rajasooyam

Tuesday, December 10, 2019


വഴിപാട് ഗൗണ്ടർ

(ബി കെ എൻ എന്ന ത്ര്യക്ഷരിയാൽ അറിയപ്പെടുന്ന ബ്രഹ്മശ്രീ ഭട്ടിയിൽ കുഴിയംകുന്നത്തുമനയ്ക്കൽ ഇമ്മിണി വലിയ നാരായണൻ നമ്പൂതിരി ചൊല്ലിക്കേട്ടത്)

നാട്ടുമ്പുറത്ത് സാമാന്യം വിറ്റുവരവുള്ള ഒരു ക്ഷേത്രാങ്കണമാണ് ഫൂമിക.
(ബൂമികയെന്നോ ഭൂമികയെന്നോ പറയാം, അവനോന്റെ സൌകര്യമ്പോലെ).
അവിടെ വഴിപാട് കൗണ്ടറിനുമുമ്പിൽ വെർച്വൽ ക്യൂ എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഒരൊന്നൊന്നര ക്യൂ.
എം എ മലയാളം പാസ്സായ ഒരു ചേട്ടനാണ് വഴിപാട് ശീട്ടാക്കാനിരിക്കുന്നത്. കൊച്ചുവെളുപ്പാൻ കാലം മുതൽ തലയും കുമ്പിട്ടിരുന്ന് എഴുത്തോടെഴുത്താണ് ആശാൻ. തലയൊന്നുയർത്താൻ പോലും സാവകാശം കിട്ടുന്നില്ല. അത്രയ്ക്ക് തിരക്കാണ്. അങ്ങനെയിരിക്കുന്നതായിട്ടുള്ളതായിട്ടുള്ളതായ സന്ദർഭത്തിങ്കലാണ് നമ്മുടെ കഥാപാത്രത്തിന്റെ ഊഴമെത്തുന്നത്.
ചില്ലുവട്ടത്തിനിടയിലൂടെ ഒരു കണക്കിന് തല കടത്തി ടിയാൻ പറഞ്ഞു: ‘‘ഒരു വടമാല’’
തലയുയർത്താതെ തന്നെ എം എ മലയാളം ചോദിച്ചു : ‘‘പേര്?’’
ഭക്തശിരോമണി പേര് പറഞ്ഞു.
പേര് കേട്ടതും ഷഡൻ ബ്രെയ് ക്കിട്ടതുപോലെ ഗൗണ്ടറുടെ പേന നിന്നു!
പുള്ളിക്കാരൻ മെല്ലെ മുഖമൊന്നുയർത്തി കുലപുരുഷനെ നിരീക്ഷിച്ചു; സാകൂതം.
പിന്നെ പേനയിട്ട് വിറപ്പിച്ച്  എഴുതാൻ തുടങ്ങിക്കൊണ്ട് പതുക്കെ പറഞ്ഞു:
‘‘പേര് ഒന്നൂടെ പറ’’.
ഭക്തശ്രീമാൻ രണ്ടാമതും പേരു പറഞ്ഞു.
എഴുതാൻ തുടങ്ങിയ പേന വീണ്ടും ഫുൾസ്റ്റോപ്പായി!
എവിടെയോ എന്തോ ഒരേനക്കേട്...
ഗൗണ്ടർ എന്തോ പ്രാർത്ഥിക്കുന്നപോലെ ഒരു നിമിഷം കണ്ണടച്ചിരുന്നു.
അനന്തരം ഭക്തനോട് ചോദിച്ചു: വടമാലയല്ലേ വഴിപാട്?
-അതേ
-അപ്പൊ അച്ഛന്റെ പേര് പറ
-വിജയൻ
-വെരി ഗുഡ്
-അതെന്തിനാ അച്ഛന്റെ പേര്?
-അതുപിന്നെ വടമാല വഴിപാട് സാധാരണ അച്ഛമ്മാര്ടെ പേരിലാ നടത്ത്വാ.
          ശീട്ട് മുറിച്ചുകൊടുത്തശേഷം ഗൌണ്ടർ ഇപ്രകാരം ആത്മഗതം ചെയ്തു:
വിളിക്കാമ്പറ്റും. എഴുതാൻ ആരെക്കൊണ്ടാവും?  ഒര് പേരിട്ടിരിക്കണതേയ്-
ധൃഷ്ടദ്യുമ്നൻ!!!