rajasooyam

Saturday, November 14, 2015

ഞൊട്ടും !

(സംഭവത്തിന് ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം സിദ്ധിച്ച മാള  വടമ സ്വദേശി വി. ആന്റണ്‍ വില്‍ഫ്രഡ് അവര്‍കള്‍ ചൊല്ലിക്കേട്ടത്)

സ്വര്‍ഗ്ഗത്തിന്റെ പരിസരപ്രദേശത്ത് റുട്ടീന്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് അത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്.
അതായത് സ്വര്‍ഗ്ഗത്തേയും നരകത്തേയും വേര്‍തിരിക്കുന്ന വാതിലിന്റെ ഒരു വിജാഗിരി ഇളകിക്കിടക്കുന്നു!

ഇതുപോലുള്ള മൈനര്‍ റിപ്പയേഴ്‌സ് ആവശ്യമായി വന്നാല്‍ ആയത് വി.പത്രോസും
ഹെല്‍-ഇന്‍-ചാര്‍ജ് വി. സാത്താനും അവരവരുടെ പക്ഷത്തെ എക്‌സ്‌പെര്‍ട്ട്‌സിനെക്കൊണ്ട് ഊഴമിട്ട് ചെയ്യിക്കണമെന്നാണ് വ്യവസ്ഥ.

വി.പത്രോസ് മെയിന്റനന്‍സ് റെജിസ്റ്റര്‍ മറിച്ചുനോക്കി.
കഴിഞ്ഞ തവണ മൈനര്‍ റിപ്പയര്‍ ചെയ്യിച്ചത് താനാണ്. അതുകൊണ്ട് ഇപ്പോഴത്തെ ഊഴം
സാത്താനാണ്.

സാത്താനെ ആവാഹിച്ചുവരുത്തി മുന്നില്‍നിര്‍ത്തി വി.പത്രോസ് പറഞ്ഞു:
-കണ്ടില്ലേ, വാതിലിന്റെ വിജാഗിരി ഇളകിക്കിടക്ക്വാണ്
-അതിന് ഞാനെന്തുവേണം?
-ഈ ടേണ്‍ നിങ്ങളുടേതാണ്
-അയാം സോറി മിസ്റ്റര്‍ പത്രോസ്. അവിടെ എല്ലാവരും ഓരോരോ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആണ്.  ആര്‍ക്കും ശ്വാസം വിടാന്‍ പോലും സമയമില്ല
-എന്നു പറഞ്ഞാ പറ്റ്വോ. ബൈലോയില്‍ പറയണത് അനുസരിക്കണ്ടേ?
-എഗെയ്ന്‍ സോറി. എനിക്ക് മറ്റൊന്നും പറയാനില്ല
-എങ്കില്‍പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അല്ലേ?
-ച്ചാലോ?
-ഞാന്‍ കേസ് ഫയല് ചെയ്യും.
                  ഇതുകേട്ടതും 'ഞൊട്ടും' എന്നും പറഞ്ഞ് സാത്താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദേഷ്യം വന്ന വി.പത്രോസ് ചോദിച്ചു:
-എന്താ ഇത്ര ചിരിക്കാന്‍?
-അതല്ല മാഷേ. കേസ് കൊടുത്താല്‍ അത് വാദിക്കാന്‍ ആരെയെങ്കിലും  കിട്ട്വോ നിങ്ങടെ
 സ്വര്‍ഗ്ഗത്തില്‌?  കംപ്ലീറ്റ് വക്കീലന്മാരും ഇപ്രത്തല്ലേ? !!!