rajasooyam

Friday, April 27, 2012

ചെറിയ കായത്തിരുമേനി
ചെറിയ കായത്തിരുമേനി എന്നതിനേക്കാള്‍ വിചിത്രന്‍ നമ്പൂതിരിപ്പാട് എന്ന ചെല്ലപ്പേരാവും എന്‍ബി പരമേശ്വരന് യോജിക്കുക എന്ന് ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അത്രമാത്രം വിചിത്രങ്ങളാണ് തിരുമേനിയുടെ ഓരോ പ്രവൃത്തിയും.
എന്‍ബി ഉച്ചക്ക് ഊണിന് ക്യൂ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
പന്ത്രണ്ടേമുക്കാലാവുമ്പോള്‍ എവിടെ നിന്നോ ഓടിവന്ന് ക്യൂവിന്റെ ഏറ്റവും പുറകില്‍ നില്‍ക്കുന്നയാളിന്റെ പുറത്ത് ഒരു വര വരക്കും. 'ബൂക്ഡ്' എന്ന് ആത്മഗതം പറയും. പിന്നെ ക്യൂവിന് പുറത്താണ് വിഹാരം. പക്ഷേ ഇടയ്ക്കിടെ വന്ന് താന്‍ വരച്ച വര അവിടെത്തന്നെയുണ്ടോന്ന് നോക്കും. ഇതിനിടക്ക് പോക്കറ്റില്‍നിന്ന് ഊണിന്റെ കൂപ്പണ്‍ തപ്പിയെടുക്കുന്നത് കാണാം. കാണേണ്ട കാഴ്ചയാണത്. മഹാഭാരതത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് എന്‍ബീടെ പോക്കറ്റ്. അതില്‍ ഇല്ലാത്തതായി ഒന്നുമില്ല!
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഐഡെന്റിറ്റി കാര്‍ഡ്,റിപ്പോര്‍ട് കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, വെറ്റില, പൊകയില, വാസനചുണ്ണാമ്പ്, കളിയടയ്ക്ക, പാക്ക് വെട്ടി, പച്ചക്കറി ലിസ്റ്റ്, പലചരക്ക് ലിസ്റ്റ്, കഷായത്തിന്റെ കുറിപ്പടി എന്നിങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങളുണ്ടാവും അതില്‍. വലതുകൈപ്പത്തി മൊത്തം പോക്കറ്റില്‍ കടത്തി മേപ്പടി സാധനസാമഗ്രികള്‍ അപ്പാടെ പുറത്തേക്ക് കോരിയെടുത്ത് ഇടതുകൈയിലേക്ക് കൈമാറി അതിനിടയില്‍നിന്ന് ഞൊടിയിടക്കുള്ളില്‍ ഊണിന്റെ കൂപ്പണ്‍ കൃത്യമായി ചികഞ്ഞെടുക്കും തിരുമേനി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച കണ്ട ഒരു സംഗതി ഓര്‍മ്മ വരികയാണ്.
അന്ന് എത്ര ചികഞ്ഞിട്ടും തിരുമേനിക്ക് കൂപ്പണ്‍ കണ്ടുകിട്ടിയില്ല. പരിഭ്രമത്തിന്റെ ആള്‍ രൂപമായി മാറിയ തിരുമേനി ആ പരിസരം മുഴുവന്‍ അരിച്ചുപെറുക്കുവാന്‍ തുടങ്ങി. അപ്പോഴാണ് കൂപ്പണെന്നു തോന്നിക്കുന്ന ഒരു കടലാസ് തുണ്ട് താഴെ കിടക്കുന്നത് കണ്ടത്. ക്യൂ തെറ്റിച്ച് കൂട്ടം കൂടിനിന്ന് കുശലം പറയുന്ന ഒരു പറ്റം കശ്മലന്മാരുടെ കാല്പാദങ്ങള്‍ക്കിടക്കാണ് കടലാസ് കിടക്കുന്നത്. അവരെയൊക്കെ തള്ളിമാറ്റി അതെടുത്തുനോക്കുന്നത് ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. ഒന്നുരണ്ട് തവണ അത് എത്തിപ്പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തിരുമേനി ആള്‍ക്കൂട്ടത്തിന്റെ സമീപത്തായി കുന്തുകാല്‍ വെച്ച് കുത്തിയിരുന്നു. പിന്നെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയില്‍ കിട്ടിയ ഒരിടവേളയില്‍ കടലാസുകഷണത്തില്‍ പിടുത്തമിട്ടു. സന്തോഷപൂര്‍വം ചാടിയെഴുന്നേറ്റ് കടലാസ്സിലെ പൊടി തുടച്ചുനോക്കിയപ്പോഴാണ് തിരുമേനിക്ക് മനസ്സിലായത്- അതൊരു ബസ്   ടിക്കറ്റായിരുന്നു!
കഥ അവിടെ തീരുന്നില്ല. മറ്റാരായിരുന്നാലും ആ കടലാസ് ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞ് അവനവന്റെ പാട്ടിന് പോയേനെ. എന്നാല്‍ തിരുമേനി ചെയ്തതെന്താണെന്നോ. വീണ്ടും അവിടെ കുന്തിച്ചിരുന്നു. പിന്നെ ആള്‍ക്കൂട്ടത്തിന്റെ കാലുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയില്‍ കിട്ടിയ മറ്റൊരിടവേളയില്‍ ആ ബസ്  ടിക്കറ്റ് ആദ്യം കിടന്നിരുന്ന സ്ഥലത്തുതന്നെ വിരല്‍ കൊണ്ട് അമര്‍ത്തിവെച്ചു ! പറന്നുപോകാതിരിക്കാനായി പോക്കറ്റില്‍നിന്നും ഒരടയ്ക്കാക്കഷ്ണമെടുത്ത് അതിന്റെ മിതെ വെക്കുന്നതും കണ്ടു.
ച്ചാല്‍ എന്നിട്ടേ തിരുമേനി ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക്‌പോയുള്ളൂന്നര്‍ത്ഥം!!!
   


 

Saturday, April 21, 2012

ഒരു പ്രവചനം

ഏതാണ്ട് ഒരു ദശാബ്ദം മുമ്പാണ് ബിആര്‍ ആ പ്രവചനം നടത്തുന്നത്.
ജ്യോതിഷരത്‌നം ഊരകം വേണുഗോപാലപ്പണിക്കര്‍ രണ്ടാഴ്ചയോളം
അജ്ഞാതവാസത്തിലായിരുന്നു.
വാസം കഴിഞ്ഞ് തിരിച്ചെത്തിയ വേണുവിനോട് ബിആര്‍ കൗശലപൂര്‍വ്വം
കുശലമന്വേഷിച്ചു:
-വേണൂ, എവിടെയായിരുന്നു, എന്തായിരുന്നു?
-ഏയ്, ഒന്നൂല്ല്യ. ഒരു ചെറിയ ഡൊമെസ്റ്റിക് അഫെയര്‍.
-പറയാന്‍ പാടില്ലാത്തതാണോ?
-ഏയ്, അങ്ങന്യൊന്നൂല്ല്യ. ബിആറിനോടായതുകൊണ്ട് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
 ഒരേ ഇഫെക്റ്റാണ്. അതുകൊണ്ട് പറയാം. ഞാന്‍ അനിയന് പെണ്ണന്വേഷിച്ച്
 നടക്ക്വായിരുന്നു. പതിനഞ്ച് ദിവസംകൊണ്ട് ഒരു മുപ്പത് സ്ഥലത്ത് പോയി.
 ദാ ഇനിയിപ്പൊ നാളേം ഒരു സ്ഥലത്ത് പോണം.എന്നാണാവോ ഇതൊന്ന്
 ശെരിയാവുക...
ബിആറിന് ആത്മാര്‍ത്ഥമായും വേണുവിനോട് സഹതാപം തോന്നി.
എങ്ങനെയെങ്കിലും വേണുവിനെ സഹായിക്കണമെന്നും തോന്നി. ബിആര്‍ മേലോട്ടും
കീഴോട്ടും ചിന്തിച്ചു. പിന്നെ ഇടത്തോട്ടും വലത്തോട്ടും ചിന്തിച്ചു. പിന്നെ വേണു കാണെ സംസ്‌കൃതത്തില്‍ ഒരു മന്ത്രം മൗനമായി ചൊല്ലി. പിന്നെ അര്‍ദ്ധനിമീലിതനേത്രനായി (ച്ചാല്‍ കണ്ണുപൊട്ടനെപ്പോലെ) വേണുവിനെ നോക്കി ഇങ്ങനെ പറഞ്ഞു:
''എല്ലാം ഞാന്‍ കണ്മുന്നില്‍ കാണുന്നു. എല്ലാം ശെരിയാവും വേണൂ. നാളെ പോകുന്ന  കാര്യം നടക്കും. പക്ഷേ വേണു പോകണ്ട. മറ്റുള്ളവര്‍ പോയിട്ടുവരട്ടെ''.
 പിറ്റേന്ന് വേണു ലീവെടുത്തില്ല. വിരുന്നിനു പോകുന്നവരെ വണ്ടി കേറ്റിവിട്ട്
 പുള്ളിക്കാരന്‍ ആപ്പീസില്‍ വന്നു.
 അതിന്റെ പിറ്റേന്ന് അത്യന്തം ആഹ്ലാദഭരിതനായിട്ടാണ് വേണു ബിആറിന്റെ
 അടുത്തുവന്നത്. കൈയില്‍ ഒരു നീളന്‍ പൊതിയുണ്ടായിരുന്നു. ബിആര്‍ ചോദിച്ചു;
-ഇതെന്താ വേണൂ?
-ഒരു കെട്ട് പൊകലയാണ്
-എന്തിനാണിത്?
-ബിആറിന്റെ കാല്‍ക്കല്‍ വെച്ച് തൊഴാന്‍.
-പൊകലയോ?
-വെറ്റിലയന്വേഷിച്ചിട്ട് കിട്ടീല്ല്യ
-എന്തുകാര്യത്തിനാണ് എന്നെ തൊഴുന്നത്?
-ഞാന്‍ ഇത്രയും കാലം ഈ കാക്കിസഞ്ചീം കവടീം ചോക്ക് കഷ്‌ണോം കൊണ്ടുനടന്നട്ട് സാധിക്കാത്ത കാര്യല്ലേ ബിആര്‍ ഒറ്റയടിക്ക് സാധിച്ചുതന്നത്. ദയവായി ഈ പൊകല വാങ്ങണം. എന്നിട്ട് ആ വിദ്യ എനിക്കൊന്നു പറഞ്ഞുതരണം.
ബിആര്‍ പൊകല വാങ്ങിയില്ല. വേണു എത്ര കെഞ്ചിച്ചോദിച്ചിട്ടും രഹസ്യം പറഞ്ഞുകൊടുത്തുമില്ല.
മൂലമന്ത്രം ആര്‍ക്കും പറഞ്ഞുകൊടുക്കാന്‍ പാടില്ലല്ലൊ!

(വേണു കൂടെ ചെന്നാല്‍ കാര്യം നടക്കില്ലെന്നൂഹിക്കാന്‍ ബിആറിന് അങ്ങ് പാഴൂര്‍പടി
വരെ പോകേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിരുന്നുകാര്‍ക്കിടയില്‍ വേണൂനെ
കണ്ടാല്‍, ആ ഗ്‌ളാമറ് കണ്ടാല്‍, ടിയാന്‍ ഷഷ്ടിപൂര്‍ത്തിയിലേക്ക് കാലും നീട്ടിയിരിക്കുന്ന
ആളാണെന്നൊന്നുമറിയാതെ ഏതൊരു പെണ്‍കുട്ടിയും പറഞ്ഞുപോവില്ലേ:
'' നിയ്ക്ക് ആ ചേട്ടനെ മതി'' !!!)




Sunday, April 15, 2012

പഞ്ചഗുസ്തി

( പോയദിനങ്ങളേ വന്നിട്ടുപോകുമോ?.....)

അക്കൗണ്ടാപ്പീസിന്റെ ചരിത്രത്തിലെ ഒരേടാണിത്.
വീഡൗട്ട് ചെയ്യാന്‍ കൊണ്ടുപോയ കടലാസുകളുടെ കൂനയില്‍നിന്നും ബിആര്‍ ഇത്
കണ്ടെടുക്കുകയായിരുന്നു.
ഹന്തഭാഗ്യം ജനാനാം എന്നല്ലാതെ എന്താണ് പറയേണ്ടത്.
അതല്ലെങ്കില്‍ ചരിത്രം പശുതിന്നുപോയേനെ!
(ഏട്ടിലെ പശു പുല്ല് തിന്നില്ല. പുള്ളിക്കാരിക്ക് കടലാസേ വേണ്ടൂ).
ചരിത്രം ചാണക്കുന്തിയായാലത്തെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കുകയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പാണ് സംഭവം നടക്കുന്നത്.
സാവിലിന്റെ വീടിന്റെ പാലുകാച്ചല്‍ നടക്കുന്ന ദിവസം.
സെക് ഷനിലെ അന്തേവാസികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. കൂട്ടത്തില്‍ വെരി റെവറന്‍ഡ്‌ സീനിയര്‍ അക്കൗണ്ട്‌സ് ആപ്പീസര്‍ ശിവദാസന്‍ സാറിനേയും.
മറ്റഡോറിന്റെ ഒരു ടെമ്പ വിളിച്ചാണ് എല്ലവരും കൂടി സംഭവസ്ഥലത്തേക്ക് പോയത്.
നെയ്‌ച്ചോറും മട്ടണ്‍ ബിരിയാണിയുമായിരുന്നു അറ്റ്ട്രാക് ഷന്‍.
ആതിഥികളില്‍ ആരും ആരേക്കാളും മോശമായിരുന്നില്ല.
മുന്‍പിന്‍ നോക്കാതെ തട്ടാവുന്നിടത്തോളം തട്ടി. സസ്യബുക്കായതുകൊണ്ട് ഊരകം
വേണുഗോപാലപ്പണിക്കര്‍ മട്ടണ്‍ ബിരിയാണി മാത്രമേ കഴിച്ചുള്ളു.
ആട് ഒരു സസ്യബുക്കാണല്ലൊ!
എന്തിനധികം പറയുന്നു, അങ്ങോട്ടുപോകുമ്പോള്‍  വണ്ടിയില്‍ നാടന്‍ പന്തോ
തിരുവാതിരയോ ഏതാണിഷ്ടമെന്നുവെച്ചാല്‍ അത് കളിക്കാനുള്ള
സ്ഥലമുണ്ടായിരുന്നെങ്കില്‍ ഇങ്ങോട്ട് പോരുമ്പോള്‍ സ്ഥലബജറ്റ് കമ്മിയായി. ഇരിക്കാന്‍
പോലും നന്നേ ഞെരുക്കമായി. അതിന്റെ കൂടെ ഏമ്പക്കം കോട്ടുവാ മുതലായ
കലാപരിപാടികളും കൂടിയായപ്പോള്‍ എങ്ങനെയെങ്കിലും ആപ്പീസില്‍ എത്തിക്കിട്ടിയാല്‍മതിയെന്നായി വേണൂന്. അന്നേരമാണ് ആപ്പീസറുടെ വക ഒരു അപ്രതീക്ഷിത ക്ഷണം വരുന്നത്:
''വേണൂ, ഏതായാലും നമ്മള്‍ ഇവിടം വരെ വന്നതല്ലേ, നമുക്ക് എന്റെ വീട്ടിലും ഒന്ന്
കേറിയേച്ചും പോകാം.''
ഇത് കേട്ടതും എന്താണെന്നറിയില്ല, വേണു ഒരു ഞെട്ട് ഞെട്ടി!
ഞെട്ടലില്‍ നിന്ന് മുക്തി നേടിയ വേണുപറഞ്ഞു:
'' അത് വേണോ സാറേ, നേരം പോവില്ലേ?''
'' അതൊന്നും സാരമില്ലെന്നേയ്. അതൊക്കെ നോക്കാന്‍ ഞാനില്ലെ? പിന്നൊരു കാര്യാ,
നിങ്ങള്‍ക്ക് വേണ്ടത് ഞാന്‍ അവിടെ കരുതിവെച്ചിട്ടൊണ്ട്'...''
അപ്പറഞ്ഞതില്‍ നിന്ന് എന്തിന്റേയോ മണം പിടിച്ചെടുത്ത വേണു ഉത്തരക്ഷണത്തില്‍ ക്ഷണം സ്വീകരിച്ചു....
           പടിയും പടിപ്പുരയും കടന്നുചെന്ന് അതിഥികള്‍ വീടിന്റെ അകത്തളത്തില്‍ വട്ടമിട്ടിരുന്നു.
ആപ്പീസര്‍ അകത്തുചെന്ന് ഒരു ട്രേ നിറയെ കാലി ഗ്ലാസ്സുമായി തിരിച്ചുവന്നു.
പിന്നെ അകത്തേക്കുനോക്കി വിളിച്ചുപറഞ്ഞു:
'' അതേയ്, മറ്റേ സാധനം കൂടി ഇങ്ങെടുത്തോ. ഒരു ജഗ്ഗ് നിറച്ച് വെള്ളോം''...
സാറിന്റെ ഓര്‍ഡര്‍ കേട്ടപ്പോള്‍ പണിക്കരുടെ വായില്‍ വെള്ളമൂറി...
ഊറിയ വെള്ളം ഒരു തുള്ളി കളയാതെ ഇറക്കിക്കഴിഞ്ഞപ്പോഴേക്കും ആപ്പീസറുടെ ബീടര്‍ ഒരു കത്തിയും നീളത്തിലൊരു കടലാസ് പൊതിയും ടീപ്പോയില്‍ കൊണ്ടുവെച്ച്  മടങ്ങിപ്പോയി.
പണിക്കര്‍ മനസ്സില്‍ കവടി നിരത്തി: ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ സാധനമായിരിക്കും.
കോര്‍ക്ക് തുറക്കാനാവും കത്തി.
പക്ഷേ സാറ് പൊതി തുറന്നപ്പോള്‍ പണിക്കരുടെ മുഖത്ത് വെട്ടിയാല്‍ ചോരയില്ല!
കാരണം അതിനകത്ത്ന്ന് പുറത്തുവന്നത് നീളത്തിലൊരു കടലാസ് പാക്കറ്റായിരുന്നു.
പാക്കറ്റിനകത്ത് അഞ്ചാറ് ഒണക്കച്ചെറുനാരങ്ങയായിരുന്നു !

ആപ്പീസര്‍ ചെറുനാരങ്ങ കൈയിലെടുത്ത് അതിന്മേല്‍ കത്തി പ്രയോഗിക്കാന്‍ തുടങ്ങി.
ആദ്യത്തെ അറ്റെംപ്റ്റില്‍ കത്തി കൈയില്‍നിന്ന് തെന്നിപ്പോയി.
'' കത്തിക്ക് നല്ല മൂര്‍ച്ച പോര'' ആപ്പീസര്‍ ആത്മഗതം പറഞ്ഞു.
''അതല്ല സര്‍. ചെറുനാരങ്ങ ഒണങ്ങ്യാപ്പിന്നെ ഇങ്ങന്യാ. പിടിച്ചാകിട്ട് ല്ല്യ'' എന്നിങ്ങനെ
പറയാന്‍ തോന്നിയെങ്കിലും വേണു ആത്മസംയമനം പാലിച്ചു.
ഒരുകണക്കിന് ആ ചെറുനാരങ്ങകള്‍ മുഴുവന്‍ ആപ്പീസര്‍ മുറിച്ചെടുത്തു. പിന്നെ ഓരോപാതിക്കഷണവും കൈയിലെടുത്ത് ഗ്ലാസ്സിനുമുകളില്‍ പിടിച്ച് മര്‍ദ്ദം പ്രയോഗിക്കാന്‍
തുടങ്ങി. മര്‍ദ്ദമെന്നുപറഞ്ഞാല്‍ സാധാരണ മര്‍ദ്ദമൊന്നുമല്ല. സമ്മര്‍ദ്ദമെന്നുതന്നെ പറയണം.
തുല്യശക്തികളായ രണ്ടുപേര്‍ പഞ്ചഗുസ്തി പിടിക്കാനിരിക്കുമ്പോള്‍ ബലപ്രയോഗത്താല്‍ അവരുടെ കൈകള്‍ വിറകൊള്ളുന്നതു കണ്ടിട്ടില്ലേ. ഏതാണ്ട് അതുപോലെ വിറയ്ക്കുകയായിരുന്നു ആപ്പീസറുടെ കൈയും!....
കിം ഫലം? അല്ലികള്‍ ഉതിന്നു വീണതല്ലാതെ ഒരെണ്ണത്തില്‍നിന്നും ഒരിറ്റ് നീരു പോലും കിട്ടിയില്ല!
'' ശ്ശെടാ. അവന്‍ പറ്റിച്ചെന്നാ തോന്നുന്നെ'' ആപ്പീസര്‍ വീണ്ടും ആത്മഗതം പറഞ്ഞു.
''അയ്യൊ. ആരാ സാറെ?'' വേണു ആരാഞ്ഞു.
'' അവന്‍. ആ പെട്ടിക്കടക്കാരന്‍'' !......

അനന്തരം ആപ്പീസര്‍ ഓരോ ഗ്ലാസ്സിലും  ഈരണ്ട് സ്പൂണ്‍ പഞ്ചസാരയിട്ട് വെള്ളം
നിറച്ച് ഓരോരുത്തര്‍ക്കും കുടിക്കാന്‍ കൊടുത്തു.
ഇരുമ്പമ്പുളീടെ വെള്ളം കുടിക്കുന്ന മുഖഭാവത്തോടെയാണ് വേണു അത് കുടിച്ചത്...!

തിരിച്ച് വണ്ടിയില്‍ കേറുമ്പോള്‍ വേണു ആപ്പീസറോട് പറഞ്ഞു:
'' കേട്ടോ സാറേ, മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ആ വെള്ളം
അകത്തുചെന്നപ്പ്‌ളാണ് ഒരാശ്വാസായത്''!

അടുത്ത രണ്ടുദിവസം വേണു ലീവായിരുന്നു.
കമ്മ്യൂട്ടഡ് ലീവ്, ഓണ്‍ മെഡിക്കല്‍ ഗ്രൗണ്ട് !!!

Friday, April 13, 2012

പരാവര്‍ത്തനം

(പോയ ദിനങ്ങളേ വന്നിട്ടുപോകുമോ ?......)


അന്ന് ഇന്നത്തെപ്പോലെ സാക്ഷരത നിലവിലുണ്ടായിരുന്നില്ല. പാലാ കുറവിലങ്ങാട്
കുറ്റാനം കുറിച്ചിത്താനം ഭരണങ്ങാനം പ്രദേശത്ത് ആകപ്പാടെ ഒരു ബിരുദധാരിയേ
ഉണ്ടായിരുന്നുള്ളൂ; സാക്ഷാല്‍ പീപ്പി ശിവദാസന്‍ സാര്‍, വീയേവീയെഢ്.
തന്റെ ചുറ്റുമുള്ള നിരക്ഷരകുക്ഷികളായ തൊഴിലാളി കര്‍ഷകാദി ബഹുജനാദികളെ
ഏതു വിധേനയും ഉദ്ധരിച്ചേ അടങ്ങൂ എന്ന വാശിപ്പുറത്താണ് സ്വന്തം വീടിന്റെ
പടിക്കല്‍ സാറ് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചത്: '' ഇവിടെ രാമായണം വായിച്ച് അര്‍ത്ഥം പറഞ്ഞുകൊടുക്കപ്പെടും''!
പറയാന്‍ പറ്റാത്തൊരു ജനമുന്നേറ്റമാണ് പിന്നീടവിടെ കണ്ടത്.
അതായത് അത്താഴപൂജ കഴിഞ്ഞാല്‍ ജനങ്ങളെല്ലാം ചൂട്ടും കത്തിച്ച് ഇറങ്ങുകയായി.
എല്ലാ ചൂട്ടുകളും ശിവദാസന്‍ സാറിന്റെ തറവാടായ 'ഗുരുകൃപ'യിലേക്കായിരുന്നു.
രാമായണത്തിന്റെ ബാലകാണ്ഡം മുതല്‍ വൃദ്ധകാണ്ഡം വരെ കമ്പോട്കമ്പ് വായിച്ച് സാറ്അര്‍ത്ഥം പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ജനം അതെല്ലാം സശ്രദ്ധം വിഴുങ്ങുകയും
ചെയ്തിരുന്നു. പാരായണം അങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നിര്‍ണായകമായ ആ ദിനം സമാഗതമായത്. അതായത് സുപ്രസിദ്ധമായ രാമരാവണയുദ്ധം നടക്കുന്ന
സുദിനം. പതിവില്ലാത്തവിധം ഫോമിലായിരുന്നു അന്ന് ശിവദാസന്‍ സാറ്.
യുദ്ധം ഏതാണ്ട് നേരില്‍ കാണുന്ന പ്രതീതിയായിരുന്നു ശ്രോതാക്കള്‍ക്ക്.
ച്ചാല്‍ അത്രയ്ക്ക് തന്മയത്വമായിട്ടായിരുന്നു സാറിന്റെ വായനാന്നര്‍ത്ഥം.
വായിച്ച് വായിച്ച് ഒടുവില്‍ രാമബാണമേറ്റ് രാവണന്‍ തേരില്‍നിന്ന് വീഴുന്ന രംഗമായി.
സാറ് ശബ്ദം വാനോളമുയര്‍ത്തി ഗാംഭീര്യത്തോടെ ചൊല്ലി:
'' തേരില്‍നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരിതില്‍ പര്‍വ്വതം വീണപോലെ തദാ''
എന്നിട്ട് ഇങ്ങനെ അര്‍ത്ഥം പറഞ്ഞുകൊടുത്തു: ''ശ്രീരാമന്റെ അമ്പുകൊണ്ട രാവണന്‍
ഭൂമിയില്‍ പര്‍വ്വതം വീണതുപോലെ തേരില്‍നിന്ന് താഴെ വീണു''.
അന്നേരം വരെ ' വാഹ് വാഹ്' എന്നു വിളിച്ച് ശിവദാസന്‍ സാറിനെ പ്രോത്സാഹിപ്പിച്ചു
കൊണ്ടിരുന്ന ബഹുജനാദികള്‍ പെട്ടെന്നു നിശ്ശബ്ദരായി.
പിന്നെ കുറേ നേരത്തെ കുശുകുശുപ്പിനുശേഷം അവര്‍ കോറസ്സായി: '' കേട്ടോ മാഷേ,
പിന്നൊരു കാര്യാ. സാക്ഷരത പഠിച്ചിട്ടില്ലെന്നുവെച്ച് ഞങ്ങളെ അങ്ങനെ വെട്ടിക്കാമെന്ന്
വിചാരിക്കണ്ട. മാഷ് പറഞ്ഞതുപോലെ പര്‍വ്വതം അങ്ങനെ ഫൂമീലോട്ട് വീഴത്തൊന്നുമില്ല. കാര്യം, അത് ഓള്‍റെഡി വീണുതന്നെയാണ് കിടക്കുന്നത്. വീണ്ടും എവിടോട്ട് വീഴാനാ?''
''അപ്പൊ ആ വരികളുടെ അര്‍ത്ഥം?'' ശിവദാസന്‍ സാര്‍ അത്ഭുതത്തോടെ ചോദിച്ചു.
അന്നേരം കോറസ്സ് പറഞ്ഞു: '' ആ രണ്ടാമത്തെ വരി കവി ചുമ്മാ പ്രാസമൊപ്പിക്കാന്‍
വേണ്ടി എഴുതിയതാന്നേയ്. പിന്നെ ഏതായാലും അതില്‍ ഒരു പൊതുതത്വം കൂടി
ഇരിക്കട്ടേന്നുവെച്ചു. അത്രതന്നെ.''
''ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചേട്ടമ്മാര് അത് ഒന്നൂടെ ക്ലിയറാക്കിത്തരാമോ?''
''തരാലോ. പാരിതില്‍ പര്‍വ്വതം വീണപോലെ തദാ. അതായത്...''
''അതായത്?''
'' ഫൂമീലൊള്ള പര്‍വ്വതങ്ങള്‍ക്ക് എപ്പോഴും വീണേടെ ആകൃതിയായിരിക്കും'' !!!

Friday, April 6, 2012

നാണിയമ്മേടെ വാണിങ്ങ്

ഒരു വ്യാഴവട്ടത്തിന്റെ അപ്പുറത്തായിട്ടാണ് സംഭവം.
നീണ്ടകഥകളുടെ സങ്കേതമുപയോഗിച്ചു പറഞ്ഞാല്‍
'അന്നൊരു വെള്ളിയാഴ്ചയായിരുന്നു'.
പാസഞ്ചര്‍ ട്രെയിന്‍ തൊണ്ണൂറ്റഞ്ചുമിനിറ്റ് ലേറ്റുമായിരുന്നു.
(അന്നും ട്രെയിനുകള്‍ ലേറ്റാവുന്നത് മിനിറ്റുകണക്കിനായിരുന്നു !)
ഓടിക്കിതച്ച് ഓഫീസിലെത്തുമ്പോള്‍ മണി പത്താവാന്‍ പത്ത്.
അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ ഓഫീസറുടെ മുറിയിലേക്ക് പായുമ്പോള്‍
രാജഗോപാലന്റെ പിന്‍വിളി: ''കേട്ടില്ലേ, കേട്ടില്ലേ ''
രാവിലെ തന്നെ വധിക്കാനുള്ള പുറപ്പാടാണെന്നുകണ്ട് തിരിച്ചടിച്ചു: ''കേട്ടില്ല, കേട്ടില്ല''
''അതല്ലെന്നേയ്. സഹരാജന്‍ നായര്‍ ആശുപത്രിയില്‍!''
''ങ്‌ഹേ! എന്തുപറ്റി?''
''അപ്പെന്റിസൈറ്റിസ്. ഇന്നലെ അഡ്മിറ്റ് ചെയ്തു. ഇന്ന് ഓപ്പറേഷന്‍''

ഓഫീസിന്റെ മുക്കിലും മൂലയിലും അതുതന്നെയായിരുന്നു സംസാരം.
പിന്നെ കണ്ടത് ഒരു കൂട്ടയോട്ടമാണ്.
സ്ത്രീപുരുഷഭേദമെന്യേ ആപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും മത്സരിച്ചാണോടിയത്.
(ആപ്പീസില്‍നിന്ന് ആസ്പത്രിയിലേക്ക് അഞ്ഞൂറുമീറ്റര്‍ ദൂരം വരും.
എന്നാല്‍ അഞ്ഞൂറുമീറ്റര്‍ ഓട്ടം നിലവിലില്ലാത്തതുകൊണ്ട് ആദ്യം നാനൂറ് മീറ്റര്‍
താണ്ടിയശേഷം പിന്നെ നൂറ് മീറ്റര്‍ ഓടുകയാണ് പലരും ചെയ്തത്).


ജനതതി ഇടിച്ചുകേറി ചെല്ലുമ്പോഴേക്കും നായര്‍ജീടെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു.
ബോധം വീണുതുടങ്ങിയിരുന്നു.
എന്നാല്‍ ഓരോരുത്തരുടേയും ഒരേതരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു
പറഞ്ഞ് നായര്‍സാബ് വീണ്ടും വേദനകൊണ്ട് പുളഞ്ഞുതുടങ്ങി.
വിഷണ്ണരായ ജനം എന്നാല്‍ ഇനി വേദന ശമിച്ചിട്ടാകാം ചോദ്യോത്തരപംക്തി എന്ന്
സ്വയം തീരുമാനിച്ച്  നിരാശരായി പുറത്തുകടന്നു.

അന്നേരമാണ് ആപ്പീസിലെ എല്ലാവരുടേയും അമ്മയായ സ്വീപ്പര്‍ നാണിയമ്മയുടെ വരവ്. വന്നയുടന്‍ അവര്‍ താന്‍ പുത്രനിര്‍വിശേഷം സ്‌നേഹിക്കുന്ന നേതാവിനെ നോക്കി കൈ കൂപ്പി  നിര്‍ന്നിമേഷയായി പ്രാര്‍ത്ഥനാനിര്‍ഭരയായി നിന്നു, ഒന്നും ഉരിയാടാതെ.
ഏതാണ്ട് അരമണിക്കൂറോളം അവരങ്ങനെ നിന്നിട്ടുണ്ടാവണം...

തിരിച്ചുപോകാന്‍ നേരം നാണിയമ്മ സഹരാജന്‍ നായരുടെ ശ്രീമതിയെ ദൂരേയ്ക്ക്
വിളിച്ച് ഇങ്ങനെ അടക്കം പറഞ്ഞത്രേ:
''ലെക്ഷ്മിക്കുട്ട്യേ, കൊഴപ്പൊന്നൂണ്ടാവ് ല്ല്യ . ന്നാലും ഒന്ന് സൂക്ഷിക്കണത് നല്ലതാട്ടോ.
 അപ്പണ്ടിക്‌സ് പകരും'' !!!

Tuesday, April 3, 2012

കെണിയില്‍ വീണ പണിക്കര്‍
       
ഡിസി 1 സെക് ഷനില്‍നിന്ന് ഒന്നുരണ്ട് റെജിസ്‌റ്റേഴ്‌സെടുക്കാന്‍ വേണ്ടിയാണ് ബിആര്‍ നാലാംനിലയിലേക്ക് പോയത്.
ഹാളിലേക്ക് കാലെടുത്തുകുത്തിയതും ഒരായിരം പ്രാവുകള്‍ ഒന്നിച്ചുകുറുകുന്ന ശബ്ദമാണ് ബിആറിനെ എതിരേറ്റത്!
ഞെട്ടിത്തിരിഞ്ഞ്‌നോക്കുമ്പോഴുണ്ട് ഡിസി 2ല്‍ ഒരാള്‍ക്കൂട്ടം.
പരിഭ്രമിച്ച് ഓടിച്ചെന്ന ബിആര്‍ കണ്ട കാഴ്ച അത്യന്തം ദയനീയമായിരുന്നു.
കേബി വേണുഗോപാല്‍ സ്വന്തം കസേരയിലിരുന്ന് ചക്രശ്വാസം വലിക്കുന്നു! ശ്വാസം കിട്ടാതെ പിടയുന്നു!! അതിന്റെ കുറുകലാണ് ബിആര്‍ നടേ കേട്ടത്.
ആകപ്പാടെ ഒരു ജഗപുഗയായിരുന്നു പിന്നീടവിടെ കണ്ടത്.
ചിലര്‍ ചൂടുവെള്ളമെടുക്കാനോടുന്നു. ചിലര്‍ കൂള്‍ഷോഡ വാങ്ങാനോടുന്നു. മറ്റുചിലര്‍ ഉപ്പിട്ട കഞ്ഞിവെള്ളം തിരക്കുന്നു. ചിലര്‍ ഇന്‍ഹെയ്‌ലര്‍ അന്വേഷിക്കുമ്പോള്‍ സൈക്കിള്‍പമ്പായാലും മതിയെന്നായി മറ്റുചിലര്‍. ചിലര്‍ കുറ്റിച്ചൂലിനായി പരക്കം പായുമ്പോള്‍ അതുപോരാ വാക്വംക്ലീനര്‍ തന്നെ വേണമെന്ന് വേറൊരു കൂട്ടര്‍.. ഒരാള്‍ 'മനുഷ്യാ നീ മണ്ണാകുന്നൂ, മണ്ണിലേക്ക് മടങ്ങും നൂനം' എന്ന പാട്ട് ഈണത്തില്‍ മൂളുന്നു. മറ്റേയാള്‍ ഒരു കമ്പൈലേഷന്‍ ഷീറ്റെടുത്ത് നാലായി മടക്കി വേണൂനെ വീശിക്കൊടുക്കുന്നു, ചിരിച്ചോണ്ട്.
വാഴവെട്ടുമ്പോള്‍ പുരകത്തിക്കാന്‍ താല്പര്യമുള്ള ചിലര്‍ ഇതിനിടയ്ക്ക് ആരുമറിയാതെ വേണുവിന്റെ മേശ തുറന്ന് ചിപ്‌സിന്റെ പാക്കറ്റെടുത്ത് കറുമുറാ കടിക്കുന്നു. ബാക്കിയുള്ളത് കവറിലിട്ട് സ്‌റ്റേപ്ലറടിച്ച് ഭദ്രമായി തിരിച്ചുവെയ്ക്കുന്നു.
ബിആറിനെ കണ്ടതും വേണുവിന്റെ കണ്ണുകള്‍ കാവേരിനദിയെന്നോണം കരകവിഞ്ഞൊഴുകി.
ബിആറിനോട് എന്തോ പറയണമെന്നുണ്ട് വേണുവിന്. പക്ഷേ വലിവുകാരണം പറ്റുന്നില്ല. ഒന്നുരണ്ടുതവണ വില്‍...വില്‍.. എന്നു പറഞ്ഞുനിര്‍ത്തി. ബിആറിന് ഒന്നും മനസ്സിലായില്ല. അടുത്തതവണ വില്‍..ഫ് എന്നുവരെ പറയാന്‍ പറ്റി. പിന്നൊരുതവണ ഒന്നാഞ്ഞുവലിച്ചപ്പോള്‍ വില്‍ഫി എന്നുപറഞ്ഞൊപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അതിനപ്പുറത്തേക്ക് പോകാന്‍ പറ്റിയില്ല.
ഏതായാലും ഒരു ക്ലൂ കിട്ടിയല്ലൊ. ബിആര്‍ അതുമായി ആന്റണ്‍ വില്‍ഫ്രഡിന്റെ അടുത്തേയ്‌ക്കോടി.
തിടുക്കത്തില്‍ ഓടിവരുന്ന ബിആറിനെ കണ്ടപ്പോള്‍ ആന്റണ്‍ ചോദിച്ചു:
'എന്തുപറ്റി,ബിആര്‍?''
'പണിക്കരുടെ കാര്യം അറിഞ്ഞില്ലേ?''
'പണിക്കര്‍ക്കെന്തുപറ്റി?''
'ദാണ്ടെ മോളിലിരുന്ന് വലിക്കണ്''
'ഈശോ, പൊകവലി ശിക്ഷാര്‍ഹമല്ലേ?''
'ശ്ശെ. പൊകയല്ലാന്ന്''
'പിന്നെന്താ?''
'ശ്വാസം വലിക്കണ്''
'അതുപിന്നെ മനുഷ്യരായാല്‍ ശ്വാസം വലിക്കില്ലേ?''
'ഇതതല്ല മാഷേ''
'പിന്നെ?''
'സാസം മുട്ട്''
'ഓ മൈ ജീസസ്''
'അതുപോട്ടെ. വലിക്കുന്നതിനിടയില്‍ പണിക്കര്‍ നിങ്ങളുടെ പേരുച്ചരിക്കുന്നതു കേട്ടല്ലൊ. എന്താ കാര്യം?''
'ആ. എനിക്കറിഞ്ഞൂടാ''
'അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലൊ. നിങ്ങള്‍ തമ്മില്‍ ഇന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായോ?''
'ഇല്ല''
'നിങ്ങള്‍ തമ്മില്‍ ഇന്ന് കണ്ടിട്ടേയില്ല?''
'കണ്ടില്ലെന്നു പറഞ്ഞുടാ''
'എവിടെ വെച്ചാണ് കണ്ടത്?''
'ഞാനൊന്നു പുറത്തേക്കുപോകുന്ന വഴി താഴെ ഗ്രൗണ്ട്ഫ്‌ളോറില്‍ വെച്ചാണ് കണ്ടത്''
'അന്നേരം നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഡയലോഗുണ്ടായോ?''
'അങ്ങനെ പ്രത്യേകിച്ചൊന്നുമുണ്ടായില്ല''
'എന്നാലും?''
'നാലാം നിലയിലേയ്ക്കുപോകാന്‍ ലിഫ്റ്റും കാത്തുനില്‍ക്കുകയായിരുന്ന പണിക്കരോട് അവിടെയുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ഞാന്‍ ഒരു കാര്യം പറഞ്ഞു''
'അതെ, അതാണ് എനിക്കറിയേണ്ടത്. എന്താണ് നിങ്ങള്‍ പറഞ്ഞത്?''
'വേണുവിനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ സ്‌റ്റെപ്പുകള്‍ ഓടിക്കേറാതെ വയസ്സന്മാരെപ്പോലെ ഇങ്ങനെ ലിഫ്റ്റും കാത്ത് നില്‍ക്കുന്നത് മോശമാണെന്ന്''!!!