rajasooyam

Sunday, September 25, 2011

സെയിം ടു സെയിം

-അല്ലാ ഇതാര് വാസ്വണ്ണനോ? എത്ര നാളായി കണ്ടിട്ട്. എന്താ ഈ വഴിക്കൊന്നും എറങ്ങാത്തത്?
-അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. സമയം കിട്ടണ് ല്ല്യ.
-അതുകൊള്ളാം. റിട്ടയര്‍ ചെയ്തപ്പൊ സമയം കിട്ടണ്‌ല്ല്യേ. അതുപോട്ടെ. പഴയ
ആളുകളെയൊക്കെ കണ്ടോ? ഓര്‍മ്മ പുതുക്കിയോ?
-അതിന് പഴയ ആളുകള്‍ എവിടിരിക്കണ്? വളരെ ചുരുക്കം ചിലരുണ്ട്. അവരെ കണ്ടു.
മറ്റുള്ളവരൊക്കെ അടുത്തൂണ്‍ പറ്റി പോയില്ലേ.
-അല്ല അത് ശെരിയാണ്.
-ബൈ ദ ബൈ, നമ്മുടെ പഴേ വേണുപ്പണിക്കരുടെ സ്ഥിതി എന്താണ്? പുള്ളിക്കാരന്റെ
വല്ല വിവരോംണ്ടോ?
-പാവങ്ങള്‍ടെ മമ്മൂട്ടിയെപ്പറ്റിയാണോ വാസ്വണ്ണന്‍ ചോദിക്കണത്?
-അതെ. പണിക്കര്‌ടെ മോന് ഇവിടെ ജോലി കിട്ടി അല്ലേ? ഞാന്‍ കണ്ടു. വേണൂന്റെ
ട്രൂ കോപ്പി തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ ഡയലോഗടി. അതേ കറുകറുപ്പന്‍ മുടി, അതേ ഹെയര്‍സ്റ്റൈല്‍, അതേ ചിരി, അതേ സൗന്ദര്യപൂരം, അതേ സഹോദരീസ്‌നേഹം.. പയ്യന് ഇവിടെത്തന്നെ ജോലി കിട്ടീത് നന്നായി. പക്ഷേ ഞാന്‍ അത് അറിഞ്ഞ്ട്ട് ണ്ടായിരുന്നില്ല്യാട്ടോ..
-അക്കാര്യം ഞാനും അറിഞ്ഞ് ല്ല്യാലോ. എവിടെവെച്ചാണ് വാസ്വണ്ണന്‍ വേണൂന്റെ
മോനെ കണ്ടത്?
-ദാണ്ടെ. സ്റ്റോറില് കാശ് വാങ്ങാനിരിക്കണ്...
-അപ്പൊ വാസ്വണ്ണന്‍ 'ചുള്ളമ്പണിക്കര്‍' (രാജസൂയം-8/2010) വായിച്ച്ട്ട് ല്ല്യാന്ന് ചുരുക്കം.
-മനസ്സിലായില്ല്യ.
-ആ ഇരിക്കണത് നമ്മടെ പഴേ..... വേണ്വണ്ണന്‍ തന്നെയാണ് വാസ്വണ്ണോ...!!!

Monday, September 19, 2011

ഹന്ത ! മറവിതന്‍ ആള്‍രൂപമേ...!!!

ഹൗസ് വാമിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
തലേന്നാള്‍ വൈകീട്ട് മുറ്റത്തിട്ട പന്തലില്‍ അത്താഴം കഴിക്കാനിരിക്കയായിരുന്നു എന്‍ബിയും കൂട്ടരും.
ഊണ് ഏതാണ്ട് പകുതിയായപ്പോഴാണ് എന്‍ബിക്ക് ഒരു വെളിപാടുണ്ടായത്:
അല്ലാ, ഗോവിന്ദേട്ടനെ ക്ഷണിച്ച് ല്ല്യാലോ...
കുട്ടിക്കാലം മുതല്‍ തറവാട്ടില്‍ തന്റെ നിഴല്‍പോലെയുണ്ടായിരുന്ന ഗോവിന്ദേട്ടന്‍..........
ഊണിലും ഉറക്കത്തിലും ചെസ്സുകളിയിലും ചീട്ടുകളിയിലും ഒളിച്ചുകളിയിലും ബീഡിവലിയിലും തന്റെ ഒപ്പം കൂടുന്ന ഗോവിന്ദേട്ടന്‍.............
പ്രായത്തില്‍ അന്തരമുണ്ടെങ്കിലും എടാപോടാ വിളിക്കുന്നവര്‍.
താനറിയാതെ ഗോവിന്ദേട്ടനോ ഗോവിന്ദേട്ടനറിയാതെ താനോ നാളിതുവരെ ഒരു കാര്യവും ചെയ്തിട്ടില്ലല്ലൊ.
ആ ഗോവിന്ദേട്ടനില്ലാതെ തനിക്കെന്ത് കേറിത്താമസം?
ഈ വൈകിയ വേളയില്‍ ക്ഷണിച്ചാല്‍ ഗോവിന്ദേട്ടന്‍ എന്തു വിചാരിക്കുമോ ആവോ?
ഏതായാലും വിളിക്ക തന്നെ. കേള്‍ക്കേണ്ടത് കേള്‍ക്ക തന്നെ.

ഉരുട്ടിക്കൊണ്ടിരുന്ന ഉരുള വായിലേക്കിട്ടശേഷം ഉടുത്തിരുന്ന മുണ്ടില്‍ കൈ തുടച്ച് മൊബൈലെടുത്ത് തിരുമേനി ഗോവിന്ദേട്ടനെ വിളിച്ചു:
--ഹലോ ഗോവിന്ദേട്ടനല്ലേ?
-അതേ. (നല്ല വോളിയത്തില്‍ കേള്‍ക്കാമായിരുന്നു ഗോവിന്ദേട്ടന്റെ മറുപടി).
-ഇത് അപ്പുവാണ്
-എന്ത്യേയ്?
-അല്ലാ, നാളെ എന്റെ കേറിത്താമസാണ്
-അതെനിക്കറിയാലോ
-ക്ഷമിക്കണം. ഞാന്‍ ഗോവിന്ദേട്ടനെ ക്ഷണിക്കാന്‍ വിട്ടുപോയി..
-അത് സാരല്ല്യ. താന്‍ എന്നെ പ്രത്യേകിച്ച് ക്ഷണിക്കേണ്ട കാര്യല്ല്യാലൊ.
-ന്നാലും ഒരു വെഷമം
-ങ: വെഷമിക്കണ്ടാന്നേയ്
-അങ്ങനെയല്ല. ഗോവിന്ദേട്ടന്‍ ഇപ്പൊ എവടീണ്ട്. ഞാന്‍ ഇപ്പൊത്തന്നെ അങ്ങോട്ട് വര്വാണ്
-എടോ കോന്തന്‍ നമ്പൂരീ, ഞാനല്ലേ തന്റെ വലതുവശത്തിരുന്ന് ഊണ് കഴിച്ചോണ്ടിരിക്കണത് ? !!!

ഋശ്യശൃംഗന്‍

രണ്ടാഴ്ചയോളം തിരുവനന്തപുരത്തായിരുന്നു എംജിആര്‍ സാറിന് ഓഡിറ്റ് ഡ്യൂട്ടി.
അന്നൊന്നും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.
പക്ഷേ വീട്ടില്‍ വന്ന് 2 ദിവസം കഴിഞ്ഞപ്പോഴേക്കും പുള്ളിക്കാരന്‍ കിടപ്പിലായി.
കാലവര്‍ഷം പോലത്തെ വയറിളക്കം!
മൂന്നാം പക്കം ആസ്പത്രിയില്‍ അഡ് മിറ്റാവേണ്ടിവന്നു എന്നു പറഞ്ഞാല്‍ മതിയല്ലൊ.

പ്രാഥമികാന്വേഷണങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ചോദിച്ചു:
-പഴകിയ ഭക്ഷണസാധനങ്ങളെന്തെങ്കിലും കഴിച്ചായിരുന്നോ?
-അങ്ങനെ പറയാന്‍ പറ്റ്ല്ല്യ. പക്ഷേ ഫ്രിഡ്ജില് വെച്ച ചില ഐറ്റംസ് കഴിച്ചിരുന്നു.
-എത്ര പഴക്കമുണ്ടായിരുന്നിട്ടുണ്ടാവും?
-ഏതാണ്ട് രണ്ടാഴ്ച.
-എന്നാല്‍ അതു തന്നെയാണ് ഈ കാലവര്‍ഷത്തിന് ഹേതു!

ഇതു കേട്ടതും ജയലളിതച്ചേച്ചി ഇടപെട്ടു:
-അങ്ങനെ വരാന്‍ വഴിയില്ല ഡോക്ടര്‍.
-അതെങ്ങനെ ഉറപ്പിക്കാന്‍ പറ്റും?
-അതേ ഭക്ഷണം തന്നെയാണ് ഞാന്‍ ഋശ്യശൃംഗനും കൊടുത്തത്.
അവന് ഒരു കൊഴപ്പോംല്ല്യാലൊ.
-ആരാ ഈ ഋശ്യശൃംഗന്‍ ?
-ഞങ്ങടെ പട്ടി !!!

Saturday, September 17, 2011

മസാലദോശയുടെ മണം

ചുരിദാറിട്ട രാജേന്ദ്രനും (കോപിഷ്ഠന്‍ ) മസാലദോശയും തമ്മിലെന്ത്?
മസാലദോശ രാജേന്ദ്രന്റെ ഒരു വീക്‌നെസ്സാണെന്നും പക്ഷേ അത് കഴിക്കാന്‍ പുള്ളിക്കാരന് യോഗമില്ലെന്നും സുധീര്‍.
കന്റീനില്‍ മസാലദോശയുണ്ടാക്കുന്ന ദിവസമങ്ങളിലെല്ലാം 3 മണിയാവാന്‍ കാത്തിരിക്കുമത്രേ രാജേന്ദ്രന്‍. പക്ഷേ ആ ദിവസം നോക്കി കൃത്യം രണ്ടേമുക്കാലാവുമ്പോഴേക്കും മസാലദോശയുടെ മണം കേട്ടിട്ടെന്നോണം വീട്ടില്‍നിന്നോ നാട്ടില്‍നിന്നോ കാട്ടില്‍നിന്നോ കടലില്‍നിന്നോ ഏതെങ്കിലും ഗസ്റ്റ് കേറിവരും രാജേന്ദ്രനെ അന്വേഷിച്ച്....!
അതോടെ രാജേന്ദ്രന്റെ മുഖം മങ്ങും.
ഗസ്റ്റുകള്‍ക്ക് മസാലദോശ വാങ്ങിക്കൊടുക്കാന്‍ രാജേന്ദ്രന് അശേഷം താല്പര്യമില്ല.
അത് മറ്റൊന്നും കൊണ്ടല്ല. കൈയില്‍നിന്ന് കാശ് പോവും എന്നതുകൊണ്ടുമല്ല.
രാജേന്ദ്രനെ സംബധിച്ചിടത്തോളം കേവലം ഒരു മസാലദോശയില്‍ ഒതുങ്ങുതല്ല സൗഹൃദം.
അതാണതിന്റെ കാര്യം. ആ:
അതേ സമയം എല്ലാ ഗസ്റ്റുകളും അതേ ലൈനില്‍ ചിന്തിക്കുന്നവരാകണമെന്നില്ലല്ലൊ.
അക്കാര്യം രാജേന്ദ്രനുമറിയാം. അതിനാല്‍ അവരേയും കൊണ്ട് കാന്റീനില്‍ ചെല്ലുമ്പോള്‍ രാജേന്ദ്രന്‍ ഇങ്ങനെ പറയുമത്രേ:
'' ഇവിടത്തെ മസാലദോശ മഹാ ബോറാ, നമുക്കോരോ കാലിച്ചായ കഴിക്കാം, ന്താ?''

Thursday, September 15, 2011

പിന്നീട് എന്താണുണ്ടായത്?

കോമ്പൗണ്ട്‌വാള്‍ അടക്കം എന്‍ബിയുടെ വീടിന്റെ സകല പണികളും കഴിഞ്ഞു.
ഗെയ്റ്റ് ഫിറ്റിങ് മാത്രമേ പിന്നെ ബാക്കിയുണ്ടായിരുന്നുള്ളു.
ഗെയ്റ്റ് ഫിറ്റ് ചെയ്യാന്‍ വേണ്ടി അന്ന് പതിവില്ലാത്ത വിധം അതിരാവിലെ പണിക്കാരെത്തി.
പിന്നെ പതിവുപോലെ എന്‍ബിയുടെ കൈയില്‍നിന്ന് കൂലി കൈപ്പറ്റിയശേഷം അവര്‍ പണിയും തുടങ്ങി....
കുഴി കുത്തി കോണ്‍ക്രീറ്റിട്ട് ഗെയ്റ്റുറപ്പിച്ചു.
ഇളകാതിരിക്കാന്‍ വേണ്ടി നാല് വശത്തേക്കും കയര്‍ വലിച്ചുകെട്ടി.
കയര്‍ കെട്ടിക്കഴിഞ്ഞപ്പോള്‍ എന്‍ബിക്കൊരു സംശയം- കയറിന് വേണ്ടത്ര ടെമ്പറുണ്ടോ?
പുള്ളിക്കാരന്‍ വലിഞ്ഞുനിന്നിരുന്ന ഒരു കയറില്‍ പിടിച്ച് ആഞ്ഞൊന്നു വലിച്ചു.
ഒന്നും സംഭവിച്ചില്ലെങ്കിലും അതു കണ്ടുനിന്ന ഒരു പണിക്കാരന്‍ പൊട്ടിത്തെറിച്ചു:
സാറ് എന്തൂട്ട് പണിയാ കാണിച്ചത്? ഗെയ്റ്റ് ഫിറ്റ് ചെയ്താപ്പിന്നെ രണ്ട്
ദിവസത്തേക്ക് അതില്‍ തൊടാനേ പാടില്ലെന്നറിഞ്ഞൂടേ?
പൊട്ടിത്തെറി കേട്ട് ഞെട്ടിത്തരിച്ച എന്‍ബി പറഞ്ഞു:
സോറി. പൊറുക്കണം. ഇനി ഞാന്‍ തൊട് ല്ല്യ.

11 മണിയായപ്പോള്‍ ഒരത്യാവശ്യകാര്യമുണ്ടെന്നും പറഞ്ഞ് എന്‍ബി പോയി.
തൊട്ടുപിന്നാലെ തന്നെ പണിക്കാരും പോയെന്ന് പ്രത്യേകം പറയേണ്ടല്ലൊ.

കൃത്യം 3 മണിയായപ്പോള്‍ ഗെയ്റ്റിനു മുന്നില്‍ ഒരു എമണ്ടന്‍ ലോറി വന്നു നിന്നു.
കട്ടില്‍, കബോര്‍ഡ്, ഡൈനിംഗ് ടേബ്ള്‍, ഡ്രെസ്സിങ്ങ് ടേബ്ള്‍, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍,
വാക്വം ക്ലീനര്‍, അമ്മിക്കല്ല്, ആട്ടുകല്ല്, ഒരല്, ഒലക്ക തുടങ്ങിയ കനപ്പെട്ട വീട്ടുസാമാനങ്ങളായിരുന്നു ലോറി നിറയെ.....
വണ്ടിയില്‍ നിന്നും ആദ്യം ചാടിയിറങ്ങിയത് എന്‍ബിയായിരുന്നു.
പിന്നീട് അവിടെ എന്തെല്ലാമാണുണ്ടായതെന്നറിയില്ല !!!

Wednesday, September 14, 2011

ഭര്‍ത്താവിന്റെ ഭാര്യ

വാര്‍ദ്ധക്യസഹജമായ അസ്‌കിതകള്‍ സഹരാജന്‍ നായരുടെ പ്രജ്ഞയെ പിടികൂടാന്‍ തുടങ്ങിയ കാര്യം ബിആറിന് മനസ്സിലായത് ചുരിദാറിട്ട രാജേന്ദ്രന്റെ ( കോപിഷ്ഠന്‍ ) ഹൗസ് വാമിങ്ങിനു പോയപ്പോഴാണ്. നേരം വൈകിവന്ന സോമേട്ടനോട് ആള്‍ക്കൂട്ടത്തിലൊരാള്‍ 'സോമേട്ടന്‍ മോളീപ്പോയില്ലേ' എന്നു ചോദിച്ചപ്പോള്‍ 'ഇല്ല, എനിക്ക് വണ്ടിയോടിക്കാനുള്ളതാണ്' എന്ന് സോമേട്ടന്‍ മറുപടി പറഞ്ഞതും അതിന്റെ അര്‍ത്ഥമാലോചിച്ച് നായര്‍സാബ് തല പുണ്ണാക്കിയതും മുമ്പൊരിക്കല്‍ രാജസൂയത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലൊ.
അന്നത്തേക്കാള്‍ കഠിനമായ ഒരു ബ്രെയിന്‍ ടീസര്‍ ആണ് നായര്‍ജിക്ക് ഈയിടെ കിട്ടിയത്.
പതിനൊന്നാം തിയതി ഞായറാഴ്ച രാവിലെ കുളിച്ച് കുറിയിട്ട് ഉടുത്തൊരുങ്ങി നായര്‍ജി പുറപ്പെടുകയാണ്. എങ്ങോട്ടെന്നോ? പതിനെട്ടാം തിയതി ഞായറാഴ്ച നടക്കുന്ന എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിന്!
കൈയിലൊരു അപ്പച്ചട്ടിയും ('ഗിഫ്റ്റ് '-രാജസൂയം-ജൂണ്‍ 2011) കരുതിയിട്ടുണ്ട്.
വഴിയൊന്നും അറിഞ്ഞുകൂട. ആരോടും ഒന്നും ചോദിച്ചുമില്ല.
മുതുവറയിലിറങ്ങി ലെഫ്റ്റ് തിരിഞ്ഞുനടന്നു.
കുറേ ദൂരം നടന്നിട്ടും ആപ്പീസുകാരെ ആരേയും കാണാനില്ല.
(എങ്ങനെ കാണാനാണ്? പതിനെട്ടാം തിയതിയല്ലേ സംഭവം!)
അങ്ങനെ നടന്നുനടന്ന് കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ തൊട്ടുമുന്നില്‍ വലിയൊരു ഗിഫ്റ്റ് പാക്കറ്റുമായി ഒരപരിചിതന്‍ നടന്നുപോകുന്നതു കണ്ടു. നായര്‍ജിക്ക് സമാധാനമായി. ഇനി ഏതായാലും വഴിയന്വേഷിച്ച് ബുദ്ധിമുട്ടേണ്ടല്ലൊ. അയാളുടെ പിന്നാലെ വെച്ചുപിടിച്ചാല്‍ മതിയല്ലൊ.
പക്ഷേ ആ മോഹം അധികം നീണ്ടുനിന്നില്ല.
അയാളുടെ വീടെത്തിയപ്പോള്‍ അയാള്‍ അകത്തേക്ക് കേറിപ്പോയി!
രക്ഷയേതുമില്ലാതെ വന്നപ്പോള്‍ നായര്‍ജി മൊബൈലെടുത്ത് ലക്ഷ്മണനെ വിളിച്ച് എന്‍ബിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മറ്റൊന്നും ചോദിക്കാതെ ലക്ഷ്മണന്‍ കൃത്യമായ വഴി പറഞ്ഞുകൊടുത്തു. പിന്നെ അധികം ബുദ്ധിമുട്ടാതെ തന്നെ നായര്‍ജി നാമംഗലം എന്ന നാമധേയത്തിലുള്ള ഇല്ലത്തെത്തി.
നോക്കുമ്പോഴെന്താ. ഒറ്റ മനുഷ്യനില്ല അവിടെ!
ഇതെന്തു കഥ! പരമേശ്വരന്‍ പറഞ്ഞുപറ്റിച്ചതാണോ?
എങ്ങനെയെങ്കിലും അവിടെന്ന് കിഴിച്ചിലായാല്‍ മതീന്നായി നായര്‍ജിക്ക്.
പക്ഷേ വന്ന വഴി തിരിഞ്ഞുനടക്കുന്നത് ആരെങ്കിലും കണ്ടാല്‍ എന്തു വിചാരിക്കും? കള്ളനാണെന്നു പറഞ്ഞ് കൈകാര്യം ചെയ്താലോ.
നായര്‍ജി കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
അകത്തുള്ളാള്‍ പുറത്തുവന്നു.
നായര്‍ജി ചോദിച്ചു.
-എന്‍ബിയില്ലേ?
-ഇല്ല.
-എവിടെപ്പോയി?
-ഗുരുവായൂരൊരു കല്യാണത്തിനു പോയിരിക്കയാണ്.
-എപ്പൊ വരും?
-അതറിയില്ല. ആരാ? എന്താ? എവിടുന്നാ?
-ഞാന്‍ പട്ടിക്കാട്ടുള്ളൊരു നായരാണ്.
-പേര്?
-സഹരാജന്‍.
-ധാരാളം കേട്ട്ട്ട് ണ്ട്
-ഉവ്വ. ഏജീസാപ്പീസിലായിരുന്നു പണി. റിട്ടയറായി.
-എന്താപ്പൊ ഇങ്ങോട്ട്?
-അതുപിന്നെ നിങ്ങളിവിടെ ശെരിക്കും താമസം തൊടങ്ങ്യോ?
-ഉവ്വ. എന്ത്യേയ്?
-അല്ലാ. ഇന്നാണ് ഹൗസ് വാമിങ്ങ്ന്ന് എന്‍ബി പറഞ്ഞിരുന്നേയ്.
-ഉവ്വ്വോ? എന്നാ അങ്ങേര് അത് മറന്ന്ട്ട് ണ്ടാവും ട്ട്വോ.

അന്തര്‍ജ്ജനം ഒടുവില്‍ പറഞ്ഞ ഈ വാചകത്തിന്റെ അര്‍ത്ഥമന്വേഷിച്ചാണ് നായര്‍ സാബ് ഇപ്പോള്‍ തല പുണ്ണാക്കിക്കൊണ്ടിരിക്കുന്നത്!!!

Saturday, September 3, 2011

എള്ളോളമില്ലാ പൊളിവചനം

സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സില്‍ ഓണാഘോഷപരിപാടികള്‍ നടക്കുകയാണ്.
മേഘ്‌നയുടെ ഭരതനാട്യം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു:
'' ഇനി വിഷ്ണു ഒരു പാട്ട് പാടൂ''
ടീച്ചര്‍ക്കെന്നല്ല, ക്ലാസിലെ എല്ലാവര്‍ക്കുമറിയാം എന്‍ബീപുത്രന്‍ പാടാന്‍ പോണില്ലെന്ന്.
ആ മുഖത്തെ ഗൗരവം കണ്ടാല്‍ തന്നെ പേടിയാവും. പിന്നെയല്ലേ പാട്ട് !
എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് എണീറ്റ് അറ്റെന്‍ഷനായി നിന്ന് ടീച്ചറുടെ കണ്ണിലേക്ക് ഉറ്റുനോക്കി അഞ്ചരക്കട്ട വോളിയത്തില്‍ വിഷ്ണുനമ്പൂതിരി വച്ചുകാച്ചി:
''ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍....
താഴമ്പൂവോ താമരത്താരോ തേനോ തേന്‍ നിലാവോ....
മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ.....'' !!!