rajasooyam

Sunday, October 29, 2017

ചക്കിനു വെച്ചത്

പണിക്കര്‍ കുളിമുറിയില്‍ കേറിയ നേരത്താണ് പറമ്പിലെ പണിക്ക് വരാമെന്നേറ്റിരുന്ന ധൃഷ്ടദ്യുമ്‌നന്‍ ചെട്ടിയാര്‍ ഒരു നായ്ക്കന്‍ തൂമ്പയുമായി കളരിക്കല്‍ തറവാട്ടിലേക്ക് കേറിവന്നത്.
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടില്‍ തുടങ്ങുന്ന പണിക്കരുടെ പള്ളിനീരാട്ട്
കഴിയുമ്പോഴേക്കും സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുമെന്നറിയാമായിരുന്ന പണിക്കത്ത്യാര്‍
ചെട്ട്യാര്‍ക്ക് ഡയരക് ഷന്‍ കൊടുക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു:
ഈ തെങ്ങിന്റെ തടമെടുക്കണം, ഇവിടെ ഒരു മുളകിന്‍ തൈ നടണം, ഇവിടെ ഒരു ചാല് കീറണം, ഈ മരത്തിന്റെ ചില്ല വെട്ടണം, ഈ പുല്ലെല്ലാം ചെത്തണം, ഈ ചവറെല്ലാം അടിച്ച് തീയിടണം-
അങ്ങനെയങ്ങനെ നിര്‍ദ്ദേശങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നെ.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ധൃഷ്ടദ്യുമ്‌നന്‍ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല! മടിയില്‍നിന്ന് തളിര്‍വെറ്റില, കളിയടക്ക, ചുണ്ണാമ്പ് ഇത്യാദികള്‍ തപ്പിയെടുത്ത് നാലും കൂട്ടി മുറുക്കാനുള്ള
വട്ടം കൂട്ടുകയായിരുന്നു ടിയാന്‍.
തന്റെ നിര്‍ദ്ദേശങ്ങളെല്ലാം 'വെള്ളത്തില്‍ വരച്ച ജലരേഖ' പോലെ വായുവായിപ്പോകുന്നതുകണ്ടപ്പോള്‍ വനജാക്ഷിയമ്മക്ക് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ.
ചെട്ട്യാരെ നോക്കി പൊട്ടിത്തെറിച്ചുകൊണ്ട് പണിക്കത്ത്യാര്‍ പറഞ്ഞു:
'' ദെന്താ പൊട്ടന്റെ കൂട്ട്? ഡോ, തന്നോടാ ഞാന്‍ ഈ പറയണേ...''
നൂറ്റിപ്പത്ത് ഡെസിബെല്ലില്‍ കൂടുതലുണ്ടായിരുന്നതുകൊണ്ടാകാം പ്രസ്തുത വെടിയുടെ ഒച്ച
കുളിമുറിയിലുമെത്തി!
ഞെട്ടിപ്പോയി വേണുപ്പണിക്കര്‍.
അല്പം കഴിഞ്ഞ് സമനില വീണ്ടുകിട്ടിയപ്പോള്‍ പണിക്കര്‍ അവിടെ നിന്നും വിളിച്ചുപറഞ്ഞു:
'' എന്റെ വനജേ, ഞാന്‍ കുളിമുറീലാണ്. നീ പറഞ്ഞതൊന്നും ഞാന്‍ കേട്ടട്ട് ല്ല്യ. തമ്പുരാനെക്കുറിച്ച് എന്നെ ചീത്ത പറയണത് നാട്ട്കാരെ കേപ്പിക്കല്ലേ..... ''


Thursday, October 26, 2017

നിത്യസഹായപ്പണിക്കര്‍

പക്കമേളമൊന്നുമില്ലാതെ വെറും തുടയിലടിച്ച് താന്‍ പാടിയ എന്തരോ മഹാനുഭാവുലൂ എന്ന വായ്പ്പാട്ട് വാട്ഷാപ്പില്‍ പോസ്റ്റ് ചെയ്തശേഷം പുട്ടും കടലയുമടിക്കാന്‍ അടുക്കളയില്‍ കയറിയതാണ് സംഗീതകുലപതി വേണുപ്പണിക്കര്‍.
അന്നേരം വനജാക്ഷിയമ്മ അവിടെ ഒരു കുന്ന് പാത്രങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കയായിരുന്നു.
കണവനെ കണ്ടപ്പോള്‍ കണവി പറഞ്ഞു: ഒരു നൂറ് പാത്രങ്ങള്ണ്ട് കഴുകാന്‍. നിന്നു നിന്ന് എന്റെ കാല് കഴച്ചു. ഒന്ന് സഹായിച്ചൂടേ മന്‍ഷ്യാ?
അക്കൗണ്ടാപ്പീസിലെ ഹെല്‍പ് ഡെസ്‌കില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്തതില്‍പിന്നെ പണിക്കര്‍ക്ക് ആരെ കണ്ടാലും ഒന്നു ഹെല്‍പ് ചെയ്യാന്‍ തോന്നാറുണ്ട്.
ഇതിപ്പോള്‍ സ്വന്തം ഭാര്യയാണ് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു പ്രത്യേക
ഇതുണ്ടാവുമല്ലൊ.
കണവിയുടെ അഭ്യര്‍ത്ഥന കേട്ടതും ബൈ ഓള്‍ മീന്‍സ് എന്നും പറഞ്ഞ് പണിക്കര്‍ ശരം വിട്ടതുപോലെ ഡൈനിങ് ഹാളിലേക്ക് ഒരോട്ടമാണ്.
തിരിച്ച് അടുക്കളയിലേക്ക് വരുമ്പോള്‍ പണിക്കരുടെ കൈയില്‍ ഒരു സ്റ്റൂള്‍ ഉണ്ടായിരുന്നു.
സ്റ്റൂള് വനജാക്ഷിയമ്മേടെ അടുത്തേക്ക് നീക്കിയിട്ടുകൊടുത്തിട്ട് പണിക്കര്‍ പറഞ്ഞു:
ദാ, ഇതിലിരുന്ന് തേച്ചോളൂ !!!



Monday, October 16, 2017



ആപ്പ് !
ആ പ്രദീപേട്ടന്‍ പറ്റിച്ച പണി നോക്കണേ.
ഏതോ ഒരു ചാമിംഗ് ലേഡിയുടെ പടം വേണുപ്പണിക്കര്‍ക്ക് വാട്‌സാപ്പ് ചെയ്തുകൊടുത്തിട്ട് പറയുവാ സോഫ്റ്റായിട്ട് ഒന്നു ടച്ച് ചെയ്തുനോക്കാന്‍!
കഷ്ടകാലത്തിന് പണിക്കര്‍ കുളിക്കാന്‍ കേറിയ നേരത്താണ് വാട്‌സാപ്പ് പൊട്ടിയത്.
ഒച്ച കേട്ട് ഓടിയെത്തിയ പണിക്കത്ത്യാര്‍ വല്ല അര്‍ജന്റ് കേസ് എന്തെങ്കിലുമാണെങ്കിലോന്നു വിചാരിച്ച് അത് തുറന്നുനോക്കുകയായിരുന്നു.
ആപ്പിലെ പടം കണ്ട് പുള്ളിക്കാരി ആദ്യമൊന്നു ഞെട്ടി. പിന്നെ മെസേജില്‍ പറഞ്ഞപ്രകാരം അതില്‍ പതുക്കെ ഒന്നു തൊട്ടുനോക്കി.
പിന്നത്തെ പുകിലൊന്നും പറയണ്ട.
അിക്കവാറും അടുത്തമാസം പണിക്കരുടെ ഡൈവോഴ്‌സുണ്ടാവും !!!