rajasooyam

Sunday, September 13, 2020

 

സമൻസ്

(കഥയ്ക്കും കഥാപാത്രങ്ങൾക്കും എം ജി ആർ സാറിനോട് കടവും കടപ്പാടുമുണ്ട്; തീർത്താൽ തീരാത്തത്ര.)

 

-ഹലോ, ബിആറല്ലേ

-അതേ

-എം ജി ആറാണ്

-വെരി ഗുഡ്. എന്തുണ്ട് വിശേഷം?

-വിശേഷം പറയുകയാണെങ്കിൽ ഇന്ന് വനിതാക്കമ്മീഷനീന്ന് എനിക്കൊരു സമൻസ് വന്നിട്ടുണ്ട്

-ങ്ഹേ! ഏത് വകുപ്പിൽ?

-സ്ത്രീ പീഡനം

-ഈശ്വരാ! ആരാണ് കേസ് കൊടുത്തിരിക്കുന്നത്?

-അല്ലാണ്ടാരാ? വൈഫ് തന്നെ!

-ഉവ്വ്വോ ! സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സിൽ എന്താണ് പറഞ്ഞിരിക്കുന്നത്?

-വാക്കുകൊണ്ട് പീഡിപ്പിച്ചെന്ന് !

-അങ്ങനെ വല്ലതുമുണ്ടായോ?

-എ വ ടെ? ബിആറിനറിയാലോ അത്യാവശ്യം അടുക്കളപ്പണിയും മറ്റ് ചില്ലറ വീട്ടുപണികളും ചെയ്ത് അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരു ഹസ്ബന്റാണ് ഞാൻ.

-സ്റ്റേറ്റ്മെന്റിൽ എന്തെങ്കിലും പർട്ടിക്കുലർ ഇൻസിഡന്റ് ക്വോട്ട് ചെയ്തിട്ടുണ്ടോ?

-ഒരെണ്ണം കൊടുത്തിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഒഫൻഡഡ് ആവേണ്ട യാതൊരു കാര്യവും ഞാൻ നോക്കീട്ട് കാണണ് ല്ല്യ

-എന്തായിരുന്നു ഇൻസിഡന്റ്?

-കഴിഞ്ഞ ദിവസം പുള്ളിക്കാരി എന്നോട് അടുക്കളയിലെ ചവിട്ടി കഴുകിയിടാൻ പറഞ്ഞു. വിനാവിളമ്പം ഞാൻ അത് കഴുകിക്കൊണ്ടുവന്നു. നനഞ്ഞ ചവിട്ടി പക്ഷേ അകത്തിടാൻ പറ്റില്ലല്ലൊ. എന്തായാലും ഒന്ന് കൺഫേം ചെയ്തേക്കാമെച്ചുവെച്ച് അന്നേരം ഞാൻ ചോദിച്ച നിഷ്കളങ്കമായ സംശയമാണ് കേസിൽ ബോൾഡക്ഷരത്തിൽ ക്വോട്ട് ചെയ്തിരിക്കുന്നത്...

-എന്താണ് സാർ ചോദിച്ചത്?

-ചവിട്ടി പൊറത്തിടണോ, അതോ?...

Friday, September 11, 2020

 

ആദിമ മന്ത്രം അനശ്വര മന്ത്രം....

 

-ഹലോ, ബിആറല്ലേ

-ആണല്ലൊ

-ഇത് എം ജി ആറാണ്. തെരക്കിലാണോ

-ഈ കൊറോണക്കാലത്തോ

-എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു

-രഹസ്യമാണോ

-അതെ

-എങ്കിൽ പരസ്യമായി പറയൂ

-ഇന്നലെ രാത്രിയിൽ എപ്പോഴോ ആണ് അത് സംഭവിച്ചത്

-ഏത്?

-അന്തംവിട്ടുറങ്ങിക്കിടക്കുകയായിരുന്ന എന്റെ വലതുകൈപ്പത്തി ആരോ ഉയർത്തിക്കൊണ്ടുപോകുന്നു! എന്നിട്ട് അതിലെ ചൂണ്ടാണിവിരൽ തെരഞ്ഞുപിടിച്ച് അതുകൊണ്ട് എതോ പ്രതലത്തിൽ എന്തോ എഴുതിക്കുന്നു!  അത് അരാണെന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല!!

-സിമ്പ്‌ൾ മൈ ഡിയർ വാട്സൺ. ഇന്നലേന്ന് പറയുമ്പൊ സെപ്റ്റമ്പർ നാല്

-അതേ

-ഇന്ന് സെപറ്റമ്പർ അഞ്ച്. അദ്ധ്യാപക ദിനം

-അതുകൊണ്ട്?

-ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പൊ സാറിന്റെ ബാല്യകാലത്ത് അകക്കണ്ണ് തുറപ്പിക്കാനെത്തിയ ആശാന്മാരെ ആരെയെങ്കിലും സ്മരിച്ചിട്ടുണ്ടാവും. ആശാൻ സ്വപ്നത്തിൽ കേറിവന്നിട്ടുണ്ടാവും. സാറിന്റെ കൈ പിടിച്ച് സ്ലേറ്റിൽ എന്തെങ്കിലുമെഴുതി തിരിച്ചുപോയിട്ടുണ്ടാവും

-ശ്ശെ. തമാശ കള ബി ആർ. അത് സ്വപ്നമായിരുന്നില്ലാന്ന് നൂറുശതമാനം ഒറപ്പ്

 

                          സമസ്യ പൂരിപ്പിക്കാൻ പറ്റാതെ ബി ആറും കുഴഞ്ഞുപോയി. എന്തായാലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലൊ. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ ഞാനൊന്നാലോചിക്കട്ടെ എന്നും പറഞ്ഞ് ഫോൺ വെച്ചു. പിന്നെ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് ഒരു കിറ്റ് കാറ്റ് എടുത്ത് രണ്ടായി മുറിച്ച് കഴിച്ചു ; ആദ്യം ആദ്യത്തെ കഷണം രണ്ടാമത് രണ്ടാമത്തെ കഷണം എന്ന ക്രമത്തിൽ. അന്നേരം ബുദ്ധി തെളിഞ്ഞു വരുന്നതായി തോന്നി. പിന്നെ ഷെർലോക്ക് ഹോംസിനെ ധ്യാനിച്ച് ചിന്തിച്ചു : ഇനി അത് ചേച്ചിയാകുമോ? ഏയ്. ആവില്ല. ഞാനവൃദ്ധനായ എം ജി ആറിനെ സ്ലേറ്റെഴുത്ത് പഠിപ്പിക്കേണ്ട കാര്യം ചേച്ചിക്കില്ല. പക്ഷേ സംഭവം നടന്നത് രാത്രിയിലാണ്. അന്നേരം പുറമെ നിന്ന് ആരും അവിടെ ചെല്ലാൻ വഴിയില്ല. വീട്ടിൽ എം ജി ആറും ചേച്ചിയും മാത്രമേയുള്ളൂ. അപ്പൊപ്പിന്നെ ചേച്ചിതന്നെയാവില്ലേ പ്രതി?...

 

             ചിന്തയ്ക്ക് ഒരു കമേർഷ്യൽ ബ്രേക്ക് കൊടുത്ത് ബിആർ ചേച്ചിയെ വിളിച്ചു:

-ഹലോ, ഭാരതിച്ചേച്ചിയല്ലേ

-അതേ

-ബി ആറാണ്

-ങ. എന്തുണ്ട് വിശേഷം?

-അല്ലാ, എം ജി ആർ സാറ് ഇന്നിന്നതുപോലെയൊക്കെ പറയണ് ണ്ടല്ലോ.

-ങ! അത് അവിടെയും എത്തിയോ? അസ്സലായി

-ചേച്ചിക്ക് എന്തെങ്കിലും ക്ലൂ കിട്ട്യാരുന്നോ?

-അതില് ഒരു ക്ലൂവും ക്ലക്സും ക്ലാനുമില്ല. ഒരു നിസ്സാര കാര്യമാണ്. പുള്ളിക്കാരൻ ചുമ്മാ ടെൻഷനടിച്ചോട്ടേന്ന് ഞാനും കരുതി.

-വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?

-കഥയാക്കില്ലല്ലൊ അല്ലേ

-ഇല്ലില്ല

-അതേയ് വീട്ടിലെ ടിവി കേടാണേയ്. എന്റെ ഫോണിലാണെങ്കില് ചാർജും തീർന്നു. അപ്പൊപ്പിന്നെ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ.

-എന്തിന്?

-വാനമ്പാടി കാണാൻ!

-എന്തായിരുന്നു വഴി?

-ചേട്ടന്റെ ഫോൺ

-ചേച്ചി ഇപ്പോഴും മെയിൻ പോയിന്റിലേക്ക് വരുന്നില്ല. സ്വന്തം കൈവിരൽ കൊണ്ട് ആരോ എന്തോ എവിടെയോ എഴുതിച്ചൂന്നല്ലെ സാറ് പറയുന്നത്

-അതാണ് ഞാൻ പറഞ്ഞുവരുന്നത്. പുള്ളിക്കാരൻ നല്ല ഒറക്കത്തിലായിരുന്നു. ആ ഫോണാണെങ്കില് ഓണാവണെങ്കില് സ്ക്രീനില് അൺ ലോക്ക് പാറ്റേൺ വരയ്ക്കണം. ഒറക്കത്തീന്നൊണർത്തണ്ടാന്ന് കരുതി ഞാൻ തന്നെ ചേട്ടന്റെ കൈകൊണ്ട് പാറ്റേൺ വരച്ചു. അത്രേണ്ടായുള്ളൂ.

-അത് ചേച്ചി തന്നെ വരച്ചാ മതിയായിരുന്നില്ലേ

-അതെനിക്കറിയില്ലായിരുന്നു

-ആട്ടെ, എന്തായിരുന്നു പാറ്റേൺ?

-ഓം