rajasooyam

Saturday, October 29, 2011

രാഗം ഹിംസ്രധ്വനി...

-ഹലോ, എന്‍ബീ..
-ങ: പറയൂ
-കേട്ടത് ശെരിയാണോന്നറിയാന്‍ വിളിച്ചതാണ്
-എന്താണ് കേട്ടതെന്നു പറയൂ
-എന്‍ബീടെ ഹൗസ്‌വാമിങ്ങിന്റെ തലേന്നാള്‍ വൈകീട്ട് അയല്‍വക്കക്കാര്‍ക്കും
ആര്‍.കണ്ണന്റെ നേതൃത്വത്തിലുള്ള ഉത്സാഹക്കമ്മറ്റിക്കാര്‍ക്കും ഗംഭീര സദ്യ ഏര്‍പ്പാടാക്കി
യിരുന്നു അല്ലേ?
-ഗംഭീരം എന്നു പറഞ്ഞൂട
-എന്നാലും പഴപ്രഥമന്‍, ഇടിച്ചുപിഴിഞ്ഞ പായസം, ഇടിച്ചക്കത്തോരന്‍, വടുകപ്പുളി
നാരങ്ങ വഴറ്റിയത് മുതലായവയൊക്കെ ഉണ്ടായിരുന്നില്ലേ?
-അതൊക്കെണ്ടായിരുന്നു
-അതില്‍ ഒട്ടുമുക്കാലും ബാക്കി വന്നെന്നും അത് പിറ്റേന്ന് അപ്പുറത്തെ കുളത്തില്‍
കൊണ്ടുചെന്ന് തട്ടി എന്നുമാണ് കേട്ടത്
-അത് ശെരിയാണ്
-എന്താണങ്ങനെ സംഭവിക്കാന്‍? പ്രതീക്ഷിച്ചത്ര ആളുകള്‍ വരാഞ്ഞതുകൊണ്ടാണോ?
-ഏയ് അതല്ല. അന്ന് ഒരു പത്തുനൂറുപേര് വന്നിട്ടുണ്ടായിരുന്നു
-പിന്നെയെങ്ങനെയാണ് സാധനങ്ങള്‍ ബാക്കിവന്നത്?
-ടൈം മാനേജ്‌മെന്റ് ശെരിയായില്ല്യ
-മനസ്സിലായില്ല
-ച്ചാല്‍ ചോറുവെളമ്പാന്‍ ലേശം വൈകി. ഒരു കമ്മ്യൂണിക്കേഷന്‍ഗ്യാപ്പില്‍ സംഭവിച്ചതാണ്
-അതും മനസ്സിലായില്ല
-സമയം ഒരെട്ടട്ടരയായപ്പൊ അമ്മാവന്മാര് ( മറക്കില്ല നാം) മോളീന്നെറങ്ങിവന്ന് എന്നോട് ചോദിച്ചു:
അപ്പ്വോ, അപ്പൊ നമുക്ക് തൊടങ്ങ്വല്ലേ?......തൊടങ്ങിക്കോളാന്‍ പറഞ്ഞ് ഞാനൊന്ന് മേല് കഴുകാന്‍ പോയി. പത്തുമിനിറ്റുകഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നപ്പൊ പന്തലില്‍
പത്തുപേരുപോലുമില്ല! മറ്റുള്ളോരൊക്കെ ജീവനും കൊണ്ട് ഓട്യേര്‍ക്കണു!
-എന്ത്? ജീവനും കൊണ്ട് ഓടാന്‍ തക്കവണ്ണം അതിനിടയ്ക്ക് എന്താണുണ്ടായത്?...
അപ്പൊ തൊടങ്ങിക്കോളാന്‍ പറഞ്ഞിട്ട് തൊടങ്ങില്ല്യായിരുന്നോ?
-തൊടങ്ങി. അതാണ് കൊഴപ്പായത്!
-മനസ്സിലാവണ് ല്ല്യ.
-തൊടങ്ങീത് സദ്യയായിരുന്നില്ല
-പിന്നെ?
-കച്ചേരി ! മാമന്മാര്‌ടെ വക പാട്ടുകച്ചേരി !!!

Friday, October 28, 2011

ബഹുമാനപൂര്‍വം

(പ്രിയപ്പെട്ട കൃഷ്ണകുമാര്‍,
കൃത്യം 8 കൊല്ലം മുമ്പെഴുതിയതും പിന്നീട് നഷ്ടപ്പെട്ടുപോയതുമായ
ഈ കുറിപ്പിന്റെ കൈയെഴുത്തുപ്രതി ഇപ്പോള്‍ വീണ്ടുകിട്ടിയത് എന്തിനാണ്?
നെറ്റിലിടാനോ?...
സ്വര്‍ഗ്ഗത്തില്‍ നെറ്റുണ്ടോ?.....
ഇപ്പോള്‍ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നതും കണ്ണുകള്‍ നിറയുന്നതും
കൃഷ്ണകുമാര്‍ കാണുന്നുണ്ടോ?....)


ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ എഞ്ചിനീയര്‍മാര്‍ക്ക് പേ സ്‌ലിപ്പ്
കൊടുക്കുന്നതിനെപ്പറ്റി ഡിസ്‌കസ് ചെയ്യാന്‍ വേണ്ടിയാണ് ആപ്പീസര്‍ ബിആറിനേയും
പഴയന്നൂര്‍ കൃഷ്ണകുമാറിനേയും ക്യാബിനിലേക്ക് വിളിപ്പിച്ചത്.
അരമണിക്കൂര്‍ നീണ്ടുനിന്ന ആ സംസാരത്തിനിടയ്ക്ക് ബിആറിന്റെ ശ്രദ്ധയാകര്‍ഷിച്ച
ഒരു കാര്യമുണ്ടായിരുന്നു: അതായത് കൃഷ്ണകുമാറിനെ ആപ്പീസര്‍ 'സാര്‍' എന്നാണ് അഭിസംബോധന ചെയ്യുന്നത്!
അരമണിക്കൂറിനകം ഒരരഡസന്‍ തവണയെങ്കിലും ആ 'സാര്‍' വിളിയുണ്ടായിട്ടുണ്ട്.
ഓരോ തവണ വിളിക്കുമ്പോഴും കൃഷ്ണകുമാര്‍ ഇരുന്നിടത്തിരുന്ന് ഞെളിപിരി
കൊള്ളുന്നതും ബിആറിനെ ഇടംകണ്ണിട്ട് നോക്കുന്നതും ബിആര്‍ വലംകണ്ണുകൊണ്ട്
കാണുന്നുണ്ടായിരുന്നു.
എത്ര ആലോചിച്ചിട്ടും ആ 'സാര്‍' വിളിയുടെ സാംഗത്യം ബിആറിന് മനസ്സിലായില്ല.
ഇനി അഥവാ അത് തിരുവനന്തപുരത്തുകാരുടെ ഒരു സ്ഥിരം ശൈലിയായിരിക്കുമോ?
ഏയ്. അങ്ങനെയാവാന്‍ വഴിയില്ല. അങ്ങനെയായിരുന്നെങ്കില്‍ ആപ്പീസര്‍ ബിആറിനേയുംവിളിക്കേണ്ടതല്ലേ 'സാര്‍' എന്ന്? അതുണ്ടായില്ലല്ലൊ. അപ്പോള്‍ പിന്നെ എന്താവാം കാര്യം?
ദിവസങ്ങളോളം ബിആര്‍ ഈ ചോദ്യം മനസ്സിലിട്ടുരുട്ടിക്കൊണ്ടു നടന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആപ്പീസര്‍അടുത്തുവന്നിരുന്ന് ബിആറിനോട് മെല്ലെ ചോദിച്ചു:
-നമ്മുടെ കൃഷ്ണകുമാര്‍ സാറിന് എത്രയാണ് മക്കള്‍?
-ഒരു മകന്‍ മാത്രം
-അയാള്‍ എന്തുചെയ്യുന്നു?
-ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു

ആപ്പീസറുടെ അടുത്ത ചോദ്യം കേട്ടതോടെ മുമ്പ് പറഞ്ഞ സാര്‍ വിളിയെ സംബന്ധിച്ച് ബിആറിനുണ്ടായ സകല സംശയങ്ങളും തിരുവില്വാമല കടന്നു.
ചോദ്യം ഇതായിരുന്നു:
''ഏഴാം ക്ലാസ്സിലോ? അപ്പൊ ലേറ്റ് മാരേജ് ആയിരിക്കും അല്ലേ?'' !!!

(താടിയും മുടിയുമെല്ലാം കംപ്ലീറ്റ് നരച്ചെങ്കിലും കൃഷ്ണകുമാറിന് വെറും
40വയസ്സേയുള്ളൂവെന്ന് ടി.ജെ.ജോസ് സാറിനെ പറഞ്ഞുമനസ്സിലാക്കാന്‍ ബിആര്‍ അന്ന് നന്നേ ബുദ്ധിമുട്ടി)

Saturday, October 22, 2011

ഒരു ഹൗസ്‌വാമിങ്ങിന്റെ ബാക്കി

ശ്രീകുമാറിന് അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം.
ആപ്പീസ് വിട്ട് നേരെ പോകാമെന്നു വെച്ചാല്‍ നടക്കില്ല. കാരണം രാത്രി പത്തരയ്ക്കാണ് ട്രെയിന്‍. അതുവരെയുള്ള സമയം കഴിച്ചുകൂട്ടണം.
അപ്പോഴാണോര്‍ത്തത്; എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിനു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഏതായാലും അവിടെയൊന്ന് പോകാം. കൂട്ടത്തില്‍ കണ്ണന്റെ വീട്ടിലും കേറാം. തിരിച്ചുവരുമ്പോഴേക്കും ട്രെയിനിന്റെ സമയമാവും.

എന്‍ബിയെ വിളിച്ച് കാര്യം പറഞ്ഞു. തിരുമേനിക്ക് സന്തോഷായി.
പിന്നെ കണ്ണനെ വിളിച്ചു:
-ഞാന്‍ ഇന്ന് വൈകീട്ട് അതുവഴി വരുന്നുണ്ട്.
-എന്തിനാ? വല്ല പിരിവിനുമാണെങ്കില്‍ സഖാവ് ഇവിടം വരെ വന്ന് ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ അങ്ങോട്ട് കൊണ്ടുവന്നു തരാം.
-അല്ല. പിരിവിനല്ല.
-(ഹാവൂ!) അപ്പൊ എത്രമണിക്കെത്തും?
-എട്ടരയ്ക്ക്.

ഫോണ്‍ വെച്ചതും കണ്ണന്‍ നേരെ മാര്‍ക്കറ്റിലേക്കോടി. ഏതാണ്ട് 2 കിലോ വരുന്ന ഒരു കോഴിയെ ഡ്രസ്സ് ചെയ്തുവാങ്ങി. പിന്നെ ഒരു കിലോ കരിമീനും.
8 മണിയായപ്പോഴേക്കും ചിക്കന്‍ ബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും റെഡി!
അതാണ് കണ്ണന്‍. ഏതു കാര്യത്തിലും ക്വിക് റെസ്‌പോണ്‍സാണ്.

പറഞ്ഞപോലെ ഏതാണ്ട് എട്ടുമണിയോടെ ശ്രീകുമാര്‍ എന്‍ബിയുടെ വീട്ടിലെത്തി.
ഒരു ഗ്ലാസ് കരിങ്ങാലി വെള്ളത്തിനു പുറത്ത് വീടും കുളവും പരിസരവും ചുറ്റി നടന്നു കണ്ടു, സഖാവിന് രാവെന്നോ പകലെന്നോ ഭേദമില്ലല്ലൊ.
എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ സഖാവ് പറഞ്ഞു:
-അപ്പൊ ശെരി. ഇനി ഞാന്‍ പോട്ടെ. കണ്ണന്റെ വീട്ടിലൊന്നു കേറണം.
-കണ്ണന്റെ വീട്ടിലേക്ക് ഞാന്‍ കൊണ്ടോവാം. ഊണുകഴിച്ചിട്ട് പോവാം അങ്ങോട്ട്.
-അതു വേണമെന്നില്ല.
-ങ: അങ്ങനെ പറഞ്ഞാ പറ്റ്ല്ല്യ. ഞങ്ങള്‍ നമ്പൂരാര്‍ക്ക് അത് നിര്‍ബ്ബന്ധാ. ഇരുട്ട്യേന് ശേഷം ആര് വീട്ടില് വന്നാലും ഊണു കഴിപ്പിച്ചിട്ടേ വിടാന്‍ പാടുള്ളൂ.

അങ്ങനെയെങ്കില്‍ അങ്ങനെയെന്നും പറഞ്ഞ് ശ്രീകുമാര്‍ ഊണുകഴിക്കാനിരുന്നു.
വിഭവസമ്പത്സമൃദ്ധമായിരുന്നു ഊണ്.
പച്ചടി, കിച്ചടി, ഓലന്‍, തോലന്‍, തോരന്‍, അവിയല്‍, കൂട്ടുകറി, മോരുകറി, എരിശ്ശേരി, ചെറുശ്ശേരി, മാമ്പഴപ്പുളിശ്ശേരി, മൊളോഷ്യം, ഉപ്പിലിട്ടത്, ഇടാത്തത്-ഇത്യാദികളെല്ലാമുണ്ടായിരുന്നു.
ശ്രീകുമാര്‍ വിസ്തരിച്ചുണ്ടു. തരക്കേടില്ലാത്ത ഒന്നുരണ്ട് ഏമ്പക്കവും വിട്ടു.
അനന്തരം എന്‍ബിയേയും കൂട്ടി കണ്ണന്റെ വീട്ടിലേക്ക് തിരിച്ചു.
പിന്നെ അര മണിക്കൂര്‍ മൂന്നുപേരും കൂടി വാതിലടച്ചിട്ട് ചര്‍ച്ച.
വാള്‍ സ്ട്രീറ്റ് എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു വിഷയം.
ചര്‍ച്ച കഴിഞ്ഞ് പുറത്തുകടന്നപ്പോഴേക്കും സമയം എട്ടേമുക്കാലായി.
ശ്രീകുമാര്‍ കണ്ണനോട് ചോദിച്ചു:
-എന്നാല്‍ ഇനി ഞാന്‍ പോട്ടെ?
-അത് പറ്റ്ല്ല്യ. ഊണ് കഴിച്ച്ട്ട് പോകാം
-വേണ്ട. ഊണ് ഞാന്‍ എന്‍ബീടെ വീട്ടീന്ന് കഴിച്ചു.
(കണ്ണന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായിപ്പോയി. ഇത് തീരെ പ്രതീക്ഷിച്ചില്ല).
-എന്നാലും ലേശം കഴിക്കാലോ
-പറ്റ്ല്ല്യ. വയറ്റില് ഒരിഞ്ച് സ്ഥലല്ല്യ
-അപ്പൊ തിരുമേനീം ഊണു കഴിച്ചിട്ടാണോ വന്നത്?
-ഇല്ല്യ, ഞാന്‍ കഴിച്ച് ല്ല്യ. (അബ്രാഹ്മണ്യമായതെന്തോ മണത്തിട്ടെന്നവണ്ണം എന്‍ബി ചാടിക്കേറി പറഞ്ഞു).
-എന്നാ ലേശം കഴിച്ചാലോ?
-മുഷിയില്ല്യ.

തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും അമരം തട്ടുന്ന എന്‍ബിയെ ഒരു 'പുളിച്ചുതേട്ടലോടെ' നോക്കിനില്‍ക്കാനേ
ശ്രീകുമാറിനു കഴിഞ്ഞുള്ളൂ....

ഇവിടെ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ.
സഖാവിന്റെ വിസിറ്റോടെ ഒറ്റയടിക്ക് രണ്ട് സൗഭാഗ്യലോട്ടറിയാണ് എന്‍ബിയ്ക്ക് അടിച്ചത്!

ഒന്ന്:
ഏറെ നാളുകള്‍ക്കുശേഷം കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും കഴിക്കാനുള്ള യോഗമുണ്ടായി!
രണ്ട്:
ഹൗസ് വാമിങ്ങിന് തയ്യാറാക്കിയതില്‍ ബാക്കിവന്ന സാധനങ്ങള്‍
പുറത്തുകൊണ്ടുപോയി കളയേണ്ടി വന്നില്ല !!!

വീഴ്ച കൂടാതെ...

തന്നാണ്ടത്തെ ഊട്ടുതിരുനാള്‍ എങ്ങനെ കെങ്കേമമാക്കാമെന്നതിനെപ്പറ്റിയുള്ള ആലോചനായോഗം നടക്കുകയാണ് വടമ പള്ളിയങ്കണത്തില്‍.
ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന അദ്ധ്യക്ഷപ്രസംഗം കണ്‍ക്ലൂഡ് ചെയ്തുകൊണ്ട് വികാരിച്ചായന്‍
( വികാരിയച്ചന്‍ എന്നും പറയാം) പറഞ്ഞു:
-അങ്ങനെ ഈയാണ്ടത്തെ ഊട്ടുതിരുനാള്‍ വീഴ്ചയൊന്നും കൂടാതെ ഭംഗിയായി നടത്താന്‍ നല്ലവരായ എല്ലാ ഇടവകക്കാരുടേയും സഹായസഹകരണങ്ങളുണ്ടാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുകയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകവേ മിസിസ് ആന്റണ്‍ വില്‍ഫ്രഡ് മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡിനോട് ചോദിച്ചു:
-അതേയ്, അച്ചന്‍ അവസാനം പറഞ്ഞ വാചകം നിങ്ങള്‍ ശ്രദ്ധിച്ചായിരുന്നോ?
-ഇല്ല്യ.
-അതെന്ത്യേയ്.
-ഞാന്‍ ഒറങ്ങ്വായിരുന്നു.
-അതു കൊള്ളാം. തിരുനാള്‍ വീഴ്ചയൊന്നും കൂടാതെ ഭംഗിയായി നടത്തണമെന്നാണ്
അച്ചന്‍ പറഞ്ഞത്.
-അത് പിന്നെ അങ്ങനെ തന്നെയല്ലേ വേണ്ടത്?
-അതല്ലാന്ന്. അങ്ങനെ പറഞ്ഞട്ട് അച്ചന്‍ നിങ്ങടെ മൊഖത്തുനോക്കി കണ്ണിറുക്കുന്നുണ്ടാ
യിരുന്നു.
-ഉവ്വ്വോ. അച്ചന്‍ അങ്ങനെ ചെയ്‌തോ?
-ഉവ്വാന്നേയ്. എന്തായിരിക്കും അതിന്റെ ആന്തരാര്‍ത്ഥം ?
-പാവം. നീയൊരു പൊട്ടി തന്ന്യാട്ടോ.
-ഒന്നു തെളിച്ച് പറ ചേട്ടാ.
-അപ്പൊ മറ്റേ കാര്യം നീ ഇത്ര വേഗം മറന്നൂ, ല്ലേ?
-ഏത് കാര്യം?
-കഴിഞ്ഞകൊല്ലം തിരുനാളിന്റെ മുന്നോടിയായി പള്ളിയ്ക്കകത്തെ മാറാലയടിക്കാന്‍
കേറിയ ഞാന്‍ കോണീമ്മെന്ന് മറിഞ്ഞുവീണ് കൈയൊടിഞ്ഞത് !!!

കഷ്ടം ശിഷ്ടജീവിതം !

റിട്ടയര്‍മെന്റിനുശേഷം എംജിആര്‍ സാറ് ആദ്യം നടത്തിയ യാത്ര ബാംഗ്ലൂര്‍ക്കായിരുന്നു.
മകളും മരുമകനും താമസിക്കുന്നിടത്തേക്ക്.
സകുടുംബമാണ് പോയത്.
ച്ചാല്‍ മിസിസിനേയും കൂട്ടീന്നര്‍ത്ഥം.
40 ദിവസത്തെ പരിപാടിയുമായിട്ടാണ് പോയത്.

നാലാം ദിവസം രാവിലെ ബെഡ് കോഫി കഴിച്ചുകൊണ്ടിരിക്കയായിരുന്നു
എംജിആര്‍ സാറ്.
അപ്പോള്‍ അതാ അടുക്കളയില്‍ നിന്ന് ഒരു സംസാരം.
അമ്മ മകളോട് പറയുകയാണ്:
-എന്റെ ചെരുപ്പ് റിട്ടയറായെടി മോളേ.
-അമ്മ എന്താ ഈ പറയണേ. ചെരുപ്പ് റിട്ടയറാവ്വേ?
-അതെ മോളേ. അത് ഇനി ഇടാന്‍ പറ്റ്ല്ല്യ. ഒന്നിനും കൊള്ളാണ്ടായി... റിട്ടയറായി...

അന്ന് വൈകീട്ട് ആരോടും പറയാതെ ഐലന്റ് എക്സ് പ്രസ്സിന്റെ ഓര്‍ഡിനറി
കമ്പാര്‍ട്ട്‌മെന്റില്‍ കേറി എംജിആര്‍ സാറ് നാട്ടിലേക്ക് തിരിച്ചു !!!

Friday, October 14, 2011

ഗസ്റ്റ് !

സമയം ഉച്ചയ്ക്ക് ഏതാണ്ട് ഒന്നേകാലായിക്കാണും.
ചക്കമോഷണം പ്രഭാകരന്‍ എലൈറ്റ് സൂപര്‍മാര്‍ക്കറ്റില്‍ ഒരു ട്രോളിയുമുന്തിക്കൊണ്ട് നടക്കുകയാണ്.
മോഡംബ്രെഡ്, മിച്ചര്‍, കായ വറുത്തത് (വട്ടനും പിന്നെ നാല് കീറും!) , മസാലകപ്പലണ്ടി, ഉള്ളിവട, ഉഴുന്നുവട, കൊക്കുവട, പപ്പടവട എന്നിവയുടെ പാക്കറ്റുകള്‍ എടുത്തുകഴിഞ്ഞു. ഇനി ഏറ്റവും പ്രിയപ്പെട്ട ഐറ്റമായ ചക്കവറുത്തതെടുക്കണം.
അതിനുവേണ്ടി കൈയെത്തിക്കുമ്പോഴാണ് പൊടുന്നനെ മൊബൈല്‍ ശബ്ദിച്ചത്.
-ഹലോ, സിപ്രനല്ലേ?
-അതെ. ഞാനാണ്
-ഇത് മജീദാണ്. താനിത് എവടെപ്പോയി കെടക്ക്വാ? തന്നെക്കാത്ത് ഒരാള്‍ കൊറേ നേരായി ഇവിടിരിക്കണ്.
-എവിടെയാണ് ?
-അസോസിയേഷന്‍ ഹാളില്‍.... ഉടനേ വരണം.
-ഞാന്‍ എലൈറ്റിലാണ്. ഇപ്പൊ വരാംന്ന് പറയൂ.
-എനിയ്ക്ക് വിരോധല്ല്യ. ഞാന്‍ പറഞ്ഞേക്കാം. പക്ഷേ ആള്‍ടെ മുഖം കണ്ടട്ട് തികച്ചും അക്ഷമനാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് എത്തുന്നതാണ് നല്ലത്.
ശെരിശെരി എന്നും പറഞ്ഞ് പ്രഭാകരന്‍ ഫോണ്‍ വെച്ചു.
പിന്നെ കൗണ്ടറില്‍ ചെന്ന് ബില്ലടച്ച് സഞ്ചിയും തൂക്കി ഒരോട്ടമായിരുന്നു.
സ്റ്റോറിനുമുമ്പില്‍വെച്ച് മജീദിനെ കണ്ടു.
മജീദ് പറഞ്ഞു: ഞാന്‍ സെക് ഷനീപ്പോവ്വാ. പെട്ടെന്ന് ചെല്ല്. ആള് അസോസിയേഷന്‍ ഹാളില്‍ തന്നെ ഇരിപ്പുണ്ട്.

അരനിമിഷത്തിനുള്ളില്‍ പ്രഭാകരന്‍ അസോസിയേഷന്‍ ഹാളിലെത്തി.
മജീദ് പറഞ്ഞത് ശരിയായിരുന്നു.
പ്രഭാകരനെ കാത്ത് അക്ഷമനായി ഒരാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
അസോസിയേഷന്‍ ഹാളിലെ സ്ഥിരപ്രതിഷ്ഠ - ആര്‍. കണ്ണന്‍ !!!

Saturday, October 8, 2011

ധീം തരികിട ധോം

കമ്പൂട്ടര്‍ ചെയറില്‍നിന്ന് ആരെങ്കിലും മറിഞ്ഞുവീഴുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടാവില്ല. കാരണം അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണത്. പക്ഷേ ബിആറിന് ഈയിടെ അതു കണാനുള്ള യോഗമുണ്ടായി.
മറിഞ്ഞുവീണത് മറ്റാരുമല്ല. ബിആറിന്റെ അസിസ്റ്റന്റായ കുറൂര്‍ മനയ്ക്കലെ സുകുമാരന്‍ നമ്പൂതിരിയായിരുന്നു.
( അതെ. നെറ്റിയില്‍ പൂവുള്ള തിരുമേനി തന്നെ )
നുണ നുണ അസംഭവ്യം അസംഭവ്യം എന്നെല്ലാമായിരിക്കും വായനക്കാര്‍ കരുതുന്നത്.
പക്ഷേ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. നമ്പൂതിരിമാര്‍ ഭൂസുരന്മാരാണ്. ദ്വിജന്മാരാണ്. ദ്വിവേദികളും ത്രിവേദികളുമാണ്. ചതുര്‍വ്വേദ ചതുരന്മാരാണ്. മന്ത്രതന്ത്രാദികള്‍ അരച്ചുകലക്കി കുടിച്ചവരാണ്... നത്തിങ്ങ് ഈസ് ഇമ്പോസിബ് ള്‍ ഫോര്‍ ദം ഇന്‍ ദിസ് വേള്‍ഡ്.
എന്‍ബിയും സുകുമാരനും മറ്റും അത് അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണ്.
ഈയൊരുദാഹരണം തന്നെ എടുക്കുക.
ഇടത്തോട്ടോ വലത്തോട്ടോ അല്ല, കമ്പൂട്ടര്‍ ചെയറില്‍ നിന്ന് പിന്നാക്കം മറിഞ്ഞ് തലയിടിച്ചാണ് സുകുമാരന്‍ വീണത്! സാധാരണക്കാര്‍ക്ക് കഴിയുന്ന കാര്യമാണോ അത്?
വീഴുന്ന ശബ്ദം കേട്ടതും അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി സുകുമാരനെ വാരിക്കൂട്ടിയെടുത്ത് വീണ്ടും കസേരയില്‍ പ്രതിഷ്ഠിച്ചു.
ബോധം വീണാറെ ഒരാള്‍ ചോദിച്ചു:
-എന്താ സുകുമാരാ, തല കറങ്ങിയതാണോ? വെള്ളം കുടിക്കണോ? കെടക്കണോ?
-ഏയ്. ഒന്നും വേണ്ട. ഒരു പ്രശ്‌നോല്ല്യ.
-അപ്പൊ ആക്ച്വലി എന്താണുണ്ടായത്?
-അതുപിന്നെ ഇത് റിവോള്‍വിങ് ചെയറാണല്ലൊ. ഞാന്‍ നോക്ക്യപ്പൊ എടത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് വലത്തോട്ടും നല്ലോണം കറങ്ങണ് ണ്ട് . അപ്പൊ നിയ്‌ക്കൊരു സശയം തോന്നി. അതൊന്നു പരൂക്ഷിച്ചു നോക്ക്യതാ.
-എന്തായിരുന്നു തിരുമേനീടെ പരീക്ഷണം?
-കസേര മോളീന്ന് താഴോട്ട് കറങ്ങ്വോന്ന്.....!!!