rajasooyam

Tuesday, July 5, 2022

 

അണ്ണനോർമ്മകൾ-1

 

അണ്ണന്റെ കണ്ണട

 

ഒരു പ്രത്യേകതരം കണ്ണടയാണ് അണ്ണന്റേത്. യേശുദാസിനും ബിച്ചു തിരുമലയ്ക്കും മാത്രമേ ഇതിനുമുമ്പ് ഇത്തരം കണ്ണട കണ്ടിട്ടുള്ളു. ഇനി അവരെപ്പോലെ അണ്ണനും സിനിമാപ്പാട്ടുമായി വല്ല ബന്ധവും കാണുമോ.

ഈ സംശയം മനസ്സിൽവെച്ചുരുട്ടിക്കൊണ്ടിരിക്കുമ്പോളാണ് ഒരിക്കൽ സെക് ഷനിൽ രണ്ടുപേർ തമ്മിൽ നടന്ന ഈ സംഭാഷണം ബി ആർ ശ്രദ്ധിക്കുന്നത്:

-അതേയ് നമ്മുടെ അണ്ണൻ പാടുമോ?

-പിന്നില്ലേ. ഹൌസിങ്ങ് കോളണിയിലെ ബാലകലോത്സവത്തിന് അണ്ണൻ പാട്ടിന് സമ്മാനം വാങ്ങീട്ട്ണ്ട്.

-ഫസ്റ്റ് പ്രൈസോ?

-അല്ല, സെക്കൻഡ്

-അതെന്തേ സെക്കന്റായിപ്പോയത്?

-അത് പാട്ട് സെലക്റ്റ് ചെയ്തതിൽ പറ്റിയ ഒരു ചെറിയ   പിഴവായിരുന്നു.

-ഏത് പാട്ടാണ് അണ്ണൻ പാടിയത്?

-നിന്റെ തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ

-ആര്ടെ തുമ്പ്?

-നിന്റെ

-എന്നിട്ടെന്തുപറ്റി?

-ആദ്യത്തെ വരി പാടിക്കഴിഞ്ഞപ്പോഴേക്കും ജഡ്ജ് എണീറ്റുനിന്ന് പറഞ്ഞു മറ്റേതെങ്കിലും പാടാൻ

-പിന്നെ ഏതാണ് പാടിയത്?

-അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം. അന്ന്/

നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം/

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.

-ഭേഷ്! ബാലകലോത്സവത്തിന് പാടാൻ പറ്റിയ പാട്ടന്നെ! എന്നിട്ട് അതിനെന്താ ഫസ്റ്റ് പ്രൈസ് കിട്ടാഞ്ഞത്?

-അതിൽ ‘തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ’ എന്നൊരു വരിയുണ്ടല്ലൊ. അതു പാടിയപ്പോൾ എന്തുകൊണ്ടെന്നറിയില്ല, അണ്ണന്റെ കണ്ഠമിടറിപ്പോയി...

No comments:

Post a Comment