rajasooyam

Monday, June 13, 2022

 

യുദ്ധമുറ

 

പണ്ടത്തെ നായർ പട്ടാളത്തിൽ ഇങ്ങനെയൊക്കെയായിരുന്നത്രേ കാര്യങ്ങൾ:

പത്ത് പട്ടാളക്കർക്ക് ഒരു തോക്ക് എന്ന തോതിലായിരുന്നു ആംസ് ആൻഡ് അമ്യുനിഷൻ ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നത്.

ശത്രുക്കളെ കാണുന്ന മാത്രയിൽ തന്നെ തോക്ക് കൈവശമുള്ളയാൾ വെടിവെക്കണം. അതിനുശേഷം ആയുധം അടുത്തയാൾക്ക് കൈമാറണം.

പട്ടാളത്തിലെ റാങ്കനുസരിച്ചായിക്കൊള്ളണമെന്നില്ല വെടിവെക്കാനുള്ള ഊഴം. അതിനെച്ചൊല്ലി യാതൊരുവിധ കശപിശയും ഉണ്ടാക്കാൻ പാടില്ല.

ഊഴത്തിന്റെ കാര്യത്തിൽ കമാന്റിങ് നായരുടെ തീരുമാനം അന്തിമമായിരിക്കും.

ഒരൾ വെടിവെക്കുമ്പോൾ ട്രൂപ്പിലുള്ള മറ്റ് ഒമ്പതുപേരും അറ്റൻഷനായിനിന്ന് ശത്രുവിനുനേരെ ബ്ലാക്ക് ബെൽട്ട് കരാട്ടെക്കാർ ചെയ്യുന്നതുപോലെ അലറണം.

അലറലോടലറൽ. അല്ലെങ്കിൽ അറലലോറടൽ.

അല്ലാതെ തങ്ങളുടെ ഊഴമെത്തട്ടെ എന്നു നിനച്ച്  ക്രിക്കറ്റ് കളിക്കാൻ പോകരുത്.

എന്നിട്ടും ശത്രു പിൻവാങ്ങുന്നില്ലെങ്കിൽ കണ്ണിൽ കാണുന്ന കല്ലും കട്ടയും അവർക്കുനേരെ വലിച്ചെറിയണം.

സ്വന്തം വിവേചനാധികാരമുപയോഗിച്ച് കമാന്റിങ് നായർക്ക് വേണമെങ്കിൽ വെടിവെക്കുന്നയാളുടെ അദ്ധ്വാനഭാരം മൂന്നാൾക്കായി ഡിവൈഡ് ചെയ്യാം.

അതായത് ഒരാൾ തോക്ക് തോളിൽ വെക്കുമ്പോൾ അടുത്തയാൾ ഇടത്തേ കണ്ണടയ്ക്കുക. മൂന്നാമത്തെയാൾ കാഞ്ചിവലിക്കുക!

ധർമ്മയുദ്ധത്തിന്റെ മാന്വൽ പ്രകാരം ഒരാൾ വെടിവെച്ചശേഷം തോക്ക് അടുത്തയാൾക്ക് കൈമാറുന്ന ഇടവേളയിൽ ശത്രുവിനോട് അല്പം വെയ്റ്റ് ചെയ്യാൻ കമാന്റിങ് ഓഫീസർക്ക് ആവശ്യപ്പെടാവുന്നതാണ്.

 

(കൊല്ലം ജില്ലയിലെ തൃക്കാവിൽവട്ടം ദേശത്ത് ഖനനം നടത്തിയപ്പോൾ കിട്ടിയ ചെമ്പോലയിൽ കണ്ടതാണ്. ഇതൊക്കെ നേരാണോ എന്തോ!)