അസ്തപ്രജ്ഞൻ
കോവിഡ് പത്തൊമ്പതാമന്റെ വരവോടെ
ഈരേഴ് പതിനാല് ലോകവും മൊത്തം കീഴ്മേൽ മറിഞ്ഞെന്ന് എം ജി രവീന്ദ്രൻ സാറിന് തികച്ചും
ബോദ്ധ്യായത് ഈ കഴിഞ്ഞ ദിവസമാണ്.
ഉച്ചയൂണിനുപുറത്ത്
കുംഭകർണ്ണസേവയ്ക്കുശേഷം ഉമ്മറത്ത് ചാരുകസേരയിൽ മനോരാജ്യം വായിച്ചിരിക്കവേ സാറിനൊരു
മോഹം- ഒരു കട്ടൻചായ കുടിയ്ക്കണം.
അകത്തേയ്ക്ക് വിളിച്ചു കൂവി.
-ഭാരത്യേയ്. ഒരു കട്ടൻ ചായ
ആര് കേൾക്കാൻ!
അകത്തുള്ളാൾ പുറത്ത് തൊടിയിൽ ഏതോ
പണിയിലാണ്.
എന്നാപ്പിന്നെ അനർത്ഥം
സ്വയംകൃതമാക്കിക്കളയാം എന്ന ആത്മഗതത്തോടെ രവി സാർ അടുക്കളയിലേക്ക് പ്രവേശിച്ചു, നടന്നുകൊണ്ട്.
ഒരു വെട്ടുഗ്ലാസ്സ് വെള്ളമെടുത്ത്
സോസ്പാനിലൊഴിച്ച് സ്റ്റൗവിൽ വെച്ചു. തീയും
കൊളുത്തി.
കൊമളകൾ വരാൻ തുടങ്ങിയപ്പോഴാണ്
പൻസാരേടേം കണ്ണൻദേവന്റേയും മറ്റും കാര്യമോർത്തത്. രണ്ടും സമീപ പ്രദേശത്തൊന്നുമില്ല.
നേരെ സ്റ്റോർ റൂമിലേക്കോടി.
ഹന്ത ഭാഗ്യം ജനാനാം! അവിടെ എല്ലാ
സാധനങ്ങളും കൃത്യമായി അടുക്കിയൊതുക്കി വെച്ചിട്ടുണ്ട്. പോരാത്തതിന് ഓരോ ടിന്നിലും
അതതു സാധനങ്ങളുടെ പേരും എഴുതി വെച്ചിട്ടുണ്ട്. അത്രയ്ക്ക് സിസ്റ്റമാറ്റിക്കും
പെർഫെക്റ്റുമായിരുന്നു അറേഞ്ച്മെന്റ്!
അതു കാൺകവേ, സ്വന്തം ഭാര്യയെപ്പറ്റി അനല്പമായ അഭിമാനം
തോന്നി രവി സാറിന്. എന്തുവേണം....ഇനിയെന്തുവേണം....ഇന്ദുമുഖീയിനിയെന്തുവേണം...എന്ന
പാട്ടുപാടാനും തോന്നി . പക്ഷേ പാടിയില്ല. പാട്ടുപാടാൻ പറ്റിയ നേരമായിരുന്നില്ലല്ലൊ
അത്.
തത്ത ചീട്ടെടുക്കുമ്പോലെ എം ജി ആർ
പൻസാരേടേം കണ്ണൻ ദേവന്റേം ടിന്നുകളെടുത്തു. പൻസാര ടിന്നുതുറന്ന് അതിൽ നിന്ന് രണ്ട്
കരണ്ടി തിളച്ച വെള്ളത്തിലേക്ക് മറിച്ചതും വെള്ളത്തിന്റെ നിറം ചൊക ചൊകാന്നായി!
പുറകേ ഘുമുഘുമാന്നൊരു മണവും!
അന്തം വിട്ടുപോയ എം ജി ആർ
പഞ്ചസാരപ്പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. അപ്പോൾ കണ്ടതെന്തെന്നോ; ചുവക്കാതിരിരിക്കാൻ
എനിക്കാവതില്ലേ എന്ന കവിതയും പാടിയിരിക്കുന്ന മുളകുപൊടി!
തലയിൽ കൈവെച്ചുകൊണ്ട് രവി സാറ്
കണ്ണൻ ദേവന്റെ ടിന്നുതുറന്നുനോക്കി. അതിൽ മുക്കാൽ ഭാഗത്തോളം സാധനമുണ്ട്.പക്ഷേ
മല്ലിപ്പൊടിയായിരുന്നെന്നുമാത്രം!
ഇത് ഒരു നടയ്ക്ക് പോവില്ല എന്ന് ആത്മഗതമായി
പറഞ്ഞ് എം ജി ആർ സാർ ഉമ്മറത്തേക്ക് മടങ്ങി.
ചാരുകസേരയിലിരുന്ന് വീണ്ടും മനോരാജ്യം
വായിക്കാൻ തുടങ്ങി: ഇങ്ങനെ പോയാൽ പറ്റില്ലല്ലൊ. ഒരു കാര്യം ചെയ്യാം. സ്റ്റോറ് മൊത്തം
ഒന്നു പരിശോധിച്ചുനോക്കാം.
വിചിത്രമായിരുന്നു പരിശോധനാഫലങ്ങൾ.
ഉപ്പ് എന്നെഴുതിവെച്ച ടിന്നിൽ പൻസാര!
കാപ്പിപ്പൊടി എന്നെഴുതിയ ടിന്നിൽ കോഴിമുട്ട!
ആട്ടട്ടിന്നിൽ ഉർളക്കെഴങ്ങ്!
കടുകിന്റെ ടിന്നിൽ കണ്ണൻ ദേവൻ!
ആകെ കൊളം!
രവി സാർ ഒരു ടൈമൌട്ട് കൂടിയെടുത്ത്
ഉമ്മറത്തുപോയി അഞ്ചുമിനിറ്റ് മനോരാജ്യം വായിച്ചു: ഒരു വേള ഇത് ഭാര്യയോടുള്ള സ്നേഹം
പ്രകടിപ്പിക്കാൻ ഒരവസരം വീണുകിട്ടിയതല്ലെന്നു വരുമോ!
ഈ ബൾബ് കത്തിയതും വായനയവസാനിപ്പിച്ച്
അഞ്ചാറ് ന്യൂസ് പേപ്പറുമെടുത്ത് വീണ്ടും സ്റ്റോറിലേക്കു ചെന്നു. പേപ്പറുകൾ നിലത്തുവിരിച്ച്
ടിന്നുകളിലെ മെറ്റീരിയൽ സ് ഓരോ ഭാഗത്ത് ചെരിഞ്ഞു. പിന്നെ ഓരോ ഐറ്റവുമെടുത്ത് ലേബലനുസരിച്ച്
അതാതിന്റെ ടിന്നുകളിൽ നിറച്ചു. ഒടുവിൽ ഡബ് ൾ ചെക്ക് ചെയ്ത് എല്ലാം ഉറപ്പാക്കി.
അനന്തരം മനസ്സിൽ പറഞ്ഞു: ഭാരതീ എല്ലാം
ഭദ്രം. സുഭദ്രം. നീ വന്നു നോക്കുമ്പോൾ അന്തം വിടും.
പണിയെടുത്ത് വിയർത്തുപോയ ഏം ജി ആർ ആത്മഗതരൂപേണ
പറഞ്ഞു:
എന്നാൽ ഇനി മേലൊന്നു കഴുകിയിട്ടാവാം
ചായയുണ്ടാക്കുന്നത് .
അടുപ്പത്തിരുന്ന
മുളകുവെള്ളമെടുത്ത് സിങ്കിലൊഴിച്ച് എം ജി ആർ കുളിമുറിയിലേക്കു പോയി.
എന്നാൽ കുളി കഴിഞ്ഞ് പുറത്തിറങ്ങിയ
സാറിനെ എതിരേറ്റത് സ്വന്തം ഭാര്യയുടെ ഉച്ചസ്ഥായിയിലുള്ള ഈ ഉദീരണമായിരുന്നു: ഈശ്വരാ!
ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു! ആന കരിമ്പുന്തോട്ടത്തില് കേറ്യ പോലെയല്ലേ ന്റെ
സ്റ്റോറ് റൂം കാട്ടിവെച്ചേക്കണേ! ഇനി ഞാൻ ഒരാഴ് ച്ച പണ്യെട്ക്കണ്ടേ ഇതൊന്ന് നേര്യാക്കാൻ!
എന്താ പറയ് Ͻ ആരോടാ പറയ് Ͻ എന്നറിയാതെ ‘ഞാനാരാ രാമന്നായരേ, എന്റെ പേരെന്താ’ എന്നു
ചോദിച്ച മുകുന്ദന്റെ കഥാപാത്രത്തെപ്പോലെ അസ്തപ്രജ്ഞനായി നിന്നുപോയി എം ജി ആർ!!!