rajasooyam

Monday, November 12, 2018

കൗശിനികം
(ഒരു വാട്ട്‌സാപ്പ് തമാശയെ അവലംബിച്ചെഴുതിയത്)
                                                                                                :ബേബി രാജന്‍
-ഹലോ, പ്രദീപ് സാറല്ലേ
-അതേ
-അക്കൗണ്ടാപ്പീസീന്ന് റിട്ടയര്‍ ചെയ്ത...
 -അതന്നെ
-സര്‍, ഇത് തൃശ്ശിവപേരൂര്‍ എമ്പ്‌ളോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നിന്നാണ്
-സോറി. എനിക്കിനി ഉദ്യോഗമണ്ഡലൊന്നും വേണ്ട
-അതല്ല സര്‍
-പിന്നെ എന്താണ് സര്‍
-സാറിന്റെ ഓഫീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ഒരു വേണുപ്പണിക്കരില്ലേ
-ഉവ്വ്.
-പുള്ളി ഇപ്പോള്‍ എന്തെങ്കിലും വര്‍ക്ക് ചെയ്യുന്നുണ്ടോ?
-എന്റെ അറിവില്‍ ഇല്ല. എന്തേ ചോദിക്കാന്‍ കാര്യം?
-അതുപിന്നെ ഞങ്ങള്‍ ഇന്നലെ വിളിച്ചപ്പൊ പുള്ളി അന്നേരം ഭയങ്കര
 ബിസിയാണെന്നും ഒരു പ്രോജക്റ്റ് ചെയ്തുകണ്ടിരിക്കയാണെന്നും പറഞ്ഞു.
-ഉവ്വ്വോ! പ്രോജക്റ്റിന്റെ പേര് വല്ലതും പറഞ്ഞായിരുന്നോ?
-``അക്വാതെര്‍മല്‍ ട്രീറ്റ്‌മെന്റ് ഓഫ് സെറാമിക്‌സ്, അലൂമിനിയം ആന്‍ഡ് സ്റ്റീല്‍ അണ്ടര്‍  
 എ കണ്‍സ്‌ട്രെയ്ന്‍ഡ് എന്‍വയോണ്‍മെന്റ് `` എന്നാണ് പറഞ്ഞത്!
-(ഭയങ്കരാ!)
-ഹലോ, സാറ് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ
-ഉവ്വുവ്വ്
-അത് എന്ത് പ്രോജക്റ്റാണ് സര്‍
-സംസ്‌കൃതത്തില്‍ കൗശിനികം എന്നു പറയും
-ച്ചാല്‍?
-കുശിനിപ്പണി തന്നെ!!!
(Pensioners' Link, Oct 18)

Sunday, October 7, 2018


കാറ്ററാക്റ്റിന്റെ ഗുണദോഷങ്ങൾ
:ബേബി രാജൻ

കാറ്ററാക്റ്റിന് ഗുണമോ?
ഇതായിരിക്കുമല്ലോ വായനക്കാരുടെ മനസ്സിൽ ആദ്യമുയരുന്ന ചോദ്യം.
ഉവ്വ്. കാറ്ററാക്റ്റിനുമുണ്ട് ചില ഗുണവശങ്ങൾ. താഴെപറയുന്ന സംഭവകഥയിൽ നിന്ന് അത് വ്യക്തമാകും:

അന്നു രാവിലെ സുപ്രഭാതകൃത്യങ്ങൾക്കുശേഷം പ്രാതൽ കഴിച്ചുകൊണ്ടീരിക്കുമ്പോൾ രവീന്ദ്രൻ സാറ്‌  സഹധർമ്മിണിയായ ഭാരതിച്ചേച്ചിയോട് പറഞ്ഞു:
-അതേയ്, ഇന്നെനിക്ക് ടൌൺ വരെ ഒന്നു പോകണം
-എന്തിന്?
-ബാങ്കിൽ പോയി മസ്റ്ററിങ് നടത്തണം
-ചേട്ടൻ എന്താ ഈ പറയണേ! കാറ്ററാക്റ്റിന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരുമാസല്ലേ ആയുള്ളൂ?
-ഒരു മാസം കഴിഞ്ഞില്ലേ. പിന്നെന്താ
-ഏയ്, അതൊന്നും ശെരിയാവില്ല
-നിനക്ക് എന്തിന്റെ പേട്യാ? എനിക്കിപ്പൊ ഒരു കൊഴപ്പോല്ല്യ
-അതല്ലാന്ന്. ഈ തെരക്കിന്റെടേല് ഇപ്പൊ പോണ്ട.
-എടീ മണ്ടീ. മസ്റ്ററിങ് ചെയ്തില്ലെങ്കില്  പെൻഷൻ കിട്ട്ല്ല്യ
-എന്നാപ്പിന്നെ ഞാനും കൂടെ വരാം
-എന്തിന്
-ഒരു ധൈര്യത്തിന്
            അങ്ങനെയെങ്കിൽ അങ്ങനെ എന്നും പറഞ്ഞ്  ‘കാന്താ‍..../ ഞാനും പോരാം.../തൃശ്ശൂർ.../ പൂരം കാണാ‍ൻ..’/എന്ന മൂളിപ്പാട്ടും പാടി രവീന്ദ്രൻ സാർ എഴുന്നേറ്റ് ഡ്രെസ്സ് ചെയ്യാൻ റൂമിലേക്ക് പോയി. അഞ്ച് മിനിറ്റിനകം പേന്റും കോട്ടുമിട്ട് തോൾസഞ്ചിയും തൂക്കി പുള്ളിക്കാരൻ പുറത്തുവന്നു.
പത്ത് മിറ്റിനകം ഭാരതിച്ചേച്ചിയും റെഡിയായി.
            ഡോറും പൂട്ടി രണ്ടുപേരും മുറ്റത്തെത്തിയപ്പോളാണ് ഭാരതിച്ചേച്ചി അക്കാര്യമോർത്തത്; രവിയേട്ടൻ കണ്ണട വെച്ചിട്ടില്ല.
വല്യ് പ്പ്ടത്തിന്റെ വട്ടത്തിലുള്ള ചില്ലുകളോടുകൂടിയാ ആ കറുത്ത കണ്ണട വെക്കാതെ പുറത്തിറങ്ങാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
രവീന്ദ്രൻ സാറ്‌ പറഞ്ഞു: ഇനി അതിന്റെ ആവശ്യൊന്നൂല്ല്യ. നമുക്ക് പോകാം
            അത് ചെവിക്കൊള്ളാതെ ഭാരതിച്ചേച്ചി തിരിച്ചുകയറി തൊണ്ടിസാധനമെടുത്തുകൊണ്ടുവന്ന് കാന്തന്റെ മുഖത്ത് ഫിറ്റ് ചെയ്തു. അന്നേരം രവി സാറ്‌  ഉലകം ചുറ്റും വാലിബനിലെ എം ജി ആറിനെപ്പോലെയും കാവ്യമേളയിലെ പ്രേം നസീറിനെപ്പോലെയും മറ്റും ശോഭിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ!
            ആദ്യം കണ്ട വണ്ടിക്ക് കൈ കാണിച്ച് കയറി രണ്ടുപേരും ടൌണിൽ വന്നിറങ്ങി.
ബസ് സ്റ്റോപ്പിന്റെ മറുവശത്താണ് ബാങ്ക്.
റോഡ് മുറിച്ചുകടക്കണം. ( വാക്കത്തിയെടുത്തില്ലല്ലോ എന്നോർത്ത് രവിസാർ സ്വയം ചിരിച്ചു)
അതിനുവേണ്ടി കാന്തനും കാന്തയും വരയൻകുതിരവരയുടെ ഒരറ്റത്തുവന്നുനിന്നു.
നല്ല തിരക്കുണ്ടായിരുന്നു. വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.
കറുകറുത്ത കൂളിങ് ഗ്ളാസും വെച്ചുനിൽക്കുന്ന ചേട്ടന്റെ തൊട്ടടുത്താണ് ചേച്ചി നിലയുറപ്പിച്ചതെങ്കിലും തിരക്ക് കൂടിവന്നതോടെ ശ്രീമതി രണ്ടടി പിന്നിലായിപ്പോയി...
ജനം കൂട്ടത്തോടെ ക്രോസ്സ് ചെയ്യുകയാണ്.
പെട്ടെന്നതാ എം കൃഷ്ണൻ നായരുടെ ഭാഷയിൽ പറഞ്ഞാൽ സുന്ദരിയായ ഒരു തരുണി എവിടെനിന്നോ ഓടിവന്ന് ഞാൻ സഹായിക്കാം എന്നും പറഞ്ഞ് രവീന്ദ്രൻ സാറിന്റെ ഇടത്തേ ഉള്ളം കൈയിൽ പിടിച്ച് സീബ്രാ ലൈനിലൂടെ അദ്ദേഹത്തെ റോഡിന്റെ മറുവശത്തെത്തിക്കുന്നു!
ഏതോ സുഗന്ധവാഹിനിയായ കാറ്റിലൂടൊഴുകുന്ന അപ്പൂപ്പൻ താടിപോലെ മറുവശത്തെത്തിയ  രവി സാറ്  തിരിഞ്ഞുനോക്കുമ്പോൾ ഭാരതിച്ചേച്ചി വരയൻകുതിരവരയുടെ പാതി വരെയേ എത്തിയിട്ടുള്ളൂ...
ഞാൻ ഇവിടെയുണ്ട് എന്നറിയിക്കാനായി രവി സാർ കൈ ഉയർത്തിയതും മുൻപ് പറഞ്ഞതിനേക്കാൾ സുന്ദരിയായ മറ്റൊരു യുവതി ഓടിവന്ന്  ഐ ഷാൽ ഹെൽപ് യൂ അങ്ക്‌ൾ എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മറ്റേ കൈ പിടിച്ച് മറുവശത്തേക്ക് കൊണ്ടുപോയി!!

രവിസാറിന്റെ ഈ ക്രിസ് ക്രോസ്സിങ്ങ് കേവലം നിസ്സംഗതയോടെ നോക്കിക്കൊണ്ടു നിൽക്കാനായിരുന്നു പാവം ഭാരതിച്ചേച്ചിയുടെ വിധി!

Friday, August 31, 2018



                                                തൊണ്ണൂറ് വയതിനിലെ
        (വാട്ട്‌സാപ്പില്‍ വന്ന ഒരു ഇംഗ്ലീഷ് മെസേജിനെ അവലംബിച്ചെഴുതിയത്)

                                                                                                                     
കേന്ദ്ര സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റിയശേഷം മൂന്ന് പതിറ്റാണ്ടുകള്‍
വിജയകരമായി പിന്നിട്ട പണിക്കര്‍ സാറിന് അഭിവാദ്യമര്‍പ്പിക്കാന്‍ പോയതാണ്
പെന്‍ഷനേഴ്‌സ് ലിങ്കിന്റെ സ്വന്തം ലേഖകന്‍.
ഏതാണ്ട് അര മണിക്കൂര്‍ നീണ്ട സംഭാഷണത്തിന്റെ ഇടയ്ക്കുവെച്ച് എപ്പോഴോ സ്വലേ ചോദിച്ചു:
നവതിയിലേക്ക് വലതുകാലെടുത്ത് കുത്താന്‍ നില്‍ക്കുന്ന ഈ ഘട്ടത്തിലും അസാമാന്യ
ചുറുചുറുക്കാണ് സാറിന്. ഇതിന്റെ രഹസ്യമെന്തെന്ന് പറയാമോ?
-സിമ്പ്ള്‍ മൈ ഡിയര്‍ വാട്‌സണ്‍. കേവലം ചില പൊടിക്കൈകള്‍ കൊണ്ട് ആര്‍ക്കും
സ്വായത്തമാക്കാവുന്നതാണ് അത്.
-വുഡ് യു പ്ലീസ് എലാബൊറേറ്റ്?
-ഒരൊറ്റ ഉദാഹരണം മാത്രം പറയാം. വീട്ടിലെ ബെഡ് റൂമും ബാത്ത് റൂമും തമ്മില്‍
തെറ്റിപ്പോകാതിരിക്കാന്‍ ഞാന്‍ ബാത്ത് റൂമിനു മുകളില്‍ ഒരു ബോര്‍ഡെഴുതി വെച്ചു.
-എന്തു ബോര്‍ഡ്?
-ബാത്ത് റൂം എന്ന ബോര്‍ഡ്
-ഓഹോ. ഓഫീസിലെപ്പോലെ അല്ലേ
-അതെയതെ. ഈയിടെ ഞാന്‍ ആ ബോര്‍ഡെടുത്തു മാറ്റി അതിനു പകരം വെറും മൂന്നക്ഷരമുള്ള ഒരു ചെറിയ ബോര്‍ഡ് വെച്ചു. ആ പ്രവൃത്തി എനിക്ക് എന്തെന്നില്ലാത്ത
ഒരു നവോന്മേഷംപകര്‍ന്നുതന്നു.
-എന്തായിരുന്നു പുതിയ ബോര്‍ഡ്?
-ജെ വൈ എം
-ജിം?
-എക്‌സാക്റ്റ്‌ലി
-മത്‌ലബ്?
-ഈ പ്രായത്തില്‍ പോലും എനിക്ക് എന്നും രാവിലെ അര മണിക്കൂര്‍ ജിമ്മില്‍ പോകാന്‍
പറ്റുന്നുണ്ടല്ലോന്നോര്‍ക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല
സുഹൃത്തേ.
-അത് കൊള്ളാമല്ലൊ! ബൈ ദ ബൈ, അങ്ങ്് ഏതെങ്കിലും സംഘടനയില്‍ അംഗമാണോ?
-സി ജി പി എ യില്‍ ആജീവനാന്ത മെമ്പറാണ്. അതു കൂടാതെ ഇപ്പൊ മറ്റൊരു
സന്നദ്ധസംഘടനയില്‍ അംഗത്വമെടുത്തിട്ടുണ്ട്. പക്ഷേ അതിന്റെ മീറ്റിംഗ് ഇതുവരെ കൂടിയിട്ടില്ല.
-അതെയോ. എന്താണ് സന്നദ്ധന്മാരുടെ സംഘടനയുടെ പേര്?
-പ്രൊക്രാസ്റ്റിനേറ്റേഴ്‌സ്!
-ആപ്റ്റ് നെയിം. അതുപോട്ടെ, ചിലര്‍ വയസ്സാവുമ്പോള്‍ സ്വയം സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. അങ്ങ് സ്വയം സംസാരിക്കാറുണ്ടോ?
-ഉവ്വ്. ചിലപ്പോഴൊക്കെ
-എപ്പോഴാണത്?
-ഏതെങ്കിലും കാര്യത്തില്‍ വിദഗ്ദ്ധാഭിപ്രായം തേടേണ്ടിവരുമ്പോള്‍..
-നല്ല കാര്യം തന്നെ. ഇനി ഒടുവില്‍ ഉണ്ണിക്കൃഷ്ണനായി ഒരു ചോദ്യം കൂടി
-യെസ്. ഷൂട്ട്
-തൊണ്ണൂറ് വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്ന അങ്ങ് തികച്ചും ഭാഗ്യവാനാണ് എന്നു പറയേണ്ടിവരും. ഭാഗ്യം എന്ന പദത്തെ ഒന്നു നിര്‍വ്വചിക്കാമോ?
-അത് ആപേക്ഷികമാണ്. ച്ചാല്‍, സ്വലേയുടെ ഭാഗ്യമാവില്ല എന്റെ ഭാഗ്യം
-മനസ്സിലായില്ല
-ഉദാഹരണത്തിന് സിറ്റ് ഔട്ടില്‍ പത്രം വായിച്ചോണ്ടിരിക്കുന്ന ഞാന്‍ എന്തോ ഓര്‍ത്തിട്ട്
പെട്ടെണീറ്റ് അടുത്തുള്ള റൂമിലേക്ക് പോകുന്നു എന്നു വെക്കുക. അവിടെ ചെല്ലുമ്പോള്‍ എന്തിനാണ് അവിടേക്ക് ചെന്നതെന്ന് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ ഭാഗ്യം !!!


(Pensioners' Link/ August 2018)


Monday, July 30, 2018

                                        
                                        ഒരു ടാക്‌സ് പെയറുടെ ആത്മഗതം
                           (വാട്‌സ്ആപ്പില്‍ വന്ന മെസേജിനെ അവലംബിച്ചെഴുതിയത്)

                                                                                                        :ബേബി രാജന്‍

-ഹലോ, മിസ്റ്റര്‍ Common Man അല്ലേ
-കോമന്‍ മേനോന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ നാമധേയം
-ഓകെ. ഇത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്.
-ആയിക്കോട്ടെ. എന്താ വിശേഷം?
-നിങ്ങളുടെ ഫയല്‍ പരിശോധിച്ചപ്പൊ ഒരു ഡൗട്ട്. അതൊന്ന് ക്ലിയര്‍ ചെയ്യാന്‍
 വിളിച്ചതാണ്
-എന്താണ് ഡൗട്ട്?
-ഞങ്ങള്‍ അയച്ചുതന്ന ക്വസ്റ്റ്യണയറില്‍ നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ
 എണ്ണമെത്ര എന്നൊരു ചോദ്യമുണ്ടായിരുന്നല്ലൊ
-ഉവ്വ്
-അതിന്റെ ഉത്തരം എന്താണ് എഴുതിയിരുന്നതെന്ന് ഓര്‍മ്മയുണ്ടോ
-ഉവ്വുവ്വ്. 5 ഐറ്റംസ് അക്കമിട്ടെഴുതിയത് കൃത്യമായി ഓര്‍ക്കുന്നു
-എങ്കില്‍ അതൊന്നു ഉരുവിടാമോ
-(1) ഇന്‍കം ടാക്‌സ് അടയ്ക്കാത്ത 97 ശതമാനം ജനങ്ങള്‍ (2) രണ്ട് കോടിയോളം   വരുന്ന അനധികൃത കുടിയേറ്റക്കാര്‍ (3) 1382 ജയിലുകളിലായി കിടക്കുന്ന ഏതാണ്ട്
9 ലക്ഷം ക്രിമിനലുകള്‍ (4) 790 പാര്‍ലിമെന്റ് അംഗങ്ങള്‍ (5) 4120 എംഎല്‍എ മാര്‍
-മിസ്റ്റര്‍ കോമന്‍ മേനോന്‍, നിങ്ങളുടെ ആ ഉത്തരം ശരിയല്ല കേട്ടോ
-(പണ്ടാരടങ്ങാന്‍ ആരെയാണാവോ ഞാന്‍ വിട്ടുപോയത്....!!!)

(Pensioners' Link: July 18)

Saturday, April 7, 2018


അതല്ലേ കൊഴപ്പം...

വർഷങ്ങൾക്ക് മുമ്പാണ് സംഭവം.
എൻബി പരമീശൻ തിരുമേനീടെ വീടുപണി നടക്കുകയാണ്. തിരുമേനി ആപ്പീസിലെത്തിയപ്പോഴാണ് കോണ്ട്രാക്ടർ വിളിച്ചുപറയുന്നത് അന്ന് ഒരു ലോഡ്‌ മണലിറക്കുന്നുണ്ടെന്ന്.
ഇതുകേട്ടതും തിരുമേനീടെ    ഉള്ളൊന്നു കാളി. പൊന്നിനേക്കാൾ വിലയാണ് മണലിന്. ഒരു പാട്ട കളവുപോയാമതി. രുപ എത്രയാ പോവ്വാ.
അങ്ങനെ ചിന്തിച്ചുചിന്തിച്ച് കുന്തിച്ചിരിക്കുമ്പോഴാണ് ശ്രീകുമാറിന്റെ വരവ്. തിരുമേനീടെ പുറത്തുതട്ടിക്കൊണ്ട് ശ്രീകുമാർ പറഞ്ഞു: അതേയ്. ഇന്ന് ഉച്ചക്ക് ജനറൽ ബോഡീണ്ട്. വരണം.
തലയിൽ കൈവെച്ചുകൊണ്ട് തിരുമേനി പറഞ്ഞു: അയ്യോ. ഇന്ന് പറ്റ്ല്ല്യ. എനിക്ക് ഉടനേ പോണം. അവിടെ ഇപ്പൊ മണലെറക്കീട്ട്ണ്ടാവും.
_ അതിനെന്താ എൻബീ. നിങ്ങടെ അയൽവാസി കണ്ണൻ ഇന്ന് ലീവല്ലേ. അയാൾ അവിടെയുണ്ടല്ലോ. പിന്നെന്താ കൊഴപ്പം?
-ങ! അതല്ലേ കൊഴപ്പം  !!!

              ഏതാണ്ട്  ഇതിന് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. കോൺഫെഡറേഷന്റെ വനിതാസമ്മേളനത്തിന് ആളെപ്പിടിക്കാൻ നടക്കുകയാണ് ശ്രീകുമാറും സംഘവും. മിസിസ് ബിആറിന്റെ അടുത്തെത്തിയപ്പോൾ ഏതോ വെളിപാടുകൊണ്ടെന്നപോലെ ശ്രീകുമാർ പറഞ്ഞു: അതേയ് നാളെ,ശനിയാഴ്ച്ച, എൻജിഒ യൂണിയൻ ഹാളിൽ കോൺഫെഡറേഷന്റെ ഒരു വനിതാസമ്മേളനമുണ്ട്. ഒന്നു വന്നിട്ട് പോണം.
  (ഇയാൾ ഇത്രയ്ക്ക്  മണ്ടനാണെന്നു ബിആർ കരുതിയിരുന്നില്ല!)
തെല്ലുനേരം അന്തം വിട്ടിരുന്നുപോയ ശ്രീമതി സമചിത്തത വീണ്ടെടുത്തശേഷം പറഞ്ഞു:
നാളെ ഒരു പ്രശ്നണ്ട്. വീട്ടിലെ പണിക്ക് സെർവന്റ് വരണ ദിവസാണ്.
മാർക്സിസം-ലെനിനിസത്തിൽഏത് പ്രശ്നത്തിനാണ്
പരിഹാരമില്ലാത്തത്?
സഖാവ് പറഞ്ഞു:
_അതിനെന്താ ബിആർ അവിടെയില്ലേ. പിന്നെന്താ കൊഴപ്പം?
-ങ! അതല്ലേ കൊഴപ്പം...!!!