rajasooyam

Friday, October 26, 2012

വിശ്വവിഖ്യാതമായ ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ട്

-എന്താ സുധീറേ, ഒരു കള്ളച്ചിരി?
-നമ്മടെ ഷഷിയണ്ണന്റെ കാര്യമോര്‍ത്ത് ചിരിച്ചുപോയതാണ്
-പുള്ളിക്കാരന്‍ 'കാടമുട്ട ഇവിടെ കിട്ടും' എന്ന ബോര്‍ഡ്  'നാളെ കട മുടക്കം' എന്നു
 വായിച്ചതോര്‍ത്തിട്ട്, അല്ലേ?
-അതല്ല
-എങ്കില്‍ പിന്നെ കമ്പ്യൂട്ടര്‍ ടേബ്‌ളില്‍ മൗസിനുപകരം അറിയാതെ പേപ്പര്‍ വെയ് റ്റ്
 നിരക്കിക്കൊണ്ടിരുന്ന കാര്യമോര്‍ത്തിട്ടാവും.
-ഏയ്, അതുമല്ല
-പിന്നെ എന്താണ്?
-ബിആറിനോട് പറയരുതെന്ന് ഷഷിയണ്ണന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് കഥയാക്കരുത്.
-ഇല്ലില്ല. ആ പ്രശ്‌നമേ ഉദിക്കുന്നില്ല.
-എങ്കില്‍ പറയാം. ഷഷിയണ്ണന്‍ കാരണം എറണാകുളം റോഡ്‌സ് ഡിവിഷന്റെ
 ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ട് വിശ്വപ്രസിദ്ധമായിത്തീര്‍ന്ന കഥയാണത്.
-എന്താ അത്രയ്ക്ക് കിടിലന്‍ പാരകളാണോ അതിലുള്ളത്?
-അതുകൊണ്ടല്ല
-പിന്നെ?
-സമയമില്ലാത്തതുകൊണ്ട് ചുരുക്കിപ്പറയാം. ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ടിന്റെ ഡ്രാഫ്റ്റ് 
 അപ്രൂവ് ചെയ്തുവന്നപ്പൊ ഫെയര്‍ കോപ്പിയെടുക്കാന്‍ വേണ്ടി ഷഷിയണ്ണന്‍
 കമ്പ്യൂട്ടറില്‍ പ്രിന്റിന് കമാന്റ് കൊടുത്തു. പ്രിന്ററിന് പക്ഷേ ഒരനക്കവുമില്ല!
 പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പ്രിന്റെടുക്കാന്‍ പറ്റാതായപ്പൊ ഷഷിയണ്ണന്‍
 എസ്സോയെ അഭയം പ്രാപിച്ചു.
-ആരാ എസ്സൊ?
-ചുരിദാറിട്ട രാജേന്ദ്രന്‍
-എന്നിട്ട് രാജേന്ദ്രന്‍ സഹായിച്ചോ?
-ഉവ്വ്. ആദ്യം പ്രിന്ററിന്റെ പേര് സെലക്റ്റ് ചെയ്തിട്ട് കമാന്റ് കൊടുക്കാന്‍ രാജേന്ദ്രന്‍
 പറഞ്ഞുകൊടുത്തു.
-അപ്പൊ ശെരിയായി, അല്ലേ?
-ഉവ്വ. ഒരു വട്ടമല്ല 8 വട്ടം ശെരിയായി!
-മനസ്സിലായില്ല
-എന്റെ ബീയാറേ, ഷഷിയണ്ണന്‍ പ്രിന്റ് ഓപ്ഷന്‍ കൊടുത്തപ്പൊ ആപ്പീസിലെ
 നെറ്റ് വര്‍ക്കിലുള്ള എല്ലാ പ്രിന്ററുകളുടേയും പേരുകള്‍ തെളിഞ്ഞുവന്നു. ഷഷിയണ്ണന്‍ വളരെ പ്രയാസപ്പെട്ട് കട്ടിക്കണ്ണടയിലൂടെ സൂക്ഷിച്ചുനോക്കി എല്ലാ പ്രിന്ററുകളും
 കൃത്യമായി ടിക് ചെയ്തു! 8 കോപ്പിക്കുള്ള കമാന്റും കൊടുത്തു! പിന്നെ കൊറേ
 നേരത്തേക്ക് ആപ്പീസില്‍ ആകെ ജഗപൊഗയായിരുന്നൂന്ന് പറഞ്ഞാ മതീല്ലൊ.
-ച്ചാല്‍?
-പോസ്റ്റിങ്ങ് ഓഡറായാലും  ടൂര്‍ പ്രോഗ്രാമായാലും  ഡിസിആര്‍ജീടെ
 കാല്‍ക്കുലേഷനായാലും  എസ് എ എസ് പരീക്ഷാര്‍ത്ഥികളുടെ ലിസ്റ്റായാലും
 ബന്ധപ്പെട്ട സെക് ഷനിലെ കമ്പ്യൂട്ടറില്‍ പ്രിന്റ് കൊടുത്താല്‍ പുട്ടുകുറ്റിയില്‍നിന്ന്
 പുട്ടെന്നപോലെ പുറത്തുവരുന്നത് ഷഷിയണ്ണന്റെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടായിരുന്നു.
ഒന്നും രണ്ടുമല്ല, 8 കോപ്പി വീതം !!!

Saturday, October 13, 2012

കീഴ് ക്കണാംപാട്  നമ്പൂതിരിപ്പാട്

എന്‍ബീടെ എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്.
ച്ചാല്‍ തല  കീഴ് ക്കണാംപാടാണ്.
ഇക്കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
കഴിഞ്ഞയാഴ്ച ഒരു ദിവസം ഉച്ചക്ക് എന്‍ബി ആപ്പീസറുടെ റൂമിലേക്ക്
കടന്നുചെല്ലുകയാണ്.
എല്ലാവരും ചെയ്യാറുള്ളതുപോലെ നേരേചൊവ്വേയല്ല, ഹാഫ് ഡോറിന്റെ അടിയിലൂടെ
ഞൂണ്ടുകടന്നാണ് ചെന്നത്.
അതുകണ്ടപ്പോള്‍ ആപ്പീസര്‍ ചോദിച്ചു;
-എന്താ എന്‍ബീ ഇങ്ങനെ പ്രവേശിക്കുന്നത്?
-ഒന്നൂല്ല്യാ. അതാ എളുപ്പംന്ന് തോന്നി.
-കൊള്ളാമല്ലൊ. എന്താണാവോ ഈ വരവിന്റെ ഉദ്ദേശ്യം?
-എനിക്ക് നാളെ ഒരു ലീവ് വേണം.
-അയ്യോ. നാളെയോ? നാളെ അക്കൗണ്ട്‌സ് പോകേണ്ട ദിവസല്ലേ?
-അതൊക്കെ ശെര്യന്നെ. പക്ഷേ നാളെ ലീവ് വേണം.
-അത് നടക്കില്ല. നടക്കത്തില്ല. നടക്കുകേല.
-ഒറപ്പാണോ?
-ഒറപ്പ്
-കുറുപ്പിന്റെ ഒറപ്പാണോ?
-അല്ലല്ല
-ഇനി മാറ്റി പറയോ?
-ഇല്ലില്ല
-ദെന്‍ താങ്ക്യൂ സര്‍. താങ്ക്‌സ് ഏ ലോട്ട്
-ങ്‌ഹേ...!!!
                                                 ******

കാന്റീനിലേക്കുള്ള യാത്രാമദ്ധ്യേ ബിആറിനെ കണ്ടപ്പോള്‍ ആപ്പീസര്‍ ചോദിച്ചു:
-ആ എന്‍ബിക്ക് എന്തെങ്കിലും കൊഴപ്പണ്ടോ?
-ഞാന്‍ ഈ നാട്ടുകാരനല്ല സാര്‍. എന്നാലും എന്തേ അങ്ങനെ ചോദിക്കാന്‍?
-അല്ലാ, പുള്ളി എന്റടുത്ത് വന്നിട്ട് നാളെ ലീവ് വേണംന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്നു 
 പറഞ്ഞു. അപ്പൊ അത് ഒറപ്പാണോന്ന് ചോദിച്ചു. ഒറപ്പാണെന്ന് ഞാന്‍ പറഞ്ഞു.
 പിന്നെ അത് മാറ്റിപ്പറയോന്നായി. ഇല്ലെന്നു ഞാന്‍ പറഞ്ഞു. അന്നേരം താങ്ക്‌സ്
 പറഞ്ഞ് ഒറ്റ പോക്കാണ് പുള്ളിക്കാരന്‍ !
-ങ്‌ഹേ...!!! ലീവ് തരില്ലെന്നു പറഞ്ഞപ്പൊ താങ്ക്‌സ് പറഞ്ഞെന്നോ!
   
                 ബിആറിനും കഥ മനസ്സിലായില്ല. ഏതായാലും അത് തിരുമുഖത്തുനിന്നുതന്നെ
കേള്‍ക്കാമെന്നു കരുതി തിരുമേനിയെ വിളിച്ചുവരുത്തി ചോദിച്ചു:
-എന്താ തിരുമേനീ, ഞാന്‍ കേട്ടത് ശെരിയാണോ?
-ആദ്യം എന്താണ് കേട്ടതെന്നു പറ.
-ലീവ് സാങ്ഷന്‍ ചെയ്യില്ലെന്നു പറഞ്ഞപ്പൊ ആപ്പീസറോട് താങ്ക്‌സ് പറഞ്ഞെന്ന്.
-അത് ശെരിയാണ്
-എന്താ കാര്യം?
-അതേയ് നാളെ ഞാന്‍ ലീവെടുക്കണംന്ന് സാവിക്ക് ഒരേ നിര്‍ബ്ബന്ധം.
-എന്താ വിശേഷം? വിവാഹവാര്‍ഷികമോ മറ്റോ ആണോ?
-അല്ലേയ്
-പിന്നെ?
-നാളെ പറമ്പില് തേങ്ങയിടാന്‍ ആള് വരണ്‌ണ്ടേയ്. ഒരു പത്തഞ്ഞൂറ് തേങ്ങ കാണും. 
 അത് മുഴുവന്‍ പെറുക്കിക്കൂട്ടാന്‍ എന്നേക്കൊണ്ടാവ്‌ല്ല്യേയ്...!!!

Friday, October 5, 2012

കുശലം

-കോഴിക്കോട് ബ്രാഞ്ചിലെ പീതാംബരന്‍ സാറുമായി സാറ് വഴക്കിട്ടെന്നു കേട്ടത്
 ശെരിയാണോ എംജിആര്‍ സാറേ?
-മുഴുവന്‍ ശെരിയല്ല. ഞാന്‍ അങ്ങോട്ടല്ല, പുള്ളി ഇങ്ങോട്ടാണ് വഴക്കിട്ടത്
-അതിനുമാത്രം എന്താണുണ്ടായത്?
-അതിന്റെ ഉത്തരം പറയുന്നതിനുമുമ്പ് ഞാന്‍ ബിആറിനോട് ഒരു ചോദ്യം ചോദിക്കട്ടെ?
-ഇക്ഷണം
-നാം നമ്മുടെ ഒരു സുഹൃത്തിനെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുകയാണ്.
 സുഹൃത്തിന് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു മകനും ഒരു മകളും.
 ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടുമ്പോള്‍ നമ്മള്‍ ആ സുഹൃത്തിനോട് എന്തു കുശലപ്രശ്‌നമാണ് ചോദിക്കുക?
-അതിപ്പൊ എന്തു പറയാനിരിക്കുന്നു? എന്തൊക്കെയുണ്ട് സ്‌നേഹിതാ വിശേഷങ്ങള്‍
 എന്നു ചോദിക്കും.
-ഓക്കെ. പിന്നെ?
-ശ്രീമതിക്ക് സുഖം തന്നെയല്ലേ എന്നു ചോദിക്കും.
-അതും ഓക്കെ. പിന്നെ?
-പിന്നെ കുട്ടികളെപ്പറ്റി അന്വേഷിക്കും. മേനെന്തു പരുവായി? ജോലിയായോ?
 മോള്‍ക്കെന്തു പ്രായായി? കല്യാണമായോ? എന്നൊക്കെ ചോദിക്കും.
-മതി മതി.
-എന്തു മതിയെന്ന്?
-ഇതേതാ യുഗം?
-ഇത് നല്ല കൂത്ത്! ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ് മുഖം എന്നാണ് വയലാര്‍ പാടിക്കേട്ടിട്ടുള്ളത്.
-അവിടെയാണ് പീതാംബരന്‍ സാറിനെപ്പോലെ ബിആറിനും തെറ്റിപ്പോയത്.
-മനസ്സിലായില്ല
-എന്റെ ബിആറേ, കലിയുഗമൊക്കെ കഴിഞ്ഞു.
 ഇത് സൈബര്‍ യുഗമാണ് സൈബര്‍ യുഗം.
 ഒരാളോട് കുശലം ചോദിക്കുമ്പൊ യുഗത്തിനനുസരിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കണം.
 പീതാംബരന്‍ സാറിനോട് തികച്ചും യുഗാനുസാരിയായ ചോദ്യങ്ങളാണ് ഞാന്‍
 ചോദിച്ചത്. പക്ഷേ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാനായില്ല. അതാണ് വിനയായത്.
-ഈശ്വരാ! എന്തായിരുന്നാവോ ആ മുന വെച്ച ചോദ്യങ്ങള്‍?
-മോന്‍ എന്ത് പരുവായി? തല്ലാറായോ?
 മോള്‍ എന്ത് പ്രായായി? ഓടിപ്പോവാറായോ?   !!!