rajasooyam

Tuesday, June 28, 2011

ഗിഫ്റ്റ്

-ഹലോ, ബീയാറല്ലേ
-അതെ
-ഇത് എന്‍ബിയാണ്
-പറയൂ പരമശിവം
-ബിആര്‍ എനിയ്‌ക്കൊരുപകാരം ചെയ്യണം
-എന്തുപകാരമെന്ന് ചൊല്‍കയേ വേണ്ടൂ
-ഈ സംഭാഷണം ഒന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കി രാജസൂയത്തില്‍ പോസ്റ്റ് ചെയ്യണം
-മത്‌ലബ്?
-ഒരു മഹാദുരന്തം ഒഴിവാക്കാനാണ്
-മനസ്സിലായില്ല
-ബിആര്‍ ഞാന്‍ പറഞ്ഞപോലെ ചെയ്താ മതി. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിക്കോളും
-എന്താണ് എന്‍ബി പറഞ്ഞുപിടിച്ചോണ്ടുവരുന്നത്?
-ബിആര്‍ അറിഞ്ഞില്ലേ. സൊസൈറ്റീല് ബാക്കിവന്ന ന്യൂഇയര്‍ ഗിഫ്റ്റ് മുഴുവന്‍ ആദായവെലയ്ക്ക് വിക്കണു
-അപ്പച്ചട്ടിയോ?
-ആ ചട്ടി തന്നെ
-രണ്ടെണ്ണമെടുത്താല്‍ മൂന്നെണ്ണം ഫ്രീ എന്ന കണക്കിനാണോ?
-അത്രയ്ക്കില്ല. എന്നാലും നല്ല മൂവ്‌മെന്റുണ്ട്. ഹരിയും ഹരിപ്രസാദും ഹരിദാസനും ശിവദാസനും ബാലുവും പാപ്പുവും ശ്രീകുമാറും ശ്രീവത്സനും സീ എ മജീദും സീയാര്‍ ബാബുവും പറളിയും പണിയ്ക്കരും ചക്ക മോട്ടിക്കണ പ്രഭാകരനും കെണറ്റിലെറങ്ങിയ സുകുമാരനും തേക്കേല്‍ കേറിയ കൃഷ്ണനും പടം പിടിക്കണ രാജനും ചുരിദാറിട്ട രാജേന്ദ്രനും ലക്ഷ്മണനും ശശികുമാറും ആന്റോയും ആനന്ദനും ശങ്കരനും മോഹനനും കണ്ണനും കിണ്ണനും എന്നുവേണ്ട, റിട്ടയര്‍ ചെയ്തുപോയ സഹരാജന്‍ നായരും ആന്റണ്‍ വില്‍ഫ്രഡുമടക്കം അത് വാങ്ങിച്ചോണ്ടുപോയിട്ടുണ്ട്.
-അവര്‍ വാങ്ങിച്ചോണ്ടുപോട്ടെ. അതിന് എന്‍ബിയ്‌ക്കെന്താ?
-ഞാന്‍ അതില്‍ ഒരു അപകടം മണക്കുന്നു
-എന്തു മണം?
-എന്റെ ഹൗസ്‌വാമിങ്ങ് അടുത്തുവര്വാണല്ലൊ.
-അതുകൊണ്ട്?
-മിക്കവാറും അന്ന് എന്റെ വീട് അപ്പച്ചട്ടികൊണ്ട് നിറയും !!!

Monday, June 27, 2011

കൊണ്ടും കൊടുത്തുമങ്ങനെ രണ്ടുപേര്‍

മിസിസ് എംജിആര്‍ ടെറസ്സില്‍ വഴുക്കിവീണ് കൈയൊടിഞ്ഞ്കിടന്നപ്പോള്‍ കാണാന്‍ പറ്റിയില്ലല്ലൊ എന്ന് സങ്കടപ്പെട്ട അമ്മായിയെ ' അതിന് ഇനീം സമയണ്ട് ല്ലൊ' എന്നു പറഞ്ഞ് എംജിആര്‍സാറ് ആശ്വസിപ്പിച്ച കാര്യം അന്യത്ര വിസ്തരിച്ചിട്ടുണ്ടല്ലൊ.
( What did it mean (8)- rajasooyam June22, 2011)
അതിന്റെ പിറ്റേന്നാളാണ്.
ഡ്രോയിംഗ് റൂമിന്റെ ചുമരില്‍ തൂക്കിയിട്ടിരുന്ന ഏതാണ്ട് രണ്ട് കിലോഗ്രാം തൂക്കം വരുന്നപഴയ ഡിംഗ്‌ഡോംഗ് ക്ലോക്ക് ആണിയിളകി താഴെ വീണു.
''രണ്ട് മിനിറ്റ് മുമ്പായിരുന്നെങ്കില്‍ അത് കൃത്യം എന്റെ തലേല് വീണേനെ''
ഒരു ദീര്‍ഘനിശ്വാസത്തോടെ എംജിആര്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ മിസിസ് എംജിആര്‍ പറയുകയാണ്:
'' അല്ലെങ്കിലും ആ ക്ലോക്ക് ഇത്തിരി സ്ലോയാണ്'' !!!

Saturday, June 25, 2011

പരമ്പരാഗതം

-അപ്പൊഴേയ് എംജിആര്‍ സാറേ, ന്റെ സശയം അതല്ല
-പിന്നെ എന്താണ്?
-അന്നൊരിക്കല്‍ സാറിന്റെ വൈഫ് ടെറസ്സില്‍ വീണ് കൈയൊടിയുകയുണ്ടായല്ലൊ
-ഒരിക്കലല്ല. രണ്ടുവട്ടം
-അതുതന്നെയാണ് ന്റെ സംശയം
-അതില്‍ സംശയിക്കാനെന്തിരിക്കണ്?
-അതല്ലാന്ന്. ആദ്യത്തെ തവണ കൈയൊടിഞ്ഞപ്പൊ സാറ് അവര്‌ടെ വീട്ടില്‍ അറിയിച്ചില്ലല്ലൊ
-ഇല്ല്യ
-ഒടിഞ്ഞാര്‍ന്ന കൈ നേരെയായി പ്ലാസ്റ്ററൊക്കെ വെട്ട്യേന്‌ശേഷാണല്ലൊ ഭാര്യവീട്ടുകാര് വിവരമറിഞ്ഞെത്തീത്
-അതെ
-അന്നേരം 'അവള് കൈയൊടിഞ്ഞിരിക്കുമ്പൊ ഒന്നു കാണാന്‍ പറ്റീല്ല്യാലൊ' എന്നു പരുവം പറഞ്ഞ ഒരമ്മായീനെ 'അത് സാരല്ല്യ, ഇനീം സമയണ്ട് ല്ലൊ' എന്നും പറഞ്ഞ് സാറ് ആശ്വസിപ്പിക്കണ്ടായല്ലൊ
-ഉവ്വ
-സത്യം പറയണം. അതു പറയുമ്പൊ സാറിനറിയാമായിരുന്നോ അധികം വൈകാതെ വൈഫിന്റെ കൈ വീണ്ടും ഒടിയുംന്ന്
-ഉവ്വ
-അതെങ്ങനെ?
-അവര് പരമ്പരാഗതായിട്ട് ഒടിയന്മാരാണ് !!!

Wednesday, June 22, 2011

WHAT DID IT MEAN? (8)

കഴിഞ്ഞ മഴക്കാലത്ത് ടെറസ്സില്‍ വഴുക്കലുണ്ടോന്ന് നോക്കാന്‍പോയ മിസിസ് എംജിആര്‍ അവിടെ വഴുക്കിവീണതും തദ്വാരാ കൈയൊടിഞ്ഞതും മറ്റും അന്യത്ര പ്രതിപാദിച്ചിട്ടുണ്ടല്ലൊ.
(ഉവ്വ. അങ്ങനെ ഒരു ഒടിവുകാലത്ത്- രാജസൂയം, ഫെബ്രുവരി 21, 2011).
എന്തുകൊണ്ടാണെന്നറിയില്ല, ശ്രീമതിയുടെ കൈയൊടിഞ്ഞ കാര്യം എംജിആര്‍ സാറ് അവരുടെ വീട്ടിലറിയിച്ചിരുന്നില്ല.
പ്ലാസ്റ്ററൊക്കെ വെട്ടി ക്വാറന്റൈന്‍പീരിയഡും കഴിഞ്ഞപ്പോഴാണ് വീട്ടുകാര്‍ എങ്ങനെയോ വിവരമറിഞ്ഞെത്തുന്നത്.
വന്നവരില്‍ പ്രായം ചെന്ന ഒരമ്മായി എംജിആറിനോട് പരുവം പറഞ്ഞു:
-എന്നാലും എന്റെ രെവ്യേ, ഞങ്ങളോട് ഒരു വാക്ക് പറഞ്ഞ് ല്ല്യാലൊ നിയ്യ്
-അതിനെന്താ അമ്മായി, ഇപ്പൊ ഒക്കെ സുഖായില്ല്യേ
-ന്നാലും അങ്ങന്യല്ലാലൊ. അവള് കൈയൊടിഞ്ഞ് കെടന്നപ്പൊ ഒന്ന് കാണാന്‍ പറ്റീല്ല്യാലൊ.
ഇതു കേട്ടപ്പോള്‍ എംജിആര്‍ പറയുകയാണ്:
''അത് സാരല്ല്യ. ഇനീം സമയണ്ട് ല്ലൊ'' !!!

Sunday, June 5, 2011

കഴിക്കേണ്ട വിധം

ഒരു ദിവസം ഭാര്യ ഷാപ്പിങ്ങിനുപോയ തക്കം നോക്കി അടുക്കളയില്‍ കടന്ന് അലമാരി പരിശോധിക്കുകയായിരുന്നു എംജിആര്‍ സാറ്.
മധുരപലഹാരങ്ങളെന്തെങ്കിലും തരാവ്വോന്നറിയാനായിരുന്നു പരിശോധന.
തപ്പലിന്റെ അവസാനഘട്ടമെത്തിയപ്പോഴാണ് സവിശേഷരീതിയിലുള്ള 2 കുപ്പികള്‍ എംജിആറിന്റെ ശ്രദ്ധയില്‍ പെട്ടത്.
സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി -പ്രഷറിനും ഷുഗറിനും വേണ്ടി ഭാര്യ കഴിക്കുന്ന ഗുളികകളായിരുന്നു അവയില്‍. പക്ഷേ ഓരോ കുപ്പിയുടേയും പുറത്ത് ഒട്ടിച്ചുവെച്ചിരുന്ന ലേബലുകളാണ് എംജിആറിനെ കുഴക്കിക്കളഞ്ഞത്.
ഒന്നിന്റെ പുറത്ത് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
''കഴിക്കേണ്ട വിധം : 2 വീതം കുങ്കുമപ്പൂവിനുശേഷം'' !
മറ്റേ കുപ്പിയില്‍ ഇങ്ങനേയും: ''1 വീതം കുങ്കുമപ്പൂവിനുമുമ്പ് '' !
ഈശ്വരാ, അപ്പോള്‍ ഇവള്‍ കുങ്കുമപ്പൂവും കഴിയ്ക്കണ്‌ണ്ടോ?..............എന്താ വെലാന്ന് നിശ്ശണ്ടോ അതിന്..................അല്ലെങ്കില്‍തന്നെ ഈ വയസ്സുകാലത്ത് എന്തിനാണ് കുങ്കുമപ്പൂവ് കഴിച്ച് നെറം വെപ്പിക്കാന്‍ നോക്കണത്.....എന്നിങ്ങനെ ചിന്തിച്ച്ചിന്തിച്ച് അന്തല്ല്യാണ്ടായി എംജിആറിന്.
കുറച്ചുകഴിഞ്ഞപ്പോള്‍ ഷാപ്പിങ്ങ് കഴിഞ്ഞ് ഭാര്യയെത്തി. പക്ഷേ കുങ്കുമപ്പൂവിനെപ്പറ്റി ചോദിക്കാന്‍ എംജിആറിന് മടി....................ചോദിച്ചാല്‍ ആളില്ലാത്ത നേരത്ത് അലമാരി തപ്പിയതറിയില്ലേ.......
പിറ്റേന്ന് ആപ്പീസില്‍ വന്നിട്ടും കുങ്കുമപ്പൂവ് തന്നെയായിരുന്നു എംജിആറിന്റെ മനസ്സുമുഴുവന്‍.
താടിയ്ക്ക് കൈയും കൊടുത്ത് ആലോചിച്ചിരിക്കുന്ന എംജിആറിനെ കണ്ടപ്പോള്‍ ബി.കെ. നാരായണന്‍ ചോദിച്ചു:
'' എന്താണിങ്ങനെ ചിന്ത വാരികയും വായിച്ചോണ്ടിരിക്കണത്?''
പബ്ലിക്കാക്കില്ലെന്ന കണ്ടീഷനില്‍ എംജിആര്‍ പറഞ്ഞു- ഇന്നിന്നതുപോലെയാണ് കാര്യങ്ങള്‍. എത്ര ആലോചിച്ചിട്ടും എനിക്ക് ആ ലേബലിന്റെ അര്‍ത്ഥം പിടികിട്ടണ് ല്ല്യ.
എന്തുകൊണ്ടാണെന്നറിയില്ല, എങ്ങനെയാണെന്നറിയില്ല, നാരായണന് അതിവേഗം കാര്യം പിടികിട്ടി.
ഒരു ചെറുപുഞ്ചിരിയോടെ തിരുമേനി പറഞ്ഞു:
''കാര്യൊക്കെ നിയ്ക്ക് മനസ്സിലായി. പക്ഷേ അതങ്ങട് തൊറന്ന് പറയാന്‍ ലേശം ബുദ്ധിമുട്ട്‌ണ്ടേനും ''
'' ഒരു ക്ലൂ തരാമോ ?''
'' ഏഷ്യാനെറ്റുകാരോട് ചോദിച്ചാലറിയാം '' !!!