rajasooyam

Tuesday, December 25, 2012



 റിസ്ക്

എന്‍ബി പരമേശ്വരന്‍ തിരുമേനീടെ അപാരമായ മറവിശക്തിയെപ്പറ്റി ബിആര്‍ അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍ബ്യേട്ടന്‍', 'ഹന്ത മറവിതന്‍ ആള്‍ രൂപമേ',
'നല്ല ഇംപ്രൂവെമെന്റുണ്ട്', ' ഒരു നമ്പൂരിശ്ശങ്ക', 'രണ്ട് മണ്ടന്മാരും ഒരു ബൈക്കും'
എന്നിവ അവയില്‍ ചിലതുമാത്രം.

ഇതൊക്കെ വായിച്ചിട്ടാണെന്നു തോന്നുന്നു, ഒരു മുതുവറേശ്വരസുപ്രഭാതത്തില്‍
അകത്തുള്ളാള്‍ സാവി എന്‍ബിത്തിരുമേനിയോട് പറഞ്ഞു:
-ഇനി ബിആര്‍ നിങ്ങളെപ്പറ്റി എഴുതിയാല്‍ കൊല്ലും ഞാന്‍
-ഞാനും കൂടാം. ഞാനും കുറേനാളായി അത് വിചാരിക്കുന്നു.
-ഏത്?
-ബിആറിനെ കൊല്ലണ കാര്യം
-അയ്യട! നിങ്ങളെ കൊല്ലുംന്നാണ് ഞാന്‍ പറഞ്ഞത്.
-അതെന്തിന്?
-മനുഷ്യരെ ഇങ്ങനെ നാണം കെടുത്തണേന്
-അതിന് ഞാന്‍ എന്ത് ചെയ്യാനാണ്
-ഏതെങ്കിലും ഒരു നല്ല ഡോക്ടറെ പോയി കാണ് മനുഷ്യാ
-എന്തിന്?
-മറവിക്ക് മരുന്ന് വല്ലതുമുണ്ടോന്നറിയാന്‍

അങ്ങനെ സാവീടെ കൊലവെറി പേടിച്ചിട്ടാണ് മനസ്സില്ലാമനസ്സോടെ എന്‍ബി
ഡോക്ടറെ കാണാന്‍ പോയത്.
വിശദമായ വണ്‍ ടു വണ്‍ ചര്‍ച്ചക്കൊടുവില്‍ എന്‍ബി പറഞ്ഞു:
-അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈയിടെയായി മറവി അല്പം
കൂടണ്‌ണ്ടോന്നും സംശയണ്ട്...ഏതെങ്കിലും സാധനം എവിടെയെങ്കിലും കൊണ്ടുവെച്ചാല്‍പിന്നെ അത് അവിടെന്ന് എടുക്കാന്‍ മറന്നുപോവുന്നു. എന്തിനുപറയണ്, ഇന്നാളൊരുദിവസം വിഷ്ണൂനേം കൂട്ടി സൂപ്പര്‍മാര്‍ക്കറ്റീപ്പോയിട്ട് അവനെ വച്ചേടത്ത്ന്ന് എടുക്കാന്‍ മറന്നു...ബൈക്ക് എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് ഓര്‍മ്മ കിട്ടാതെ തൃശ്ശൂര്‍ റൗണ്ട് ഞാന്‍ പലതവണ ചുറ്റിയിട്ടുണ്ട്...അതുപോലെ നിനക്ക് എനിക്ക് എന്ന് എല്ലാവരും ചോദിച്ചുവാങ്ങണ നിജാം പാക്കും നിശ്ചയതാമ്പൂലവും ചുണ്ണാമ്പും കൂടി വായില്‍
കിടന്ന് കൊളകൊളാന്നായാലും പലപ്പോഴും തുപ്പാന്‍ മറന്നുപോവുന്നു.... തുപ്പേട്ടന്‍
പറഞ്ഞില്ലെങ്കില്‍ തുപ്പില്ലെന്ന സ്ഥിതിയാണ്...ഇനീണ്ട്‌ലൊ, ചെലപ്പൊ എവിടെക്കാ ഞാന്‍ പോണേന്നൊരു നിശ്ശണ്ടാവ് ല്ല്യ. ഇനീപ്പൊ എവിടേക്കാ പോണേന്ന് നിശ്ശണ്ടായാലോ,
എന്തിനാ പോണേന്ന് നിശ്ശണ്ടാവ് ല്ല്യ...ഇതിന് ചികിത്സയില്ലേ ഡോക്ടര്‍?
    കുറച്ചുനേരം തലപുകഞ്ഞാലോചിച്ചശേഷം ഡോക്ടര്‍ പറഞ്ഞു:
-തിരുമേനി ആ കട്ടിലില്‍ കേറി ഒന്നു കെടക്ക് . ഒന്നു പരിശോധിച്ചുനോക്കാം.
-എന്താണ് ഡോക്ടര്‍?
-തിരുമേനീടെ തല!
    തിരുമേനി കട്ടിലില്‍ കേറി കിടന്നു, തല കീഴ്ക്കണാംപാടായി.
പരിശോധനക്കായി സീറ്റില്‍നിന്നെണീറ്റ് കട്ടിലിനരികിലേക്ക് ചെന്ന ഡോക്ടര്‍ ഒരു നിമിഷം ഒന്നു ശങ്കിച്ചുനിന്നു. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: അല്ലെങ്കില്‍ വേണ്ട. റിസ്‌ക് എടുക്കണ്ട.
    ഇതുകേട്ട തിരുമേനി ഒരു ഞെട്ടലോടെ ചോദിച്ചു:
-ങ്‌ഹേ! അത്രയ്ക്ക് റിസ്‌ക്കുള്ള പരിശോധനയാണോ ഡോക്ടര്‍?
-അതല്ല, തിരുമേനീ. തിരുമേനീടെ അസുഖത്തിന്റെ സിംടംസ് ഓര്‍ത്തപ്പൊ ഞാന്‍
 എന്നോടുതന്നെ പറഞ്ഞതാണ്, റിസ്‌ക് എടുക്കണ്ടാന്ന്...
-മനസ്സിലായില്ല്യ
-ഒന്നൂല്ല്യാ തിരുമേനീ. പരിശോധിക്കണേനുമുമ്പ് എന്റെ ഫീസ് ഇങ്ങുതന്നോളൂ...!!!

Saturday, December 15, 2012

സദ്യാസംബന്ധം

അനന്തരം ഗുരു ശിഷ്യന്മാരോട് പറഞ്ഞു:
-ഇനി ഞാന്‍ ഒരു ചെറിയ സംഭവം പറയാം. ശ്രദ്ധിച്ചുകേട്ടിട്ട് എന്റെ ചോദ്യത്തിന്
 ഉത്തരം പറയണം.
-ശെരി ഗുരവേ നമ
-ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പാണ്. ബാലപ്പണിക്കര്‍ അക്കൗണ്ടാപ്പീസില്‍
 സര്‍വീസിലുള്ള കാലം.  മകന്‍ വേണുപ്പണിക്കരും സര്‍വീസിലുണ്ട്. ഇന്നത്തെയത്ര
 ചെറുപ്പമല്ലെന്നുമാത്രം. അച്ഛനും മകനും തമ്മില്‍ സര്‍വീസില്‍ ഒരു ആറ് വര്‍ഷത്തെ
 വ്യത്യാസമുണ്ടായിരുന്നു.
-ഗുരവേ, ആരാണ് സര്‍വീസില്‍ ആദ്യം കേറിയത്?
-സ്വാഭാവികമായും അച്ഛന്‍ പണിക്കര്‍ തന്നെ. അങ്ങനെയിരിക്കെ ആപ്പിസിലെ ഒരു
 സ്റ്റാഫിന്റെ മകളുടെ കല്യാണം ഇവിടെ വൈകുണ്ഠം  കല്യാണമണ്ഡപത്തില്‍ വെച്ച്
 നടക്കുകയാണ്. പതിവുപോലെ അക്കൗണ്ടാപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും
 ആപ്പീസില്‍ ഹാജര്‍ വെച്ചശേഷം കല്യാണത്തിന് ഹാജരായിട്ടുണ്ട്. ബൈ ദ ബൈ
 അക്കൗണ്ടാപ്പീസുകാര്‍ക്ക് ഒരു സ്വഭാവവിശേഷമുണ്ട്. അതായത് എവിടെ കല്യാണത്തിനു ചെന്നാലും ഫസ്റ്റ് റൗണ്ട് സദ്യ അവര്‍ക്കുള്ളതാണ്. അത് ആരും ആദരപൂര്‍വ്വം
 ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി കൊടുക്കുന്നതൊന്നുമല്ല. കയ്യൂക്കുകൊണ്ട് പിടിച്ചു
 പറ്റുന്നതാണ്. ച്ചാല്‍ ഊണുഹാളിന്റെ വാതില്‍ തുറക്കുന്നതും അക്കൗണ്ടാപ്പീസുകാര്‍ 
 അടുത്തുനില്‍ക്കുന്നവരെയെല്ലാം ഇടിച്ചോ തൊഴിച്ചോ കാലില്‍ ചവിട്ടിയോ
 പക്കിനുകുത്തിയോ അകറ്റിനിര്‍ത്തി അകത്തുകയറി സകലസീറ്റും കൈയടക്കും.
 അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. തികച്ചും സ്തിതിസമത്വ
 സിദ്ധാന്തമാണ് !  പക്ഷേ ആ പര്‍ട്ടിക്കുലര്‍ ഡേയിലെ ഫസ്റ്റ് ട്രിപ്പില്‍ ബാലപ്പണിക്കര്‍
 ഇന്‍-ന്നും വേണുപ്പണിക്കര്‍ ഔട്ടുമായി! ഇനി പറയൂ, എന്തുകൊണ്ടാണ് അങ്ങനെ
 സംഭവിച്ചത്?
   
ഉത്തരം പറയാന്‍ ശിഷ്യര്‍ക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. കിറുകൃത്യമായ ആ ഉത്തരം കേട്ട് ആനന്ദാതിരേകത്താല്‍ ഗുരുവര്യന്റെ കണ്ണു നിറഞ്ഞുപോയി.

ഉത്തരം ഇതായിരുന്നു: '' അതുപിന്നെ ഗുരു പറഞ്ഞല്ലൊ, അച്ഛന്‍ പണിക്കര്‍ മകന്‍
പണിക്കരേക്കാള്‍ ആറുവര്‍ഷം സീനിയറാണെന്ന്. അപ്പോള്‍ പിന്നെ സംശയല്ല്യ,
എക്‌സ്പീരിയന്‍സിന്റെ കുറവുതന്നെയാണ് മകന്‍ പണിക്കര്‍ ആദ്യത്തെ പന്തിയില്‍
ഔട്ടാവാന്‍ കാരണം'' !!!

Saturday, December 8, 2012

ഇന്റര്‍നാഷണല്‍ ക്രൈം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ എന്‍ബീടെ കാര്യം കട്ടപ്പൊഹയാവുംന്നാ തോന്നണേ
-എന്തു പറ്റി?
-പുള്ളിക്കാരനെതിരെ പോലീസ് കേസെടുത്തിരിക്ക്യാണ് !
-ഉവ്വ്വോ? വെറുതേ കേസെടുത്ത്വോ?
-വെറുതെയല്ല. അവര്‍ക്ക് കിട്ടിയ ഒരു പരാതീടെ അടിസ്ഥാനത്തിലാണ്
-ആരാ പരാതി കൊടുത്തത് ?
-പയ്യന്‍
-ഏത് പയ്യന്‍?
-എന്‍ബീടെ പയ്യന്‍ തന്നെ !
-എന്താ ഈ പറയണേ ? മൂന്നാം ക്ലാസ്സില് പഠിക്കണ ആ ചിടുങ്ങോ ?
-അതേന്നേയ്
-എനിയ്ക്കത് വിശ്വസിക്കാന്‍ പറ്റണ് ല്ല്യ. ആട്ടെ, എന്താണ് ചാര്‍ജ് ?
-എന്‍ബി പീഡിപ്പിച്ചൂന്നാ പറയണേ
-എങ്ങനെയാണത്രേ?
-അതുപിന്നെ വീടാകെ മുറുക്കിത്തുപ്പി വൃത്തികേടാക്കണത് എന്‍ബീടെ ഒരു
 ഹോബിയാണല്ലോ. ഒരു ദിവസം പയ്യന്‍ അതിനെതിരെ എന്തോ പറഞ്ഞു - അച്ഛന്‍
 എന്തൂട്ടാ ഈ കാട്ടണേന്നോ മറ്റോ. ഓര്‍ക്കാപ്പുറത്ത് അത് കേട്ടതും എന്‍ബീടെ
 കണ്‍ട്രോള് വിട്ടു. അന്യോന്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പുള്ളിക്കാരന്‍ നന്നായി
 പ്രതികരിച്ചു...
-അത്രയേ ഉണ്ടായുള്ളൂ? അതിനാണോ പയ്യന്‍ പോലീസില്‍ പരാതി കൊടുത്തത്?
-എന്റെ ബിആറേ നമ്മള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല കാര്യങ്ങള്‍. ലോകമാകെ
 മാറിപ്പോയി. ഇന്റര്‍നാഷണല്‍ പീനല്‍ കോഡ് പ്രകാരം മിനിമം 18 മാസമെങ്കിലും
 തടവു ശിക്ഷ കിട്ടാവുന്ന   ഒഫെന്‍സാണ് എന്‍ബി ചെയ്തത്!
-ഈ....ശ്വരാ! ഐപിസി ഇന്‍വോക്ക് ചെയ്യാന്‍ മാത്രം എന്തക്രമമാണ് എന്‍ബി
 കാണിച്ചത്?
-'അച്ഛനോട് എതിര് പറയാറായോടാ' എന്നും ചോദിച്ച് ഒരു പുളിവാര്‍ള്
 വെട്ടിക്കൊണ്ടുവന്ന്  ചെക്കന്റെ ചന്തിക്കിട്ട് രണ്ടാ പൊട്ടിച്ചു !!!