rajasooyam

Saturday, July 25, 2015

എ സര്‍കംസ്റ്റാന്‍ഷ്യല്‍ എവിഡെന്‍സ്

-ഹലോ,  ആരാണിത് രവീന്ദ്രന്‍ സാറോ? എവിടെയോ യാത്ര പോയിട്ട് വരുന്നതുപോലുണ്ടല്ലൊ. 
 എവിടെപ്പോയതാണ്?
-ഞങ്ങള്‍ടെ കുടുംബവക്കീലിനെയൊന്നു കാണാന്‍ പോയതാ
-എന്താ വിശേഷിച്ച്?
    വിശേഷമൊക്കെ ഇതിലുണ്ട് എന്നും പറഞ്ഞ് എംജിആര്‍ ഒരു കവറെടുത്ത് ബിആറിന്റെ കൈയില്‍ തന്നു. അതു തുറന്നു വായിച്ചുനോക്കിയ ബിആര്‍ അന്തം വിട്ടുപോയി.
-അയ്യോ. ചേച്ചി വീണ്ടും സാറിനെതിരെ ഡൈവോഴ്‌സ് പെറ്റീഷന്‍ കൊടുത്തോ?
-അതേന്നേയ്. അതും ഈ വയസ്സുകാലത്ത്.
-ഇതിപ്പോള്‍ എത്രാമത്തെ തവണയാ?
-നാലാമത്തെ
-മുമ്പത്തെപ്പോലെ ഊരിപ്പോരാന്‍ പറ്റ്വോ? വക്കീല്‍ എന്തു പറഞ്ഞു?
-വകുപ്പ് അല്പം കടുത്തതാണെന്നു പറഞ്ഞു
-ഉവ്വ്വോ? എന്താണ് ചാര്‍ജ്?
-വിശ്വാസവഞ്ചന. കൊടും ചതി..
-പെറ്റീഷന്‍ കൊടുക്കാന്‍ മാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഒന്നുമുണ്ടായില്ല. ആ പെണ്ണിന്റെ സംഗീതഭ്രമം പറ്റിച്ച പണിയാണ്..
-ഏത് പെണ്ണിന്റെ?
-മകള് ജോലിക്കുപോവുമ്പൊ കുട്ടിയെ നോക്കാന്‍ വേണ്ടി ഒരു ഹോം നേഴ്‌സിനെ വെച്ചിരുന്നു.
 വല്ലാത്തൊരു സംഗീതക്കമ്പക്കാരി.
-എന്നിട്ട്?
-ഒന്നും പറയണ്ടെന്റെ ബിആര്‍. ഒരു ദിവസം ഉച്ചക്ക് ബ്രെഡും പഴവും വാങ്ങാന്‍ വേണ്ടി
 ഞാനൊന്നു പുറത്തേക്കിറങ്ങി. തിരിച്ചുവരുമ്പോള്‍ ഭാര്യ പുറത്ത് പട്ടിക്ക് തീറ്റ
 കൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഞാന്‍ വരുന്നത് അവള്‍ കണ്ടില്ല. ഞാന്‍ അകത്തുകേറി
 2 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവളെത്തുകയും ചെയ്തു. എത്തിയതാകട്ടെ,
 ഹോം നേഴ്‌സിന്റെ ഒരു മൂളിപ്പാട്ട് കേട്ടുകൊണ്ടും...പിന്നീടുണ്ടായ ജകപൊക ആയിരം നാവുള്ള അനന്തനാരായണസ്വാമിക്കുപോലും പറയാന്‍ പറ്റുമെന്നു തോന്നണ് ല്ല്യാ.
 ആന്‍ഡ് ഇറ്റ് കള്‍മിനേറ്റഡ് ഇന്‍ ദിസ് ഡൈവോഴ്‌സ് നോട്ടീസ്!
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍. ആ പെണ്ണൊരു മൂളിപ്പാട്ട് പാടിയതിന്
എന്തിനാണ് ചേച്ചി സാറിനെ ഡൈവോഴ്‌സ് ചെയ്യണത്?
-ബട്ട് ദാറ്റ്‌സ് വാട്ട് ഹേപ്പെന്‍ഡ്
-ദുരൂഹം. ദുരൂഹം..... ആട്ടെ. ഏതു പാട്ടാണ് ആ പെണ്ണ് പാടിയതെന്ന് ഓര്‍മ്മയുണ്ടോ?
-തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടേ...
 തൂവല്‍കിടക്ക വിരിച്ചോട്ടേ...  !!!

Tuesday, July 21, 2015

നിത്യാഭ്യാസം

അന്നുച്ചക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍ ചെല്ലുമ്പോള്‍ ആര്‍ കണ്ണനും സിപ്രനും
തമ്മില്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുകയാണ്:
-കണ്ണന്‍ എന്താണീ പറയണത്. കൃഷ്‌ണേട്ടന്‍ ഇത്രനാളും ഇതേപ്പറ്റി ചിന്തിച്ചിട്ടേയില്ല.
ഇനീപ്പൊ നടക്ക്വോ?
-സിപ്രന് എപ്പോഴും ഒരുതരം നെഗറ്റീവ് ചിന്താഗതിയാണ്. കൃഷ്‌ണേട്ടന് ഇനിയും
നാലഞ്ചുകൊല്ലത്തെ സര്‍വീസില്ലേ. ആഞ്ഞുപിടിച്ചാല്‍ നടക്കുമെന്നുതന്നെയാണ്
എന്റെ മനസ്സ് പറയുന്നത്.
-എന്താണാവോ താങ്കളുടെ ഈ ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനം?
-ഈയിടെയായി കൃഷ്‌ണേട്ടന്‍ നന്നായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. അതുതന്നെ.
 മിക്കപ്പോഴും അസോസിയേഷന്‍ ഹാളിലിരുന്നാണ് പ്രാക്റ്റീസ്.
-അപ്പൊ സെക് ഷനീപ്പോവാറില്ലേ
-വല്ലപ്പോഴും പോവും
-അപ്പൊ സെക് ഷനിലെ വര്‍ക്കോ?
-രണ്ടിലൊന്നറിഞ്ഞിട്ടുമതീന്നാ തീരുമാനം
-രണ്ടു കല്പിച്ചിറങ്ങിയിരിക്കയാണെന്നര്‍ത്ഥം
-എന്നും പറയാം
             ഉദ്വേഗം അതിന്റെ പരമകാഷ്ടത്തിലെത്തിയപ്പോള്‍ ബിആര്‍ ഇടപെട്ടു:
-ആര്‍ കണ്ണന്‍, നിങ്ങള്‍ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്?
കൃഷ്‌ണേട്ടന്‍ എസ് എ എസ്സോ മറ്റോ എഴുതാന്‍ പോണുണ്ടോ?
-ഉവ്വ. കൃഷ്‌ണേട്ടന്റെ പട്ടിയെഴുതും എസ് എ എസ്സ്.
സ്വല്പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഏതു ബുദ്ദൂസിനും പാസാകാവുന്ന പരീക്ഷയാണതെന്ന്
തൊണ്ടിസഹിതം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
-അപ്പറഞ്ഞത് പരോക്ഷമായി എനിക്കിട്ടൊന്ന് വെച്ചതല്ലേ
-അല്ല. പ്രത്യക്ഷമായിത്തന്നെയാണ്!
-ശെരി. അതുപോട്ടെ. കൃഷ്‌ണേട്ടന്‍ സെക് ഷനീപ്പോലും പോവാതെ അസോസിയേഷന്‍
 ഹാളിലിരുന്ന് പ്രക്റ്റീസ് ചെയ്യുന്നുണ്ടെന്നും ആഞ്ഞുപിടിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ്
 നടക്കുമെന്നുമൊക്കെ പറയുകണ്ടായല്ലൊ
-ഉവ്വ്. എനിക്കുറപ്പുണ്ട്. റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് കൃഷ്‌ണേട്ടന്‍ ലക്ഷ്യത്തിലെത്തുക തന്നെ
 ചെയ്യും.
-ഏതാണ് ആ ലക്ഷ്യം?
-നാവിന്റെ തുമ്പുകൊണ്ട് കൈമുട്ടില്‍ തൊടുക !!!