rajasooyam

Thursday, April 7, 2022

 

R341-ഉം പോളീസ് ക്ലിനിക്കും തമ്മിലെന്ത്?

 

ഏതാണ്ട് രണ്ട് പതിറ്റാണ്ടുമുമ്പ്  ഒരുദിവസം രാവിലെ 11 മണിക്ക് കാന്റീനിലിരുന്ന് വിത്തൗട്ടടിക്കുകയായിരുന്നു എംജിആര്‍ സാർ . ചായ കുടിക്കുമ്പോള്‍ മൂളിപ്പാട്ട്പാടുക പുള്ളിക്കാരന്റെ ഒരു ശീലമാണ്. 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ'എന്നു തുടങ്ങുന്ന പാട്ടാണ് അന്നേരം മൂളിക്കൊണ്ടിരുന്നത്. അപ്പോളാണ് ഒരു കൈയില്‍ ചായ ഗ്ലാസ്സും മറുകൈയില്‍ സ്‌റ്റോറിന്റെ താക്കോലുമായി ജോയ് പാലയൂരിന്റെ വരവ്. തൊട്ടടുത്ത സീറ്റിലിരുന്ന ജോയ് സ്വകാര്യമെന്നോണം എംജിആറിന്റെ ചെവിയില്‍ പറഞ്ഞു:

-കൊറച്ചുനാളായി ഞാന്‍ സാറിനോടൊരു കാര്യം പറയണമെന്നു വിചാരിക്കുന്നു.

-വയലാര്‍ ശരശ്ചന്ദ്രവര്‍മ്മ.

-നമ്മടെ സ്‌റ്റോറില്‍ ഒരു പത്തിരുപത്തഞ്ച് ടിന്‍ ഓട്‌സ് ഇരിക്കുന്നുണ്ട്.

-എനിക്ക് സംശയല്ല്യ. അതെഴുതിയിരിക്കണത് ശരശ്ചന്ദ്രവര്‍മ്മ തന്ന്യാ.

-അതവിടെയിരുന്ന് പൂക്കാന്‍ തൊടങ്ങിയിരിക്കുന്നു.

-ഏത്? ശരശ്ചന്ദ്രവര്‍മ്മയോ. അതോ പാട്ടോ?

        തങ്ങളിരുവരും പറയുന്നത് പരസ്പരം ക്യാച്ച് ചെയ്യുന്നില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ജോയ് ഒന്ന് വശം മാറിയിരുന്ന് എംജിആറിന്റെ മറ്റേ ചെവിയില്‍ നിറയൊഴിച്ചു:

-അതേയ്. നമ്മടെ സ്‌റ്റോറില്‍ പത്തിരുപത്തഞ്ച് ടിന്‍ ഓട്‌സിരുന്ന് പൂക്കാന്‍ തൊടങ്ങിയിരിക്കുന്നു.

-ഓ. അതാണോ കാര്യം. പൂക്കട്ടേടോ. പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം. കൂട്ടത്തില്‍ ഓട്‌സും പൂത്തോട്ടെ. അങ്ങനെ ഒരായിരം പൂക്കള്‍ വിടരട്ടെ.

- സാറ് വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. പുഷ്പിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല പൂക്കുന്നു എന്ന് ഞാന്‍ പറഞ്ഞത്.

-പിന്നെയോ?

-അതൊക്കെ പൂപ്പല് പിടിച്ച് ചീത്തയാകാന്‍ പോകുന്നു എന്നാണൂദ്ദേശിച്ചത്.

-അതെ ശെരി. അങ്ങനെയാണെങ്കില്‍ സംഗതി സീരിയസ്സാണല്ലൊ. എന്താണതിനൊരു പ്രതിവിധി?

-അതു തന്നെയാണ് എനിക്ക് സാറിനോട് ചോദിക്കാനുള്ളത്.

എംജിആര്‍ കുറച്ചുനേരം പല്ല്  കടിച്ചുപിടിച്ചിരുന്നാലോചിച്ചു. പിന്നെ കുറച്ചുനേരം താടിക്ക് കൈയും കൊടുത്തിരുന്നാലോചിച്ചു. പിന്നെ കുറച്ചുനേരം കൈക്ക് താടി കൊടുത്തിരുന്നാലോചിച്ചു .പിന്നെ കുറച്ചുനേരം കണ്ണടച്ചിരുന്ന് മനോരാജ്യം വായിച്ചു. ആ വായനക്കിടയില്‍ രാവിലെ പോര്‍ട്ടിക്കോയില്‍ കണ്ട ഒരു നോട്ടീസ് എംജിആറിന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു:

നാളെ രാവിലെ 10ന് റികിയേഷന്‍ ക്ലബ്ബ് ഹാളില്‍ പോളീസ് ക്ലിനിക്കുകാര്‍ സ്‌പൊണ്‍സര്‍ ചെയ്യുന്ന രക്ത പരിശോധനാ ക്യാമ്പ്. പങ്കെടുക്കുക. വിജയിപ്പിക്കുക.''

                പണ്ട് ഐസക് ന്യൂട്ടന്റെ തലയില്‍ കോമാങ്ങ വീണപ്പോള്‍ എന്താണ് സംഭവിച്ചത്? അത് തന്നെ ഇവിടേയും സംഭവിച്ചു. MGR jumped with Joy.

(ച്ചാല്‍ എംജിആര്‍ ജോയ് പാലയൂരുമൊത്ത് തുള്ളിച്ചാടീന്നര്‍ത്ഥം.)

അന്ന് വൈകീട്ട് ഓഫീസ് വിട്ടപ്പോള്‍ എംജിആര്‍ നേരെ പോയത് സ്വന്തം വീട്ടിലേക്കല്ല, പോളീസ് ക്ലിനിക്കിന്റെ മാനേജരുടെ വീട്ടിലേക്കാണ്.

എംജിആര്‍ മാനേജരെ കാണേണ്ടതുപോലെ കണ്ടിട്ടുണ്ടെന്നാണ് മനോരമയുടെ പിന്നാമ്പുറത്തും മാതൃഭൂമിയുടെ സ്വകാര്യത്തിലും കാണുന്നത്.

സംഗതി ശരിയായിരിക്കണം. കാരണം പോളീസ് ക്ലിനിക്കുകാരുടെ പരിശോധനയില്‍ അക്കൗണ്ടാപ്പീസിലെ 80 ശതമാനം പേര്‍ക്കും കൊളസ്‌ട്രോളുണ്ടായിരുന്നു!

പിറ്റേന്ന് സ്റ്റോക്കെടുത്തപ്പോൾ R341-ല്‍ ഓട്‌സിന്റെ ഒരു തരി പോലും ബാക്കിയുണ്ടായിരുന്നില്ല!!!