rajasooyam

Friday, July 8, 2022

 

ജുഗൽബന്ദി

 (വി.ശ്രീകുമാർ എന്ന വി എസ്  ‘തൂലിക’ എന്ന ഹിന്ദി മാഗസിനിൽ എഴുതിയ ‘നശാബന്ദി’ എന്ന ലേഖനത്തിന്റെ പദാനുപദ തർജ്ജമ)

 

ഈ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും പ്രതിഭാസവുമെടുത്ത് പരിശോധിച്ചുനോക്കിയാലും അതിൽ വൈരുദ്ധ്യാത്മക ഭൗതികവാദം ഒളിഞ്ഞിരിക്കുന്നതു കാണാം. അഥവാ, ഈ എം എസ് പറഞ്ഞതുപോലെ, ഈ ലോകത്തെ ഏതൊരു സംഗതിയേയും ഡയലക്റ്റിക്കൽ മെറ്റീരിയലിസം കൊണ്ട് വ്യാഖ്യാനിക്കാം. എന്തിനധികം. നമ്മുടെ ചാരായത്തിന്റെ കാര്യം തന്നെ എടുക്കുക. ചരിത്രാതീതകാലം മുതല്ക്കേ കൊടും രോഗങ്ങൾക്കെതിരെ മാനവരാശി പ്രയോഗിച്ചുപോന്ന ഒരു ദിവ്യൗഷധമത്രേ ചാരായം. അതേസമയം അതേ കണ്ണുകൾകൊണ്ടുതന്നെ അതിനെ ഒരു വിഷമായും ജനം കണ്ടുപോന്നു. വൈരുദ്ധ്യാത്മകം എന്നല്ലാതെ മറ്റെന്താണ് ഇതിനെ പറയുക?

ഈയിടെ ബാബിലോണിയയിലെ കുഴൽക്കിണർ പണിക്കാർക്ക് ഭൂമിയുടെ മൂവായിരം അടി താഴെ നിന്ന് ഏതാണ്ട് നാലായിരം വർഷം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടുകിട്ടുകയുണ്ടായി. ലിഖിതം ഇതായിരുന്നു:

“ബി. സി.നാലായിരാമാണ്ട് കന്നിമാസം ഒന്നാം തിയതിമുതൽ ബാബിലോണിയായിൽ ചാരായം നിരോധിച്ചിരിക്കുന്നു”

ഈ ലിഖിതത്തിൽ സർവത്ര വൈരുദ്ധ്യങ്ങളല്ലേ?

ഒന്നാമത് അന്നേയ്ക്ക് നാലായിരം വർഷങ്ങൾക്കുശേഷം ദൈവപുത്രൻ പശുത്തൊഴുത്തിൽ ഭൂജാതനാകുമെന്ന് ആർക്കാനും മുൻ കൂട്ടി പറയാൻ കഴിയുമായിരുന്നോ? പിന്നെ ഗ്രിഗോറിയൻ കലണ്ടറിലുണ്ടോ ചിങ്ങവും കന്നിയും?

ഇന്ത്യാ മഹാരാജ്യത്ത് രണ്ടായിരം വർഷങ്ങൾക്ക് മുന്നേതന്നെ ചാരായം നിരോധിച്ചിരുന്നതായി വിക്രമാദിത്യസർവകലാശാലയിലെ ഡീൻ ദയാൽ ഉപാധ്യായയായിരുന്ന കൗടില്യന്റെ അർത്ഥശാസ്ത്രം എന്ന ഗ്രന്ഥവരിയിൽ പറയുന്നുണ്ട്. എന്നാലോ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെപ്പറ്റി കൂലംകഷമായി പഠിച്ചിട്ടുള്ള സാക്ഷാൽ കാൾ മാർക്സിന്റെ മൂലധനത്തിൽ ഇതേപ്പറ്റി യാതൊരു പ്രസ്താവവുമില്ലതാനും. വീണ്ടും വൈരുദ്ധ്യം!

ഇനി മെറ്റീരിയലിസത്തിന്റെ ചുവന്ന കണ്ണട മാറ്റിവെച്ച് ആദ്ധ്യാത്മികതയുടെ പച്ച കണ്ണടവെച്ച് ഒന്നു നോക്കൂ. അവിടേയും കൊടിവെച്ച വൈരുദ്ധ്യമാണ് കാണുന്നത്. ചാരായം കാണുമ്പോൾ മുസ്ലീങ്ങൾ ‘ഹ, റാം’ എന്നു പറഞ്ഞിരുന്നത്രേ!

ഇങ്ങനെ ചിന്തിച്ചുപോയാൽ ഒരന്തവും കിട്ടില്ല. അതുകൊണ്ട് ഡയക്റ്റിക്കൽ മെക്കാനിസത്തെപ്പറ്റി നമുക്ക് മിണ്ടാതിരിക്കുക. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയുമായി ചരിത്രം അതിന്റെ വഴിക്കുപോകട്ടെ.

 

ഇന്നിപ്പോൾ മദ്യം കഴിക്കുന്നത് കേവലം ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ്. കൗടുമ്പികവും സാമൂഹ്യവുമായ ഒരാഗോളപ്രശ്നമായി അത് മാറിയിരിക്കുന്നു. ആത്മഹത്യ ചെയ്യാൻ പേര് റെജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ  60 ശതമാനത്തോളം പേർ മദ്യം കഴിക്കുന്നവരാണ്. കിസ്ത് പ്രശ്നത്തിൽ സ്വീഡനിലേയും നോർവേയിലേയും ഫിലാഡാൽഫിയയിലേയും ചാരായക്കടകൾ കുറെ നാൾ പൂട്ടിക്കിടന്നപ്പോൾ അവിടങ്ങളിലെ കുറ്റകൃത്യങ്ങളിൽ 50 ശതമാനത്തോളമാണ് കുറവുവന്നത് !

ബ്രിട്ടനിൽ നടക്കുന്ന വാഹനാപകടങ്ങളിൽ 20 ശതമാനവും സംഭവിക്കുന്നത് വാഹനങ്ങളിൽ പെട്രോളിനുപകരം ചാരായം ഒഴിക്കുന്നതുകൊണ്ടാണെന്ന കാര്യം സാധാരണക്കാർക്കറിയില്ല.

ഒരു വെടിക്ക് രണ്ട് പക്ഷി എന്ന കണക്കിന് മനവും തനുവും മരുഭൂമിയാക്കുന്നതോടൊപ്പം സ്വന്തം തറവാട് കുളം തോണ്ടുക കൂടിയാണ് ഒരു യഥാർത്ഥ മദ്യപ്രേമി ചെയ്യുന്നത്. കേവലം ഒരു നിയമഭേദഗതി കൊണ്ടുവന്നതുകൊണ്ടോ പാർലമെന്റിൽ അത് അത് ശബ്ദവോട്ടോടെ പാസ്സാക്കിയതുകൊണ്ടോ അവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. പിന്നെയോ?

പോത്തുകളുടെ ചെവിയിൽ വേദം ഓതിക്കൊണ്ടേയിരിക്കണം.

നിരന്തരം.

 

2 comments:

  1. ബിയ്യാർ, അന്ത വൈരുദ്ധ്യത്തിന് ഇന്ത പട്ട് !!!

    ReplyDelete
  2. പട്ടുടുപ്പിക്കേണ്ടത് വി എസ്സിനെയാണ്. ആ ശതമാനക്കണക്കൊക്കെ കിറുകൃത്യമാണ്!

    ReplyDelete