rajasooyam

Sunday, February 10, 2019

കരിമരുന്ന് പ്രയോഗം


-ഹലോ,ബീയാറല്ലേ
-അതേ
-ഇത് മജീദാണ്
-പറയൂ മജീദ്
-ബീയാറ് കൃഷ്‌ണേട്ടന്റെ മകള്‍ടെ കല്യാണത്തിന് പോണില്ലേ?
-അത് നാളെയല്ലേ
-നാളെയാണ്.എങ്കിലും ഞങ്ങള്‍ ഇന്നൊന്ന് പോയിരുന്നു
-ഞങ്ങള്‍ എന്നുവെച്ചാല്‍?
-ശ്രീകുമാറും സിപ്രനും ഹരിയും പിന്നെ ഞാനും
-എന്താ ഇന്ന് പോകാമെന്ന് വെച്ചത്?
-ശ്രീകുമാറിന് നാളെ ചെന്നൈക്ക് പോകണം
-അവിടെ എന്താ വിശേഷം?
-അത്യാവശ്യമായി ദൊരൈ മുരുകനെ ഒന്നു കാണണം
-അത് ശെരി. നിങ്ങള്‍ എങ്ങനെയാണ് പോയത്?
-എന്റെ കാറില്‍. ഞങ്ങള്‍ വെറുതെ സഖാവിന് കൂട്ട് പോയതാണ് കേട്ടോ
-മുന്‍കൂട്ടി അറിയിച്ചിട്ടാണോ പോയത്?
-അതെയതെ. ശ്രീകുമാര്‍ വരുന്നുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ആ അറിയിപ്പിന്റെ ഫലം അവിടെ കാണുകയും ചെയ്തു
-മനസ്സിലായില്ല
-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. സഖാവ് വീയെസ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ടായിട്ട് എത്ര നാളായെന്ന് ബീയാറിനറിയാമോ?
-റൗണ്ടായി പറഞ്ഞാല്‍ അര വ്യാഴവട്ടം
-ഈ കാലയളവില്‍ കസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ തെക്കുവടക്ക് എത്ര   കാല്‍നട വാഹനജാഥകള്‍ സഖാവ് നയിച്ചിട്ടുണ്ടെന്നറിയാമോ?
-എമ്പരപ്പ്
-എന്നാല്‍ ഇന്ന് കൃഷ്‌ണേട്ടന്റെ മഴുവഞ്ചേരിയില്‍ കിട്ടിയതുപോലെ ഒരു സ്വീകരണം സഖാവിന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയിട്ടില്ല!
-അത്രയ്ക്ക് അവേശമായിരുന്നെന്നോ അവിടെ?
-പറഞ്ഞാല്‍ ബീയാര്‍ വിശ്വസിക്കില്ല. അത് കണ്ടുതന്നെ അറിയണമായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും കൃഷ്‌ണേട്ടന്റെ വീട്ടിലേക്ക് ഏതാണ്ട് നൂറു മീറ്റര്‍ ദൂരമുണ്ട്. ആ വഴി മുഴുവന്‍ തോരണങ്ങള്‍ കൊണ്ടും ചുവന്ന നിറത്തിലുള്ള
മുത്തുക്കുടകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.
വണ്ടിയില്‍നിന്നും സഖാവ് പുറത്തിറങ്ങിയതും ഒരു കതിനാവെടി മുഴങ്ങി!
ഞങ്ങള്‍ ഞെട്ടിപ്പോയി. അത് ആചാരവെടിയാണെന്ന് ആരോ പറയുന്ന കേട്ടു. അതിനുപുറകെ ഓലപ്പടക്കത്തിന്റെ കൂട്ടപ്പൊരിച്ചിലായിരുന്നു. ഇടയ്ക്കിടെ ചെകിടടപ്പിക്കുന്ന വിധം അമിട്ടുകളും ഗുണ്ടുകളും  പൊട്ടുന്നുണ്ടായിരുന്നു. ഞെട്ടല്‍ പുറത്തുകാട്ടാതെ സഖാവ് മുന്നിലും ഞങ്ങള്‍ പിന്നിലുമായി സാവകാശം മുന്നോട്ട് നടന്നു. അപ്പോള്‍ ചെണ്ടയും തകിലും നാഗസ്വരവുമായി ഒരു കൂട്ടര്‍ ഞങ്ങളെ അകമ്പടി സേവിച്ചു.
തൊട്ടുമുന്നില്‍ ശിങ്കാരി മേളക്കാരുമുണ്ടായിരുന്നു! ആ നൂറുമീറ്റര്‍ നടത്തം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ബിയാര്‍. സത്യം പറഞ്ഞാല്‍ വീയെസ്സിന്റെ മേലാകെ കോരിത്തരിക്കയായിരുന്നു...

                                                                        ******
          മേത്തന്മാരെ ഒട്ടും തന്നെ വിശ്വസിക്കാന്‍ പാടില്ലെന്നാണല്ലോ
നമ്മുടെ വേദേതിഹാസങ്ങളില്‍ പറയുന്നത്. അതിനാല്‍ ഏറെ രാച്ചെന്നവാറെ ബിയാര്‍ കൃഷ്‌ണേട്ടനെ വിളിച്ചു:
-കൃഷ്‌ണേട്ടാ, മജീദ് മെഹ്ത്ത ഇന്നിന്നതുപോലെയൊക്കെ പറയണ്ണ്ടല്ലോ.
അത്രയ്ക്ക് വമ്പന്‍ സ്വീകരണമാണോ അവിടെ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ടിന് കൊടുത്തത്?
-ഇല്ലല്ലൊ ബീയാര്‍. ഇവിടെ അങ്ങനെ പ്രത്യേകിച്ച് സ്വീകണമൊന്നും ഉണ്ടായില്ലല്ലോ..
-അപ്പൊപ്പിന്നെ കൊടിതോരണം, കുരുത്തോല, വെടിക്കെട്ട്, ചെണ്ടമേളം, ശിങ്കാരിമേളം മുതലായവയൊക്കെ ഉണ്ടായിരുന്നെന്നു പറഞ്ഞതോ?
-അത് പിന്നെ ഇന്ന് ഇവിടത്തെ എടവകേലെ  
 അമ്പുപെരുന്നാളായിരുന്നു!!!