rajasooyam

Sunday, October 19, 2014

മുകളില്‍ കുത്തുവരാമന്‍ !

കര്‍ക്കിടകമാസത്തിലെ ആ തൃസന്ധ്യയില്‍ പതിവുപോലെ കുളിച്ച് കുറിയും മറ്റും തൊട്ട്
ഉമ്മറക്കോലായില്‍ ചമ്രംപടിഞ്ഞിരുന്ന് നിലവിളക്കിന്റെ   നറുവെളിച്ചത്തില്‍ രാമായണം
പാരായണം ചെയ്യുകയാണ് ഷഷിധരന്‍.
ഈരേഴ് പതിനാല് ശ്ലോകങ്ങള്‍ ചൊല്ലിക്കഴിഞ്ഞാറെ ദാണ്ടെ കെടക്കുന്നു
ഘടികാരം പോലത്തെ ഒരു കഠിനപദം.
അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലൊ. കട്ടിക്കണ്ണട മുന്നോട്ടും പിന്നോട്ടും അഡ്ജസ്റ്റ്
ചെയ്തുപിടിച്ച് ഷഷി നീട്ടിച്ചൊല്ലി:
''ഭാ....രണ്ടുഗ....
മുകളില്‍ കുത്തുവരാമന്‍'' !

വാല്മീകിരാമായണത്തിലോ കമ്പരാമായണത്തിലോ അദ്ധ്യാത്മരാമായണത്തിലോ കണ്ടിട്ടും
കേട്ടിട്ടുമില്ലാത്ത ഈശ്ലോകം കേട്ടവാറെ അടുക്കളയില്‍ കറിക്ക് നുറുക്കിക്കൊണ്ടിരിക്കയായിരുന്ന ഭാര്യ വിളിച്ചു ചോദിച്ചു:
-ഇത് ഏത് രാമായണമാ ചേട്ടാ? ഷഷിരാമായണമാണോ?
ദേഷ്യം വന്ന ഷഷി തിരിച്ചുചോദിച്ചു:
-മേഡം എന്നെ ആക്കിയതാണോ
-അയ്യൊ. അല്ല ചേട്ടാ. എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാ. ഞാന്‍ അതൊന്ന്
വായിച്ചുനോക്കട്ടെ.

ഷഷി വായിച്ച ആ ഭാഗം വായിച്ചുനോക്കിയശേഷം ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട്
ശ്രീമതി പറഞ്ഞു:
-അതേയ് ചേട്ടാ, ഗ യുടെ താഴെ ഒരു ഗ കൂടിയിട്ടാല്‍ അതിനെ ഗ്ഗ എന്നാണ് പറയേണ്ടത്.
 അല്ലാതെ രണ്ടു ഗ എന്നല്ല.
-ഹ്‌ഹൊ! ഈ മലയാളീസിന്റെ ഒരു കാര്യം !
-അതുപോലെ ഗ്ഗ യുടെ മുകളില്‍ ഒരു കുത്തിട്ടാല്‍ ര്‍ഗ്ഗ എന്നാണ് വായിക്കേണ്ടത്.
-നന്നായി!  വര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ നര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ?
-രണ്ടും ഒന്നന്നെ.
-അപ്പൊ  അത് വായിക്കേണ്ടത്  ഭാ രണ്ടുഗ മുകളില്‍ കുത്തുവരാമന്‍ എന്നല്ല എന്നാണോ ഭവതി പറഞ്ഞോണ്ടു വരുന്നത്?
-അതെയതെ
-പിന്നെ എങ്ങനെ വായിക്കണമെന്നാണ്?
-ഭാര്‍ഗ്ഗവരാമന്‍ !!!





Monday, October 13, 2014

ഷഷിമലയാളം

നേരേചൊവ്വേ ബസ്സിന്റെ ബോര്‍ഡ് പോലും വായിക്കാന്‍ കഴിയാത്ത വി. ഷഷിധരന്‍
എങ്ങനെയാണ് ഓഏഡി (ഔട്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്)യില്‍ കഴിച്ചുകൂട്ടുന്നതെന്ന് ബിആര്‍ പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്.
ആ ശങ്ക കേവലം അസ്ഥാനത്തല്ല എന്ന് ഉച്ചൈസ്ഥരം ഉദ്‌ഘോഷിക്കുന്ന കഥകളാണ്
ദിനം തോറും വന്നുകൊണ്ടിരിക്കുന്നത്.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:

ഇരിങ്ങാലക്കുട താലൂക്ക് സപ്ലൈ ഓഫീസില്‍ ഓഡിറ്റിനുപോവാന്‍ വേണ്ടി പൂങ്കുന്നത്തുനിന്ന് ബസ്സില്‍ കേറിയതാണ് ഷഷി.
ബസ്സില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നെങ്കിലും അന്ധര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സീറ്റിനു തൊട്ടുപുറകിലെ രണ്ടുസീറ്റ് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ ജന്മണ്ടെങ്കില്‍ ഷഷി അതില്‍ ഇരിക്കില്ല !

എയര്‍ ബാഗും അതിനൊത്ത വയറും താങ്ങിനില്‍ക്കുന്ന ഷഷിയോട് കണ്ടക്ടര്‍ ചോദിച്ചു:
-എന്തിനാ ഇങ്ങനെ നിന്ന് വെഷമിക്കണേ? ചേട്ടന് ആ സീറ്റില് ഇരുന്നൂടേ?
-ഇല്ല്യ. ഇരിക്കാന്‍ പറ്റ് ല്ല്യ
-എന്താ കാരണം?
-ഞാന്‍ മുതിര തിന്നാറ്  ല്ല്യ
-അതുകൊള്ളാം. മുതിര തിന്നണതും ഇതും തമ്മില്‍ എന്താ ബന്ധം? ചേട്ടന്റെ വയറ് കാരണം
 ആള്‍ക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ പറ്റണ്  ല്ല്യാ ന്നേയ്. ദയവ് ചെയ്ത്  ഒന്നിരിക്ക് ചേട്ടാ അവടെ.
    ഇതു കേട്ടതും ഷഷിക്ക് ഇത്രളവേ ഈറ വന്നുള്ളൂന്ന്  ല്ല്യ
ഉഗ്ര കോപത്തോടെ ഷഷി പറഞ്ഞു: എന്നാപ്പിന്നെ താന്‍ ഈ ബോര്‍ഡ് എടുത്തുമാറ്റെടോ
അന്തം വിട്ടുപോയ കണ്ടക്ടര്‍ ചോദിച്ചു: ഏത് ബോര്‍ഡ്?

കാടമുട്ട ഫെയിം ഷഷി ചൂണ്ടിക്കാണിച്ച ബോര്‍ഡ് ഇതായിരുന്നു: ''മുതിര്‍ന്ന പൗരന്മാര്‍'' !!!