വാര്‍ദ്ധക്യസഹജമായ അസ്‌കിതകള്‍ സഹരാജന്‍ നായരുടെ പ്രജ്ഞയെ പിടികൂടാന്‍ തുടങ്ങിയ കാര്യം ബിആറിന് മനസ്സിലായത് ചുരിദാറിട്ട രാജേന്ദ്രന്റെ ( കോപിഷ്ഠന്‍ ) ഹൗസ് വാമിങ്ങിനു പോയപ്പോഴാണ്. നേരം വൈകിവന്ന സോമേട്ടനോട് ആള്‍ക്കൂട്ടത്തിലൊരാള്‍ 'സോമേട്ടന്‍ മോളീപ്പോയില്ലേ' എന്നു ചോദിച്ചപ്പോള്‍ 'ഇല്ല, എനിക്ക് വണ്ടിയോടിക്കാനുള്ളതാണ്' എന്ന് സോമേട്ടന്‍ മറുപടി പറഞ്ഞതും അതിന്റെ അര്‍ത്ഥമാലോചിച്ച് നായര്‍സാബ് തല പുണ്ണാക്കിയതും മുമ്പൊരിക്കല്‍ രാജസൂയത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടല്ലൊ.
അന്നത്തേക്കാള്‍ കഠിനമായ ഒരു ബ്രെയിന്‍ ടീസര്‍ ആണ് നായര്‍ജിക്ക് ഈയിടെ കിട്ടിയത്.
പതിനൊന്നാം തിയതി ഞായറാഴ്ച രാവിലെ കുളിച്ച് കുറിയിട്ട് ഉടുത്തൊരുങ്ങി നായര്‍ജി പുറപ്പെടുകയാണ്. എങ്ങോട്ടെന്നോ? പതിനെട്ടാം തിയതി ഞായറാഴ്ച നടക്കുന്ന എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിന്!
കൈയിലൊരു അപ്പച്ചട്ടിയും ('ഗിഫ്റ്റ് '-രാജസൂയം-ജൂണ്‍ 2011) കരുതിയിട്ടുണ്ട്.
വഴിയൊന്നും അറിഞ്ഞുകൂട. ആരോടും ഒന്നും ചോദിച്ചുമില്ല.
മുതുവറയിലിറങ്ങി ലെഫ്റ്റ് തിരിഞ്ഞുനടന്നു.
കുറേ ദൂരം നടന്നിട്ടും ആപ്പീസുകാരെ ആരേയും കാണാനില്ല.
(എങ്ങനെ കാണാനാണ്? പതിനെട്ടാം തിയതിയല്ലേ സംഭവം!)
അങ്ങനെ നടന്നുനടന്ന് കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ തൊട്ടുമുന്നില്‍ വലിയൊരു ഗിഫ്റ്റ് പാക്കറ്റുമായി ഒരപരിചിതന്‍ നടന്നുപോകുന്നതു കണ്ടു. നായര്‍ജിക്ക് സമാധാനമായി. ഇനി ഏതായാലും വഴിയന്വേഷിച്ച് ബുദ്ധിമുട്ടേണ്ടല്ലൊ. അയാളുടെ പിന്നാലെ വെച്ചുപിടിച്ചാല്‍ മതിയല്ലൊ.
പക്ഷേ ആ മോഹം അധികം നീണ്ടുനിന്നില്ല.
അയാളുടെ വീടെത്തിയപ്പോള്‍ അയാള്‍ അകത്തേക്ക് കേറിപ്പോയി!
രക്ഷയേതുമില്ലാതെ വന്നപ്പോള്‍ നായര്‍ജി മൊബൈലെടുത്ത് ലക്ഷ്മണനെ വിളിച്ച് എന്‍ബിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മറ്റൊന്നും ചോദിക്കാതെ ലക്ഷ്മണന്‍ കൃത്യമായ വഴി പറഞ്ഞുകൊടുത്തു. പിന്നെ അധികം ബുദ്ധിമുട്ടാതെ തന്നെ നായര്‍ജി നാമംഗലം എന്ന നാമധേയത്തിലുള്ള ഇല്ലത്തെത്തി.
നോക്കുമ്പോഴെന്താ. ഒറ്റ മനുഷ്യനില്ല അവിടെ!
ഇതെന്തു കഥ! പരമേശ്വരന്‍ പറഞ്ഞുപറ്റിച്ചതാണോ?
എങ്ങനെയെങ്കിലും അവിടെന്ന് കിഴിച്ചിലായാല്‍ മതീന്നായി നായര്‍ജിക്ക്.
പക്ഷേ വന്ന വഴി തിരിഞ്ഞുനടക്കുന്നത് ആരെങ്കിലും കണ്ടാല്‍ എന്തു വിചാരിക്കും? കള്ളനാണെന്നു പറഞ്ഞ് കൈകാര്യം ചെയ്താലോ.
നായര്‍ജി കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
അകത്തുള്ളാള്‍ പുറത്തുവന്നു.
നായര്‍ജി ചോദിച്ചു.
-എന്‍ബിയില്ലേ?
-ഇല്ല.
-എവിടെപ്പോയി?
-ഗുരുവായൂരൊരു കല്യാണത്തിനു പോയിരിക്കയാണ്.
-എപ്പൊ വരും?
-അതറിയില്ല. ആരാ? എന്താ? എവിടുന്നാ?
-ഞാന്‍ പട്ടിക്കാട്ടുള്ളൊരു നായരാണ്.
-പേര്?
-സഹരാജന്‍.
-ധാരാളം കേട്ട്ട്ട് ണ്ട്
-ഉവ്വ. ഏജീസാപ്പീസിലായിരുന്നു പണി. റിട്ടയറായി.
-എന്താപ്പൊ ഇങ്ങോട്ട്?
-അതുപിന്നെ നിങ്ങളിവിടെ ശെരിക്കും താമസം തൊടങ്ങ്യോ?
-ഉവ്വ. എന്ത്യേയ്?
-അല്ലാ. ഇന്നാണ് ഹൗസ് വാമിങ്ങ്ന്ന് എന്‍ബി പറഞ്ഞിരുന്നേയ്.
-ഉവ്വ്വോ? എന്നാ അങ്ങേര് അത് മറന്ന്ട്ട് ണ്ടാവും ട്ട്വോ.
അന്തര്‍ജ്ജനം ഒടുവില്‍ പറഞ്ഞ ഈ വാചകത്തിന്റെ അര്‍ത്ഥമന്വേഷിച്ചാണ് നായര്‍ സാബ് ഇപ്പോള്‍ തല പുണ്ണാക്കിക്കൊണ്ടിരിക്കുന്നത്!!!
ഹഹ!!! മനസ് തുറന്നു ചിരിച്ചു!!
ReplyDeleteആശംസകള്‍!
അതു ഏറ്റു 😀
ReplyDeleteഒരു വെടിക്ക് എത്രയാ പക്ഷികള് ബീയാറേ.... നല്ല കൊയ്ത്ത് തന്നെ....
ReplyDeleteഒരിക്കൽ ആ തോക്കുമായി അവർ എന്നെ തേടി വരുമോ ☺️
ReplyDelete