിൽ ബാലറ്റ് പേപ്പറില്ല! ‘വോട്ടെവ്ട്യാ വെല്ല്യമ്മേ?’ ഞാൻ ചോദിച്ചു. ‘ഓട്ടിട്ടു മോനേ’ വല്ല്യമ്മ. ‘ഇല്ലല്ലോ വെല്ല്യമ്മേ” ഞാൻ. ‘ഉവ്വല്ലോ മോനേ’ വെല്ല്യമ്മ.

ഞാൻ ചെന്ന് വോട്ടിംഗ് കമ്പാർട്ട്മെന്റിൽ നോക്കി. ഇല്ല. അത് അവിടെയില്ല....

ബൂത്ത് മുഴുവൻ ഞാൻ അരിച്ചുപെറുക്കി. സാധനം എവിടെയുമില്ല. ഒടുവിൽ ഇതികർത്തവ്യതാമൂഢനായ ഞാൻ തലയ്ക്കു കൈയും കൊടുത്ത് ആ മേശയുടെ അടുത്ത് തറയിൽ ഇരുന്നുപോയി...

ഞാൻ ഉള്ളുരുകി ഊരകത്തമ്മയെ വിളിച്ചു. എന്റെ ബാലറ്റ് പേപ്പർ അക്കൌണ്ട് കൊളാവൂലോ ദേവ്യേയ്....

അന്നേരം ദേവി വിളി കേൾക്കുമ്പോലെ എനിക്കുതോന്നി.

ഒരു വെളിപാടുകൊണ്ടെന്നപോലെ ആ തറയിൽ അതേ ഇരുപ്പിലിരുന്നുകൊണ്ട് ഞാൻ  വെറുതെ മേലോട്ടുനോക്കി. അപ്പോൾ അതാ ഒരുബാലറ്റ് പേപ്പർ മേശയ്ക്കു നടുവിലുള്ള വിടവിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നു! മേശയുടെ മുകളിലുമല്ല, താഴെയുമല്ല എന്ന പരുവത്തിൽ!

 

ആ ലക്ഷണം കണ്ട നിമിഷം ഞാൻ നിശ്ചയിച്ചു:

വരാൻ പോകുന്നത് ഒരു തൂക്കുപാർലിമെന്റായിരിക്കും!

1 comment: