rajasooyam

Sunday, November 27, 2011

തുപ്പേട്ടന്‍

-ആന്റോ, നിങ്ങള്‍ ഇപ്പോഴും പേരാമംഗലത്ത്ന്ന്തന്നെയല്ലേ വരണത്?
-അതെ
-ബസ്സിനാണോ?
-അതെ
-അപ്പൊ നിങ്ങള്‍ക്ക് സുകുമാരന്‍ തിരുമേനീടെ ബൈക്കില്‍ കേറി വന്നൂടേ?
-അയ്യൊ അത് വേണ്ട സര്‍. മുമ്പ് ഞാന്‍ അങ്ങനെയാണ് വന്നോണ്ടിരുന്നത്.
പിന്നെ അതങ്ങ് നിര്‍ത്തി
-അതെന്താ?
-സുകുമാരന്‍ സാറ് ഇടയ്ക്ക് കാര്‍ക്കിച്ച് തുപ്പും
-തുപ്പ്വേ?
-അതെ സര്‍. തുപ്പൊമ്പൊ വണ്ടി മറിയും. രണ്ട് തവണ എനിക്ക് പറ്റീട്ട്ണ്ട്.
ഭാഗ്യത്തിന് നിസ്സാര പരിക്കേ പറ്റിയുള്ളൂ.
-എനിക്ക് മനസ്സിലാവണ് ല്ല്യ ആന്റോ. തുപ്പുമ്പൊ എങ്ങന്യാ വണ്ടി മറിയണത്?
സൈഡിലേക്ക് കുനിഞ്ഞിട്ടാവും തുപ്പണത് അല്ലേ? അപ്പൊ വണ്ടീടെ ബാലന്‍സ്
തെറ്റണ് ണ്ടാവും അല്ലേ?
-ഏയ്. അങ്ങനെയല്ല. സാറ് നേരെ മുമ്പിലേക്ക് തന്നെയാണ് തുപ്പാറ്.
-നേരെ തുപ്പുമ്പൊ എങ്ങന്യാ ബാലന്‍സ് തെറ്റണത്?
-കണ്ണ് കാണാഞ്ഞട്ട്
-അതെങ്ങന്യാ തുപ്പുമ്പൊ കണ്ണ് കാണാണ്ടാവണത്?
-കണ്ണില് തുപ്പല് വീണിട്ട്
-അതെങ്ങന്യാ തുപ്പല് കണ്ണില് വീഴണത്?
-ഗ്ലാസ്സില് തട്ടി തെറിച്ചിട്ട്
-ഏത് ഗ്ഗ്‌ളാസ്സില്? റിയര്‍ വ്യൂ മിറ റിലോ?
-അതിലല്ല സര്‍
-പിന്നെ?
-ഹെല്‍മറ്റിന്റെ മുമ്പില് മുഖം മൂടണ ഗ്ലാസ്സില്ലേ, അതില് !!!

Saturday, November 19, 2011

ആയിരത്തിരണ്ടാം രാവിലെ കഥ

(അയ്യന്തോള്‍ സ്വദേശി പി. രാജന്‍ അവര്‍കള്‍ ചൊല്ലിക്കേട്ടത്)

റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബഹു മേമ്പ്രന്മാര്‍ ജമ്മു കാശ്മീരദേശങ്ങള്‍
ചുറ്റിയടിച്ചുവന്നതിന്റെ പിറ്റേന്നാണ് സംഭവം.
നേരം പാതിരയായിക്കാണും.
ഹസ്സന്‍ സായ് വിന്റെ ബീവി എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു.
കണ്ണുതിരുമ്മി നോക്കുമ്പോള്‍ അവിടെങ്ങും സായ്‌വിന്റെ പൊടിപോലും കാണുന്നില്ല !
അള്ളാ! ഇതിയാനിതെവിടെപ്പോയി? വല്ല ജിന്നുകളും വന്ന് അടിച്ചുമാറ്റി
കൊണ്ടുപോയോ? ബീവി ഇതിനുമുമ്പൊരിക്കലും ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല.
ലൈറ്റുകളെല്ലാമിട്ട് ശ്രീമതി വീടിനകത്തെ മുക്കിലും മൂലയിലുമൊക്കെ തപ്പിനോക്കി.
അവിടെന്നെങ്ങും സായ് വിനെ കണ്ടുകിട്ടിയില്ല. ബാക്കി പിന്നെ ഓപ്പണ്‍ ടെറസ്സില്‍
മാത്രമേ നോക്കാനുണ്ടായിരുന്നുള്ളൂ. ഏതായാലും അവിടെക്കൂടി തപ്പിക്കളയാമെന്നു
കരുതി വാതില്‍ തുറന്നുനോക്കുമ്പോള്‍ ദാണ്ടെ അവിടൊരാള്‍ ചമ്രം പടിഞ്ഞിരുന്ന്
എക്‌സര്‍സൈസ് ചെയ്യുന്നു !
അത് സാക്ഷാല്‍ ഹസ്സന്‍ സായ് വായിരുന്നു...
ഒരു പ്രത്യേകതരം എക്‌സര്‍സൈസാണ് പുള്ളിക്കാരന്‍ ചെയ്‌തോണ്ടിരുന്നത്.
അതായത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും ഇരുവശങ്ങളിലേക്ക്
വിരിച്ചുപിടിച്ച് പക്ഷികള്‍ പറക്കുമ്പോലെ കൈപ്പത്തികള്‍ ചലിപ്പിച്ചുകൊണ്ടുള്ള
ഒരേര്‍പ്പാട് !
(പില്‍ക്കാലത്ത് യോഗീശ്വരന്മാര്‍ ഇതിനെ പറവാസനം എന്നു വിളിക്കും).
സായ് വിനെ കണ്ടതും ഓനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യം തോന്നി ബീവിക്ക്.
ഇരച്ചുവന്ന കോപം കടിച്ചമര്‍ത്തി അവര്‍ ചോദിച്ചു:
-നിങ്ങളെന്ത് പണിയാ ഈ കാട്ടണേ? മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലൊ.
ചമ്മല്‍ പുറത്തുകാണിക്കാതെ പതിവുപോലെ പതിഞ്ഞമട്ടില്‍ സായ് വ് പറഞ്ഞു:
-അതേയ്, അയാളെന്നെ പറ്റിച്ചൂന്നാ തോന്നണേട്ടോ.
-ആര് ?
-ദാ നീ ഇത് നോക്ക്. ഞാന്‍ ഇരിക്കണ ഈ കാര്‍പറ്റ് കണ്ടോ.
ഇത് കാശ്മീരീന്ന് നീയറിയാതെ വാങ്ങിയതാണ്.
-ഇതാപ്പൊ നന്നായേ. എത്ര കാര്‍പ്പറ്റാ ഇവിടെ വെറുതെയിരിക്കണേ
-പക്ഷേ ഇതൊരു സ്‌പെഷല്‍ കാര്‍പ്പറ്റാണെന്നാണ് അയാള്‍ പറഞ്ഞത്.
അതൊന്ന് ടെസ്റ്റ് ചെയ്ത് നോക്കുകയായിരുന്നു ഞാന്‍. പറ്റിച്ചൂന്നാ തോന്നണേ...
-എന്താണയാള്‍ പറഞ്ഞത്?
-വെറുതെ ഇരുന്നുകൊടുത്താല്‍ ഇത് നമ്മളേയും കൊണ്ട് അനന്തവിഹായസ്സിലേക്ക്
പറന്നുപറന്നങ്ങനെ പോവുമെന്ന് !!!

Monday, November 14, 2011

കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...

-എന്താ കണ്ണാ, കാശ്മീര്‍ ടൂറ് കഴിഞ്ഞുവന്ന വേണ്വണ്ണന്‍ ഏതാണ്ടൊരു
പ്രൊവെര്‍ബിയല്‍ അണ്ണാനെപ്പോലിരിക്കുന്നത്?
-അപ്പൊ ബിആര്‍ ഒന്നുമറിഞ്ഞില്ലേ?
-ഇല്ല. എന്താണ്?
-ടൂറിനുപോയവര്‍ പോക്കറ്റടിക്കപ്പെട്ട കാര്യം ?
-അങ്ങനെണ്ടായോ? എവിടെവെച്ച് ?
-കരോള്‍ബാഗിലെ ബിഗ്ബസാറില്‍ വെച്ച്.
-എന്തൊക്കെ പോയി ?
-ചിലരുടെ പേഴ്‌സ്. ചിലരുടെ മൊബൈല്‍ ഫോണ്‍. ചിലരുടെ കൂളിംഗ് ഗ്ലാസ്.
ചിലരുടെ കുങ്കുമപ്പൂവ്. ചിലരുടെ ആടകള്‍. ചിലരുടെ ആഭരണങ്ങള്‍. പക്ഷേ ഏറ്റവും വലിയ നഷ്ടം പറ്റിയത് വേണ്വേട്ടനാണ്.
-വേണൂന്റെ എന്താണ് പോയത്.
-എല്ലാം!
-എന്നുവെച്ചാല്‍ ?
-യാതൊന്നാണോ വേണ്വേട്ടന്‍ നാളിതുവരെ നിധിപോലെ കാത്തുസൂക്ഷിച്ചു
കൊണ്ടുനടന്നത്, ആ സാധനം പോയി.
-ഒന്നു തെളിച്ച് പറ കണ്ണാ.
-പറന്നു പോയ കിളിയെ പക്ഷേ വീണ്ടും പിടിച്ചിടാം എന്നാണ് കവിവാക്യം.
ച്ചാല്‍ പേഴ്‌സ് പോയവര്‍ക്ക് അത് തിരിച്ചുകിട്ടിയെന്നുവരാം.
അതുപോലെ മൊബൈല് പോയവര്‍ക്ക് അതും തിരിച്ചുകിട്ടിയേക്കാം.
പക്ഷേ വേണ്വേട്ടന് പോയത് പോയതുതന്നെ.
അത് ഇനി ഈ ജന്മം തിരിച്ച്കിട്ടാന്‍ പോണില്ല!
-മനുഷ്യനെയിങ്ങനെ ഉദ്വേഗത്തിന്റെ കുന്തമുനയില്‍ നിര്‍ത്താതെ
വേണൂന് എന്താണ് നഷ്ടപ്പെട്ടതെന്നു പറയൂ കണ്ണാ.
-ശ്ശെ. ഞാന്‍ അതെങ്ങനെ പറയും ബിആര്‍..
-അതെന്താ പുറത്തുപറയാന്‍ കൊള്ളാത്ത എന്തെങ്കിലുമാണോ ?
-അങ്ങനെയല്ല. എന്നാലും എനിക്കൊരു മടി.
-എങ്കിലൊരു കാര്യം ചെയ്യൂ. ഒരു ക്ലൂ തരൂ.
-ക്ലൂ തരാം. പക്ഷേ ബിആറിനെപ്പോലുള്ള മന്ദബുദ്ധികള്‍ക്ക് അത്
മനസ്സിലാവ്വോന്നറിയില്ല
-പറയൂ. കേട്ടുനോക്കട്ടെ.
-ചായയിലുണ്ട്, കാപ്പിയിലില്ല !
അരിഷ്ടത്തിലുണ്ട്, ഇഷ്ടത്തിലില്ല !!
പരമശിവന്റെ പര്യായമായ ത്ര്യംബകനിലുണ്ട്, രാക്ഷസനായ ബകനിലില്ല !!!

Sunday, November 6, 2011

റീസണ്‍ പലവിധമുലകില്‍ സുലഭം !

റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അസ്ത്യുത്തരസ്യാംദിശിയായജമ്മുകാശ്മീരിലേക്ക് ടൂറ് പോകുന്നതിന്റെ തലേന്നാള്‍ ഉച്ചകഴിഞ്ഞ് ഒരു മൂന്നു മണിയായപ്പോള്‍ ആര്‍.കണ്ണന്‍ ആപ്പീസറുടെ മുറിയിലേക്ക് കടന്നു ചെല്ലുകയാണ്.
പതിവില്ലാത്ത കാഴ്ചയായതുകൊണ്ട് ആപ്പീസര്‍ ചോദിച്ചു: ''എന്താ കണ്ണന്‍?''
തല ചൊറിഞ്ഞുകൊണ്ട് കണ്ണന്‍ പറഞ്ഞു: ''ഇന്ന് അല്പം നേരത്തെ പോണം സാര്‍''.
''ങ: ഞാനത് മറന്നൂട്ടോ. ദാ അറ്റന്‍ഡന്‍സ്. ഒപ്പിട്ടോളൂ. നാളെയാണ് ഇവിടെന്ന് ടൂറ് പോണത് അല്ലേ?''
ഒപ്പിടാന്‍ നേരം കണ്ണന്‍ 'മ്ഊം' എന്നൊന്നു മൂളി. അത്ര മാത്രം...

മണി മൂന്നരയായപ്പോള്‍ കണ്ണന്‍ ആപ്പീസില്‍ നിന്നിറങ്ങി. നേരെ കുത്താമ്പുള്ളിക്ക് വിട്ടു.പിന്നെ 3 ദിവസം കഴിഞ്ഞാണ് പൊങ്ങിയത് !

മേല്‍ വിസ്തരിച്ച എപ്പിസോഡിന് ഒരേയൊരു ദൃക്‌സാക്ഷിയേ ഉണ്ടായിരുന്നുള്ളൂ.
സാക്ഷാല്‍ എന്‍ബി.

അവധിയാഘോഷിച്ച് തിരിച്ചെത്തിയ കണ്ണനോട് ബിആര്‍ ചോദിച്ചു:
-പരമശിവം പറഞ്ഞോണ്ട് നടക്കണത് നേരാണോ കണ്ണാ ?
-ഞാന്‍ അന്ന് നേരത്തേ പോയ കാര്യത്തെപ്പറ്റിയല്ലേ? അത് നേരാണ്.
-എന്നാലും ആപ്പീസറോട് അങ്ങനെ പറയാന്‍ പാടുണ്ടായിരുന്നോ ?
-അതിന് ഞാന്‍ അവരോട് കള്ളമൊന്നും പറഞ്ഞില്ലല്ലൊ
ബിആര്‍ ഓര്‍ത്തുനോക്കി. ശെരിയാണ്. കണ്ണന്‍ കള്ളമൊന്നും പറഞ്ഞിട്ടില്ല.........
എന്നാലും അങ്ങനെ വിടാന്‍ പാടില്ലല്ലൊ. ബിആര്‍ തുടര്‍ന്നുചോദിച്ചു:
-പക്ഷേ നിങ്ങള്‍ ടൂറിന് പോകുന്നു എന്ന ധാരണയിലല്ലേ അവര്‍ നേരത്തെ ഒപ്പിടാന്‍
അനുവദിച്ചത് ?
-അതിന് ഞാനെന്തു പിഴച്ചു ?............മാത്രല്ല പണ്ടൊരിക്കല്‍ വി. ഷഷിധരന്‍ ചെയ്തതു പോലൊന്നും ഞാന്‍ ചെയ്തുമില്ലല്ലൊ.
-അതെന്താ സംഭവം?
-അതല്ലേ സംഭവം. പൂങ്കുന്നത്ത് താമസിക്കുന്ന ഷഷിധരന്‍ ഒരു ദിവസം മൂന്നര മണിക്ക്
തോള്‍സഞ്ചിയും തൂക്കി ധൃതിപിടിച്ച് വീട്ടില്‍ പോകുന്നതുകണ്ടപ്പോള്‍ പി എല്‍ ജോയി ചോദിച്ചു: ഷഷി എന്താ ഇത്ര നേരത്തെ?
അന്നേരം പുള്ളിക്കാരന്‍ പറയാണേയ്:
''കൊങ്കണ്‍ റെയില്‍പാതയില്‍ മണ്ണിടിഞ്ഞിരിക്ക്യാണ് ന്ന് ഒരു ന്യൂസ് കേട്ടു.
ട്രെയിനൊന്നും ഓടണ് ല്ല്യാത്രേ '' !!!

Saturday, November 5, 2011

സറണ്ടേഡ് !


സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ അവരുടെ ക്രെഡിറ്റില്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് കാശ് വാങ്ങാമെന്നൊരു വകുപ്പുണ്ട്.
300 ലീവ് വരെ ഇങ്ങനെ ചെയ്യാം.
എന്നാല്‍ ഈ അടുത്ത കാലത്ത് റിട്ടയര്‍ ചെയ്ത ആന്റണ്‍ വില്‍ഫ്രഡിന് സറണ്ടര്‍ ചെയ്യാന്‍ വെറും 30 ലീവേ ബാക്കിയുണ്ടായിരുന്നുള്ളൂ.
വില്‍ഫിയുടെ ക്രെഡിറ്റില്‍ ലീവ് ഇത്രയും കുറഞ്ഞുപോയതിനുപിന്നില്‍ ഒരു കഥയുണ്ട്:

തൊള്ളായിരത്തി എമ്പതുകള്‍.
അക്കൗണ്ടാപ്പീസിന്റെ പുഷ്‌കരകാലം. (പുഷ്‌ക്കലകാലം എന്നും പറയാം).
ആശാന്‍ സാറിന്റെ ആഡിറ്റ് പാര്‍ട്ടിയില്‍ പോസ്റ്റിങ് കിട്ടാന്‍ വേണ്ടി അപ്ലിക്കേഷന്‍ കൊടുത്ത് കാത്തിരിപ്പാണ് ആന്റണ്‍ വില്‍ഫ്രഡ്.
അങ്ങനെയിരിക്കേ പണ്ട് നാണ്വാര് പറഞ്ഞതുപോലെ ഒരു വെങ്കിടേശ്വരസുപ്രഭാതത്തില്‍ അത് - പോസ്റ്റിങ് ഓര്‍ഡര്‍ - തരായി.
പിറ്റേന്ന് പോസ്റ്റിങ് ഓര്‍ഡറുമായി ആഡിറ്റ് പാര്‍ട്ടിയില്‍ ജോയിന്‍ ചെയ്യാന്‍ ചെന്ന ആന്റണോട് ആശാന്‍ സാറ് ചോദിച്ചു:
-എന്തു കാരണം കൊണ്ടാണ് വില്‍ഫി എന്റെ പാര്‍ട്ടി തന്നെ ചോദിച്ചുവാങ്ങിയത്?
-അതുപിന്നെ ആശാന്‍സാറ് ആഡിറ്റ്‌വര്‍ക്കില്‍ എക്‌സ്പര്‍ട്ടാണെന്നാണ് പൊതുവേയുള്ളസംസാരം. സാറിന്റെ കീഴില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്നു കരുതി. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് സാറിന് ശിഷ്യപ്പെടാന്‍ വന്നത്.
-വേല കൈയിലിരിക്കട്ടെ വില്‍ഫ്രഡേ. കാര്യമൊക്കെ എനിക്കറിയാം......... ഏതായാലും ജോയിന്‍ ചെയ്‌തോളൂ. പിന്നെ ഒരു കാര്യത്തില്‍ ഞാന്‍ വളരെ സ്ട്രിക്റ്റാണ് കേട്ടോ. അതായത് ഏത് ഇന്‍സ്റ്റിട്യൂഷനായാലും ആഡിറ്റ് തുടങ്ങുന്ന ആദ്യത്തെ ദിവസം നമ്മള്‍എല്ലാവരും അവിടെ ഹാജരുണ്ടാവണം. ബാക്കിയുള്ള ദിവസങ്ങളില്‍ നമുക്ക് ഒരഡ്ജസ്റ്റ്‌മെന്റിലങ്ങ് പോകാം. ഏത്?
-ശെരി സാര്‍. അക്കാര്യം ഞാന്‍ ഏറ്റു.
പക്ഷേ ആ ഏറ്റതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രോഗ്രാമിലുണ്ടായിരുന്ന ആദ്യത്തെ 3 ഇന്‍സ്റ്റിട്യൂഷനിലും ആദ്യദിവസം ആന്റണ്‍ മുങ്ങി!
മൂന്നാമത്തെ ഇന്‍സ്റ്റിട്യൂഷനിലെ ആഡിറ്റ് വൈന്‍ഡപ്പ് ചെയ്തന്ന് ആന്റണ്‍ പോയിക്കഴിഞ്ഞപ്പോള്‍ ആശാന്‍ സാറ് മറ്റുള്ളവരോട് പറഞ്ഞു:
-അതേയ്, അടുത്തതായി നമ്മള്‍ ആഡിറ്റ് ചെയ്യാന്‍ പോകുന്നത് പ്രോഗ്രാമില്‍ പറയുന്ന നാലാമത്തെ ഇന്‍സ്റ്റിട്യൂഷനിലല്ല, അഞ്ചാമത്തേതിലാണ്....
പതിവുപോലെ ആദ്യത്തെ ദിവസം മുങ്ങി ആന്റണ്‍ വില്‍ഫ്രഡ് നാലാമത്തെ ഇന്‍സ്റ്റിട്യൂഷനിലെത്തുമ്പോള്‍ അവിടെ ആഡിറ്റ് പാര്‍ട്ടിക്കാരുടെ അഡ്രസ്സില്ല!
അതിന്റെ തൊട്ടുപിറ്റേന്നും അതിന്റെ പിറ്റേന്നും പാര്‍ട്ടിക്കാരെ കണ്ടില്ല1
എന്തിനധികം ആഡിറ്റ് വൈന്‍ഡപ്പ് ചെയ്യേണ്ട ദിവസവം പോലും ആരേയും കണ്ടില്ല!
വിളിച്ചു ചോദിക്കാമെന്നുവെച്ചാല്‍ അന്ന് ഇന്നത്തെപ്പോലെ മൊബൈലുമില്ല.

ആന്റണ്‍ പ്രോഗ്രാം നോക്കി. അഞ്ചാമത്തെ പ്രോഗ്രാം അഞ്ചേരി ഗവണ്മെന്റ് സ്‌കൂളിലാണ്.ആശാന്‍ സാറിനെ അനുനയിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ആദ്യദിവസം അതിരാവിലെ തന്നെ ആന്റണ്‍ അവിടെയെത്തി.
പക്ഷേ ആന്റണ്‍ മനസ്സില്‍ കണ്ടത് ആശാന്‍ സാറ് മാനത്തുകണ്ടു!
അന്നു രാവിലെ അദ്ദേഹം മറ്റുള്ളവരേയും കൂട്ടി എട്ടാമത്തെ ഇന്‍സ്റ്റിട്യൂഷനില്‍ ചെന്ന് ആഡിറ്റ് തുടങ്ങി!

ഒരൊന്നൊന്നര മാസത്തോളം ഈ ഒളിച്ചുകളി തുടര്‍ന്നു.
വില്‍ഫി ചെല്ലുന്നിടത്ത് ആഡിറ്റ് പാര്‍ട്ടിയില്ല. ആഡിറ്റ്പാര്‍ട്ടി ചെല്ലുന്നിടത്ത് വില്‍ഫിയുമില്ല!
ഫലമോ?
അറ്റന്‍ഡന്‍സ് റെജിസ്റ്ററിലെ ആബ്‌സന്‍സ് റെഗുലറൈസ് ചെയ്യാതെ പറ്റില്ലല്ലൊ.
ഏതാണ്ട് നാല്‍പത്തഞ്ചോളം ലീവാണ് ആന്റണ്‍ വില്‍ഫ്രഡിന് ആ ഇനത്തില്‍ നഷ്ടപ്പെട്ടത് !!!