rajasooyam

Friday, August 29, 2014

ഭാഷാന്തരങ്ങള്‍

ഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്ന് ആശാന്‍ പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്ന് ബിആറിന്
മനസ്സിലായത് ഈ ഓണക്കാലത്താണ്.
ചിങ്ങത്തിരുവോണത്തിണ് നേന്ത്രവാഴേടെ കായകൊണ്ട് പലതരം കലാരൂപങ്ങളുണ്ടാക്കുമല്ലൊ.
വാഴയ്ക്കാത്തോരന്‍, വാഴയ്ക്കാപ്പം, കായബജി, ശര്‍ക്കരുപ്പേരി, നാല്‍നുറുക്ക്, വട്ടന്‍,  ഇത്യാദി.

എല്ലാം മനോരമ കലണ്ടറിലുണ്ട് എന്നു പറയുമ്പോലെ എല്ലാം സ്റ്റോറിലുണ്ടാവും.
വസ്തുവഹകള്‍ വന്നിട്ടുണ്ടോ എന്നുമാത്രമേ അറിയാനുള്ളൂ.
അതിനും വഴിയുണ്ട്. ബഹു സെക്രട്ടറി ഹരിദാസന്‍ തിരുമേനിയോടോ ബഹു മെമ്പര്‍
സോമസുന്ദരനോടോ വിളിച്ചു ചോദിച്ചാല്‍ മതി.

ആത്യന്തികമായി അതൊരു ശങ്കയാണല്ലോ. അതായത് സംഭവം വന്നിട്ടുണ്ടോ ഇല്ല്യോ എന്നത്.
ശങ്ക തീര്‍ക്കാന്‍ ഏറ്റവും നല്ലത് ഏതെങ്കിലും നമ്പൂരിയോട് ചോദിക്കയാണല്ലോ. അങ്ങനെയാണ് ഹരിദാസന്‍ തിരുമേനിയോട് തന്നെ ചോദിച്ചുകളയാം എന്ന് ബിആര്‍ തീരുമാനിച്ചത്.

പിന്നെ ഒട്ടും താമസിച്ചില്ല. മൊബൈലെടുത്ത് ബിആര്‍ വിളിച്ചു:
-ഹലോ, ഹരിദാസല്ലേ
-അതേ, ആരാണ്?
-ബിആറാണ്
-ങ: എന്തേ?
-അതേയ്, സ്റ്റോറില് വട്ടന്‍ ഉണ്ടോ?
-ഇല്ല്യാ, സോമന്‍ ഇപ്പൊത്തന്നെ സെക് ഷനീപ്പോയി !!!

Sunday, August 17, 2014

വൈദ്യഭൂഷണം തൃപ്രയാര്‍ ശ്രീകുമാരവര്‍മ്മ

കണ്ണന്റെ കൈത്തരിപ്പിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളിലെ അന്നത്തെ ചര്‍ച്ച.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി കണ്ണന് കൈത്തരിപ്പു തുടങ്ങിയിട്ട്. വലതുകൈയും
ഷോള്‍ഡറും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലാണ്  കംപ്ലെയ്ന്റ്.
ഒരു പരിധിവരെ മാത്രമേ കൈ ഉയര്‍ത്താന്‍ പറ്റുന്നുള്ളു. അവിടന്നങ്ങോട്ട് ഉയര്‍ത്തിയാല്‍ കൈ തരിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ കുറേക്കാലമായി കണ്ണന്‍ വലതുകൈ ഉയര്‍ത്താറുമില്ല.
ഒരുമാതിരിപ്പെട്ട അലോപ്പതിഡോക്ടര്‍മാരെയൊക്കെ ഇതിനകം കണ്ടുകഴിഞ്ഞെന്ന് കണ്ണന്‍
പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി കുറച്ചുനാള്‍ ആയുര്‍വേദപ്പൊതി നോക്കിക്കൂടേ എന്ന്
ലോകകപ്പ് ഫെയിം ആനന്ദന്‍.
തേക്കിന്‍പൂക്കുലാദി ലേഹ്യം കഴിച്ചാല്‍ സംഗതി പെട്ടെന്ന് മാറുമെന്ന് തേക്കില്‍ കേറിയ
കൃഷ്‌ണേട്ടന്‍.
മര്‍മ്മം നോക്കി ആണിയടിക്കുന്ന മര്‍മ്മാണിവിദ്യ ഒന്നു പരീക്ഷിച്ചുനോക്കാന്‍ സിപ്രന്‍.
ഉപദേശങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല.
എല്ലാവരുടേയും ഉപദേശങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുവരെ ഒന്നും മിണ്ടാതിരുന്ന ശ്രീകുമാര്‍
പറഞ്ഞു:
കണ്ണന്‍ നാളെ രാവിലെ ഒമ്പതേമുക്കാലിന് എന്റെ കൂടെ വരൂ. ഇരുപത്തിനാല് മണിക്കൂറിനകം അസുഖം ഞാന്‍ ഭേദപ്പെടുത്തിത്തരാം. ഇല്ലെങ്കില്‍ കണ്ണന്റെ പേര്  എന്റെ പട്ടിക്കിട്ടോ.
സഖാവ് എന്നാണ് വൈദ്യം പയറ്റാന്‍ തുടങ്ങിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടുനില്‍ക്കേ
പുള്ളിക്കാരന്‍ പറഞ്ഞ കണ്ടീഷന്‍ തരക്കേടില്ലെന്നു തോന്നിയിട്ടോ എന്തോ കണ്ണന്‍ അതങ്ങ്
സമ്മതിച്ചു.
പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തുതന്നെ കണ്ണന്‍ ഹാജരായി. ഉടന്‍ തന്നെ രണ്ടുപേരും കൂടിപുറത്തേക്ക് പോവുകയും ചെയ്തു.
പിന്നെ രണ്ടുദിവസത്തേക്ക് കണ്ണന്റെ യാതൊരു അഡ്രസ്സുമില്ല.
മൂന്നാം ദിവസവും കക്ഷിയെ കാണാതായപ്പോള്‍ ബിആര്‍ എസ് എം എസ് അയച്ചു:
വാട്ട് ഹാപ്പെന്‍ഡ്?
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മറുപടി വന്നു: ചെക്ക് യുവര്‍ മെയില്‍.
ഇന്‍ബോക്‌സ് തുറന്ന് ബിആര്‍ കണ്ണന്റെ ഈമെയില്‍ വായിച്ചു:
പ്രിയപ്പെട്ട ബിആര്‍,
അന്ന് സഖാവ് എന്നെ നേരെ കൊണ്ടുപോയത് തെക്കേ ഗോപുരനടയില്‍ കോണ്‍ഫെഡറേഷന്റെ രാപ്പകല്‍ ധര്‍ണ്ണ നടക്കുന്നിടത്തേക്കാണ്. കൃത്യം 10 മണിക്ക് ധര്‍ണ്ണ തുടങ്ങി. 24 മണിക്കൂര്‍ കഴിഞ്ഞ്  പിറ്റേന്ന് രാവിലെ 10 മണിക്ക് അവസാനിക്കുകയും ചെയ്തു. ശെരിക്കും ഒരു എക്‌സെര്‍സൈസ് തന്നെയായിരുന്നു അത്. 24 മണിക്കൂര്‍ അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കൈയിന്റെ തരിപ്പെല്ലാം മാറി. ഇപ്പോള്‍ വലതുകൈ ശെരിക്കും ഉയര്‍ത്താനും താഴ്ത്താനും പറ്റുന്നുണ്ട്.
പക്ഷേ ആഹ്ലാദിക്കാന്‍ വകയില്ലാതായിപ്പോയി ബിആര്‍.
കാരണം മന്ത് മറ്റേ കാലിലേക്ക് മാറി.
ച്ചാല്‍, എന്റെ സൗണ്ട്‌ബോക്‌സ് പോയി !!!


Friday, August 8, 2014

പ്രചോദനം

പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുമെന്ന് പുരസ്‌കാരജേതാക്കള്‍
സാധാരണ പറയാറുണ്ടല്ലൊ.
അത് വെറും ഭംഗിവാക്ക് പറച്ചിലാണെന്നാണ് ബിആര്‍ കരുതിയിരുന്നത്.
പക്ഷേ അങ്ങനെയല്ല.
റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ ലോകകപ്പ് പ്രവചനമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ
ആനന്ദന്‍ ഇപ്പോള്‍ കൃത്യമായി കേരള ലോട്ടറിയെടുക്കുന്നുണ്ട്.....