rajasooyam

Sunday, January 29, 2012

50 ഈസ് ദ ന്യൂ 17
(ശ്രീകുമാറിന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു സംഭാഷണം
 ഇന്റെര്‍നെറ്റ് വഴി ചോര്‍ത്തിയത്)

-നമ്മടെ ആപ്പീസിലെ മിക്ക പെണ്ണുങ്ങള്‍ടേം വിചാരം അവരിപ്പോഴും മധുരപ്പതിനേഴിന്റെ
 മണിമുറ്റത്താണെന്നാണ്, അല്ലേ കുട്ടീ ?
-കുട്ടി പറയണത് ശെര്യാ. എനിക്കും തോന്നീട്ട്ണ്ട് അത്.
-എന്താണതിന്റെ കാരണമെന്ന് കുട്ടി ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല്യ. കുട്ടീടെ അഭിപ്രായത്തില്‍ എന്താവാം കാരണം?
-വര്‍ഷങ്ങളായി പുതിയ റിക്രൂട്ട്‌മെന്റൊന്നും നടക്കണ്  ല്ല്യാലൊ. അപ്പൊ  ആള്‍ക്കാര്‌ടെ
 ഉപബോധമനസ്സില് കെടക്കണത് അവര് പണ്ട് ആപ്പീസില് കേറിയ സമയത്തെ അതേ
 പ്രായാണ്. അതാണ് പ്രശ്‌നം.
-ഫ്രോയ്ഡ് അങ്ങനെ പറഞ്ഞ്ട്ട്‌ണ്ടോ?
-ഇല്ല്യ. യുങ്ങിന്റെ തിയറിയാണ്.... ഇനി  യഥാര്‍ത്ഥ പ്രായത്തെപ്പറ്റി നമുക്ക് ഒരു ബോധം
 വരണെങ്കില് നമ്മള്  പ്രൈവറ്റ് ബസ്സില് യാത്ര ചെയ്യണം.
-അതെന്തിനാ കുട്ടീ?
-പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍മാര് നമ്മളെ എന്താ വിളിക്കാന്നറിയോ കുട്ടിക്ക് ?
-പെങ്ങളേന്നാവും.
-ഉവ്വ !
-എന്നാപ്പിന്നെ ചേച്ചീന്നാവും.
-എന്റെ കുട്ടീ, പെങ്ങളും കിങ്ങളും ചേച്ചീം കീച്ചീം ഒന്ന്വല്ല.
-പിന്നെ എന്താ ?
-'' ഒന്നങ്ങട് കേറിനിക്ക്  ന്റെ അമ്മായ്യ്യേയ് ''   !!!

Tuesday, January 17, 2012

സഹൃദയന്മാര്‍

പാപ്പുള്ളിയെപ്പോലുള്ള അപൂര്‍വം ചിലരൊഴിച്ചാല്‍ ഷൊര്‍ണ്ണൂര്‍ക്കാര് പൊതുവേ
പൊട്ടന്മാരാണെന്നാണ് കുത്താമ്പുള്ളി കണ്ണന്‍ പറയുന്നത്.
അത് സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ വേണ്ടി കണ്ണന്‍ പറഞ്ഞ ഒരു സംഭവം കേള്‍ക്കുക:
പാപ്പുള്ളീടെ നാട്ടിന്‍പുറത്ത് ഒരു റിക്രിയേഷന്‍ ക്ലബ്ബുണ്ട്. പാപ്പുള്ളി തന്നെയാണ്
അതിന്റെ ആജീവനാന്ത പ്രസിഡണ്ട് പദവി അലങ്കരിക്കുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം പാപ്പുള്ളിക്ക് ഒരു വിളി തോന്നി:
പഞ്ചായത്തിലെ പാണ്ടിമേള വിദഗ്ദ്ധനായ കുട്ടന്‍ പിള്ളച്ചേട്ടനെ ഒന്നാദരിച്ചുകളയാം.
ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാപ്പുള്ളി വിഷയമവതരിപ്പിച്ചു.
ഷൊര്‍ണൂരിലെ പിണറായിയാണ് പാപ്പുള്ളി. അതുകൊണ്ടുതന്നെ ആര്‍ക്കും
എതിരഭിപ്രായമുണ്ടായില്ല.
അനുമോദനസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.
കമ്മ്യൂണിറ്റി ഹാള് ബുക്ക് ചെയ്തു. ഒരു പൊന്നാടയും വാങ്ങിവെച്ചു.
ആരാണ് കുട്ടന്‍ പിള്ളച്ചേട്ടനെ പൊന്നാട അണിയിക്കുക? അതായിരുന്നു പിന്നത്തെ
മില്ല്യണ്‍ ഡോളര്‍ ചോദ്യം.
ആ കര്‍മ്മം ആജീവനാന്ത പ്രസിഡണ്ട് തന്നെ നിര്‍വ്വഹിച്ചാല്‍ മതിയെന്ന് ക്ലബ്ബ്
ഭരണസമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
പക്ഷേ അത് ശെരിയാവ്  ല്ല്യാന്ന്  പാപ്പുള്ളി അപ്പൊഴേ മനസ്സില്‍ കുറിച്ചിട്ടു.
പറ്റിയ ഒരാളെ കണ്ടുപിടിക്കണം. അത് സീക്രട്ടായി വെയ്ക്കണം. പൊന്നാട
അണിയിക്കുന്ന സമയത്ത് ജനം ഞെട്ടണം- ഇതായിരുന്നു പാപ്പുള്ളീടെ ഉള്ളിലിരിപ്പ്.
പാര്‍ട്ടിക്കാരുടെ സഹായത്താല്‍ പറ്റിയ ഒരാളെ പാപ്പുള്ളി കണ്ടുപിടിക്കുക തന്നെ
ചെയ്തു: സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി!
പറഞ്ഞതുപോലെ നോട്ടീസില്‍ മട്ടന്നൂരിന്റെ പേരൊന്നും വെച്ചില്ല.
ജനത്തെ ഞെട്ടിക്കണമല്ലൊ....
ഒടുവില്‍ ആ സുദിനമെത്തി. സന്ദര്‍ഭവശാല്‍ അന്നുതന്നെയായിരുന്നു ആപ്പീസിലെ
ഗോവിന്ദന്‍ മാഷ്‌ടെ യാത്രയയപ്പും. നാട്ടില്‍ ഇന്ന മാതിരി ഒരു സമ്മേളനം നടക്കുന്നു
ണ്ടെന്നും അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷ് ടെ വീട്ടില്‍ പോകുന്നതില്‍നിന്നും
ഒഴിവാക്കണമെന്നും പാപ്പുള്ളി അഭ്യര്‍ത്ഥിച്ചുനോക്കി. പക്ഷേ ഹരിയേട്ടന്‍ സമ്മതിച്ചില്ല.
വല്ല്യേട്ടന്റെ സുഗ്രീവാജ്ഞ ധിക്കരിച്ചാലുള്ള ഭവിഷ്യത്ത് പാപ്പുള്ളിക്കറിയാം.
ധര്‍മ്മസങ്കടത്തിലായ പാപ്പുള്ളി ഒടുവില്‍ ക്ലബ്ബിന്റെ സെക്രട്ടറിയെ വിളിച്ച് ഇങ്ങനെ
പറഞ്ഞു: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്. പക്ഷേ അതുകൊണ്ട് കൊഴപ്പൊന്നൂല്ല്യ.  പരിപാടികള്‍ മുറപോലെ നടന്നോട്ടെ. പൊന്നാട അണിയിക്കാന്‍
സമയമാവുമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും.
അതു പറഞ്ഞ് അരമണിക്കൂര്‍ ആയതേയുള്ളു. അതാ വരുന്നു സെക്രട്ടറിയുടെ ഫോണ്‍:
-ശ്രീയേട്ടേയ്, ഏട്ടന്‍ പറഞ്ഞിരുന്നല്ലോ, ബാഡ്ജ് ഇല്ലാത്തവരെ ഹാളിനകത്തേക്ക് കേറ്റി
വിടണ്ടാന്ന്.
-അത് വേണ്ട. ആകെ തെരക്കാവും.
-ബാഡ്ജില്ലാത്ത ഒരാള് ഇവടെ പടിക്കെ വന്ന് തെരക്ക് കൂട്ടണ് ണ്ട്. അയാളെ അകത്തേക്ക് കേറ്റി വിടണോ?
-ആരാണാവോ. ആള്‌ടെ പേര് വല്ലതും പറഞ്ഞോ?
-ഏതോ മട്ടന്നൂര് കിട്ടന്നൂര്‌ന്നൊക്കെ പറയണ്‌ണ്ടേയ് !!!

Sunday, January 8, 2012

നല്ല ഇംപ്രൂവ്‌മെന്റുണ്ട് !

-ബിആര്‍ അറിഞ്ഞായിരുന്നോ. എന്‍ബിയ്ക്ക് ഇപ്പൊ നല്ല ഇംപ്രൂവ്‌മെന്റുണ്ട്.
-അയ്യൊ! എന്‍ബിയ്ക്ക് എന്തുപറ്റി കണ്ണാ? ഞാന്‍ ഒന്നുമറിഞ്ഞില്ലല്ലൊ.
-ശ്ശെ. പരിഭ്രമിക്കാനൊന്നൂല്ല്യ. ഞാന്‍ പുള്ളിക്കാരന്റെ ഓര്‍മ്മശക്തിയെപ്പറ്റി
 പറഞ്ഞതായിരുന്നു. ഇപ്പൊ നല്ല ഇംപ്രൂവ്‌മെന്റുണ്ട്.
-അത് ശെരി. ഞാന്‍ പേടിച്ചുപോയി കേട്ടൊ. അതുപോട്ടെ, ഇംപ്രൂവ്‌മെന്റുണ്ടെന്ന്
 കണ്ണനെങ്ങനെ മനസ്സിലായി?
-അതുപിന്നെ കഴിഞ്ഞ ദിവസം ഞാന്‍ വീടിന്റെ ഉമ്മറത്ത്  ഉലാത്തിക്കൊണ്ട്
 നില്‍ക്കുമ്പൊ എന്‍ബിയും സാവിയും എവിടെയോ യാത്ര പോയിട്ട് തിരിച്ച്
 നടന്നുവരുന്നതു കണ്ടു. കൂടെ ഇത്തിരി വയസ്സുചെന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. 
 അവരെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. അത് ആരാണെന്ന് ഞാന്‍ എന്‍ബിയോട് ചോദിച്ചു.
 പതിവുപോലെ ചൂണ്ടുവിരല്‍ ആ സ്ത്രീക്ക് നേരെ ചൂണ്ടി ' അപ്പൊ... ഇത്... എന്റെ....'  എന്നും പറഞ്ഞ് പുള്ളിക്കാരന്‍ മേലോട്ട് നോക്കുന്നതുകണ്ടപ്പൊ ഞാന്‍ വിചാരിച്ചു,
 പെട്ടൂന്ന് ! പക്ഷേ എന്നെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് വെറും 4 മിനിറ്റും 52
 സെക്കന്‍ഡുമായപ്പൊ കൃത്യമായ മറുപടി വന്നു !
-ബലേ ഭേഷ്! എന്തായിരുന്നു മറുപടി?
- '' അമ്മടെ അനിയത്തി '' !!!