rajasooyam

Saturday, August 27, 2011

കാറാന്റെ കുഞ്ഞ് പര്‍റക്കും !

എന്‍ബി പരമേശ്വരന്‍ തിരുമേനി ആന്റണ്‍ വില്‍ഫ്രഡിന് 18 എസ് എം എസ് അയച്ചിട്ടും അതില്‍ ഒന്നുപോലും പുള്ളിക്കാരന് കിട്ടാതെ പോയ കാര്യം നടേ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലൊ. (മെസേജ് - രാജസൂയം, 8/2010).
അക്കഥയുമായി ഏതാണ്ടൊരു നാഭീനാളബന്ധമുണ്ട് ഇക്കഥയ്ക്ക്.
രാധ കന്യാകുമാരിക്ക് പോയ പോലെ ഒരോണക്കാലത്താണ് സംഭവം.
കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സുകാര്‍ക്ക് ടീച്ചര്‍ ഒരു അസൈന്‍മെന്റ് കൊടുക്കുന്നു.
സ്‌കൂളിലെ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് മാവേലിത്തമ്പുരാന് ഒരു കത്തെഴുതണം- അതായിരുന്നു അസൈന്‍മെന്റ്.
പിറ്റേന്ന് ഏ പി മോഹനന്റെ മകള്‍ മേഘ്‌നയടക്കം ക്ലാസിലെ 35 പേരില്‍ 34 പേരും ഉഷാറായി കത്ത് തയ്യാറാക്കിക്കൊണ്ടുവന്നു.
ഒരാള്‍ മാത്രം വെറുംകൈയോടെയാണ് വന്നത്.
അത് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ മകന്‍ വിഷ്ണുനമ്പൂതിരിയായിരുന്നു.
''എന്താ വിഷ്ണൂ, നീ ലെറ്ററെഴുതിയില്ലേ?'' തെല്ലൊരു ദേഷ്യത്തോടെ ടീച്ചര്‍ ചോദിച്ചു.
'' എഴുതി ടീച്ചര്‍''
''എന്നിട്ടെവിടെ?''
അന്നേരം മുഖത്തെ ആ ട്രേഡ് മാര്‍ക് ഗൗരവം തെല്ലും കൈവിടാതെ വിഷ്ണു പറയുകയാണ്:
'' ഞാന്‍ അത് ഇന്നലെ തന്നെ തമ്പ്‌രാന് ഈമെയില്‍ ചെയ്തു'' !!!

Sunday, August 14, 2011

അമ്മ അമ്മൂമ്മ

കുറൂര്‍ മനയ്ക്കലെ സൂമാരന്‍ തിരുമേനീടെ അമ്മയും അമ്മയുടെ അമ്മയുമാണ് കഥയിലെ പാത്രങ്ങള്‍.
അമ്മയ്ക്ക് പ്രായം എഴുപത്തഞ്ച്. മുത്തശ്ശിക്ക് തൊണ്ണൂറും.
അമ്മയ്ക്ക് ഒരു സ്വഭാവമുണ്ട്. ഇടയ്ക്കിടെ സൂമാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞ് പുള്ളിക്കാരി പാലക്കാട്ടേക്ക് വണ്ടി കേറും. മുത്തശ്ശിയെ കാണുകയാണ് ലക്ഷ്യം. പോയാല്‍ പിന്നെ ഒന്നുരണ്ടാഴ്ച കഴിഞ്ഞേ മടങ്ങിവരൂ.
തിരിച്ചുവരുമ്പോള്‍ ഒരു പ്രത്യേക പ്രസരിപ്പും പ്രസാദവുമൊക്കെയുണ്ടാവും അമ്മയ്ക്ക്.
കാര്യങ്ങളിങ്ങനെ സ്മൂത്തായി പോയിക്കൊണ്ടിരിക്കവേ മുത്തശ്ശിക്ക് വാര്‍ദ്ധക്യസഹജമായ ചില അസ്‌കിതകള്‍ വന്നു ഭവിച്ചു. കാല്‍ മുട്ടിലെ വേദന കാരണം പഴയപോലെ നടക്കാന്‍ വയ്യാതായി. എന്നുവെച്ച് ആള്‍ കിടപ്പിലൊന്നുമായിരുന്നില്ല കേട്ടോ. അമ്മൂമ്മയുടെ അസുഖത്തെപ്പറ്റി അറിഞ്ഞതും സൂമാരന്റെ അനുവാദത്തിനൊന്നും കാത്തുനില്‍ക്കാതെ അമ്മ പാലക്കാട്ടേക്ക് പോയി.

ഇത്തവണ പതിവുപോലെ രണ്ടാഴ്ച കഴിഞ്ഞിട്ടും അമ്മയെ കാണുന്നില്ല.
അതുകൊണ്ട് മൂന്നാമത്തെയാഴ്ച സൂമാരന്‍ അന്വേഷിച്ചുചെല്ലുകയായിരുന്നു.
അമ്മയ്ക്ക് അത് അത്രയ്ക്കങ്ങ് പിടിച്ചില്ല. തിരിച്ചുപോരാന്‍ കൂട്ടാക്കണൂല്ല്യ.
ഒടുവില്‍ മുത്തശ്ശി ഇടപെട്ട് ഒരുകണക്കിന് പറഞ്ഞ് സമ്മതിപ്പിക്കയായിരുന്നു.
പോരാന്‍ നേരം ഉന്തിയുളുക്കി പൂമുഖത്തേക്ക് വന്ന് അമ്മൂമ്മ അമ്മയോട് പറയുകയാണ്: '' ഇനീപ്പൊ കൊറച്ചീസത്തേക്ക് നീയിങ്ങട് വരണ്ടാട്ട്വോ... ന്റെ സൂക്കടൊക്കെ ഭേദായിട്ട് വന്നാ മതി.........ഇനി അഥവാ വന്നാത്തന്നെ അന്നന്നെ തിരിച്ച്‌പോവ്വേ വേണ്ടൂ....''
''ദെന്താ അമ്മേ അങ്ങനെ പറയണ്? ഞാനല്ലാണ്ട് ആരാ അമ്മയെ നോക്കാന്‍ള്ളത്?''
മകള്‍ ചോദിച്ചു.
അതിനുള്ള മറുപടി കേട്ടപ്പോളാണ് അമ്മ ഇടയ്ക്കിടെ മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റേയും തിരിച്ചുവരുമ്പോള്‍ പുള്ളിക്കാരിക്കുണ്ടാകാറുള്ള പ്രസാദത്തിന്റേയും പ്രസരിപ്പിന്റേയും രഹസ്യം സൂമാരന്‍ തിരുമേനിക്ക് മനസ്സിലായത്....
മുത്തശ്ശി പറയുകയാണ്:
''അതോണ്ടല്ല കുട്ട്യേ. തലേല് കാച്ചെണ്ണ തേച്ച് തരാനും ഇഞ്ചതേച്ച് മുടി കഴുകിത്തരാനും, നെറ്റീല് ഭസ്മം തൊട്ടുതരാനും അച്ചിങ്ങാപ്പയറ് തോരന്‍ വെച്ചുതരാനും പാല്‍ക്കഞ്ഞി കോരിത്തരാനും നേരാനേരം കാപ്പീം പലഹാരോംണ്ടാക്കിത്തരാനും നിക്ക് വയ്യാണ്ടായേടക്കണു'' ! ! !