rajasooyam

Sunday, November 18, 2012

ത്രെഡ്ഡുകള്‍

-ബിആര്‍ ഇന്നലെ ശിവദാസന്‍ സാറിന്റെ വീട്ടില്‍ പോയിരുന്നൂന്ന് കേട്ടല്ലൊ.
-ഉവ്വ
-സാറെന്തു പറയുന്നു?
-സുഖമായിരിക്കുന്നു.
-റിട്ടയര്‍ ചെയ്‌തേപ്പിന്നെ പുള്ളിക്കാരന്‍ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കുന്നേയില്ല.
-അതെങ്ങനെ. പണ്ടത്തെ ആപ്പീസല്ലല്ലൊ ഇത്.
-എങ്ങനെയായിരുന്നു സ്വീകരണം?
-പൂര്‍ണ്ണകുംഭത്തോടെ. ഹല്ല പിന്നെ!
-അതല്ല. കുടിക്കാനെന്തെങ്കിലും കിട്ടിയോ?
-അതൊരു മുന വെച്ച ചോദ്യമാണല്ലോ. നാരങ്ങാവെള്ളം തന്നോന്നല്ലേ അറിയേണ്ടത്?
 അതൊക്കെ വേണൂന്. എനിക്ക് നല്ല ഒന്നാം തരം  ചായയും വടപടഹാദികളുമാണ് തന്നത്.
-അതു പോട്ടെ. സാറ് എന്നെ അന്വേഷിച്ചോ?
-കൊള്ളാം. ഇതെന്തു ചോദ്യമാ വേണൂ. തനിക്ക് പിറക്കാതെപോയ മോനാണ് വേണു എന്നല്ലേ
 സാറ് എപ്പോഴും പറയാറുള്ളത്. പിന്നെ എങ്ങനെ അന്വേഷിക്കാതിരിക്കും?
-ബിആര്‍ എന്തു പറഞ്ഞു?
-പറഞ്ഞത് മുഴുവന്‍ പറയണോ?
-അല്ല. അങ്ങനെയല്ല...
-ഷഷ്ഠിപൂര്‍ത്തിയടുത്തിട്ടും വേണു ഇപ്പോഴും അപ്പീസിലെ ഗ്ലാമര്‍ബോയ് ആയി ചെത്തിനടക്കുകയാണെന്നു പറഞ്ഞു; അനിയനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയപ്പൊ പെണ്‍കുട്ടി വേണൂനെ ചൂണ്ടിക്കാട്ടി 'എനിക്ക് ആ ചേട്ടനെ മതി' എന്നു പറഞ്ഞ കാര്യം പറഞ്ഞു; റിട്ടയര്‍ ചെയ്തുപോയ വാസ്വണ്ണന്‍ സ്റ്റോറിലിരിക്കുന്ന വേണൂനെ കണ്ടിട്ട്   'വേണൂന്റെ മോന് ഇവിടെ ജോലി കിട്ടിയ കാര്യം ഞാന്‍ അറിഞ്ഞ്  ല്ല്യാട്ടോ' എന്നു പറഞ്ഞ കാര്യം പറഞ്ഞു;  ആന്റണ്‍ വില്‍ഫ്രഡിന്റെ ചതിക്കുഴിയില്‍ വീണ് യുവത്വം  തെളിയിക്കാന്‍ വേണ്ടി ലിഫ്റ്റുപയോഗിക്കാതെ   ആപ്പീസിലെ  501 പടവുകള്‍ നടന്നുകേറി ശ്വാസം കിട്ടാതെ വിഷമിച്ച കാര്യം  പറഞ്ഞു; അസൂയ മൂത്ത ചില  ആനന്ദന്മാര്‍ 'പാവങ്ങളുടെ മമ്മൂട്ടി'യെന്നും 'സൗന്ദര്യം ശാപമായിത്തീര്‍ന്ന ഒരാള്‍' എന്നും മറ്റും  വേണൂനെപ്പറ്റി പറഞ്ഞുനടക്കുന്ന കാര്യം പറഞ്ഞു...പോരേ ?
-മതി മതി. ധാരാളം മതി. അതൊക്കെ പോട്ടെ, ബിആറിന്  ത്രെഡ്  വല്ലതും കിട്ടിയോ?
-നന്നേ ചെറുതൊരെണ്ണം
-എന്താണാവോ?
-ഞാന്‍ കേറിച്ചെല്ലുമ്പോള്‍ അവിടെ സാറും ടീച്ചറും തമ്മില്‍ ഒരു പിടിവലി നടക്കുകയായിരുന്നു.
-ഓ. അതത്ര വലിയ കാര്യമൊന്നുമല്ല. അത് അവിടത്തെ ഒരു സ്ഥിരം കലാപരിപാടിയാണ്. ദിപ്പൊ അടി വീഴുമെന്നും    അടുത്ത നിമിഷം ഡൈവോഴ്‌സാവുമെന്നൊക്കെ തോന്നിപ്പിക്കും. പക്ഷേ എല്ലാം വെറുതെയാണ്.
-ഉവ്വോ?
-അതിലേക്ക് നമുക്ക് പിന്നീട് മടങ്ങിവരാം. ബിആര്‍ കഥ തുടരൂ. എന്തിനായിരുന്നു പിടിവലി?
-സാറ് ഇട്ടിരുന്ന കുപ്പായം ഊരിയെടുക്കാനുള്ള തത്രപ്പാടിലായിരുന്നു രണ്ടുപേരും.
-ഒരു ഷര്‍ട്ട് ഊരിയെടുക്കാന്‍ രണ്ടുപേരോ?
-അതേന്നേയ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിക്കുപ്പായമായിരുന്നു അത് ! ശരീരത്തോട് അത്രമാത്രം
 ഇറുകിപ്പിടിച്ചുകിടക്കുകയായിരുന്ന അതിനെയൊന്ന് ഊരിയെടുക്കാന്‍ സാറ് എത്ര ശ്രമിച്ചിട്ടും പറ്റണ് ല്ല്യ! ഒടുവില്‍  ടീച്ചറെ  സഹായത്തിന്  വിളിക്കയായിരുന്നു.
-അതെങ്ങനെയാണ് സാറ് അത്ര ചെറിയ ഷര്‍ട്ട് ഇടാനിടയായത്?
-ഇളയ മകന്‍ അനൂപ് എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു യൂണിഫോംഷര്‍ട്ട് സാറിന്റെ അലമാരിയില്‍
 കിടപ്പുണ്ടായിരുന്നു. ആരുടേതാണെന്നൊന്നും നോക്കാതെ പുള്ളിക്കാരന്‍ അതെടുത്തങ്ങ് ചാര്‍ത്തിയെന്നാണ് ടീച്ചര്‍  പറഞ്ഞത്!
-എന്നിട്ട് അവസാനം എങ്ങനെ ഊരിയെടുത്തു?
-ഇല്ല. ഞാന്‍ പോരുന്നതുവരെ അത് ഊരാന്‍ പറ്റിയിട്ടില്ല.
-അപ്പൊ ഞാന്‍ മുമ്പ്  സൂചിപ്പിച്ച സംഗതിയിലേക്ക്  മടങ്ങാമെന്നു തോന്നുന്നു.
-അതെന്താ സമ്പവം?
-കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഒരു ദിവസം ഞാന്‍ സാറിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇതുപോലെ തന്നെ സാറും ടീച്ചറും  വഴക്കിട്ടോണ്ടിരിക്കയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുറച്ചുനേരം ശങ്കിച്ചുനിന്നു. ഒടുവില്‍  മനസ്സില്ലാമനസ്സോടെ  ടീച്ചറോട് ചോദിച്ചു: എന്താ ടീച്ചറേ പ്രശ്‌നം?
 ടീച്ചര്‍ പറഞ്ഞു: എന്റെ വേണൂ, ഇതിയാന്‍ ഈ ലുങ്കിയെടുത്തുടുത്തിട്ട് ഇന്നേക്ക് 8 ദിവസായി! കഴുകിയിടാന്‍ വേണ്ടി ഇതൊന്ന്  ഊരിത്തരാന്‍ എത്ര പറഞ്ഞാലും കേള്‍ക്കത്തില്ല!
 ഇതു കേട്ടതും ശിവദാസന്‍ സാറ്  ദേഷ്യത്തോടെ പറയുകയാണ്: എന്റെ വേണൂ, ഇവള്‍ക്ക് കണക്ക് കൂട്ടാന്‍
 അറിയാന്‍ മേലാത്തേന്  ഞാന്‍ എന്ത് ചെയ്യാനാ? ഞാന്‍ ഇത് ഉടുത്തിട്ട്  വെറും 7 ദിവസേ ആയിട്ടുള്ളൂ !!!

Sunday, November 11, 2012

പാതിരാപ്രഭാഷണം

തന്നെ കൊന്നാലും ശെരി, കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നാണ് ആന്റണ്‍ വില്‍ഫ്രഡ് പറയുന്നത്.
പാത്രം അക്കൗണ്ടാപ്പീസുകാരനാണെന്ന ഒരൊറ്റ ക്ലൂ മാത്രമേ പുള്ളിക്കാരന്‍ തരുന്നുള്ളൂ.
അപ്പൊപ്പിന്നെ സ്വന്തം മനോധര്‍മ്മമനുസരിച്ച് കഥാപാത്രത്തിന്റെ രേഖാചിത്രം സ്വയം
വരയ്ക്കുക എന്ന കൃത്യമേ വായനക്കാര്‍ക്ക് കരണീയമായിട്ടുള്ളു.
ഏതായാലും കഥയിങ്ങനെ:

ഒരു ദിവസം പാതിരാത്രി പന്ത്രണ്ടുമണിസമയത്ത് ടൗണിലെ ട്വിങ്ക്ള്‍സ്റ്റാര്‍ ബാറില്‍നിന്ന്
നൂറ്റമ്പതുരൂപയ്ക്ക് പെട്രോളുമടിച്ച് മൂളിപ്പാട്ടും പാടി റോഡിലൂടെ ഒറ്റയ്ക്ക് വേച്ചുവേച്ച്
നടന്നുപോവുകയായിരുന്ന  കഥാപാത്രത്തെ പട്രോള്‍ ഡൂട്ടിയിലായിരുന്ന
പോലീസ് സംഘം പിടികൂടി.
ഭേദ്യം ചെയ്യുന്നതിനുമുമ്പ് ഒന്നു ചോദ്യം ചെയ്തുകളയാം എന്നു കരുതി അവര്‍
പാത്രത്തോട് ചോദിച്ചു:
-എവിടെപ്പോവ്വാടോ ഈ അസമയത്ത് ?
തെല്ലൊന്നമ്പരന്നുപോയ പാത്രം തൊഴുകൈയോടെ പറഞ്ഞു:
-ഞാന്‍...ഞാന്‍.. ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോവ്വാണ് സര്‍.
-ഈ നട്ടപ്പാതിരയ്ക്കാണോടാ പ്രഭാഷണം?
-അതെ സര്‍. അത് എന്നുമുള്ളതാണ്. പാതിരായ്ക്ക് തുടങ്ങി
 വെളുപ്പിന് അവസാനിക്കും.
-ഭ! കള്ളം പറയുന്നോടാ ? ഞങ്ങള്‍ക്ക് അതിനെപ്പറ്റി ഒരിന്‍ഫര്‍മേഷനുമില്ലല്ലൊ.
-സത്യമാണ് സര്‍. ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-അതൊന്നും വേണ്ട. എന്തിനെപ്പറ്റിയാണ് പ്രഭാഷണം ?
-മദ്യപാനം, രാത്രിസഞ്ചാരം മുതലായവയുടെ ദൂഷ്യഫലങ്ങളെപ്പറ്റി !
-ഓഹൊഹൊ ! ആരാണത്രേ പ്രഭാഷണം നടത്തുന്നത്?
-ന്റെ ഭാര്യന്നെ !!!


Friday, November 2, 2012

NON-STOP EXPRESS


-എന്താ ചന്ദ്രന്‍ മാഷേ, കമ്പ്യൂട്ടറില്‍ നോക്കി ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നത്?
 വല്ല കോമഡി ബിറ്റും പ്ലേ ചെയ്യണ്‌ണ്ടോ?
-അതല്ല സര്‍. ഷഷീടെ നോണ്‍സ്റ്റോപ്പ് പ്രിന്റിങ്ങിനെപ്പറ്റി വായിച്ചപ്പൊ ഒരു നിമിഷം
 ഞാന്‍ എന്റെ ബാല്യകാലത്തേക്ക് ഒന്നു മടങ്ങിപ്പോയതാണ്.
-അത് ശെരി. മുറ്റത്തെ ശര്‍ക്കരമാവിന്റെ ചോട്ടിലേക്ക്, അല്ലേ?
 ആട്ടെ, ഷഷീടെ കഥ  എങ്ങനെയാണ് അതിനൊരു നിമിത്തമായത്?
-എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ടെ നാട്ടില്‍ ഒരു മക്കാര്‍ സായ് വുണ്ടായിരുന്നു.
 ഗള്‍ഫിലാണ് ജോലി. ഒരു തവണ ലീവിനു വന്നപ്പൊ മൂപ്പര്‍ക്കൊരു മോഹം:
 ഒരു ലൂണ വാങ്ങണം.
 അന്ന് ഇന്നത്തെപ്പോലെ ബൈക്കും കാറും ഹെലികോപ്ടറുമൊന്നുമില്ല.
 ലൂണയാണ് താരം.
 മക്കാര്‍ സായ് വ്  ലൂണ വാങ്ങാന്‍ തൃശ്ശൂര്‍ക്ക് പോയ വിവരം കാട്ടൂരായ കാട്ടൂരൊക്കെ  കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാരായ നാട്ടുകാരൊക്കെ സായ് വിന്റെ വീട്ടുപടിക്കല്‍  ഒത്തുകൂടി. ലൂണയേറി വരുന്ന സായ് വിനെ വരവേല്‍ക്കാന്‍ അത്തറും ചന്ദനമാലയും  ചന്ദനക്കുടവുമൊക്കെയായി അവര്‍ കാത്തുനിന്നു.
 അങ്ങകലെ ഒരു പൊട്ടുപോലെ ലൂണയുടെ തല കണ്ടപ്പോഴേ ജനം ഇളകിമറിയാന്‍
 തുടങ്ങി. വാഹനം അടുത്തെത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. പണ്ട് ലങ്കാദഹനം നടക്കുമ്പോള്‍ പാവകജ്വാലകള്‍ അംബരത്തോളമുയര്‍ന്നില്ലേ, ഏതാണ്ടതുപോലെ
 അഹമഹമികയാ ജനം മാലച്ചാര്‍ത്തിനായി മുന്നോട്ടാഞ്ഞു. പക്ഷേ അടുത്ത നിമിഷം 
 ആവേശം അമ്പരപ്പിനു വഴിമാറിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലൊ!
 ച്ചാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മക്കാര്‍ സായ് വ് വണ്ടിയുമായി ഒരു
 പാച്ചിലാണ്!
 കുറച്ചുപേര്‍ മാലയുമായി പിന്നാലെ ഓടിയെങ്കിലും ലൂണക്കൊപ്പം എത്താന്‍ കഴിയാതെ വന്നപ്പൊ പിന്‍വാങ്ങി.
 എങ്കിലും നിരാശരാവാന്‍ അവര്‍ തയ്യാറായിരുന്നില്ല.
-കാരണം?
-മക്കാര്‍ സായ് വ് തങ്ങളെ പറ്റിക്കാന്‍ വേണ്ടി നിര്‍ത്താതെ പോയതാണെന്നും അല്പം
 കഴിയുമ്പോള്‍ സായ് വ് അതേ വഴി അതേ ഡയരക് ഷനില്‍ തന്നെ വരുമെന്നും അവര്‍
 ക്കറിയാമായിരുന്നു.
-ങ്‌ഹേ! അതെങ്ങനെ?
-ഏതാണ്ട് തൃശ്ശൂരെ സ്വരാജ് റൗണ്ട് പോലെയാണ് കാട്ടൂരങ്ങാടി. ഏതിലേ പോയാലും
 പൊറപ്പെട്ടേടത്ത് തന്നെ തിരിച്ചെത്തും.
-ഓഹൊ. എന്നിട്ട്?
-കൊറച്ചു കഴിഞ്ഞപ്പൊ അവര് വിചാരിച്ചപോലെ  മുന്‍പു വന്ന അതേ
 ഡയരക് ഷനില്‍ തന്നെ സായ് വ് വന്നു. പക്ഷേ അപ്പോഴും മൂപ്പര് വണ്ടി നിര്‍ത്തിയില്ല.. പിന്നെ  രണ്ട് വട്ടം കൂടി ഇതിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ മക്കാര്‍ സായ് വ് തങ്ങളെ
 മക്കാറാക്കുകയാണോന്ന് ചിലര്‍ക്ക് സംശയം തോന്നിത്തുടങ്ങി. അതുകൊണ്ട്
 അടുത്തതവണ  വണ്ടി നിര്‍ത്താതെ പോയപ്പൊ അവരില്‍ ചിലര്‍ സൈക്കിളെടുത്ത്
 പിന്നാലെ മിന്നിച്ചു...
 ഏതാണ്ട് ഒരു കിലോമീറ്റര്‍ ചെന്നപ്പൊ അതാ മക്കാര്‍ സായ് വ്
 ലൂണയുമായി വഴിയരികില്‍ നില്‍ക്കുന്നു!
ചോദിച്ചുപിടിച്ചുവന്നപ്പൊ മക്കാര്‍ സായ് വ് പറയ്യാണേയ്: എന്റെ പൊന്നു ചങ്ങാതിമാരേ,എനിക്ക് ഈ കുന്ത്രാണ്ടം നിര്‍ത്താനറിയില്ല. ഒടുവില് പെട്രോള് തീര്‍ന്നപ്പളാ ഒന്ന് നിന്നുകിട്ടീത്!

-കൊള്ളാം, ചന്ദ്രന്‍ മാഷേ. നുണയാണെങ്കിലും കേള്‍ക്കാന്‍ രസണ്ട്‌ട്ടോ.
-നുണയോ? ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-ആ എക്‌സ്റ്റെന്റ് വരെ പോണ്ട.
-ശെരിക്കും ഉണ്ടായതാണ് സര്‍. പക്ഷേ എനിക്ക് ഏറ്റവും കോമഡിയായി തോന്നിയത്
 അതുമായി ബന്ധപ്പെട്ട മറ്റൊന്നാണ് കേട്ടോ.
-അതെന്താണ്?
-വീടിനുമുന്നില്‍ കാത്തുനിന്നിരുന്ന മക്കാര്‍ സായ് വിന്റെ കുട്ടികളുടെ
 പ്രതികരണമോര്‍ത്തിട്ടാണ് ഇപ്പൊ എന്റെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടിരിക്കുന്നത്..
-എന്തായിരുന്നു അവരുടെ പ്രതികരണം?
-ഓരോ തവണയും സായ് വ് ലൂണയോടിച്ച് കടന്നുപോകുന്നതു കാണുമ്പോള്‍
 അവര്‍ കാര്യമേതുമറിയാതെ  കൈയടിച്ച് വിളിച്ചുപറഞ്ഞോണ്ടിരുന്നു:
 ദേ പോണു ഉപ്പ !!!