rajasooyam

Saturday, March 26, 2011

AN ACCURATE APPRAISAL

'വിഷ്ണൂ, നീ ഇപ്പൊ ഏത്രാം ക്ലാസ്സിലാ പഠിക്കണേ' എന്ന കിടിലന്‍ ചോദ്യവുമായി എന്‍ ബി പരമേശ്വരന്‍ സ്വന്തം മകന്റെ വിദ്യാഭ്യാസഭ്രമണപഥത്തില്‍ പ്രവേശിച്ച കാര്യം അന്യത്ര പ്രതിപാദിച്ചിട്ടുണ്ടല്ലൊ. (ഉവ്വ!).
അതിന്റെ പിറ്റേന്നാണ് ഈ സംഭാഷണം നടക്കുന്നത്.
അന്ന് സ്‌കൂളില്‍നിന്നും അല്പം നേരത്തെയെത്തിയ വിഷ്ണുവിനോട് എന്‍ബി ചോദിച്ചു: '' വിഷ്ണൂ, ഇന്നെന്താ നേരത്തെ?''
''ഇന്ന് പരീക്ഷയായിരുന്നച്ഛാ''
''ഉവ്വ്വോ. ഏതായിരുന്നു പരീക്ഷ?''
''കണക്ക്''
അത് കേട്ടപ്പോള്‍ എന്‍ബിക്ക് ഉത്സാഹമായി. (കണക്കിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ഒരു പടി മുന്നിലാണ് താന്‍ എന്ന ഭാവമുണ്ട് എന്‍ബിക്ക്.)
''എത്ര മാര്‍ക്ക് കിട്ടും?'' എന്‍ബി ചോദിച്ചു.
''നൂറ് ''
''നൂറില്‍ നൂറോ?''
''അതെ''
''അതെന്താ ചോദ്യങ്ങളെല്ലാം നല്ല എളുപ്പമുള്ളതായിരുന്നോ?''
''അതെയച്ഛാ''
''എത്രത്തോളം എളുപ്പമായിരുന്നു?''
''അതിപ്പോ എങ്ങന്യാ പറയ്യാ?''
''എങ്ങനെയെങ്കിലും പറയ്യാ .''
''ഒടുവില്‍ ഞാന്‍ വളച്ചുകെട്ടി പറഞ്ഞൂന്നും പറഞ്ഞ് വടിയും മറ്റും എടുത്തോണ്ട് വരരുത്. ''
''ഇല്ലില്ല്യ. ധൈര്യമായി പറഞ്ഞോളൂ.''
''എത്രയ്ക്ക് എളുപ്പമായിരുന്നൂച്ചാല്‍, അച്ഛന്‍ പോയിരുന്ന് എഴുത്യാല്‍ പോലും നൂറില്‍ നൂറ് കിട്ടും'' !!!

Saturday, March 19, 2011

PERFORMANCE PRESSURE

( കൃഷ്ണകുമാര്‍ അയച്ചുതന്ന ഒരു കാര്‍ട്ടൂണിനെ അവലംബിച്ചെഴുതിയത്)

മാര്‍വെല്‍ ചിക്കന്‍ ഫാമിലെ എംപ്ലോയീസായ മുഴുവന്‍ കോഴികളുടേയും യോഗം വിളിച്ചുചേര്‍ത്ത് മാനേജിംഗ് ഡയരക്ടര്‍ പറഞ്ഞു:
''ദ ഡയരക്ടര്‍ബോഡ് നോട്‌സ് വിത്ത് ഗ്രെയ്റ്റ് കണ്‍സേണ്‍ ദാറ്റ് യുവര്‍ പെര്‍ഫോമന്‍സ് ഈസ് നോട്ട് അപ്റ്റു ദ മാര്‍ക്ക്. അതുകൊണ്ട് നാളെ മുതല്‍ നിങ്ങള്‍ ഓരോരുത്തരും ഒന്നിനുപകരം രണ്ടു മുട്ട വീതം
ഇടണം '' !
എന്തു ഭോഷ്‌കാണ് ഈ എംഡി പറയുന്നത്? കാര്യം മനസ്സിലാക്കാന്‍ കഴിയാതെ കോഴികള്‍ കഴുത്തുയര്‍ത്തി പരസ്പരം കണ്ണുമിഴിച്ചുനോക്കി.
ചിലര്‍ കൊക്കൊ...കൊക്കൊക്കൊ എന്ന് ഗദ്ഗദപ്പെട്ടു.
എംഡി തുടര്‍ന്നു: ''കണ്ണുമിഴിച്ചിട്ടും ഗദ്ഗദപ്പെട്ടിട്ടും മറ്റും കാര്യമില്ല. കമ്പനിയുടെ പോളിസി നിങ്ങള്‍ക്കറിയാമല്ലൊ. ഹയര്‍ ആന്‍ഡ് ഫയര്‍. അത് ഓര്‍മ്മ വേണം.''
യോഗം പിന്നെ അധികനേരം നീണ്ടുനിന്നില്ല..........

പിറ്റേന്ന് ഫാം ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ വന്ന എംഡി മൊത്തത്തില്‍ സന്തോഷവാനായി കാണപ്പെട്ടു. കാരണം അതുവരെ അദ്ദേഹം എണ്ണിയ കോഴികളെല്ലാം തന്നെ ഈരണ്ട് മുട്ടകള്‍ വീതം ഇട്ടുവെച്ചിരുന്നു!
''ഗുഡ് പെര്‍ഫോമന്‍സ്''- എംഡി ആത്മഗതം പറഞ്ഞു.
പക്ഷേ അടുത്തതായി എണ്ണിയ കോഴി ഒറ്റ മുട്ടയേ ഇട്ടിരുന്നുള്ളു...
ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ എംഡി ചോദിച്ചു:
'' എന്തേ ഒറ്റ മുട്ട മാത്രം ? നിങ്ങള്‍ ഇവിടെന്ന് പിരിഞ്ഞുപോകാന്‍ തീരുമാനിച്ചോ? ''
''ഇല്ല സാര്‍ '' പ്രതിയായ കോഴി പറഞ്ഞു.
''പിന്നെ?''
''ഈ ഒരു മുട്ട തന്നെ എങ്ങനെയാണ് ഇട്ടതെന്ന് എനിക്കു മാത്രമേ അറിയൂ. അത്രയ്ക്ക് വിഷമിച്ചുപോയി. പിന്നെ പെര്‍ഫോമന്‍സ് അപ്രൈസലിന്റെ പ്രെഷറ് കാരണം ഏതുവിധേനയും ഒരെണ്ണം ഇട്ടെന്നേയുള്ളൂ.''
'' എന്താ മറ്റാര്‍ക്കുമില്ലാത്ത വിഷമം നിങ്ങള്‍ക്കു മാത്രം? '' എംഡിക്ക് കോപം അടക്കാനായില്ല.
''അതുകൊണ്ടല്ല സാര്‍''
''പിന്നെ എന്തുകൊണ്ടാണെന്നാണ് ചോദിച്ചത് ''
''ഈ സാറൊരു മണ്ടന്‍ തന്നെ. ഞാനൊരു പൂവങ്കോഴിയല്ല്യോ?'' !!!

DAD THE GREAT

സാവി എന്ന മിസ്സിസ് എന്‍ബി അന്ന് പതിവില്ലാത്തവിധം ആഹ്ലാദത്തിലായിരുന്നു.
ട്യൂഷന്‍ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയ മകള്‍ ഹരിപ്രിയയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു.
അവള്‍ ചോദിച്ചു: '' എന്താ അമ്മേ ഇന്ന് അമ്മേടെ മുഖത്തൊരു പ്രസാദം ? ''
'' ഒന്നൂല്ല്യ മോളേ ''
'' അതല്ല, എന്തോ ഉണ്ട് ''
അന്നേരം മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:
'' സന്തോഷം കൊണ്ട് എനിക്ക് നിക്കാന്‍ പറ്റണ് ല്ല്യ മോളേ ''
'' അതിനുമാത്രം എന്താ ഉണ്ടായത് അമ്മേ ? ''
'' അതേയ് അച്ഛന്‍ നിങ്ങടെ വിദ്യാഭ്യാസകാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാന്‍
തൊടങ്ങീരിക്കണു! ''
'' ഓ മൈ ഗോഡ് ! ഡാഡ്‌സ് ഗ്രെയ്റ്റ് !...............അതുപോട്ടെ, അമ്മയ്ക്ക് അതെങ്ങനെ
മനസ്സിലായി?''
'' ഇന്നു രാവിലെ നിന്റെ കുഞ്ഞനിയനെ അടുത്ത് വിളിച്ച് അച്ഛന്‍ ചോദിക്ക്യാണേയ് :
ഡാ വിഷ്ണൂ, നീയിപ്പൊ എത്രാം ക്ലാസ്സിലാ പഠിക്കണേ? '' !!!

Saturday, March 5, 2011

A FRIEND IN NEED

അന്ന് മേനോന്‍ ഒറ്റയ്ക്ക് കേറിച്ചെല്ലുന്നതു കണ്ടപ്പോള്‍ ബാറിലെ അറ്റന്‍ഡര്‍ ചോദിച്ചു:
'' എന്താ മേനോന്‍ സാറേ, ആനന്ദന്‍സാറിന് എന്തുപറ്റി ? ''
'' പുള്ളിക്കാരന്റെ കാലിന് ഒരു ചെറിയ ഉളുക്ക് പറ്റി ഇരിയ്ക്കയാണ്''
'' അപ്പൊ ഇന്ന് ഒരു പെഗ്ഗ് മതി, അല്ലേ ? ''
'' അല്ല, രണ്ടുതന്നെ ആയിക്കോട്ടെ ''
'' അതെന്തിനാണ് സാര്‍ രണ്ടെണ്ണം? ''
'' ഒന്ന് എന്റെ പതിവ് പെഗ്ഗ്. പിന്നെ ആത്മാര്‍ത്ഥസുഹൃത്തെന്ന നിലയ്ക്ക് ആനന്ദനോട് എനിയ്‌ക്കൊരു കടപ്പാടുണ്ടല്ലൊ. അതുകൊണ്ട് അവന്റെ ആരോഗ്യത്തിനുവേണ്ടി തെല്ലു ബുദ്ധിമുട്ടിയാണേലും മറ്റേ പെഗ്ഗും ഞാന്‍ തന്നെ കഴിക്കും '' !

പത്തുദിവസത്തോളം ഇതായിരുന്നു മേനോന്റെ സ്ഥിരം പരിപാടി.
പക്ഷേ പതിനൊന്നാം ദിവസം ചെന്നപ്പോള്‍ പുള്ളിക്കാരന്‍ ഒറ്റ പെഗ്ഗിനേ ഓര്‍ഡര്‍ കൊടുത്തുള്ളൂ.
അന്നേരം ബാര്‍ടെന്‍ഡര്‍ ചോദിച്ചു :
'' എന്താ സാര്‍, നിങ്ങള്‍ തമ്മില്‍ തെറ്റിയോ ? ''
''തെറ്റിയിട്ടൊന്നുമില്ലെടോ. ദാ, ഈ പെഗ്ഗ് ആനന്ദന്റെ ആരോഗ്യത്തിനുവേണ്ടി
ഞാന്‍ കഴിക്കാന്‍ പോവ്വാണ് ''
'' അപ്പൊ സാറിന്റെ പെഗ്ഗോ ? ''
'' ഇനി മുതല്‍ അതു വേണ്ട ''
'' അതെന്താ? ''
'' ഇന്നലെ മുതല്‍ ഞാന്‍ കുടി നിര്‍ത്തി ''!!!

Wednesday, March 2, 2011

പൂട്ട് !

ചെറിയ കായത്തിരുമേനിയായ എന്‍ബി പരമേശ്വരന്റെ ഒരു സമ്പ്രദായമെന്തെന്നുവെച്ചാല്‍
സെക് ഷനിലൊന്നിരുന്നുകിട്ടിയാല്‍ പുള്ളിക്കാരന്‍ നല്ല അസ്സലായി പണിയെടുക്കും. ഒരു മാസത്തെ പണി ഒറ്റ ദിവസംകൊണ്ട് തീര്‍ക്കും.
പക്ഷേ തുടര്‍ച്ചയായി 5 മിനിറ്റ് സെക് ഷനിലിരിക്കാന്‍ ചെങ്ങാതിക്ക് പറ്റ്ല്ല്യ.
4 മിനിറ്റും 59 സെക്കന്‍ഡും കഴിയുമ്പോള്‍ തിരുമേനി സീറ്റില്‍നിന്നും താനേ എണീറ്റിരിക്കും. പുറത്തുചാടിയാല്‍ പിന്നെ വേണുപ്പണിക്കരെ വിളിക്കേണ്ടിവരും, മഷിയിട്ടുനോക്കാന്‍! മൊബൈലില്‍ വിളിച്ചാല്‍ നിങ്ങള്‍ വിളിക്കുന്ന സബ്സ് ക്രൈബര്‍ പരിധിക്കുപുറത്താണെന്നാവും കിളിമൊഴി!

തിരുമേനിയൊന്ന് സീറ്റിലിരുന്നുകിട്ടാന്‍ എന്താണൊരു വഴിയെന്നാലോചിച്ചാലോചിച്ചാലോചിച്ച് തല പുണ്ണാക്കിയ എസ്സൊ അവസാനം വേണുപ്പണിക്കരെത്തന്നെ ശരണം പ്രാപിച്ചു.
കവടിനിരത്തി കളിച്ചശേഷം പണിക്കര്‍ പറഞ്ഞു: '' തിരുമേനിയെ പൂട്ടാന്‍ രണ്ടുവഴികളാണ് കാണുന്നത്. പക്ഷേ അതില്‍ ആദ്യത്തേതിന് ഒരു ദോഷമുണ്ട് ''
''ച്ചാല്‍? ''
'' തിരുമേനിക്കേറ്റില്ലെങ്കില്‍ അത് ചെയ്യുന്നാള്‍ക്കേല്‍ക്കും ''
'' എന്താണത്? ''
'' കൂടോത്രം ''!
'' അയ്യൊ. അതു വേണ്ട. മറ്റേ പൂട്ട് മതി. അതേതാണ് ?''
'' അത് വളരെ സിമ്പ്‌ളാണ് . തിരുമേനി വന്ന് സീറ്റിലിരിക്കുമ്പൊ പുറകിലൂടെ ചെന്ന് ഒരു സീറ്റ്‌ബെല്‍റ്റിട്ട് രൊറ്റ പൂട്ട് ! പിന്നെ അഞ്ചരയ്‌ക്കേ അത് തുറക്കാവൂ ! ''