rajasooyam

Saturday, July 28, 2012

അനോമലി

റെജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടിയായി വന്ന ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:

''എത്രയും പ്രിയപ്പെട്ട അക്കൗണ്ടാപ്പീസര്‍ മുമ്പാകെ
വെഞ്ഞാറമ്മൂട് എന്‍.എച്ച്.സബ് ഡിവിഷണിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍
ഗ്ലൂക്കോസ് മത്തായി എന്ന ഞാന്‍ ബോധിപ്പിക്കുന്ന സങ്കടഹരജി:

എന്തെന്നാല്‍ എന്റെ പേ വയനാട് മേജര്‍ ഇറിഗേഷന്‍ സബ് ഡിവിഷനിലെ
അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി അന്നാമ്മ ചാണ്ടിയുടെ പേയേക്കാള്‍ തുലോം
കുറവാണ്. ച്ചാല്‍ ഞങ്ങളുടെ പേകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.''

(ഇവിടെ ബിആര്‍ ഒന്ന് ഇടയ്ക്ക് കേറിക്കോട്ടെ. അജഗജാന്തരവ്യത്യാസം എന്നല്ലേ
പറയേണ്ടിയിരുന്നത്. അതാണ് നാട്ടുനടപ്പ്. അതാണ് ശെരിയും.
വൈയാകരണന്മാര്‍ തല്ലാന്‍ വരണ്ട. എനിക്ക് വയ്യ.)

''ശ്രീമതി അന്നാമ്മ ചാണ്ടിയാണെങ്കില്‍ എന്നേക്കാള്‍ എത്രയോ ജൂനിയറാണെന്നോ?
ഞാന്‍ പ്രീയൂണിവേഴ്‌സിറ്റിക്ക് വായിക്കുമ്പോള്‍ അവള്‍ എട്ടാം ക്ലാസ്സിലേക്ക് കാലെടുത്ത് കുത്തിയിട്ടേയുള്ളൂ. ച്ചാല്‍ പാവാടപ്രായത്തിലെത്തിയിട്ടേയുള്ളൂന്നര്‍ത്ഥം.
പിന്നെ കാലം ചെന്നവാറെ അവള്‍ ദാവണിപ്രായം കടന്നതും
പൂഞ്ചേലപ്പരുവത്തിലെത്തിയതും മറ്റും നിര്‍ന്നിമേഷനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
അല്ലിയാമ്പല്‍ കടവില്‍ ഞങ്ങളൊരുമിച്ച് കൊതുമ്പുവള്ളം തുഴഞ്ഞതും
മരം കോച്ചുന്ന മഞ്ഞത്ത് ഒരു കുടക്കീഴില്‍ പള്ളിയില്‍ പോയതും
ഇടവപ്പാതിയില്‍ കുടയില്ലാതെ വന്നപ്പോള്‍ പ്രാസത്തിനുവേണ്ടി ഒരു
ഇലഞ്ഞിമരച്ചോട്ടില്‍ കേറിനിന്നതുമെല്ലാം മിനിഞ്ഞാന്ന് കഴിഞ്ഞതുപോലെ
ഞാന്‍ ഓര്‍ക്കുന്നുണ്ട് സാര്‍.
അതെ സാര്‍, അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടുവരും.
മറ്റെന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പ്രായത്തിലുള്ള ഈ വ്യത്യാസം
നിലനിര്‍ത്തിപ്പോരാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട് സാര്‍.''

(ഒരാള്‍ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഇടയ്ക്കുകയറി പറയുന്നത്
ശെരിയല്ലെന്നറിയാം. എങ്കിലും പറയാതെ വയ്യ. സൂപ്പറായിട്ടുണ്ട് ഈ വാചകം. പക്ഷേ അതിന്റെ ചമല്‍ക്കാരം പറഞ്ഞുതരാന്‍ ബിആറിനറിയില്ല. വല്ല നിരൂപകരേയും
വിളിക്കേണ്ടിവരും. സമയമില്ലാത്തതിനാല്‍ തല്‍ക്കാലം അതിനു മുതിരുന്നില്ല).

''പിന്നെ എന്തുകൊണ്ടാണു സാര്‍ എന്റെ പേയില്‍ കുറവുവരുന്നത്?
എത്ര ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.
ആയതിനാല്‍ സമക്ഷത്തിങ്കല്‍ നിന്ന് ദയവുണ്ടായി വേണ്ടതായ രേഖകള്‍ വരുത്തി
പരിശോധിച്ച് എത്രയും വേഗം സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ തഴുതായ്മയായി
അപേക്ഷിച്ചുകൊള്ളുന്നു''

പൊട്ടക്കണ്ണന്‍ കണ്ണുമടച്ചെറിഞ്ഞത് യഥാര്‍ത്ഥത്തില്‍ വന്നുകൊണ്ടത് ബിആറിന്റെ
മണ്ടയ്ക്കാണെന്നു പറഞ്ഞാല്‍ മതിയല്ലൊ.
തന്റെ പേ അന്നാമ്മ ചാണ്ടിയുടെ പേയ്‌ക്കൊപ്പം സ്റ്റെപ്പപ്പ് ചെയ്യണമെന്നാണ്
മത്തായിച്ചന്റെ ഡിമാന്റ്.
പക്ഷേ ഈ കത്തും വെച്ച് ബിആര്‍ എന്തുചെയ്യാനാണ്?
പ്രായത്തിന്റെ കാര്യത്തില്‍ മത്തായിച്ചന്‍ അന്നാമ്മയേക്കാള്‍ സീനിയറാണെന്നേ
കത്തില്‍ നിന്ന് വ്യക്തമാകുന്നുള്ളൂ.
സര്‍വീസില്‍ സീനിയര്‍ അന്നാമ്മയായിക്കൂടെന്നില്ലല്ലൊ.
പ്രീയൂണിവേഴ്‌സിറ്റിക്ക് ശേഷം മത്തായിച്ചന്‍ മാവേലെറിയാന്‍ പോയപ്പോള്‍
ഒരുപക്ഷേ മിസിസ് ചാണ്ടി സെമസ്റ്ററ് പഠിക്കാന്‍ പോയിട്ടുണ്ടാവാം.
ആര്‍ക്കാ നിശ്ശം?
എന്തുചെയ്യണമെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ബിആറിന്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിആര്‍ ടീവീലൊക്കെ കാണാറുള്ളപോലെ സ്റ്റോറില്‍
ചെന്ന് ഒരു കിറ്റ്കാറ്റ് വാങ്ങി രണ്ടായി പൊട്ടിച്ച് കഴിക്കാറാണ് പതിവ്.
പക്ഷേ ഇത്തവ്വണ അത് ചെയ്തില്ല.
പകരമായി ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു.
ശിവദാസന്‍ സാര്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു:
''എന്താ പ്രശ്‌നം?''
''ഇന്നിന്നതൊക്കെയാണ്' സാര്‍'
''അത്രേയുള്ളോ?''
''ഞാന്‍ എന്തു ചെയ്യണം സാര്‍?''
''ആരാ സെക് ഷന്‍ ഹെഡ്?''
“കടമ്പഴിപ്പുറത്തുള്ള ഒരു നായരാണ് ”
“പേര് ?”
''നാരായണന്‍ കുട്ടി''
''ശെരി. പേപ്പറിന്റെ മാര്‍ജിനില്‍ ഞാന്‍ പറയുന്നതുപോലെ എഴുതൂ''
''പറയൂ സര്‍''
''നാരായണന്‍ കുട്ടി മെ പ്ലീസ് എക്‌സാമിന്‍ ആന്‍ഡ് പുട്ടപ്പ്'' ....! (ഹാവൂ !)