rajasooyam

Wednesday, December 31, 2014

പ്രൊവൊക്കേഷന്‍

-ബിആര്‍ അറിഞ്ഞോ?
-എന്താണ് കണ്ണാ?
-ഇവിടെ ഒരു കൂട്ട മതം മാറ്റം നടക്കാന്‍ പോണ കാര്യം
-അറിഞ്ഞില്ലല്ലൊ. ആര്‍ക്കൊക്കെയാണ്  മനം മാറ്റം?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, ഷഷിധര ഭണ്ഡാരനായകെ, നാമംഗലം    പരമീശന്‍, അരിമ്പൂരെ സ്ഥാനിനായര്‍ നന്ദകുമാര്‍, തൃപ്രയാര്‍ കരയോഗം പ്രസിഡണ്ട് ശ്രീകുമാര്‍ വാടാനപ്പിള്ളി അംശം അധികാരി സിപ്രന്‍, ബാലകന്‍ എന്ന ലിങ്ക, പറളി വേണു,
 ഐന്തോള്‍ രാശന്‍, തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ക്യൂവില്‍. കുറൂര്‍ മനയ്ക്കലെ
 സൂമാരന്‍ തിരുമേനിയും കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് കേട്ടത്.
-എന്റെ ദൈവമേ. ഇവരൊക്കെ എങ്ങോട്ടാണ് ചേക്കേറാന്‍ പോണത്?
-ക്രിസ്തുമതത്തിലേക്ക്
-ഓ മൈ ജീസസ്! ഇവര്‍ അവിടെ ചെന്നാല്‍ ഒരുപാട്  ത്യാഗങ്ങള്‍ സഹിക്കേണ്ടിവരില്ലേ
-എന്തും സഹിക്കാന്‍ തയ്യാറാണെന്നാണ് അവര് പറയണത്
-എന്നാണാവോ മാമോദീസ ?
-റോമില്‍ പോയിരിക്കുന്ന വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ് തിരിച്ചെത്തേണ്ട താമസമേയുള്ളൂ
-ക്രിസ്തുവിനെ ദൈവം രക്ഷിക്കട്ടെ !
-ആമേന്‍ !
-അതുപോട്ടെ കണ്ണാ, ക്രിസ്തുമതത്തിലേക്ക് ഇങ്ങനെയൊരു കൂട്ട മതംമാറ്റം നടക്കാന്‍
 എന്തെങ്കിലും ഒരു പ്രകോപനമുണ്ടായിക്കാണുമല്ലൊ. ടെല്‍മീ, വാട്ട് വാസ് ദ ഇമ്മീഡിയെറ്റ്
 പ്രൊവൊക്കേഷന്‍?
-അപ്പൊ ബിആര്‍ അതും അറിഞ്ഞില്ലല്ലേ
-എന്താണ്?
-ഘര്‍ വാപ്‌സി നിയമപ്രകാരം സി ആര്‍ ബാബു ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നു !!!

Saturday, December 20, 2014

എ ട്രാജിക് കോമഡി

ഉറക്കത്തില്‍ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നം കാണുക ബിആറിന്റെ പതിവാണ്.
നേരാണോ നിശ്ശല്ല്യ, ചിലപ്പോള്‍ പാത്രങ്ങളോട് ഉച്ചത്തില്‍ സംസാരിക്കാറുണ്ടെന്നും
ഭാര്യ പറയുന്നു. 
പക്ഷേ ഒരു കാര്യം തീര്‍ച്ച. സ്വപ്നം കണ്ടാല്‍ പിറ്റേന്നുതന്നെ ബിആറിന്റെ മൊബൈലില്‍നിന്ന് കഥാപാത്രത്തിന് ഇങ്ങനെയൊരു മെസേജ് പോയിരിക്കും:
ഐ സോ യു ഇന്‍ മൈ ഡ്രീം യെസ്റ്റെര്‍ഡേ നൈറ്റ് : ബേബി രാജന്‍
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ്,
വാടാനപ്പിള്ളി സിപ്രന്‍, കുത്താമ്പുള്ളി കണ്ണന്‍, ഷഷിധരഭണ്ടാരനായകെ തുടങ്ങി നാമംഗലത്തെ പരബ്രഹ്മം തിരുമേനിവരെയുള്ളവരോട് ചോദിച്ചാല്‍ ഇക്കാര്യം സത്യമാണോന്നറിയാം.
ഏറ്റവുമൊടുവില്‍ ബിആര്‍ സ്വപ്നം കണ്ടത് എംജി രവീന്ദ്രന്‍ സാറിനെയാണ്.
രണ്ടാഴ്ച മുമ്പാണത്.
പിറ്റേന്ന് പതിവുപോലെ എംജിആറിന് മെസേജ് പോയി.
പോയിക്കഴിഞ്ഞപ്പോളാണ് ബിആര്‍ ഓര്‍ത്തത്; എംജിആറിന് മെസേജ് അയച്ചിട്ട് എന്തു കാര്യം?
കുറച്ചുകൊല്ലം മുമ്പ് മഴ കാരണം തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ട് പിറ്റേന്ന് ഉച്ചക്ക്
നടത്തുകയുണ്ടായല്ലോ. അന്ന് ' എന്താ ബിആര്‍ ഇന്ന് ആകാശത്തൊക്കെ പതിവില്ലാതെ ഒരു
പൊക' എന്നു ചോദിച്ച ആളാണ്!
അദ്ദേഹമുണ്ടോ കേവലം ഒരു എസ് എം എസിന്റെ ര്‍ണിം ശബ്ദം കേള്‍ക്കുന്നു?
പക്ഷേ പോയ എസ് എം എസിനെ തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ.
അത് അങ്ങനെ പോയി. പൊയ്‌പ്പോയി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു എംജിആറിന്റെ ഫോണ്‍ കോള്‍:
-ഹലോ, ബിആറല്ലേ?
-അതേ
-അതേയ്, ബിആറിന് എന്നോടെന്തെങ്കിലും വിരോധംണ്ടോ?
-അതെന്താ സാര്‍ അങ്ങനെയൊരു ചോദ്യം?
-കര്‍മ്മം കൊണ്ട് താങ്കളുടെ കഥാപാത്രമായിപ്പോയി എന്നതല്ലാതെ മറ്റൊരു തെറ്റും ഞാന്‍
 ചെയ്തിട്ടില്ലല്ലൊ?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍
-രണ്ടുദിവസം മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നോ
-ഉവ്വ്
-എസ് എം എസിന്റെ ശബ്ദം കേട്ടിട്ട് വീട്ടുകാരിയാണ് അത് തുറന്നുനോക്കിയത്
-അതുകൊണ്ടെന്താ?
-എന്താന്ന് അല്ലേ? അപ്പൊ തൊടങ്ങീതാ നെഞ്ചത്തടീം നെലോളീം! ആകെ പ്രശ്‌നായി. എനിക്ക് പൊറത്തെറങ്ങാന്‍ പറ്റാണ്ടായി...എന്റെ ജീവിതം നായ നക്കീന്ന് പറഞ്ഞാമതി.
-അതിനുമാത്രം എന്താണുണ്ടായത് സാര്‍?
-വലിയവായിലേ കരഞ്ഞ് വീട്ടുകാരേം നാട്ടുകാരേം വിളിച്ചുവരുത്തി ബിആറിന്റെ
 എസ് എം എസ് കാണിച്ച് പുള്ളിക്കാരി പറയാണേയ് : ഇനീം ഇത് സഹിക്കാന്‍
എന്നേക്കൊണ്ടാവില്ലേയ്. ഇത് കണ്ട്‌ല്ല്യേ, എതോ ഒരുത്തി ചേട്ടന് എസ് എം എസ്
അയച്ചേക്കണത്!

************

എം ജി ആര്‍ സാറിന് ഇപ്പോള്‍ 62 വയസ്സ്.
ചേച്ചിക്ക് 58 കഴിഞ്ഞ് ഇത് ഏഴാം മാസം.
മിക്കവാറും അടുത്തമാസം അവസാനത്തോടെ ഡൈവോഴ്‌സാവുംന്നാണ് കേട്ടത് !!!

Saturday, December 6, 2014

പരബ്രഹ്മത്തിന്റെ പൊരുള്‍

ദൈവം സഹായിച്ച് ബിആറിന് ഇതുവരെ ഗുരുക്കന്മാരുടെ ഒരു കുറവുണ്ടായിട്ടില്ല.
'ടീടോട്ടലര്‍' എന്നാല്‍ 'ചായ കൂട്ടുന്നവന്‍' എന്നാണ് അര്‍ത്ഥമെന്ന് പഠിപ്പിച്ചുതന്ന
എംജി രവീന്ദ്രന്‍ സാര്‍,
മൗണ്ടന്‍ ഹോളിന്റെ വാച്യാര്‍ത്ഥം പറഞ്ഞുതന്ന സഹരാജന്‍ നായര്‍ (മൊബൈല്‍ നമ്പര്‍
94476 18654)
'ഉല്‍പ്ലുത്യ'യുടെ വ്യംഗ്യാര്‍ത്ഥം പഠിപ്പിച്ചുതന്ന സുധാകരന്‍ മാഷ്
(ഉല്‍പ്ലുത്യ പിന്നെയുമുല്‍പ്ലുത്യ സത്വരം - ഈശ്വരാ! തുഞ്ചന്റെ കിളി ഇതെങ്ങനെ
പാടിയൊപ്പിച്ചാവോ!),
പരസ്യമാക്കരുത് എന്ന ഉപാധിയോടെ ഗീതാരഹസ്യം പറഞ്ഞുതന്ന ബികെ നാരായണന്‍,
'ആത്മന്‍' എന്നാല്‍ എന്താണെന്നു മനസ്സിലാക്കിത്തന്ന  കെ എം പരമേശ്വരന്‍,
പ്രാങ് മുതലാളിത്തത്തെപ്പറ്റി ക്ലാസ്സെടുത്ത സഖാവ് ശ്രീകുമാര്‍,
മൗസുണ്ടായാല്‍ പോരാ ക്ലിക്ക് ചെയ്യാന്‍ പഠിക്കണം എന്ന മഹദ്വചനം പറഞ്ഞുതന്ന
വി. ഷഷിധരന്‍,
നിന്നെപ്പോലെ നിന്റെ സിസ്റ്റത്തേയും സ്‌നേഹിക്കുക എന്ന ഗുണപാഠം പഠിപ്പിച്ച
പിഎല്‍ ജോയ്,
എങ്ങനെ ഭംഗിയായി കോട്ടുവായിടാം എന്ന് സോദാഹരണം പഠിപ്പിച്ച കെ പി ശ്യാംകുമാര്‍-
ഇവരൊക്കെ അവരില്‍ ചിലര്‍ മാത്രം.
    എന്നാല്‍ ഇവരേക്കാളൊക്കെ ഒരു പടി മേലെയാണ് ആര്‍ കണ്ണന്റെ സ്ഥാനമെന്ന്
ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അത് മറ്റൊന്നും കൊണ്ടല്ല;
ശിഷ്യന്റെ മനസ്സിലെ സംശയം അയാള്‍ ചോദിക്കാതെതന്നെ ഉള്‍ക്കണ്ണുകൊണ്ട് കണ്ടുമനസ്സിലാക്കി ആയത് ദൂരീകരിച്ചുകൊടുക്കാനുള്ള അസാമാന്യമായ ആ വൈഭവമുണ്ടല്ലൊ, അതിനെ പട്ടും വളയും പുട്ടും കടലയും മറ്റും വെച്ച് തൊഴുകതന്നെ വേണം.
ഒരൊറ്റ ഇന്‍സിഡന്റ് മാത്രം പറയാം:
കുറേ നാളായി ബിആറിന്റെ മനസ്സില്‍ ഒരു സംശയം കിടന്ന് ഉരുണ്ടുകളിക്കാന്‍ തുടങ്ങിയിട്ട്:
എന്താണീ പരബ്രഹ്മം എന്നുവെച്ചാല്‍? അതിന് വല്ല രൂപഭാവഹാവാദികളുമുണ്ടോ?
ഉണ്ടെങ്കില്‍ അത് എങ്ങനെയിരിക്കും?
ഗുരുക്കന്മാര്‍ ഓരോരുത്തരും ഓരോരോ തിരക്കിലായതിനാല്‍ ആരോടും ചോദിക്കാന്‍ കഴിഞ്ഞില്ല.
അങ്ങനെയിരിക്കേ ഒരുദിവസം ഉച്ചക്ക് ഊണുകഴിഞ്ഞ് ബിആര്‍ അസോസിയേഷന്‍
ഹാളിലേക്ക്  നടക്കുകയായിരുന്നു. ഭാഗ്യവശാല്‍ വഴിക്കുവെച്ച് കണ്ണനേയും കിട്ടി. ഹാളില്‍ ചെന്ന് സ്വസ്ഥമായിഇരുന്നതിനുശേഷം സംശയത്തെപ്പറ്റി കണ്ണനോട് ചോദിക്കാമെന്നു കരുതി ബിആര്‍.
രണ്ടുപേരും ഹാളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സാക്ഷാല്‍ എന്‍ബി അവിടെ
അദ്ധ്യക്ഷന്റെ കസേരയില്‍ കുന്തുകാലിന്മേലിരുന്ന് വെറ്റിലയുടെ ഞരമ്പുകീറി
ചുണ്ണാമ്പ് തേക്കുകയായിരുന്നു....
ഇതു കണ്ടതും കണ്ണന്‍ ബിആറിന്റെ ചെവിയില്‍ മന്ത്രിച്ചു:
ഇരിക്കണ ഇരിപ്പ് കണ്ടില്ലേ, പരബ്രഹ്മം പോലെ...

Saturday, November 1, 2014

ശരവേഗം

ശ്രേഷ്ഠഭാഷ മലയാളം ഒന്നാം പേപ്പറിലെ രണ്ടാം ചോദ്യം ഇതായിരുന്നു;
വാക്യത്തില്‍ പ്രയോഗിക്കുക: ശരം വിട്ടപോലെ
എന്‍ബീപുത്രന്‍ വിഷ്ണു നമ്പൂതിരി ഉത്തരമെഴുതിയത് ഇപ്രകാരം:
ശരം വിട്ടപോലെയാണ്  എന്റച്ഛന്‍ എവിടേക്കെങ്കിലും പോവുന്നത് !
വിഷ്ണു എഴുതിയത് നൂറ് ശതമാനവും ശരിയാണെന്ന് എന്‍ബിയെ അറിയാവുന്നവരെല്ലാം
സശിര:കമ്പം സമ്മതിക്കും.
(ഹാവൂ! കുറേ നാളായുണ്ട് ബിആര്‍ വിചാരിക്കുന്നു, സശിര:കമ്പം ഒന്നു വാക്യത്തില്‍
പ്രയോഗിക്കണമെന്ന്. ഇപ്പോഴാണ് ശ്വാസം ഒന്നു കീഴ്‌പോട്ട് പോയത്!)
അതുപോലെ തന്നെ എവിടെയാണെങ്കിലും മൂന്നര മിനിറ്റില്‍ കൂടുതല്‍ നേരം ഇരിക്കാന്‍
എന്‍ബിക്ക് പറ്റില്ല. ചായ കുടിക്കുമ്പോഴും ഊണുകഴിക്കുമ്പോഴും ബ്രോഡ് ഷീറ്റ് ചെയ്യുമ്പോഴും
കുളിക്കുമ്പോഴും ഒന്നിനുപോവുമ്പോഴും രണ്ടിനുപോവുമ്പോഴും എല്ലാം എല്ലാം ഈ
ടൈംലിമിറ്റില്‍ സ്റ്റിക്കോണ്‍ ചെയ്യാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട് പുള്ളിക്കാരന്‍.
എന്തിനധികം പറയുന്നു, സാവിയെ പെണ്ണുകാണാന്‍ ചെന്ന ദിവസം ചെറുക്കന് പ്രത്യേകിച്ച്
ഡിമാന്‍ഡ് എന്തെങ്കിലുമുണ്ടോന്ന് പെണ്‍വീട്ടുകാര്‍ ചോദിച്ചപ്പോള്‍ എന്‍ബീടെ അമ്മാവന്മാരുടെ മറുപടി ഇതായിരുന്നത്രേ:
അപ്പൂന് ഒരു ഡിമാന്‍ഡേള്ളൂ. ച്ചാല്‍ കല്യാണത്തിന്റെ ചടങ്ങ് മൂന്നരമിനിറ്റിനുള്ളില്‍ തീര്‍ക്കണം!
(ഇക്കാര്യം ശരിക്കുമറിയാവുന്നതുകൊണ്ടാവാം കണ്ണനേയും സിപ്രനേയും മറ്റും ഓടിച്ചിട്ടുപിടിച്ച് ധര്‍ണ്ണക്ക് കൊണ്ടുപോവുന്ന ശ്രീകുമാര്‍ എന്‍ബിയെ കണ്ടാല്‍ കണ്ട ഭാവം പോലും നടിക്കാറില്ല!)

പറഞ്ഞോണ്ടുവരുന്നതെന്തെന്നാല്‍ ഇന്നലെ ഉച്ച്ക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍
ഇരിക്കുമ്പോള്‍ ഏതാണ്ട് വിഷ്ണു വാക്യത്തില്‍ പ്രയോഗിച്ചപോലെ ഒരു വരവാണ് എന്‍ബി.
വന്നയുടന്‍ ഹിന്ദു പേപ്പറെടുത്ത് ചറപറാ മറിച്ചുനോക്കി. ഒരുനിമിഷം കണ്ണ്് എവിടെയോ ഉടക്കിനിന്നു. പിന്നെ 'എന്നാലും എന്റെ ബാലൂ' എന്നും പറഞ്ഞ് നെറ്റിയില്‍ ഒരടിയടിച്ച്
ശരം വിട്ടപോലെ പുറത്തേക്ക് പാഞ്ഞു.
ഈ കാഴ്ച കണ്ട് അന്തം വിട്ടുപോയ ബിആര്‍ ആകാംക്ഷയോടെ അടുത്തിരുന്ന കണ്ണനോട്
ചോദിച്ചു: എന്താ കണ്ണാ, ബാലൂന് എന്തുപറ്റി? പേപ്പറില്‍ വല്ലതുമുണ്ടോ?
അന്നേരം കുക്കുമ്പറുപോലെ കൂളായി കണ്ണന്‍ പറയുകയാണ്: ഈ ബിആര്‍ ഏതു ലോകത്താ?തിരുമേനി ഹിന്ദു പേപ്പറ്് നോക്കണത് വാര്‍ത്ത വായിക്കാനൊന്ന്വല്ല.
-അപ്പൊ എന്റെ  ബാലൂന്നും പറഞ്ഞ് നെറ്റിയിലടിച്ച് ഓടിയതോ?
-ഓടിയത് മൂന്നര മിനിറ്റായതുകൊണ്ട്
-ബാലൂന്ന് വിളിച്ചതോ?
-അതുപിന്നെ തിരുമേനിയേക്കാള്‍ മുമ്പ് ബാലു സു ഡോ ക്കു പൂരിപ്പിച്ചിട്ടുണ്ടാവും !!!



Sunday, October 19, 2014

മുകളില്‍ കുത്തുവരാമന്‍ !

കര്‍ക്കിടകമാസത്തിലെ ആ തൃസന്ധ്യയില്‍ പതിവുപോലെ കുളിച്ച് കുറിയും മറ്റും തൊട്ട്
ഉമ്മറക്കോലായില്‍ ചമ്രംപടിഞ്ഞിരുന്ന് നിലവിളക്കിന്റെ   നറുവെളിച്ചത്തില്‍ രാമായണം
പാരായണം ചെയ്യുകയാണ് ഷഷിധരന്‍.
ഈരേഴ് പതിനാല് ശ്ലോകങ്ങള്‍ ചൊല്ലിക്കഴിഞ്ഞാറെ ദാണ്ടെ കെടക്കുന്നു
ഘടികാരം പോലത്തെ ഒരു കഠിനപദം.
അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലൊ. കട്ടിക്കണ്ണട മുന്നോട്ടും പിന്നോട്ടും അഡ്ജസ്റ്റ്
ചെയ്തുപിടിച്ച് ഷഷി നീട്ടിച്ചൊല്ലി:
''ഭാ....രണ്ടുഗ....
മുകളില്‍ കുത്തുവരാമന്‍'' !

വാല്മീകിരാമായണത്തിലോ കമ്പരാമായണത്തിലോ അദ്ധ്യാത്മരാമായണത്തിലോ കണ്ടിട്ടും
കേട്ടിട്ടുമില്ലാത്ത ഈശ്ലോകം കേട്ടവാറെ അടുക്കളയില്‍ കറിക്ക് നുറുക്കിക്കൊണ്ടിരിക്കയായിരുന്ന ഭാര്യ വിളിച്ചു ചോദിച്ചു:
-ഇത് ഏത് രാമായണമാ ചേട്ടാ? ഷഷിരാമായണമാണോ?
ദേഷ്യം വന്ന ഷഷി തിരിച്ചുചോദിച്ചു:
-മേഡം എന്നെ ആക്കിയതാണോ
-അയ്യൊ. അല്ല ചേട്ടാ. എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാ. ഞാന്‍ അതൊന്ന്
വായിച്ചുനോക്കട്ടെ.

ഷഷി വായിച്ച ആ ഭാഗം വായിച്ചുനോക്കിയശേഷം ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട്
ശ്രീമതി പറഞ്ഞു:
-അതേയ് ചേട്ടാ, ഗ യുടെ താഴെ ഒരു ഗ കൂടിയിട്ടാല്‍ അതിനെ ഗ്ഗ എന്നാണ് പറയേണ്ടത്.
 അല്ലാതെ രണ്ടു ഗ എന്നല്ല.
-ഹ്‌ഹൊ! ഈ മലയാളീസിന്റെ ഒരു കാര്യം !
-അതുപോലെ ഗ്ഗ യുടെ മുകളില്‍ ഒരു കുത്തിട്ടാല്‍ ര്‍ഗ്ഗ എന്നാണ് വായിക്കേണ്ടത്.
-നന്നായി!  വര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ നര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ?
-രണ്ടും ഒന്നന്നെ.
-അപ്പൊ  അത് വായിക്കേണ്ടത്  ഭാ രണ്ടുഗ മുകളില്‍ കുത്തുവരാമന്‍ എന്നല്ല എന്നാണോ ഭവതി പറഞ്ഞോണ്ടു വരുന്നത്?
-അതെയതെ
-പിന്നെ എങ്ങനെ വായിക്കണമെന്നാണ്?
-ഭാര്‍ഗ്ഗവരാമന്‍ !!!





Monday, October 13, 2014

ഷഷിമലയാളം

നേരേചൊവ്വേ ബസ്സിന്റെ ബോര്‍ഡ് പോലും വായിക്കാന്‍ കഴിയാത്ത വി. ഷഷിധരന്‍
എങ്ങനെയാണ് ഓഏഡി (ഔട്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്)യില്‍ കഴിച്ചുകൂട്ടുന്നതെന്ന് ബിആര്‍ പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്.
ആ ശങ്ക കേവലം അസ്ഥാനത്തല്ല എന്ന് ഉച്ചൈസ്ഥരം ഉദ്‌ഘോഷിക്കുന്ന കഥകളാണ്
ദിനം തോറും വന്നുകൊണ്ടിരിക്കുന്നത്.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:

ഇരിങ്ങാലക്കുട താലൂക്ക് സപ്ലൈ ഓഫീസില്‍ ഓഡിറ്റിനുപോവാന്‍ വേണ്ടി പൂങ്കുന്നത്തുനിന്ന് ബസ്സില്‍ കേറിയതാണ് ഷഷി.
ബസ്സില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നെങ്കിലും അന്ധര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സീറ്റിനു തൊട്ടുപുറകിലെ രണ്ടുസീറ്റ് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ ജന്മണ്ടെങ്കില്‍ ഷഷി അതില്‍ ഇരിക്കില്ല !

എയര്‍ ബാഗും അതിനൊത്ത വയറും താങ്ങിനില്‍ക്കുന്ന ഷഷിയോട് കണ്ടക്ടര്‍ ചോദിച്ചു:
-എന്തിനാ ഇങ്ങനെ നിന്ന് വെഷമിക്കണേ? ചേട്ടന് ആ സീറ്റില് ഇരുന്നൂടേ?
-ഇല്ല്യ. ഇരിക്കാന്‍ പറ്റ് ല്ല്യ
-എന്താ കാരണം?
-ഞാന്‍ മുതിര തിന്നാറ്  ല്ല്യ
-അതുകൊള്ളാം. മുതിര തിന്നണതും ഇതും തമ്മില്‍ എന്താ ബന്ധം? ചേട്ടന്റെ വയറ് കാരണം
 ആള്‍ക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ പറ്റണ്  ല്ല്യാ ന്നേയ്. ദയവ് ചെയ്ത്  ഒന്നിരിക്ക് ചേട്ടാ അവടെ.
    ഇതു കേട്ടതും ഷഷിക്ക് ഇത്രളവേ ഈറ വന്നുള്ളൂന്ന്  ല്ല്യ
ഉഗ്ര കോപത്തോടെ ഷഷി പറഞ്ഞു: എന്നാപ്പിന്നെ താന്‍ ഈ ബോര്‍ഡ് എടുത്തുമാറ്റെടോ
അന്തം വിട്ടുപോയ കണ്ടക്ടര്‍ ചോദിച്ചു: ഏത് ബോര്‍ഡ്?

കാടമുട്ട ഫെയിം ഷഷി ചൂണ്ടിക്കാണിച്ച ബോര്‍ഡ് ഇതായിരുന്നു: ''മുതിര്‍ന്ന പൗരന്മാര്‍'' !!!

Monday, September 15, 2014

തിരിച്ചഞ്ച്  മറിച്ചഞ്ച്

-കേട്ടോ ബിആര്‍, എന്‍ബിയെപ്പോലെയല്ല തിരുമേനീടെ അകത്തുള്ളാള്‍
-ച്ചാല്‍?
-അതീവ ബുദ്ധിമതിയാണ്
-എന്‍ബിയെപ്പറ്റി മറ്റെന്തുപറഞ്ഞാലും ഇത് ഞാന്‍ വിശ്വസിക്കില്ല കണ്ണന്‍. എന്‍ബിയെപ്പോലെ  ബുദ്ധിമാനായ ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
-എന്നാല്‍ ഞാനീപ്പറഞ്ഞത് സത്യമാണ്
-എങ്കില്‍ തെളിവ് ഹാജരാക്കൂ
-ഒരൊറ്റ ഉദാഹരണം മാത്രം പറയാം.
-പറയൂ
-തിരിച്ചഞ്ച് മറിച്ചഞ്ച് കുടഞ്ഞഞ്ച് കുടയാതഞ്ച്; അങ്ങനെ ആകെമൊത്തം ഇരുപതു
 ദിവസമാണ് എന്‍ബി ഒരു മുണ്ടുടുക്കുക.
-ഈശ്വരാ! അപ്പോഴേക്കും അതൊരു പരുവമായിട്ടുണ്ടാവുമല്ലൊ.
-ഉവ്വ. നാറീട്ട് അടുത്തുനിക്കാന്‍ പറ്റണ്ണ്ടാവില്ല
-വീട്ടുകാര്‍ അതെങ്ങനെ സഹിക്കണ് ?
-അവര്‍ക്കെന്ത് ചെയ്യാന്‍ പറ്റും? അലക്കിയിടാന്‍ വേണ്ടി അവര്‍ എത്രതന്നെ ചോദിച്ചാലും
 പുള്ളിക്കാരന്‍ മുണ്ട് ഊരിക്കൊടുക്കില്ല! ചിങ്ങമാസമാണെങ്കില്‍ പറയും ഓണം കഴിയട്ടേന്ന്.
 മേടമാസമാണെങ്കില്‍ പറയും വിഷു കഴിയട്ടേന്ന്. ധനുമാസമാണെങ്കില്‍ പറയും തിരുവാതിര
 കഴിയട്ടേന്ന്. അങ്ങനെ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് മുണ്ട് ഊരിക്കൊടുക്കുന്ന കാര്യം
 നീട്ടിനീട്ടിക്കൊണ്ടുപോവും.
-അപ്പൊ ഏത് കോണില്‍ നിന്നു നോക്കിയാലും തിരുമേനിമാരില്‍ ഒരു തിരിവുതന്നെയാണ്
 എന്‍ബി. അല്ലേ?
-അതെയതെ. പക്ഷേ ഇന്നലെ അകത്തുള്ളാള്‍ പണി പറ്റിച്ചു.
-ച്ചാലോ?
-എന്‍ബി അറിയാതെ മുണ്ടങ്ങൂരിയെടുത്തു.
-അതെങ്ങനെ പറ്റി?
-ഒരു ചെറിയ കൈക്രിയ ചെയ്തു. പിന്നെ എല്ലാം എളുപ്പമായിരുന്നു
-എന്തായിരുന്നു ക്രിയ?
-അത്താഴപ്പുറമെ ശുദ്ധമായ പശൂം പാലില്‍ ഒരുറക്കഗുളികയങ്ങ് അരച്ചുകൊടുത്തു !!!

Friday, August 29, 2014

ഭാഷാന്തരങ്ങള്‍

ഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്ന് ആശാന്‍ പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്ന് ബിആറിന്
മനസ്സിലായത് ഈ ഓണക്കാലത്താണ്.
ചിങ്ങത്തിരുവോണത്തിണ് നേന്ത്രവാഴേടെ കായകൊണ്ട് പലതരം കലാരൂപങ്ങളുണ്ടാക്കുമല്ലൊ.
വാഴയ്ക്കാത്തോരന്‍, വാഴയ്ക്കാപ്പം, കായബജി, ശര്‍ക്കരുപ്പേരി, നാല്‍നുറുക്ക്, വട്ടന്‍,  ഇത്യാദി.

എല്ലാം മനോരമ കലണ്ടറിലുണ്ട് എന്നു പറയുമ്പോലെ എല്ലാം സ്റ്റോറിലുണ്ടാവും.
വസ്തുവഹകള്‍ വന്നിട്ടുണ്ടോ എന്നുമാത്രമേ അറിയാനുള്ളൂ.
അതിനും വഴിയുണ്ട്. ബഹു സെക്രട്ടറി ഹരിദാസന്‍ തിരുമേനിയോടോ ബഹു മെമ്പര്‍
സോമസുന്ദരനോടോ വിളിച്ചു ചോദിച്ചാല്‍ മതി.

ആത്യന്തികമായി അതൊരു ശങ്കയാണല്ലോ. അതായത് സംഭവം വന്നിട്ടുണ്ടോ ഇല്ല്യോ എന്നത്.
ശങ്ക തീര്‍ക്കാന്‍ ഏറ്റവും നല്ലത് ഏതെങ്കിലും നമ്പൂരിയോട് ചോദിക്കയാണല്ലോ. അങ്ങനെയാണ് ഹരിദാസന്‍ തിരുമേനിയോട് തന്നെ ചോദിച്ചുകളയാം എന്ന് ബിആര്‍ തീരുമാനിച്ചത്.

പിന്നെ ഒട്ടും താമസിച്ചില്ല. മൊബൈലെടുത്ത് ബിആര്‍ വിളിച്ചു:
-ഹലോ, ഹരിദാസല്ലേ
-അതേ, ആരാണ്?
-ബിആറാണ്
-ങ: എന്തേ?
-അതേയ്, സ്റ്റോറില് വട്ടന്‍ ഉണ്ടോ?
-ഇല്ല്യാ, സോമന്‍ ഇപ്പൊത്തന്നെ സെക് ഷനീപ്പോയി !!!

Sunday, August 17, 2014

വൈദ്യഭൂഷണം തൃപ്രയാര്‍ ശ്രീകുമാരവര്‍മ്മ

കണ്ണന്റെ കൈത്തരിപ്പിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളിലെ അന്നത്തെ ചര്‍ച്ച.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി കണ്ണന് കൈത്തരിപ്പു തുടങ്ങിയിട്ട്. വലതുകൈയും
ഷോള്‍ഡറും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലാണ്  കംപ്ലെയ്ന്റ്.
ഒരു പരിധിവരെ മാത്രമേ കൈ ഉയര്‍ത്താന്‍ പറ്റുന്നുള്ളു. അവിടന്നങ്ങോട്ട് ഉയര്‍ത്തിയാല്‍ കൈ തരിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ കുറേക്കാലമായി കണ്ണന്‍ വലതുകൈ ഉയര്‍ത്താറുമില്ല.
ഒരുമാതിരിപ്പെട്ട അലോപ്പതിഡോക്ടര്‍മാരെയൊക്കെ ഇതിനകം കണ്ടുകഴിഞ്ഞെന്ന് കണ്ണന്‍
പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി കുറച്ചുനാള്‍ ആയുര്‍വേദപ്പൊതി നോക്കിക്കൂടേ എന്ന്
ലോകകപ്പ് ഫെയിം ആനന്ദന്‍.
തേക്കിന്‍പൂക്കുലാദി ലേഹ്യം കഴിച്ചാല്‍ സംഗതി പെട്ടെന്ന് മാറുമെന്ന് തേക്കില്‍ കേറിയ
കൃഷ്‌ണേട്ടന്‍.
മര്‍മ്മം നോക്കി ആണിയടിക്കുന്ന മര്‍മ്മാണിവിദ്യ ഒന്നു പരീക്ഷിച്ചുനോക്കാന്‍ സിപ്രന്‍.
ഉപദേശങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല.
എല്ലാവരുടേയും ഉപദേശങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുവരെ ഒന്നും മിണ്ടാതിരുന്ന ശ്രീകുമാര്‍
പറഞ്ഞു:
കണ്ണന്‍ നാളെ രാവിലെ ഒമ്പതേമുക്കാലിന് എന്റെ കൂടെ വരൂ. ഇരുപത്തിനാല് മണിക്കൂറിനകം അസുഖം ഞാന്‍ ഭേദപ്പെടുത്തിത്തരാം. ഇല്ലെങ്കില്‍ കണ്ണന്റെ പേര്  എന്റെ പട്ടിക്കിട്ടോ.
സഖാവ് എന്നാണ് വൈദ്യം പയറ്റാന്‍ തുടങ്ങിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടുനില്‍ക്കേ
പുള്ളിക്കാരന്‍ പറഞ്ഞ കണ്ടീഷന്‍ തരക്കേടില്ലെന്നു തോന്നിയിട്ടോ എന്തോ കണ്ണന്‍ അതങ്ങ്
സമ്മതിച്ചു.
പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തുതന്നെ കണ്ണന്‍ ഹാജരായി. ഉടന്‍ തന്നെ രണ്ടുപേരും കൂടിപുറത്തേക്ക് പോവുകയും ചെയ്തു.
പിന്നെ രണ്ടുദിവസത്തേക്ക് കണ്ണന്റെ യാതൊരു അഡ്രസ്സുമില്ല.
മൂന്നാം ദിവസവും കക്ഷിയെ കാണാതായപ്പോള്‍ ബിആര്‍ എസ് എം എസ് അയച്ചു:
വാട്ട് ഹാപ്പെന്‍ഡ്?
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മറുപടി വന്നു: ചെക്ക് യുവര്‍ മെയില്‍.
ഇന്‍ബോക്‌സ് തുറന്ന് ബിആര്‍ കണ്ണന്റെ ഈമെയില്‍ വായിച്ചു:
പ്രിയപ്പെട്ട ബിആര്‍,
അന്ന് സഖാവ് എന്നെ നേരെ കൊണ്ടുപോയത് തെക്കേ ഗോപുരനടയില്‍ കോണ്‍ഫെഡറേഷന്റെ രാപ്പകല്‍ ധര്‍ണ്ണ നടക്കുന്നിടത്തേക്കാണ്. കൃത്യം 10 മണിക്ക് ധര്‍ണ്ണ തുടങ്ങി. 24 മണിക്കൂര്‍ കഴിഞ്ഞ്  പിറ്റേന്ന് രാവിലെ 10 മണിക്ക് അവസാനിക്കുകയും ചെയ്തു. ശെരിക്കും ഒരു എക്‌സെര്‍സൈസ് തന്നെയായിരുന്നു അത്. 24 മണിക്കൂര്‍ അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കൈയിന്റെ തരിപ്പെല്ലാം മാറി. ഇപ്പോള്‍ വലതുകൈ ശെരിക്കും ഉയര്‍ത്താനും താഴ്ത്താനും പറ്റുന്നുണ്ട്.
പക്ഷേ ആഹ്ലാദിക്കാന്‍ വകയില്ലാതായിപ്പോയി ബിആര്‍.
കാരണം മന്ത് മറ്റേ കാലിലേക്ക് മാറി.
ച്ചാല്‍, എന്റെ സൗണ്ട്‌ബോക്‌സ് പോയി !!!


Friday, August 8, 2014

പ്രചോദനം

പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുമെന്ന് പുരസ്‌കാരജേതാക്കള്‍
സാധാരണ പറയാറുണ്ടല്ലൊ.
അത് വെറും ഭംഗിവാക്ക് പറച്ചിലാണെന്നാണ് ബിആര്‍ കരുതിയിരുന്നത്.
പക്ഷേ അങ്ങനെയല്ല.
റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ ലോകകപ്പ് പ്രവചനമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ
ആനന്ദന്‍ ഇപ്പോള്‍ കൃത്യമായി കേരള ലോട്ടറിയെടുക്കുന്നുണ്ട്.....

Monday, June 23, 2014

നാമംഗലത്തെ കോളിഫ്‌ളവറുകള്‍

മാര്‍ച്ച് മാസം ആദ്യവാരമാണ് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ കോളിഫ്‌ളവര്‍ കൃഷീടെ
വിളവെടുപ്പു നടന്നത്.
പിറ്റേന്ന് രണ്ട് ചാക്ക് നിറയെ കോളിപ്പൂക്കളുമായിട്ടാണ് എന്‍ബി
ആപ്പീസില്‍ വന്നത്.

വിള വാങ്ങാന്‍ സഖാക്കളുടെ നീണ്ട നിരയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
ഹരിദാസസൂമാരാദി തിരുമേനിമാര്‍, അസ്സന്‍ മജീദാദി മാപ്പിളമാര്‍, ശ്രീകുമാര്‍, ഹരി, സിആര്‍ബി, കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍ മുതലായ നേതാക്കന്മാര്‍, ബാലു, വത്സന്‍, നന്ദന്‍, ഏപ്പി, വേണു, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, ആന്റോ, സിപ്രന്‍, കണ്ണന്‍, ബിആര്‍,
പി എല്‍ ജോയ്, സദാന്ദന്‍, സാദാ ആനന്ദന്‍ മുതലായ അണികള്‍- എല്ലാവരുമുണ്ടായിരുന്നു ക്യൂവില്‍.
പണ്ടെങ്ങാണ്ട് ചൂടപ്പം വിറ്റുപോയതുപോലെയാണ് എന്‍ബീടെ ചാക്ക് രണ്ടും കാലിയായത്.
ദൗര്‍ഭാഗ്യവശാല്‍ വരാന്‍ താമസിച്ചുപോയതുകൊണ്ട് ഐന്തോള്‍ രാശനുമാത്രം എന്‍ബീടെ
ഫ്‌ളവറ് കിട്ടിയില്ല.

പിറ്റേന്ന് സ്വാഭാവികമായും നാമംഗലത്തെ കോളിഫ്‌ളവറിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളില്‍ ചര്‍ച്ച.
എന്‍ബിയെ അഭിനന്ദിക്കാനും കൈ പിടിച്ചുകുലുക്കാനും സഖാക്കള്‍ പരസ്പരം
മത്സരിക്കയായിരുന്നു.
അസാദ്ധ്യ ടേയ്സ്റ്റ്- അതല്ലാതെ എന്‍ബീടെ ഫ്‌ളവറിനെപ്പറ്റി ആര്‍ക്കും ഒന്നും
പറയാനുണ്ടായിരുന്നില്ല.
തലേന്ന് വൈകീട്ട് ഉപ്പേരിവെച്ചുകഴിച്ച കോളിഫ്‌ളവറിന്റെ രുചി പിറ്റേന്ന് ഉച്ചയായിട്ടും
പലരുടേയും നാവില്‍നിന്ന് വിട്ടുപോയിട്ടില്ലത്രേ!
അതിനെ വെറും രുചി എന്നല്ല, വരരുചി എന്നുതന്നെ പറയണമെന്നാണ് സിപ്രന്‍
അഭിപ്രായപ്പെട്ടത്.
സഖാക്കളുടെ ഈദൃശ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ ഐന്തോള്‍ രാശന് ഒരു
സംശയം: ഇവരീപ്പറയുന്നതൊക്കെ നേരാണോ? കോളിഫ്‌ളവറ് താന്‍ കാണാത്തതല്ലല്ലൊ.
ഒരുതരം ചക്കച്ചവുണീടെ രുചിയല്ലേ അതിന്?
പക്ഷേ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ആരാനും പറഞ്ഞാലോന്ന് വിചാരിച്ച് രാശന്‍ ഒന്നും പറഞ്ഞില്ല.
വീട്ടില്‍ ചെന്നിട്ടും നേരമിരുട്ടിയിട്ടും രാശന് അതുതന്നെയായിരുന്നു ചിന്ത.
എന്തായിരിക്കും എന്‍ബീടെ കോളിഫ്‌ളവറിനുമാത്രം ഇത്രക്ക് രുചി വരാന്‍ കാരണം?
ഊണിലും ഉറക്കത്തിലും രാശന്‍ മറ്റൊന്നും ചിന്തിച്ചില്ല.
ഇരിക്കപ്പൊറുതീന്ന് പറയണ സാധനം ഇല്ല്യാണ്ടായീന്ന് ചുരുക്കം.

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു.
സമയം കൃത്യം എട്ടെട്ടര ഒമ്പതായിക്കാണും.
രാശന്‍ ഫൗണ്ട് ഹിംസെല്‍ഫ് അറ്റ് ദ ഗെയ്റ്റ് ഓഫ് നാമംഗലം മന !
പടിയും പടിപ്പുരയും കടന്ന് രാശന്‍ ചെല്ലുമ്പോള്‍ ഉമ്മറക്കോലായയില്‍ ഒരു
ചാരുശീലക്കസേരയില്‍ കുന്തിച്ചിരുന്ന് നാലും കൂട്ടി മുറുക്കുകയായിരുന്നു എന്‍ബി.
തിരുവാ നിറച്ചും താംബൂലമിശ്രിതമുണ്ട്.
തെല്ലൊരകലമിട്ടുനിന്ന് രാശന്‍ മുരടനക്കി. എന്‍ബി തിരിഞ്ഞുനോക്കി.
-ങ! രാശനോ?
-റാന്‍
-എന്താ വന്നത്? ഇരിക്ക.
രാശന്‍ എന്‍ബീടെ മൗത്തിലേക്ക് ആംഗ്യം കാണിച്ചു. കാര്യം മനസ്സിലാക്കിയ എന്‍ബി
ചാരുശീലക്കസേരയുടെ ചോട്ടില്‍ വെച്ചിരുന്ന തുപ്പല്‍ക്കോളാമ്പിയെടുത്ത് അതിലേക്ക്
തിരുവായൊഴിഞ്ഞു. പിന്നെ മൊഴിഞ്ഞു:
-ഇനി ഇരിക്ക
-ഇരിക്കണംന്ന്ല്ല്യ. ഞാന്‍ ഒരു കാര്യമറിയാന്‍ വന്നതാണ്. അതറിഞ്ഞാലുടന്‍ സ്ഥലം വിട്ടോളാം.
-എന്താ കാര്യം?
-സാധാരണ കോളിഫ്‌ളവറിന് ഒരു തരം വൃത്തികെട്ട ചുവയാണല്ലൊ. പക്ഷേ എന്‍ബീടെ
ഫ്‌ളവറിന് അസാദ്ധ്യ രുചിയാണെന്ന് എല്ലാവരും പറയുന്നു. എനിക്കാണെങ്കില്‍ അതൊന്നു
രുചിച്ചുനോക്കാനും പറ്റീല്ല്യ.
-അയ്യോ രാശാ, ഇവ്‌ടെ ഒന്നും ബാക്കീല്ല്യാലൊ.
-ഇല്ല്യാ, വേണംന്ന്ല്ല്യാ. എനിക്ക് ആ രുചീടെ ഗുട്ടന്‍സ് ഒന്ന് അറിഞ്ഞാ മതി. ആ രുചി കിട്ടാന്‍      വേണ്ടി തിരുമേനി പ്രത്യേകിച്ച് എന്താണ് ചെയ്യാറുള്ളത്?
    ഇത്രയും സംഭാഷണം കഴിഞ്ഞപ്പോഴേക്കും തിരുമേനീടെ വായില്‍ താംബൂലമിശ്രിതം
വീണ്ടും ഫുള്‍ടാങ്കായി. ഓവര്‍ഫ്‌ളോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് ഇടതുകൈകൊണ്ട്
ചാരുശീലക്കസേരക്കടിയിലെ തുപ്പല്‍ക്കോളാമ്പി തപ്പിയെടുത്ത് അതിലേക്ക് ഒരിക്കല്‍ കൂടി
തിരുവായൊഴിഞ്ഞ് തിരുമേനി പറഞ്ഞു:
അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. ഫ്‌ളവറ് ഒരുവിധം മൂപ്പാവുമ്പൊ ഈ കോളാമ്പീല്
ഒരു ബ്രഷ് മുക്കി ഇത്തിരീശ്ശെ അങ്ങട്് തെളിച്ചുകൊടുക്കും !!!

Tuesday, May 13, 2014

വ്യത്യസ്തന്‍

സിനിമാപാട്ടില്‍ പറഞ്ഞതുപോലെയാണ് എന്‍ബീടെ കാര്യം.
വ്യത്യസ്തനാമൊരു തിരുമേനിയെന്‍ബിയേ....
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ.....
    എങ്ങനെ തിരിച്ചറിയാനാണ്? അതുപോലല്ലേ പുള്ളിക്കാരന്റെ ഓരോരോ കാട്ടായങ്ങളും
വര്‍ത്താനങ്ങളും.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:
പ്ലസ് ടു പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ എന്‍ബീപുത്രി ഹരിപ്രിയക്ക് എല്ലാ വിഷയത്തിലും നൂറില്‍ നൂറ്് മാര്‍ക്ക്!
അത്യന്തം അത്ഭുതകരവും ആഹ്ലാദകരവുമായ ഈ വാര്‍ത്ത കേട്ടതും എന്‍ബിയെ
അഭിനന്ദിക്കാന്‍ വേണ്ടി സഖാക്കളായ സഖാക്കളെല്ലാം തിക്കിത്തിരക്കിയെത്തി.
പക്ഷേ അച്ഛന്‍ തിരുമേനിക്കുണ്ടോ അങ്ങനെ വല്ല വികാരവും!
തനി ഒരു വികാരിയച്ചന്‍ !
തികച്ചും നിര്‍മ്മമനായി ഇഹലോകവുമായി ഒരു വഹ ബന്ധവുമില്ലെന്ന മട്ടില്‍
കുന്തിച്ചിരിപ്പാണ് എന്‍ബി.
ഒടുവില്‍ സഹി കെട്ടപ്പോള്‍ ക്ഷിപ്രകോപിയായ സിപ്രന്‍ ചോദിച്ചു;
അല്ലാ, ഞാന്‍ അറിയാന്‍ പാട്ല്ല്യാണ്ട് ചോദിക്ക്യാ, മോള്‍ടെ ഈ ഉന്നത വിജയത്തെപ്പറ്റി തിരുമേനിക്ക് ഒന്നും പറയാനില്ലേ?
അന്നേരം വായിലെ താമ്പൂലമിശ്രിതം കൈവിരലുകള്‍ക്കിടയിലൂടെ ദൂരേക്ക് ചീറ്റിച്ചുവിട്ട് എന്‍ബി
പറയുകയാണ്:
എന്ത് പറയാന്‍? അതൊന്നും അത്ര വെല്ല്യ കാര്യല്ലെടോ.... ന്നാലും ഒരു ചെറിയ
അഭിപ്രായം ഇല്ലാതില്ല.
-ചെറുതെങ്കില്‍ ചെറുത്. അതെന്താണെന്ന് പറയ്
-ച്ചാല്‍ അവള് ഒന്നൂടെ ശ്രമിച്ചിരുന്നെങ്കില്....

Friday, April 25, 2014

'S'കത്തി

കല്ലൂരിവാസലിലേ, ച്ചാല്‍, കോളേജില്‍ പഠിക്കുമ്പോഴേ ഒരു മിണ്ടാപ്രാണിയായിരുന്നു
ശ്രീബാല.എം.നായര്‍.
സ്വയം ഇനീഷ്യേറ്റീവെടുത്ത് പുള്ളിക്കാരി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ച
ചരിത്രമില്ല.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്ന് ഒന്നര എറിയാല്‍ രണ്ട് വാക്കില്‍ ഉത്തരം പറയും. അത്രമാത്രം.
പിന്നീട് പ്രശസ്തമായ സര്‍ക്കാരാപ്പീസില്‍ ജോലി കിട്ടി വര്‍ഷങ്ങള്‍ കടന്നുപോയിട്ടും
തല്‍സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ശ്രീബാലയൊന്നു മിണ്ടിക്കിട്ടാന്‍ വേണ്ടി വീട്ടുകാര്‍ നേരാത്ത നേര്‍ച്ചകളില്ല. പോകാത്ത
ക്ഷേത്രങ്ങളില്ല,
ചോറ്റാനിക്കരയില്‍ കുങ്കുമഗുരുതി, കാടാമ്പുഴയില്‍ മുട്ടറുക്കല്‍, വടക്കുന്നാഥനില്‍
എണ്ണയാട്ടം, ആറാട്ടുപുഴയില്‍ അടക്കൂട്ട്, തിരുവഞ്ചിക്കുളത്ത് ക്ഷീരധാര,
തിരുവില്വാമലയില്‍ വടമാല, കടവല്ലൂരില്‍ കളഭച്ചാര്‍ത്ത്, കൊടുങ്ങല്ലൂരില്‍ കോഴിവെട്ട്,
ഇരിങ്ങാലക്കുടയില്‍ ഇട്‌ളിവട, നെല്ലുവായില്‍ പാല്‍പായസം, ആനവായില്‍ അമ്പഴങ്ങ-
ഇവയൊക്കെ ആ നേര്‍ച്ചകളില്‍ ചിലതുമാത്രം.
പക്ഷേ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു....

അങ്ങനെയിരിക്കെയാണ് ഒരു പാറമേക്കാവ് സുപ്രഭാതത്തില്‍ ശ്രീബാലയുടെ
സെക് ഷനില്‍ മിനിയെ പോസ്റ്റ് ചെയ്യുന്നത്.

കേവലം ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ശ്രീബാല ചറപറാന്ന് വര്‍ത്തമാനം പറയാനും
കണ്ണില്‍ കാണുന്നവരെയൊക്കെ കത്തിവെക്കാനും തുടങ്ങി !!!

Wednesday, February 5, 2014

കണ്ണനും കിണ്ണനും (എപ്പിസോഡ് 1)

കേരളത്തില്‍ എല്‍ഡിഎഫ് തൂത്തുവാരും എന്നതിന്റെ സൂചനയാണ് കോസ്റ്റാറിക്കയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന് വിഎസ് (വി. ശ്രീകുമാര്‍) പറഞ്ഞെന്നും എംഡി കൃഷ്‌ണേട്ടന്‍ അതുകേട്ട് തലയാട്ടി ശെരിവെച്ചെന്നും കണ്ണന്‍ !

-കണ്ണന്‍ പറഞ്ഞത് ശെരിയാണോ കൃഷ്‌ണേട്ടാ?
-ഏയ്. വിഎസ്  സഖാവ്  പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ എനിക്ക്
 കഴിയില്ല. കോസ്റ്റാറിക്കയെ കേരളവുമായി ഒരിക്കലും കമ്പെയര്‍ ചെയ്യാന്‍ പറ്റില്ല.
 രണ്ടിടത്തേയും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തുലോം വ്യത്യസ്തമാണ്.
-തുലോം?
-യെസ്, തുലോം. നേരേമറിച്ച് ലാറ്റിനമേരിക്കന്‍ കണ്‍ട്രീസാണെങ്കില്‍ ഓ കെ.
-അപ്പോള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതില്‍ ശ്രീകുമാറിന് തെറ്റുപറ്റിയെന്നാണോ?
-എന്നു വേണം കരുതാന്‍
-എന്തായിരിക്കാം അങ്ങനെ തെറ്റുപറ്റാന്‍ കാരണം?
-സ്റ്റഡി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാത്തേന്റെ കൊഴപ്പാണ്
-അപ്പൊപ്പിന്നെ കൃഷ്‌ണേട്ടന്‍ തലയാട്ടി എന്നുപറഞ്ഞതോ?
-അത് അന്നേരം ചെവിയില്‍ ഒരു ചെറിയ പ്രാണി കേറ്യപ്പൊ ചെയ്തുപോയതാണ് !!!


Monday, February 3, 2014

ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ്

ലോങ്ങ്‌ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ രവിയെ ബിആര്‍ കാണുന്നത് ഏതാണ്ട് ഒരു
പതിനൊന്നുമണിയോടടുപ്പിച്ചാണ്.
കണ്ടപ്പോള്‍ തന്നെ പുള്ളിക്കാരന് എന്തോ പന്തികേടുള്ളതായി തോന്നി ബിആറിന്.
കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പിന്നെ സംസാരത്തില്‍ മുഴുവന്‍ ഒരുതരം 'ഴ'കാരം!
ഇതെന്തുപറ്റി രവീ? ബിആര്‍ ചോദിച്ചു
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു!
കരച്ചിലിനൊടുവില്‍ രവി പറഞ്ഞു:
-എന്നാലും ആ ഉണ്ണിക്കൃഷ്ണന്‍ എന്നോടിതു ചെയ്തല്ലോ സാറേ. അതും കൈയില്‍
 കാലണയില്ലാത്ത നേരത്ത്..
-ഏത് ഉണ്ണിക്കൃഷ്ണന്റെ കാര്യമാണ് രവി പറയണത്?
-ഓയീലെ ഉണ്ണിക്കൃഷ്ണന്‍
-യു മീന്‍ ലീവുണ്ണി?
-അതന്നെ
-ലീവുണ്ണി രവിയെ എന്തുചെയ്‌തെന്നാണ്?
-ഒരു മാസത്തെ കമ്മ്യൂട്ടഡ് ലീവിനുശേഷം  ഇന്ന് ജോയിന്‍ ചെയ്യാന്‍ വന്നതാണ് ഞാന്‍.
 ജോയിനിങ്ങ് റിപ്പോര്‍ട്ടെഴുതിക്കൊടുത്താപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്
 അതോടൊപ്പം ഒരു ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റും കൂടി കൊടുക്കണമെന്ന്!
 ഇത് എവിടത്തെ  ന്യായമാണ് സാര്‍? ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍
 തര്‍ക്കിച്ചുനോക്കി.  പുള്ളിക്കാരന്‍ കടുകിട വിടാനുള്ള ഭാവമില്ല.
 ഒടുവില്‍ സൊസൈറ്റീലെ എസ് ബി അക്കൗണ്ടിന്റെ  അടിയില്‍ 
 ബാക്കിയുണ്ടായിരുന്നത്  തപ്പിപ്പെറുക്കിയെടുത്ത്  പുറത്തുപോയിട്ട്  വരികയാണ്
 ഞാന്‍...
-എന്തിനാണ് പുറത്തുപോയത്?
-ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍
-എന്നിട്ട് കിട്ടിയോ?
-ഉവ്വ
-ഇത്ര വേഗം ഇതെവിടെന്ന് സംഘടിപ്പിച്ചു?
-ഡയമണ്ട് പാലസിലെ മാനേജര്‍ടടുത്ത്ന്ന്...
-ഡയമണ്ട് പാലസോ? അത് ആ ബാര്‍ ഹോട്ടലല്ലേ?
-അതെ സാര്‍. അവിടെച്ചെന്നാണ് ഞാന്‍ ഫിറ്റായത് !!!

Sunday, January 12, 2014

ഡിപ്രീസിയേഷന്‍

-നോക്കൂ സര്‍, ഈ കാറ് കണ്ടോ?  2005 മോഡല്‍ സ്വിഫ്റ്റാണ്. വെറും 3 ലക്ഷമാണ്
 ഞങ്ങള്‍ ഇതിന് വിലയിട്ടിരിക്കുന്നത്.
-ഇത്രയും പഴയ കാറിന് 3 ലക്ഷം രൂപയോ? ദാറ്റ്‌സ് ടൂ മച്ച്.
-ഒരിക്കലുമല്ല സര്‍. സാര്‍ ഇതിന്റെ ഓഡോമീറ്ററിലേക്കൊന്നു നോക്കണം. വെറും 8025
 കിലോമീറ്ററാണ് ഇത് ഓടിയിരിക്കുന്നത്. ദാറ്റ് മീന്‍സ് കാര്യമായ വെയര്‍ ആന്‍ഡ്
 റ്റെയറില്ല. അതുകൊണ്ടാണ് സര്‍ ഇത്ര വില വരുന്നത്.
-സോറി. ഐ ഡോണ്ട് വാണ്ട് റ്റു പര്‍ച്ചെയ്‌സ് വണ്‍ അറ്റ് ദ മൊമെന്റ്. പിന്നീടാവാം.
-എങ്കില്‍ പിന്നെ വേറെ ഏതെങ്കിലും ഐറ്റം എടുക്കണം സര്‍.
 ഗ്‌ളോബല്‍ സെക്കന്‍ഡ്‌സില്‍ വന്നിട്ട് എന്തെങ്കിലും വാങ്ങാതെ പോകുന്നത് ഞങ്ങള്‍ക്ക് 
 ഷെയ്മാണ് സര്‍.
-വേറെ എന്തെടുക്കാനാണ്.
-യൂ നെയ്മിറ്റ്, വി ഹേവിറ്റ്. അതാണ് സര്‍ ഗ്‌ളോബല്‍ സെക്കന്‍ഡ്‌സിന്റെ പ്രത്യേകത.
 സൂര്യനു കീഴെയുള്ള എന്തിന്റേയും സെക്കന്‍ഡ്‌സ് ഇവിടെ കിട്ടും സര്‍.
 സാറിന് ബ്രെയിന്‍ വേണോ?
-ബ്രെയിനോ!?
-യാ യാ. ഹ്യൂമന്‍ ബ്രെയിന്‍. ബ്രെയിനുകളുടെ വമ്പിച്ച ഒരു ശ്രേണി തന്നെയുണ്ട് സര്‍ 
 ഞങ്ങളുടെ ഷോറൂമില്‍. സര്‍ക്കാരുദ്യോഗസ്ഥന്മാരായിരുന്നവരുടെ ബ്രെയിനുകളാണ് ഈ നിര മുഴുവന്‍.
 സാറിന് ഏതാണ് വേണ്ടത്? ദാ, ഇത് മതിയോ? 35 വര്‍ഷത്തെ
 സര്‍വീസിനുശേഷം റിട്ടയര്‍ ചെയ്ത ബിആര്‍ എന്നയാളുടെ
 ബ്രെയ്‌നാണിത്. വെറും 56000 രൂപയേയുള്ളു വില.
-സെക്കന്‍ഡ് ഹാന്‍ഡിന് ഇത്ര വിലയോ? അപ്പോള്‍ എന്തായിരുന്നു ഇതിന്റെ ഒറിജിനല്‍ വില?
-സിക്സ്റ്റി തൗസന്‍ഡ് സര്‍.
-അതാണെനിക്ക് മനസ്സിലാകാത്തത്. മുപ്പത്തഞ്ച് കൊല്ലത്തെ ഡിപ്രീസിയേഷന്‍ വെറും
 4000 രൂപയോ?
-അത് പിന്നെ അത്രയേ വരൂ സര്‍. തേയ്മാനത്തിനനുസരിച്ചാണല്ലോ ഡിപ്രീസിയേഷന്‍ വാല്യു
 കണക്കാക്കുന്നത്.
-മനസ്സിലായില്ല
-35 കൊല്ലത്തിനിടയില്‍ ഇത് ഒരിക്കല്‍ പൊലും ഉപയോഗിച്ചിട്ടില്ല സര്‍ !!!