rajasooyam

Thursday, December 24, 2020

 

ഒളിച്ചോട്ടം

(സഖാവ് മരുതപ്പന്റെ ഓർമ്മയ്ക്ക്...വളരെ പഴയ ഒരു ഡയറിക്കുറിപ്പ്)

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് എതിരേറ്റത്.

മരുതപ്പനെ കാണ്മാനില്ല!

ചൊവ്വാഴ്ച്ച 4 മണി വരെ പുള്ളിക്കാരനെ കണ്ടവരുണ്ട്. അതിനുശേഷമാണ് കാണാതായത്.

ഈശ്വരാ, ഇതെന്തൊരു പരീക്ഷണമാണ്? ബിആര്‍ നേരെ അസോസിയേഷന്‍ ഹാളിലേക്ക് പാഞ്ഞു. അവിടെ സഹരാജന്‍ നായരും ശ്രീകുമാറും ഹരിയും മജീദും ആന്റണ്‍ വില്‍ഫ്രഡും കണ്ണനും പിന്നെ സി.ആര്‍.ബാബുവിനെപ്പോലുള്ള കുറെ നക്‌സലൈറ്റുകളും ഇരിപ്പുണ്ട്.

പ്രത്യേകം പറയേണ്ടല്ലൊ, എല്ലാവരും വിഷണ്ണരായിരുന്നു.

കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു കണ്ണന്‍. എങ്ങനെയാണ് കരയാതിരിക്കുക? ക്ലോസ്‌കൂട്ടുകാരനെയല്ലേ കാണാതായിരിക്കുന്നത്.

ബിആര്‍ മെല്ലെ സഹരാജന്‍ നായരുടെ അടുത്തുചെന്ന് സ്വകാര്യത്തില്‍ ചോദിച്ചു:

നമ്മള്‍ എങ്ങനെയാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്യുക?

നായര്‍സാബ് പറഞ്ഞു: പോലീസ് സ്‌റ്റേഷനിലും റെയില്‍വേസ്‌റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള മെസ്സേജ് എന്‍ബി പരമേശ്വരന്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. പിന്നെ നാലുദിക്കിലേക്കും നമ്മുടെ വാനരസേനയെ അയച്ചിട്ടുണ്ട്. ലെറ്റസ് വെയ്റ്റ് ആന്‍ഡ് സീ.

പിന്നീടവിടെ കനത്ത നിശ്ശബ്ദതയായിരുന്നു.

കൃത്യം 12 മണിയടിച്ചപ്പോള്‍ സിനിമേലൊക്കെ കാണണമാതിരി രണ്ട് ഭീകരന്മാരുടെ അകമ്പടിയോടെ അതാ മരുതപ്പന്‍ അവിടെ പ്രത്യക്ഷപ്പെടുന്നു!

ഒരു നനഞ്ഞ പന്തയക്കോഴിയെപ്പോലുണ്ടായിരുന്നു മരുതപ്പന്‍.

ഭീകരര്‍ മുഖംമൂടിയണിഞ്ഞിരുന്നില്ല. അതുകൊണ്ട് എളുപ്പം ഐഡന്റിഫൈ ചെയ്യാന്‍ പറ്റി.

ഒന്നാമത്തെയാള്‍ മേനോന്‍ സുരേഷായിരുന്നു.

രണ്ടാമത്തേത് ബാലു.( ബാലുവും മരുതപ്പനും തമ്മില്‍ ഏതോ ഒരുതരം പൊടിയുടെ എടപാടുണ്ട്. വിശദാംശങ്ങള്‍ ബിആറിനറിയില്ല ).

ഏതായാലും മരുതപ്പനെ കണ്ടതും എല്ലാവരുടേയും ശ്വാസം നേരെ വീണു. മേനോന്‍ സുരേഷിനെ അടുത്തേക്കുവിളിച്ച് സഹരാജന്‍ നായര്‍ ചോദിച്ചു:

-എവിടെന്നാണ് കിട്ടിയത്?

-മുണ്ടുപാലത്തിന്റെ ചോട്ടീന്ന്.

-അവിടെ എന്തെടുക്ക്വായിരുന്നു?

-ഒളിച്ചിരിക്ക്യായിരുന്നു.

-കാരണം വല്ലതും പറഞ്ഞോ?

-കുത്തിന് പിടിച്ച് ചോദിച്ചിട്ടും കമാന്നൊരക്ഷരം പറഞ്ഞില്ല. ഇനി സഖാവ് തന്നെ ചോദിച്ചുനോക്കൂ.

പമ്മിനില്‍ക്കുകയായിരുന്ന കഥാപുരുഷന്റെ അടുത്തുചെന്ന് സഹരാജന്‍ നായര്‍ നയത്തില്‍ ചോദിച്ചു:

-ടെല്‍ മീ, മരുതപ്പന്‍. വാട്ടീസ് യുവര്‍ പ്രോബ്ലം? നീ എത്ക്കാകെ അങ്കെ ചെന്റ്രായ്?

-സാര്‍....അത് വന്ത്...നാന്‍ കൊഞ്ചം വെത്തലപാക്ക് പോട്ട്ക്ക് താന്‍ പോനേന്‍.

-അന്ത പാലത്ത്ക്ക് ചോട്ടിലെ, ഇല്ലൈയാ? അരുതപ്പാ. പൊയ് ചൊല്ലാതപ്പാ. ഇങ്കെ പാര്. എങ്കിട്ട്  ഉണ്മയേ ചൊല്ലുങ്കോ.

സഹരാജന്‍ നായരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധത്തിനു പുറമേ സിആര്‍ ബാബുവിനെപ്പോലുള്ള നക്‌സലൈറ്റുകളുടെ തുറിച്ചുനോട്ടം കൂടിയായപ്പോള്‍ മരുതപ്പന്‍ സത്യം തുറന്നുപറഞ്ഞു: 'സാര്‍...അത് വന്ത്... ഒരുനാള്‍ മട്ടും അന്ത ഡീഏജിയുടയ കതവ് തുറന്ത്പിടിച്ചത്ക്ക് താന്‍ അല്ലവാ ഇന്ത കണ്ണമ്മാഷ്‌ക്ക് മെമ്മോ കൊട്ത്തിരിക്കറത്? അപ്പടിയെന്റ്രാല്‍ മാതത്തില്‍ മുപ്പത് നാള്‍കളും അതൈ ചെയ്‌വത്ക്ക് എനക്ക് എവ്വളവ് മെമ്മോ കിടൈക്കും?!!!

  

 

 


Sunday, September 13, 2020

 

സമൻസ്

(കഥയ്ക്കും കഥാപാത്രങ്ങൾക്കും എം ജി ആർ സാറിനോട് കടവും കടപ്പാടുമുണ്ട്; തീർത്താൽ തീരാത്തത്ര.)

 

-ഹലോ, ബിആറല്ലേ

-അതേ

-എം ജി ആറാണ്

-വെരി ഗുഡ്. എന്തുണ്ട് വിശേഷം?

-വിശേഷം പറയുകയാണെങ്കിൽ ഇന്ന് വനിതാക്കമ്മീഷനീന്ന് എനിക്കൊരു സമൻസ് വന്നിട്ടുണ്ട്

-ങ്ഹേ! ഏത് വകുപ്പിൽ?

-സ്ത്രീ പീഡനം

-ഈശ്വരാ! ആരാണ് കേസ് കൊടുത്തിരിക്കുന്നത്?

-അല്ലാണ്ടാരാ? വൈഫ് തന്നെ!

-ഉവ്വ്വോ ! സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സിൽ എന്താണ് പറഞ്ഞിരിക്കുന്നത്?

-വാക്കുകൊണ്ട് പീഡിപ്പിച്ചെന്ന് !

-അങ്ങനെ വല്ലതുമുണ്ടായോ?

-എ വ ടെ? ബിആറിനറിയാലോ അത്യാവശ്യം അടുക്കളപ്പണിയും മറ്റ് ചില്ലറ വീട്ടുപണികളും ചെയ്ത് അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരു ഹസ്ബന്റാണ് ഞാൻ.

-സ്റ്റേറ്റ്മെന്റിൽ എന്തെങ്കിലും പർട്ടിക്കുലർ ഇൻസിഡന്റ് ക്വോട്ട് ചെയ്തിട്ടുണ്ടോ?

-ഒരെണ്ണം കൊടുത്തിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഒഫൻഡഡ് ആവേണ്ട യാതൊരു കാര്യവും ഞാൻ നോക്കീട്ട് കാണണ് ല്ല്യ

-എന്തായിരുന്നു ഇൻസിഡന്റ്?

-കഴിഞ്ഞ ദിവസം പുള്ളിക്കാരി എന്നോട് അടുക്കളയിലെ ചവിട്ടി കഴുകിയിടാൻ പറഞ്ഞു. വിനാവിളമ്പം ഞാൻ അത് കഴുകിക്കൊണ്ടുവന്നു. നനഞ്ഞ ചവിട്ടി പക്ഷേ അകത്തിടാൻ പറ്റില്ലല്ലൊ. എന്തായാലും ഒന്ന് കൺഫേം ചെയ്തേക്കാമെച്ചുവെച്ച് അന്നേരം ഞാൻ ചോദിച്ച നിഷ്കളങ്കമായ സംശയമാണ് കേസിൽ ബോൾഡക്ഷരത്തിൽ ക്വോട്ട് ചെയ്തിരിക്കുന്നത്...

-എന്താണ് സാർ ചോദിച്ചത്?

-ചവിട്ടി പൊറത്തിടണോ, അതോ?...

Friday, September 11, 2020

 

ആദിമ മന്ത്രം അനശ്വര മന്ത്രം....

 

-ഹലോ, ബിആറല്ലേ

-ആണല്ലൊ

-ഇത് എം ജി ആറാണ്. തെരക്കിലാണോ

-ഈ കൊറോണക്കാലത്തോ

-എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു

-രഹസ്യമാണോ

-അതെ

-എങ്കിൽ പരസ്യമായി പറയൂ

-ഇന്നലെ രാത്രിയിൽ എപ്പോഴോ ആണ് അത് സംഭവിച്ചത്

-ഏത്?

-അന്തംവിട്ടുറങ്ങിക്കിടക്കുകയായിരുന്ന എന്റെ വലതുകൈപ്പത്തി ആരോ ഉയർത്തിക്കൊണ്ടുപോകുന്നു! എന്നിട്ട് അതിലെ ചൂണ്ടാണിവിരൽ തെരഞ്ഞുപിടിച്ച് അതുകൊണ്ട് എതോ പ്രതലത്തിൽ എന്തോ എഴുതിക്കുന്നു!  അത് അരാണെന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല!!

-സിമ്പ്‌ൾ മൈ ഡിയർ വാട്സൺ. ഇന്നലേന്ന് പറയുമ്പൊ സെപ്റ്റമ്പർ നാല്

-അതേ

-ഇന്ന് സെപറ്റമ്പർ അഞ്ച്. അദ്ധ്യാപക ദിനം

-അതുകൊണ്ട്?

-ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പൊ സാറിന്റെ ബാല്യകാലത്ത് അകക്കണ്ണ് തുറപ്പിക്കാനെത്തിയ ആശാന്മാരെ ആരെയെങ്കിലും സ്മരിച്ചിട്ടുണ്ടാവും. ആശാൻ സ്വപ്നത്തിൽ കേറിവന്നിട്ടുണ്ടാവും. സാറിന്റെ കൈ പിടിച്ച് സ്ലേറ്റിൽ എന്തെങ്കിലുമെഴുതി തിരിച്ചുപോയിട്ടുണ്ടാവും

-ശ്ശെ. തമാശ കള ബി ആർ. അത് സ്വപ്നമായിരുന്നില്ലാന്ന് നൂറുശതമാനം ഒറപ്പ്

 

                          സമസ്യ പൂരിപ്പിക്കാൻ പറ്റാതെ ബി ആറും കുഴഞ്ഞുപോയി. എന്തായാലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലൊ. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ ഞാനൊന്നാലോചിക്കട്ടെ എന്നും പറഞ്ഞ് ഫോൺ വെച്ചു. പിന്നെ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് ഒരു കിറ്റ് കാറ്റ് എടുത്ത് രണ്ടായി മുറിച്ച് കഴിച്ചു ; ആദ്യം ആദ്യത്തെ കഷണം രണ്ടാമത് രണ്ടാമത്തെ കഷണം എന്ന ക്രമത്തിൽ. അന്നേരം ബുദ്ധി തെളിഞ്ഞു വരുന്നതായി തോന്നി. പിന്നെ ഷെർലോക്ക് ഹോംസിനെ ധ്യാനിച്ച് ചിന്തിച്ചു : ഇനി അത് ചേച്ചിയാകുമോ? ഏയ്. ആവില്ല. ഞാനവൃദ്ധനായ എം ജി ആറിനെ സ്ലേറ്റെഴുത്ത് പഠിപ്പിക്കേണ്ട കാര്യം ചേച്ചിക്കില്ല. പക്ഷേ സംഭവം നടന്നത് രാത്രിയിലാണ്. അന്നേരം പുറമെ നിന്ന് ആരും അവിടെ ചെല്ലാൻ വഴിയില്ല. വീട്ടിൽ എം ജി ആറും ചേച്ചിയും മാത്രമേയുള്ളൂ. അപ്പൊപ്പിന്നെ ചേച്ചിതന്നെയാവില്ലേ പ്രതി?...

 

             ചിന്തയ്ക്ക് ഒരു കമേർഷ്യൽ ബ്രേക്ക് കൊടുത്ത് ബിആർ ചേച്ചിയെ വിളിച്ചു:

-ഹലോ, ഭാരതിച്ചേച്ചിയല്ലേ

-അതേ

-ബി ആറാണ്

-ങ. എന്തുണ്ട് വിശേഷം?

-അല്ലാ, എം ജി ആർ സാറ് ഇന്നിന്നതുപോലെയൊക്കെ പറയണ് ണ്ടല്ലോ.

-ങ! അത് അവിടെയും എത്തിയോ? അസ്സലായി

-ചേച്ചിക്ക് എന്തെങ്കിലും ക്ലൂ കിട്ട്യാരുന്നോ?

-അതില് ഒരു ക്ലൂവും ക്ലക്സും ക്ലാനുമില്ല. ഒരു നിസ്സാര കാര്യമാണ്. പുള്ളിക്കാരൻ ചുമ്മാ ടെൻഷനടിച്ചോട്ടേന്ന് ഞാനും കരുതി.

-വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?

-കഥയാക്കില്ലല്ലൊ അല്ലേ

-ഇല്ലില്ല

-അതേയ് വീട്ടിലെ ടിവി കേടാണേയ്. എന്റെ ഫോണിലാണെങ്കില് ചാർജും തീർന്നു. അപ്പൊപ്പിന്നെ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ.

-എന്തിന്?

-വാനമ്പാടി കാണാൻ!

-എന്തായിരുന്നു വഴി?

-ചേട്ടന്റെ ഫോൺ

-ചേച്ചി ഇപ്പോഴും മെയിൻ പോയിന്റിലേക്ക് വരുന്നില്ല. സ്വന്തം കൈവിരൽ കൊണ്ട് ആരോ എന്തോ എവിടെയോ എഴുതിച്ചൂന്നല്ലെ സാറ് പറയുന്നത്

-അതാണ് ഞാൻ പറഞ്ഞുവരുന്നത്. പുള്ളിക്കാരൻ നല്ല ഒറക്കത്തിലായിരുന്നു. ആ ഫോണാണെങ്കില് ഓണാവണെങ്കില് സ്ക്രീനില് അൺ ലോക്ക് പാറ്റേൺ വരയ്ക്കണം. ഒറക്കത്തീന്നൊണർത്തണ്ടാന്ന് കരുതി ഞാൻ തന്നെ ചേട്ടന്റെ കൈകൊണ്ട് പാറ്റേൺ വരച്ചു. അത്രേണ്ടായുള്ളൂ.

-അത് ചേച്ചി തന്നെ വരച്ചാ മതിയായിരുന്നില്ലേ

-അതെനിക്കറിയില്ലായിരുന്നു

-ആട്ടെ, എന്തായിരുന്നു പാറ്റേൺ?

-ഓം

Sunday, August 30, 2020


ചോദ്യോത്തരമേള

അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചുമനസ്സിലാക്കുക, ആ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക എന്ന സദുദ്ദേശത്തോടെ ആരംഭിക്കുന്ന ഒരു പംക്തിയാണിത്.

എപ്പിഡോസ്-1

-ഹലോ, സൂമാരൻ തിരുമേനിയല്ലേ
-അതേലോ
-ബി ആറാണ്
-ങ. പറയൂ
-ഒരു ഡൗട്ട്  ക്ലിയറ് ചെയ്യാൻ വിളിച്ചതാണ്
-ചോദിയ് ക്കൂ
-നമ്മടെ മനൂന്റെ ധർമ്മശാസ്ത്രത്തിലെ കുറ്റയും ശിക്ഷയും എന്ന ചാപ്റ്ററിൽ കൊടും കുറ്റവാളികൾ ബ്രാഹ്മണരെങ്കിൽ അവരുടെ തല മൊട്ടയടിച്ചാൽ മതിയെന്നും എന്നാൽ മറ്റു ജാതിക്കാരാണെങ്കിൽ തല ഹാർവെസ്റ്റുചെയ്യണമെന്നും പറയുന്നുണ്ടല്ലൊ. ഇത് ഒന്നുകിൽ പക്ഷപാതപരമോ അല്ലെങ്കിൽ അതിന്റെ പര്യായമായ പക്ഷഭേദപരമോ അല്ലേ?
-അശേഷം അല്ല
-എന്തുകൊണ്ടല്ല?
-അജ്ഞാനാന്ധകാരത്തിൽ മുങ്ങിത്തപ്പുമ്പോൾ അസ്ഥാനത്തുതോന്നുന്ന ഒരു ശങ്കയാണത്. ഈ ബ്രാഹ്മണര് എന്ന വർഗ്ഗം എവ് ടന്നാണ്ടായേശ്ശണ്ടോ?
-ഇല്ല്യ
-ഭഗവാന്റെ ശിരസ്സീന്ന്
-അപ്പൊ മറ്റുള്ളവരോ?
-ക്ഷത്രിയൻ ബാഹുക്കളിൽനിന്ന്, വൈശ്യർ തുടയിൽനിന്ന്, ശൂദ്രർ കാൽ പാദത്തിൽനിന്ന്
-ഓഹൊ!
-ശിരസ്സ് എന്തിനെയാണ് റെപ്രസന്റ് ചെയ്യണതെന്നറിയ് യോ?
-ഇല്ല്യാ
-ഇന്റലിജൻസ് ബ്യൂറോയെ. ച്ചാൽ ബുദ്ധിശക്തിയെ
-ഓഹൊഹൊ!
-പിന്നെ കുറ്റവും ശിക്ഷയും എങ്ങനെയാണ് കൂടിപ്പിണഞ്ഞുകിടക്കുന്നതെന്നറിയ് യോ?
-അതും അറിയില്ല
-അവ പരസ്പര പൂരകമായിരിക്കണം. പൂരിതലായനിയായിരിക്കണം. ശിക്ഷയെന്നത് കുറ്റത്തിൽനിന്ന് പിൻതിരിപ്പിക്കാനുള്ള ഉപാധി മാത്രമായിക്കൂട. ആത്യന്തികമായി അത് സമൂഹത്തിന്റെ  ക്ഷേമത്തിനുതകുന്നതാകണം. നോക്കൂ, ബുദ്ധിശക്തിയിൽ അഗ്രഗണ്യരായതുകൊണ്ട് എന്നെപ്പോലുള്ള ബ്രാഹ്മണർ സമൂഹത്തിന് ഒരു അസറ്റാണ്. എന്നാൽ അതല്ലല്ലൊ അസത്തുക്കളായ ക്ഷത്രിയ വൈശ്യശൂദ്രാദികള്ടെ സ്ഥിതി. അവരെക്കൊണ്ട് അവർക്കല്ലാതെ സമൂഹത്തിന് ഒരു ഗുണവുമില്ല. ഇനി പറയൂ,  അസാമാന്യബുദ്ധിയുള്ള ഒരു ബ്രാഹ്മണനെ വെടിവെപ്പ് കൊലപാതകം വംശഹത്യ പോലുള്ള ചെറ്യേ കുറ്റത്തിന്റെ പേരിൽ ഗിലറ്റിൻ ചെയ്യുന്നത് ശെരിയാണോ? അയാൾക്ക് നന്നാവാൻ ഒരു ചാൻസ് കൊടുത്താൽ സമൂഹത്തിനല്ലേ അതിന്റെ ഗുണം കിട്ടുക?
-അതു ശെരിയാ
-അപ്പൊപ്പിന്നെ അയാൾക്ക് എന്തു ശിക്ഷ കൊടുക്കണം?
-മൊട്ടയടിയ്ക്കലന്നെ കൂടുതലാണ്
-ങ. അത് തന്നെയാണ് അതിന്റെ ഇത്!

Monday, August 10, 2020


ഓർമ്മത്തിരകൾ-15

(അണ്ണന്റെ ഫയറിങ്ങ്/2006)

താഴത്തെ നിലയിൽനിന്നേ കേൾക്കാമായിരുന്നു അണ്ണൻ കൃഷൻദാസിന്റെ ആക്രോശം. രണ്ടാം നിലയിലെത്തിയപ്പോഴേക്കും അത് തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടുപോലെയായി!
എന്താണ് സംഭവിക്കുന്നതെന്നറിയാൻ WAC-1 ലേക്ക് കുതിച്ച ബിആ‍റിനെ ഹാളിനുപുറത്ത് തടഞ്ഞുനിർത്തിക്കൊണ്ട് WAC-2 ലെ പറളി വേണു പറഞ്ഞു:
-ഇപ്പൊ അങ്ങോട്ട് പോകണ്ട. അണ്ണൻ ആകെ ചൂടായിരിക്കയാണ്. ലെഫ്റ്റ്  റൈറ്റ് ഫയറിങ്ങാണ്.
-ആരെയാണ്?
-ശ്രീകുമാറിനെ
-എന്താ കാര്യം?

വേണു മറുപടി പറയുന്നതിനുമുമ്പ് അണ്ണന്റെ ഘനഗംഭീരമായ ശബ്ദം വീണ്ടും കേട്ടു:
“ഇവനെക്കൊണ്ട് ഞാൻ തോറ്റു. എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്നുവെച്ചാ എന്തുചെയ്യും? ഒരു നൂറുവട്ടം ഞാനവനോട് പറഞ്ഞിട്ട്ണ്ട് ക്ലാസിഫൈഡ് അബ്സ്ട്രാക്റ്റിൽ ഫിഗറ് ബുക്ക് ചെയ്യുന്നതിനുമുമ്പ് ബഡ്ജറ്റ് അലോട്ട്മെന്റ് നോക്കണംന്ന്. ഇത്രയും കാലം എന്റെ അടുത്തിരുന്നിട്ടും ഒരു വഹ പഠിച്ചിട്ടില്ല. വോട്ടെഡിൽ ബുക്ക് ചെയ്യേണ്ടത് ചാർജ് ഡിൽ ബുക്ക് ചെയ്യും. ചാർജ്ഡ് കൊണ്ടുപോയി വോട്ടഡിൽ തട്ടും. അതുപോലെ പ്ലാനിൽ ബുക്ക് ചെയ്യേണ്ടത് നോൺ പ്ലാനിലിടും. നോൺ പ്ലാൻ പ്ലാനിലും. ഇനി തെറ്റി പോസ്റ്റ് ചെയ്തത് ശെരിയാക്കാനറിയ് യോ. അതുമില്ല. അതെങ്ങനാ? ഡെബിറ്റേതാ ക്രെഡിറ്റേതാന്നറിഞ്ഞാലല്ലേ ട്രാൻസ്ഫർ എൻട്രി ഇടാൻ പറ്റൂ. എന്നാലോ ആവശ്യല്ല്യാത്ത കാര്യങ്ങളിലൊക്കെ ഭയങ്കര അറിവാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തെട്ട് ആഗസ്റ്റ് പതിനൊന്നാം തിയതി അർദ്ധരാത്രി ബൊളീവിയൻ കാടുകളിൽ ചെഗുവേര എന്തുചെയ്യുകയായിരുന്നൂന്ന് ചോദിച്ചാ അവൻ കൃത്യമായി പറഞ്ഞുതരും. പക്ഷേ ഡിമാൻഡ്സ് ഫോർ ഗ്രാന്റ്സ് നോക്കി ഒരു പർട്ടിക്കുലർ ഐറ്റത്തിന്റെ ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ കണ്ടുപിടിക്കാനറിയില്ല. ങ്ഹും. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? ഇതു മുഴുവൻ ഞാൻ തന്നെ ഉറക്കമിളച്ചിരുന്ന് ശെരിയാക്കണം. സ്റ്റേറ്റിന്റെ സിവിൽ അക്കൌണ്ട്സ് വൈകിയാൽ അവനൊന്നുമില്ലല്ലൊ. കൃഷ്ണദാസല്ലേ ഉത്തരം പറയേണ്ടത്....”
അണ്ണന്റെ ഫയറിങ്ങ് കേട്ട് ഇളിഭ്യനായിരിക്കുന്ന ശ്രീകുമാറിനെ കാണാൻ ബിആറിന് തിടുക്കമായി.
വേണുവിന്റെ കൈ തട്ടിമാറ്റി ബിആർ WAC-1 ലേക്ക് പാഞ്ഞു.
പക്ഷേ ഇളിഭ്യനായത് ബിആറാണ്.
ശ്രീകുമാറെന്നല്ല, സെക് ഷനിലെ മറ്റ് മെമ്പേഴ്സ് ആരും തന്നെ അവിടെയുണ്ടായിരുന്നില്ല!
ഉണ്ടായിരുന്നത് അണ്ണനും പിന്നെ അണ്ണന്റെ ബഡ്ജറ്റ് അലോട്ട്മെന്റും പ്പ്ലാനും നോൺപ്പ്ലാനും വോട്ടെഡും ചാജ്ഡും ട്രാൻസ്ഫർ എൻട്രിയും ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷനും മറ്റും കേട്ട് അന്ധാളിച്ചിരിക്കുന്ന ( മെയിനാപ്പീസീന്ന് ട്രെയ് നിങ്ങിനുവന്ന) ഒരു പറ്റം ലേഡീസായിരുന്നു!
ഒന്നും കാണാതെ അണ്ണൻ കൊളത്തീച്ചാട്`ല്ല്യാന്ന് ശ്രീകുമാർ ഇടയ്ക്കിടെ പറയാറുള്ളത് ബിആർ അന്നേരം ഓർത്തുപോയി...


ഓർമ്മത്തിരകൾ-14

(സ്വഭാവരൂപീകരണത്തിൽ സുഹൃത്തുക്കളുടെ പങ്ക്)

അന്ന് വാസുദേവൻ തൃശൂർ ബ്രാഞ്ചിലാണ്. എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായിട്ടില്ല. കല്യാണം കഴിഞ്ഞിട്ടേയുള്ളൂ. പാസഞ്ചറിലും ബൊക്കാറോയിലുമൊക്കെയാണ് ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര. സാജു പനമേൽ, സുനിൽ.പി.ചെറിയാൻ, പോസ്റ്റ് ഗ്രാജ്വേറ്റ് സുനിൽ, സജീവ്കുമാർ, വിശ്വജിത്ത്, ജയകുമാർ തുടങ്ങിയവരായിരുന്നു യാത്രയിൽ വാസുദേവന്റെ കൂട്ടുകാർ. കൂട്ടുകാരെല്ലാം പി.ശാന്തനെപ്പോലെ ശാന്തരും ശുദ്ധരുമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ദുഷ്ടന്മാരുടെ കർമ്മം ചെയ്യാതിരിക്കാനാവില്ലായിരുന്നു. അല്ലെങ്കിൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ആപ്തവാക്യം തെറ്റിപ്പോവില്ലേ. അങ്ങനെ വരാൻ പാടില്ലല്ലൊ. അതേപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

നേരം പുലരാൻ ഏതാണ്ട് ഏഴേഴര ഏഴേമുക്കാൽ നാഴിക രാവുള്ളപ്പോൾ വാസുദേവൻ ഏണീക്കും. കുളി തേവാരാദികൾ കഴിഞ്ഞ് ഡ്രെസ്സുചെയ്തുവരുമ്പോഴേക്കും തീൻ മേശയിൽ ആവിപറക്കുന്ന ഒരു കുറ്റി പുട്ടും അതിനൊത്ത കടലക്കറിയും ഒരു നേന്ത്രപ്പഴവും ഹാജരുണ്ടാവും. പുട്ടും കടലയും വാസുദേവൻ ഒറ്റയടിക്ക് അകത്താക്കും. നേന്ത്രപ്പഴം തിന്നാനിരുന്നാൽ തീവണ്ടി പാട്ടും പാടി അതിന്റെ പാട്ടിനുപോകും. അതുകൊണ്ട് വാസുദേവൻ പഴം ഒരു കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കൈയിൽ പിടിക്കും. ട്രെയിനിലിരുന്ന് സൌകര്യം പോലെ കഴിക്കാമല്ലോന്ന് കരുതിയാണ് അങ്ങനെ ചെയ്യാറ്‌. പക്ഷേ അതൊരിക്കലും നടക്കാറില്ലെന്നുമാത്രം. തിരക്കിനിടയിൽ വാസുദേവൻ ഒന്നങ്ങോട്ടുതിരിഞ്ഞ് ഇങ്ങോട്ടുതിരിയുമ്പോഴേക്കും കവറിൽനിന്ന് നേന്ത്രപ്പഴം അപ്രത്യക്ഷമായിട്ടുണ്ടാവും. അത് മേൽ പറഞ്ഞ സുഹൃത്തുക്കളിലാരുടെയെങ്കിലും വായിൽ ചെന്നിട്ടുണ്ടാവും. കവറിൽ വെറും തൊലി മാത്രമുണ്ടാവും.
ഇതൊരു തുടർക്കഥയായപ്പോൾ വാസുദേവൻ പഴപ്പൊതി സീറ്റിലോ ബെർത്തിലോ വെക്കാതായി. എത്ര തെരക്കുണ്ടായാലും അതങ്ങനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് നിൽക്കും. ആപ്പീസിലെത്തിയാൽ കാന്റീനിൽ ചെന്ന് സ്വസ്ഥമായിരുന്ന് കഴിക്കാമല്ലോന്നായിരുന്നു വാസുദേവൻ കണക്കുകൂട്ടിയിരുന്നത്. നിർഭാഗ്യമെന്നുപറയട്ടെ, അതും ഒരിക്കലും സംഭവിക്കുകയുണ്ടായില്ല. പഴപ്പൊതി കാന്റീനിലെ മേശപ്പുറത്തുവെച്ച് വാസുദേവൻ കൈകഴുകാൻ പോകും. തിരിച്ചുവരുമ്പോഴേക്കും സുഹൃത്തുക്കളിൽ ആരെങ്കിലും അത് അടിച്ചുമാറ്റിയിരിക്കും.

ഇതിങ്ങനെ പലവട്ടം ആവർത്തിക്കപ്പെട്ടപ്പോഴാണ്  വാസുദേവൻ ഒടുവിലത്തെ അടവെടുത്തത്. അതിൽ പിന്നെ തയ്യൽകാരൻ ആനയോട് കളിച്ചിട്ടില്ല എന്നുപറഞ്ഞപോലെ അതിൽ പിന്നെ ആർക്കും വാസുദേവന്റെ പഴം മോഷ്ടിക്കാൻ പറ്റിയിട്ടില്ല.

പക്ഷേ അതോടെ ആ അടവ് വാസുദേവന്റെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്രേ!
ഇപ്പോൾ ഉരിഞ്ഞ നേന്ത്രപ്പഴം എവിടെക്കണ്ടാലും വാസുദേവൻ അതെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിടുമെന്നാണ് വാസുദേവന്റെ മറ്റൊരു ആത്മാർത്ഥ സുഹൃത്തായ തൃശൂർ ബ്രാഞ്ചിലെ വേണുപ്പണിക്കർ പറയുന്നത് !!!

Thursday, August 6, 2020


ഓർമ്മത്തിരകൾ-14

(മാനം ഉരുണ്ടപ്പോൾ)

തലയിൽ മുണ്ടിട്ട് ബിവറേജസിനുമുമ്പിൽ ക്യൂ നിൽക്കുന്നത് ഒരു സർക്കാരുദ്യോഗസ്ഥന്റെ മാന്യതയ്ക്ക് ചേർന്ന കാര്യമല്ലല്ലോന്നോർത്തിട്ടാണ് പ്രദീപ് സാറ്‌ പാലക്കാട് ബാൽകിഷൻ സാറിന്റെ മിലിട്ടറി ക്വാട്ടയിൽ നിന്ന് ഒരു കുപ്പിയ്ക്ക് ഓർഡർ കൊടുത്തത്.

ഇടനേരത്ത് ബാൽകിഷൻ സാറ് തോൾ സഞ്ചിയുമായി മിലിറ്ററികാന്റീനിലേക്ക് പുറപ്പെടുമ്പോൾ പ്രദീപ് സാറ് സ്വകാര്യമായി ഓർമ്മിപ്പിച്ചു:
-സാറെ, സംഗതി സ്ട്രിക് റ്റ് ലി  കോൺഫിഡെൻഷ്യലായിരിക്കണം കേട്ടോ. സാറിനറിയാലൊ, സെക് ഷനിലെങ്ങാൻ അറിഞ്ഞാൽ എന്റെ മാനം പോവും. അതുകൊണ്ട് സാറ് തിരിച്ചുവരുമ്പൊ സാധനം വളരേ ഗോപ്യമായി എനിക്ക് ഹേൻഡോവർ ചെയ്യണം. സാധനം കയ്യിലുണ്ട് സാധനം കയ്യിലുണ്ട് എന്ന് വിളിച്ചുകൂവുകയും മറ്റും ചെയ്യരുത്.
-കൊള്ളാം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ പട്ടാളത്തിലെ ഇന്റെലിജെൻസ് വിങ്ങിൽ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച എന്നോടാണോ സാറിത് പറയണത്? സാറ് ധൈര്യമായി ഇരിക്കണം. ഒരീച്ചപൂച്ച അറിയില്ല. ഞാനത് ഫൂൾപ്രൂഫായി ഡീല് ചെയ്തോളാം.

ഏതാണ്ട് ഒരു മണിക്കൂറിനുശേഷം ബാൽകിഷൻ സാറ് തിരിച്ചെത്തുമ്പോൾ തോൾസഞ്ചിയിൽ അര ഡസനോളം ഫുൾ ബോട്ടിലുകൾ ഉണ്ടായിരുന്നു.
സാറ് സെക് ഷന് പുറം തിരിഞ്ഞുനിന്ന് ഒന്ന് കുനിഞ്ഞ് സഞ്ചിയിൽനിന്ന് സാവധാനം ഒരു കുപ്പിയെടുത്ത്  പ്രദീപ് സാറിന്റെ  പുറകിലെ വേസ്റ്റ് ബാസ്കറ്റിന്റെ പിന്നിൽ ഒളിപ്പിച്ചുവെച്ചു.
ആരും കാണാതിരിക്കാൻ വേണ്ടി കണ്ണടച്ചുകൊണ്ടാണ് കർമ്മം നിർവ്വഹിച്ചത്. അതുകൊണ്ടാണോ എന്നറിയില്ല, കുപ്പിയുടെ സെന്റർ ഓഫ് ഗ്രാവിറ്റി തെറ്റുകയും അത് വെള്ളമടിച്ച ആളെപ്പോലെ നിലത്തോട്ട് ചെരിഞ്ഞുവീഴുകയും ചെയ്തു. ബാൽകിഷൻ സാറ് ഇതൊന്നും അറിഞ്ഞതുമില്ല. പുള്ളി നേരെ സീറ്റിൽ പോയി ഇരുന്നു.
ഭാഗ്യവശാൽ കുപ്പി പൊട്ടിയില്ല. പക്ഷേ മിനുസമായ തറയായതുകൊണ്ട് അത് കിടന്നേടത്തുനിന്ന് മെല്ലെ ഉരുളാൻ തുടങ്ങി!
ഉരുണ്ടുരുണ്ട് സെക് ഷൻ മൊത്തം വലംവെച്ചു!
ശങ്കരൻ ശ്യാമിനെ നോക്കി കണ്ണിറുക്കി.
ശ്യാം വേണൂനെ നോക്കി ആംഗ്യം കാണിച്ചു.
വേണു സേതൂനെ നോക്കി അടക്കിച്ചിരിച്ചു.
ലേഡീസ് ഞാനൊന്ന്വറിഞ്ഞില്ലേ രാമനാരായണാ മട്ടിലിരുന്നു.
എല്ലാം കണ്ടിട്ടും ഒന്നും കാണാത്തമട്ടിൽ പ്രദീപ് സാർ ഒട്ടകപ്പക്ഷിയെപ്പോലെ ഏതോഫയലിൽ തല പൂഴ് ത്തി....

ഏല്ലാവരുടേയും പാദചുംബനമേറ്റുവാങ്ങിയ കുപ്പി അടുത്ത സെക് ഷനിലേക്കുള്ള പ്രയാണം തുടങ്ങിയപ്പോളാണ് സംഗതി ബാലകൃഷ്ണൻ സാറിന്റെ ശ്രദ്ധയിൽ പെട്ടത്.
‘അ:അ:ആ’ എന്നും പറഞ്ഞ് സാറ് സീറ്റിൽനിന്നും എഴുന്നേറ്റ് കുപ്പീടെ പിന്നാലെ പാഞ്ഞു.
കുപ്പി അടുത്ത സെക് ഷന്റെ എൻട്രൻസിൽ ഒന്നു ശങ്കിച്ചുനിന്നപ്പോഴേക്കും സാറ് അതിന്റെ കഴുത്തിൽ പിടുത്തമിട്ടു. പിന്നെ മാർക്കറ്റിൽ നിന്ന് താറാവിനെ കഴുത്തിനുപിടിച്ച് കൊണ്ടുവരുന്നപോലെ കൊണ്ടുവന്ന്  ‘ഇതവടെ ഉരുണ്ട് കളിക്ക്യാ’ന്നും പറഞ്ഞ് മണികിണി നോക്കാതെ ഒരു ചെറിയ ശബ്ദത്തോടെ അത് പ്രദീപ് സാറിന്റെ മേശപ്പുറത്ത് കുത്തനെയങ്ങ് വെച്ചു!!!

അന്നേരം ഫയലിൽനിന്ന് കണ്ണെടുത്ത് പ്രദീപ് സാറ്‌ ബാലകൃഷ്ണൻ സാറിനെ നോക്കിയ ആ നോട്ടം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് വേണു പറഞ്ഞത്....


ഓർമ്മത്തിരകൾ-13

(റിസെപ്ഷൻ/2001)

-ഹലോ
-യേസ്
-ഇത് റിസെപ്ഷനീന്ന് വേണ്വണ്
-ങ. എന്താണ്
-ആ ഡിസി-3 ലെ  സീതാലക്ഷ്മീനെ ഒന്ന് താഴേയ്ക്ക് പറഞ്ഞുവിടൂ. അവര്ടെ ഹസ്ബന്റ് ഇവിടെ വെയ്റ്റ് ചെയ്യണു
-ബെഗ് യുവർ പാ‍ർഡൺ...
-ദെന്താദ്. ചെവി കേട്ടൂടേ. ആ അമ്മാളിനെ ഒന്ന് താഴേക്ക് പറഞ്ഞുവിടാൻ.
-ഇപ്പൊത്തന്നെ പറയണോ. ഞാൻ അല്പം ബിസിയാണല്ലൊ
-ഇതാപ്പൊ നന്നായേ. എന്റെ മാഷേ, ആ സാമി എത്ര നേരായെന്നോ ഇവടെ വന്ന കാല്മ്മൊ നിക്കണ്. അവരെ ഒന്ന് വേഗം പറഞ്ഞുവിട്‌ന്നേയ്
-സോറി വേണൂ. അല്പം കഴിഞ്ഞ് പറയാം. നൌ അയാം ടെറിബ് ളി ബിസി
-അതേയ്, ബിസീടെ കാര്യൊന്നും എന്നോട് പറയണ്ട. ഈ കമ്പൈലേഷൻ വർക്ക് ഞാൻ കാണാത്തതൊന്ന്വല്ല. ഡി സി -3 ൽ ഇരിക്കുമ്പൊ പതിനാ‍ാ‍ാ‍ാ‍ാറ്‌ സ്റ്റേറ്റ്മെന്റ് ഈ എടത്തേ കൈകൊണ്ട് ചെയ്ത് വിട്ടിട്ടുള്ളവനാ ഈ വേണു. അതറിയ് യോ. ബിസിയാത്രേ. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്ട്ടോ. പറഞ്ഞില്ലെന്നു വേണ്ട. അതുപോട്ടെ ആരാ സംസാരിക്കണത്? രവിയോ ധർമ്മനോ?
-രണ്ടാളുമല്ല. ഡി ഏ ജിയാണ്...
-(ദൈവമേ! എക്സ്റ്റെൻഷൻ കുത്തീത് തെറ്റി !!!)




Wednesday, August 5, 2020


ഒരു കോവിഡ്കാല കോള്


-ഹലോ, ബിആറല്ലേ
-അതേ
-വേണുവാണ്
-ങ്ഹ. പറയൂ പണിക്കർ സാർ
-എന്നാലും നമ്മടെ സഹരാജൻ നായര് ഒരു സംഭവം തന്ന്യാട്ടോ
-അതുപിന്നെ സംഭവാമി യുഗേ യുഗേ എന്നാണല്ലൊ. കോവിഡ് യുഗത്തിലെ അവതാരാന്ന് വിചാരിച്ചാ മതി.
-അതല്ല ബിആർ. കൂർമ്മബുദ്ധി കൂർമ്മബുദ്ധീന്ന് കേട്ടിട്ടില്ലേ. അതാണ് നായർജി.
-കുശാഗ്ര എന്നല്ലേ പറയേണ്ടത്.
-ഇത് അത് രണ്ടും കൂടീത് തന്നെ. സംശയല്ല്യ. ഏത് കൊനുഷ്ഠ് പ്രോബ് ളത്തിനും ഇൻസ്റ്റന്റ് ആൻസറല്ലേ!
-ആശ്ചര്യചിഹ്നമിടാൻ മാത്രം ഇപ്പൊ എന്താണ്ടായേ?
-ഇന്ന് എനിക്കൊരു ഫോൺ കോള് വന്നേയ്
-എവിടെന്നാണ്?
-പി എഫ് ആർ ഡി എ ഹെഡ് ക്വാർട്ടേഴ് സീന്ന്.
-ഡെൽഹീന്നോ?
-അതന്നെ
-എന്താ കാര്യം?
-എന്റെ പെൻഷൻ അക്കൌണ്ടില് മൂന്ന് ലക്ഷത്തി അമ്പത്തയ്യായിരം രൂപ ബാലൻസ് കെടപ്പുണ്ടെന്നും പറഞ്ഞ്
-വേണു റിട്ടയർ ചെയ്തപ്പൊ എല്ലാ പെൻഷൻ ബെനെഫിറ്റ്സും കിട്ടിയതല്ലേ
-അതേ
-പിന്നെ എങ്ങനെയാണ് ബാലൻസ് വരുന്നത്? അതും പി എഫ് ആർ ഡി ഏ യിൽ?
-അതാണ് എനിക്കും മനസ്സിലാവാത്തത്
-പിന്നെ എന്തെങ്കിലും പറഞ്ഞോ?
-അതിപ്പോൾ ഷെയർ മാർക്കറ്റിൽ കെടക്കുകയാണെന്നും ഉടനേ ക്ലോസ് ചെയ്തുതരാമെന്നും പറഞ്ഞു. അഥോറിട്ടി ആയതുകൊണ്ട് പ്രോസസിങ്ങ് ഫീ വേണ്ടിവരുമെന്നും അത് ഉടനേ അടയ്ക്കാനും പറഞ്ഞു
-അതെത്ര?
-ബാലൻസിന്റെ പത്ത് പെർസെന്റ്
-അപ്പൊ മുപ്പത്തയ്യായിരം
-അതെ
-പിന്നെ എന്തെങ്കിലും ചോദിച്ചായിരുന്നോ?
-പിന്നെ കെ വൈ സി വെരിഫിക്കേഷനുള്ള സാധാരണ കാര്യങ്ങളാണ് ചോദിച്ചത്; ഡേറ്റ് ഓഫ് ബെർത്ത്, ഡേറ്റ് ഓഫ് റിട്ടയർമെന്റ്, ടോട്ടൽ സർവീസ്, ഫോൺ നമ്പർ അങ്ങെയുള്ള കാര്യങ്ങൾ
-എല്ലാം പറഞ്ഞുകൊടുത്തില്ലേ
-ഉവ്വ്
-പിന്നെന്താ പ്രശ്നം?
-കാശടയ്ക്കണ്ടേ. ഈ കോവിഡ് കാലത്ത് എവിടെപ്പോയി കാശെടുക്കാനാണ്? കണ്ടെയ്ൻമെന്റ് സോണല്ലേ.  പോലീസുകാരും ഹെൽത്ത്കാരും പിന്നാലെയാണ്.
ഞാൻ ഉടനേ സഹരാജൻ നായരെ വിളിച്ചു. പുള്ളി എന്തെങ്കിലും പോം വഴി പറഞ്ഞുതരാതിരിക്കില്ല. ആ വിശ്വാസത്തിലാണ് വിളിച്ചത്.
-സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ശ്രീകുമാറിനെയല്ലേ വിളിക്കാറ്? പ്രോട്ടോക്കോൾ ലംഘനമുണ്ടായോ?
-അത് ഞാൻ റിട്ടയർ ചെയ്യുന്നതിനുമുമ്പ്. റിട്ടയർ ചെയ്തേപ്പിന്നെ പുള്ളിക്കാരന് വെല്ല്യ മൈൻഡ് ല്ല്യ. എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടേന്ന് ഞാനും വെച്ചു.
-വീ വിൽ സോൾവ് ഇറ്റ് സെപ്പറേറ്റ്ലി. ഇപ്പോൾ നായർജി എന്തു പറഞ്ഞെന്നു പറ.
-എല്ലാ കാര്യങ്ങളും വിശദമാ‍യി ചോദിച്ചറിഞ്ഞശേഷം നായർജി പറഞ്ഞു; ‘ഇപ്പൊ പൊറത്തുപോയി മുപ്പത്തയ്യായിരം രൂപ എടുക്കാൻ പറ്റാത്തതല്ലേ വേണൂന്റെ പ്രശ്നം? വേണു ഒരു കാര്യം ചെയ്യ്. അവർക്കൊരു കത്തെഴുത്. അതായത് താമസിക്കുന്ന സ്ഥലം കണ്ടെയ്ൻ മെന്റ് സോണിലായതിനാൽ കാശെടുക്കാൻ പോകാൻ പറ്റുന്നില്ലെന്നും അതിനാൽ ബാലൻസീന്ന് മുപ്പത്തയ്യായിരം രൂപ കിഴിച്ച് ബാക്കി മൂന്ന് ലക്ഷത്തി പതിനയ്യായിരം മണിയോർഡറായി അയച്ചുതന്നാൽ മതീന്നും എഴുതൂ.’
എങ്ങനീണ്ട് ബിആർ നായർജീടെ ബുദ്ധി?
-കുശാഗ്രം തന്നെ!
-കൂട്ടത്തിൽ ഒരു ചെറിയ കാര്യം കൂടി പറഞ്ഞു
-എന്താണ്
-കിട്ടുന്ന തുകയുടെ ഒരു ശതമാനം സി ജി പി ഏ യ്ക്ക് സംഭാവന കൊടുത്താൽ നന്നായിരിക്കുമെന്ന്
-ഓ. ദാറ്റ്സ് എ നെഗ്ലിജിബ് ളി സ്മോൾ എമൌണ്ട്
-അതെയതെ. ഞാൻ പക്ഷേ രണ്ട് ശതമാനം കൊടുക്കുന്നുണ്ട്. നമുക്ക് പ്രതീക്ഷിക്കാതെ കിട്ടുന്ന കാശല്ലേ
-ഓകെ. എന്നിട്ട് വേണു അവർക്ക് ലെറ്ററയച്ചോ
-ഉവ്വുവ്വ്. ഒട്ടും താമസിപ്പിച്ചില്ല. മിക്കവാറും ഈയാഴ്ച്ച തന്നെ മണിയോർഡറ്‌ വരും

-(വരും! 2004ന് ഒരു നൂറ്റാണ്ട് മുമ്പ് സർവീസിൽ കേറിയ പണിക്കർക്ക് അത് കിട്ടേണ്ടതാണ്. കിട്ടാതിരിക്കില്ല. കിട്ട്വേരിക്കും. കിട്ടിയാൽ രണ്ട് ശതമാ‍നം സി ജി പി ഏ യ്ക്കും കിട്ടും!!!)


ഓർമ്മത്തിരകൾ-12

(ഒരു ബാ‍ൽക്കഷ്ണം/1999)

‘ആസ്ത് മാ രോഗത്തിന് ഒരുത്തമപ്രതിവിധി’ എന്ന പരസ്യത്തിൽ വിശ്വസിച്ചാണ് പാലക്കാട് ബാലകൃഷ്ണൻ സാറ്‌  നൂറൂറുപ്പിക എണ്ണിക്കൊടുത്ത് ഫോറിൻ മൊയ്തൂന്റെ കൈയിൽനിന്ന് അക്യൂപ്രെഷറിന്റെ ആ ക്ണാപ്പ് വങ്ങിയത്.

മുരിക്കിൻ മുള്ള് പോലുള്ള ഒരു  പ്രതലമായിരുന്നു അതിന്. അതു കണ്ടപ്പോൾ ബിആർ ചോദിച്ചു:
-ഇതേലെങ്ങനെയാ ചവിട്ടി നിൽക്ക് Ͻ സാറേ ?  ഉള്ളം കാല് വേദനിക്കില്ലേ?
അന്നേരം ബാൽകിഷൻ സാറ്‌ പറയുകയാണ്:
-മുള്ള് കിള്ളൊന്നും ഒരു പ്രശ്നല്ല. ചെരുപ്പിട്ടോണ്ടല്ലേ നമ്മള് കേരി നിക്കണത്? !!!

Tuesday, August 4, 2020


ഓർമ്മത്തിരകൾ-11

(ഒരു പാലക്കാടൻ ചിട്ട/1999)

ഒരമ്മാവനും മരുമകനും തമ്മിലുള്ള ബന്ധമാണ് പാലക്കാട് ബാലകൃഷ്ണൻ സാറും കൊടുങ്ങല്ലൂർ സേതുനാഥനും തമ്മിലുള്ളതെന്ന് ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്. മിലിറ്ററി കാന്റീനിൽനിന്ന് ക്വാ‍ട്ട വാങ്ങാൻ പോകുമ്പോൾ ബാൽകിഷൻ സാറ്‌ എന്നും കൂടെ കൂട്ടുന്നത് സേതുവിനെയാണ്. സേതുവിനെ മാത്രമാണ്.
ആ ക്വാട്ടയിൽനിന്ന് ഒരു ക്വാട്ട സേതുവിനുള്ളതാണ്.
അതുപോലെ കൊടുങ്ങല്ലൂർ ഭരണിയ്ക്ക് ആപ്പീസിൽനിന്ന്  സേതു ക്ഷണിക്കുന്നത് ബാൽകിഷൻ സാറിനെ മാത്രമാണ്. അത്രയ്ക്ക് സുദൃഢമാണ് രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം. മലബാർ സിമന്റുപോലത്തെ ബന്ധം എന്നു പറയാം. ച്ചാൽ മലപോലുറച്ച ബന്ധം.
എന്നാൽ ഈ മലബന്ധത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാ‍ലക്കുടി പാലത്തിലേതുപോലെ ഒരു വിള്ളൽ കാണപ്പെടുന്നുവോ എന്നൊരു സംശയം.

ബിആർ സേതുവിനെ വിളിച്ച് സ്വകാര്യമായി ചോദിച്ചു:
-എന്താണ് സേതുവും ബാൽകിഷൻ സാറും തമ്മിൽ പ്രശ്നം?
-അതുപിന്നെ നാലണേടെ ചാള പോയാലും മാമന്റെ സ്വഭാവം മനസ്സിലായല്ലൊ.
-ഒന്ന് തെളിച്ചുപറ സേതൂ
-കഴിഞ്ഞാഴ്ച ഒരു ദിവസം എനിയ്ക്ക് പെട്ടെന്ന് കുറച്ച് കാശിന് ആവശ്യം വന്നു. പിറ്റേന്ന് തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ ഞാൻ സാറിനോട് രണ്ടായിരം രൂപ കടം ചോദിച്ചു. പക്ഷേ പുള്ളിക്കാരൻ തന്നില്ല.
-പാവം. അന്നേരം കൈയിലില്ലാഞ്ഞിട്ടാവും
-എങ്കിൽ സാരമില്ലായിരുന്നു
-അതെങ്ങനെ സേതൂനറിയാം സാറിന്റെ കൈയിൽ കാശുണ്ടായിരുന്നൂന്ന്?
-സാറിന്റെ സംസാരത്തീന്ന് എനിയ്ക്കത് മനസ്സിലായി

സേതൂനോട് കൂടുതൽ ചോദിക്കുന്നതുകൊണ്ട് ഫലമില്ലെന്നു തോന്നിയതിനാൽ ബിആർ ബാൽകിഷൻ സാറിനെത്തന്നെ പിടികൂടി.
-എന്താണ് സാർ സേതുവുമായി?
-ഏയ്, ഒന്നൂല്ല്യാലോ
-പിന്നെന്താ സേതു പെണങ്ങി നടക്കുന്നത്?
-അതെനിക്കറിയില്ല. അതിനുതക്ക കാരണമൊന്നുമുണ്ടായില്ലല്ലൊ!
-സേതു എന്നെങ്കിലും സാറിനോട് കാശ് കടം ചോദിച്ചിരുന്നോ?
-ഉവ്വ്. എന്റെ കയ്യിലില്ലെന്നു പറഞ്ഞു. സത്യമാണ് ഞാൻ പറഞ്ഞത്. അതവിടെ തീർന്നില്ലേ
-പക്ഷേ സാറിന്റെ കൈയിൽ പണമിരിക്കുമ്പോൾ ഇല്ലെന്നു പറഞ്ഞതാണത്രേ സേതൂന് സങ്കടമാ‍യത്.
-കയ്യിൽ പണമിരിക്ക്യേ?
-അതെ. സാറിന്റെ സംസാരത്തീന്ന് അയാൾക്ക് അത്  മനസ്സിലായെന്നാണ് പറഞ്ഞത്
-ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലൊ
-ഒന്നുകൂടി ഓർത്തുനോക്കൂ. അങ്ങനെയൊരു ധ്വനി വരുന്ന തരത്തിൽ സാറെന്തെങ്കിലും പറഞ്ഞായിരുന്നോ? എന്തെങ്കിലും?
-ഇല്ല. ഞാൻ അങ്ങനെ യാതൊന്നും പറഞ്ഞിട്ടില്ല.
-ശ്ശെടാ. ഇത് വല്ലാത്ത മിസ്റ്ററിയായല്ലൊ. ആട്ടെ, നിങ്ങൾ തമ്മിൽ ഒടുവിൽ നടന്ന സംഭാഷണത്തിലേക്ക് ഒന്നു ഫ്ലാഷടിച്ചുനോക്കൂ.
-അതുപിന്നെ അയാൾ അത്യാവശ്യമായി രണ്ടായിരം രൂപ വേണമെന്നു പറഞ്ഞു. അപ്പൊ ഞാൻ എന്റെ കയ്യിൽ തല്ക്കാലം കാശൊന്നുമില്ലെന്നും ശമ്പളം കിട്ടിയതൊക്കെ ചെലവായിപ്പോയെന്നും പറഞ്ഞു. അയാൾക്കത് വിശ്വാസമായില്ല. ശമ്പളം കിട്ടിയത് ഇത്രവേഗം  തീർന്നുപോണതെങ്ങനെയെന്നും അതിനുമാത്രം എനിക്ക് എന്തുചെലവാണുള്ളതെന്നുംചോദിച്ചു.
-അപ്പൊ സാറെന്തുപറഞ്ഞു?
-ചെലവിനങ്ങൾടെ ഒരു ലിസ്റ്റ് പറഞ്ഞുകൊണ്ട് ഇതിനൊക്കെ കാശ് വേണ്ടേന്ന് ചോദിച്ചു.
-ഇപ്പോഴും ഒരു ക്ലൂവും കിട്ടുന്നില്ലല്ലോ.... ആട്ടെ, എന്തൊക്കെയായിരുന്നു സാറിന്റെ ലിസ്റ്റിൽ?
-അത് വന്ന്‌ട്ട് സാധാരണ ഐറ്റംസ് തന്നെ. അരി കിരി, വെളിച്ചെണ്ണ കിളിച്ചെണ്ണ, പഞ്ചാര കിഞ്ചാര, ആവോലി കീവോലി, ഉഴുന്നുവട കിഴ്‌ന്നുവട, മരുന്ന് കിര്ന്ന്, ചിട്ടി കിട്ടി ....

പൊടുന്നനെ ബിആറിന് കാര്യം മനസ്സിലായി. ഒടുവിൽ പറഞ്ഞ ഐറ്റമാണ് സേതുവിന് തെറ്റിദ്ധാരണയുണ്ടാക്കിയത്….
അതായത് ചിട്ടി കിട്ടിയിട്ടും ബാൽകിഷൻ സാറ് കൈയിൽ കാശില്ലെന്നു പറഞ്ഞതാണ് സേതൂന്റെ ഫീലിങ്ങിൽ തട്ടിയത്!!!