rajasooyam

Saturday, September 18, 2010

പൂരപ്രബന്ധം

(പ്രശസ്ത ഹിന്ദി വിദ്വാന്‍ വി.ശ്രീകുമാര്‍ അസ്ത്യുത്തരസ്യാംദിശിയില്‍നിന്നിറങ്ങുന്ന ഒരു ഹിന്ദി മാസികയില്‍ എഴുതിയ 'തൃശൂര്‍ പൂരം' എന്ന പ്രബന്ധത്തെ അവലോകനം ചെയ്തുകൊണ്ട് ബി ആര്‍ നടത്തിയ മുഖ്യപ്രഭാഷണം)
ഏകലവ്യന്റെ കഥ പറഞ്ഞതുപോലെയാണ് വി.ശ്രീകുമാറിന്റെ കാര്യം. പണ്ട് അഭ്യസ്തവിദ്യയ്ക്ക് ശേഷം തൊഴിലൊന്നുമില്ലാതെ തേരാപ്പാരാ നടന്ന കാലത്ത് അമ്മാവന്റെ മകള്‍ ഹിന്ദി പഠിക്കാന്‍ പോകുമ്പോള്‍ ഒരു നേരമ്പോക്കിനുവേണ്ടി കൂടെപ്പോകാറുണ്ടായിരുന്നു എന്നതുമാത്രമാണ് ശ്രീകുമാറിന് ഹിന്ദിയുമായിട്ടുള്ള ബന്ധം. ആ മനുഷ്യന്‍ മണിമണിയായി ഹിന്ദി എഴുതുന്നതുകണ്ടാല്‍ ഏത് ഉന്നതഹിന്ദി മഹോദയനും കുമ്പിട്ടുകൂപ്പും!
അല്ലെങ്കില്‍ ‘കിത്‌നാ സുന്ദര്‍’ എന്ന മാസികയില്‍ വിദ്വാനെഴുതിയ 'തൃശൂപ്പൂരം'എന്ന പ്രബന്ധം ഒരാവര്‍ത്തി വായിച്ചുനോക്കൂ. പിന്നെ പൂരം കാണേണ്ട കാര്യമേയില്ല !
പൂരത്തിന്റെ ഉല്‍പ്പത്തിയേയും വികാസപരിണാമങ്ങളേയും അതിന്റെ ഇന്നത്തെ അവസ്ഥയേയും പറ്റി സവിസ്തരം പറയുന്നുണ്ട് ശ്രീകുമാര്‍. തൃശൂപ്പൂരത്തിനുമുമ്പ് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ പൂരം ആറാട്ടുപുഴ പൂരമായിരുന്നത്രേ. (അതിനുമുമ്പ് മുവ്വാറ്റുപുഴയിലായിരുന്നു പൂരം!). കടുത്ത പേമാരിയും വര്‍ഷവും കാരണം (ഭാരി വര്‍ഷ് കെ കാരണ്‍) ഒരു വര്‍ഷം തൃശൂക്കാര്‍ക്ക് പൂരം കാണാന്‍ പോവാന്‍ പറ്റിയില്ല. അന്ന് ഇന്നത്തെപ്പോലെ പുഴയ്ക്ക് കുറുകെ പാലമില്ല. (പ്രാദേശിക വാദം അന്നും നിലവിലൂണ്ടായിരുന്നു. പാലം പുഴയുടെ അക്കരെ വേണമെന്ന് അക്കരെക്കാരും അതല്ല ഇക്കരെത്തന്നെ വേണമെന്ന് ഇക്കരക്കാരും വാശിയോടെ വാദിച്ചു! ഇതുകേട്ട് അലയിളക്കി ചിരിച്ചുകൊണ്ട് പുഴ അതിന്റെ വഴിക്കൊഴുകി). നിരാശരായ തൃശ്ശൂക്കാര്‍ കൂലംകുത്തിയൊഴുകുന്ന പുഴയുടെ ഓരത്തുചെന്ന് നെഞ്ചത്തടിച്ചുകരഞ്ഞു. പിന്നെ തിര്യെ വന്ന് ശക്തന്‍ തമ്പുരാനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. പള്ളിക്കുറുപ്പുകൊള്ളുകയായിരുന്ന തമ്പുരാന്‍ അന്നേരത്തെ ദേഷ്യത്തിന് ആരവിടെ എന്നു വിളിച്ച് നൂറോളം നായന്മാരെ വരുത്തി വടക്കുന്നാഥക്ഷേത്രത്തിനുചുറ്റും നിന്നിരുന്ന തേക്കുമരങ്ങളെല്ലാം വെട്ടിച്ചുടാന്‍ കല്പന കൊടുത്തു. മരങ്ങളായ മരങ്ങളെല്ലാം പോയി നിരപ്പാര്‍ന്ന ആ സ്ഥലം കണ്ടപ്പോള്‍ എന്തുകൊണ്ട് അവിടെ ഒരു പൂരം നടത്തിക്കൂടാ എന്ന് തമ്പുരാന് തോന്നി. ആ തോന്നലാണത്രേ തൃശ്ശൂപ്പൂരത്തിന്റെ ഉല്പത്തിയ്ക്ക് ഹേതുവായത്.
(അന്നത്തെ ആ തേക്കിന്‍ കാടാണ് ഇന്നത്തെ ഈ തേക്കിന്‍ കാട്)
അത്ഭുതംകൊണ്ട് വിടര്‍ന്ന കണ്ണുകളോടെയല്ലേ നമുക്ക് ഇപ്പറഞ്ഞതൊക്കെ വായിക്കാന്‍ കഴിയുന്നുള്ളൂ?
പൂരോല്പത്തിപ്പര്‍വ്വത്തിനുശേഷം പ്രബന്ധകാരന്‍ നമ്മളെ നേരെ കൂട്ടിക്കൊണ്ടുപോകുന്നത് പൂരക്കാഴ്ചകളിലേയ്ക്കാണ്. ആനച്ചമയം, അത്തച്ചമയം, മഠത്തിലെ വരവ്, ഹോട്ടലിലെ ചെലവ്, കൊമ്പ്പറ്റ്, കൊഴല്‍വിളി, വില്ലിന്മേല്‍ തായമ്പക, വില്ലടിച്ചാന്‍ പാട്ട്, പഞ്ചവാദ്യം ഇലഞ്ഞിത്തറമേളം, കൊടമാറ്റം, മോതിരംമാറ്റം, ഗോവിന്ദന്‍കുട്ടിയുടെ പറയെടുപ്പ്, കുട്ടിശ്ശങ്കരന്റെ തലയെടുപ്പ്, തെക്കോട്ടിറക്കം, വലത്തോട്ട്‌കേറ്റം, സലാം പറച്ചില്‍ മുതലായ പൂരച്ചടങ്ങുകള്‍ ഒരു കണ്ണാടിയിലെന്നപോലെ ഈ പ്രബന്ധത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നു. വെറുതെയല്ലല്ലോ പണ്ടൊരു കാമുകന്‍ തന്റെ കാമുകിയെ 'പൂരങ്ങളില്‍വെച്ച് തൃശ്ശ്പ്പൂരം നീ' എന്നു വിശേഷിപ്പിച്ചത് എന്ന് നാം ഓര്‍ത്തുപോവുകയും ചെയ്യുന്നു.
പൂരത്തിനിടയില്‍ പൂട്ടുകച്ചവടം മാതിരി ഒരു അപ്രിയസത്യം കൂടി അവതരിപ്പിക്കുന്നുണ്ട് പ്രബന്ധകാരന്‍. അത് പൂരത്തിന്റെ തലേന്നാള്‍ മുതല്‍ പിറ്റേന്നാള്‍ വരെ തൃശ്ശൂക്കാര്‍ക്ക് അനുഭവപ്പെടുന്ന ബന്ധുജനശല്യത്തെപ്പറ്റിയാണ്! സകലമാന അമ്മാവന്മാരുടേയും അമ്മായിമാരുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും അയ്യരുകളിയായിരിക്കും അന്നാളുകളില്‍ തൃശ്ശൂക്കാരുടെ വീടുകളില്‍ !
ഒരൊറ്റ ദോഷമേ ഇപ്രബന്ധത്തെപ്പറ്റി ബിആറിന് പറയാനുള്ളൂ. പൂരം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റിയും അതില്‍ തൊഴിലാളിപ്രസ്ഥാനം വഹിച്ച പങ്കിനെപ്പറ്റിയും ശ്രീകുമാര്‍ കമാന്നൊരക്ഷരം മിണ്ടുന്നില്ല. അത് പക്ഷേ ശ്രീകുമാറിന്റെ കുറ്റമാണോ? ആണെന്നു തോന്നുന്നില്ല. കാരണം അതേപ്പറ്റി മാര്‍ക്‌സ് യാതൊന്നും പറഞ്ഞിട്ടില്ല !
(അധികമാരും കേട്ടിട്ടില്ലാത്ത ഒരു കഥ കൂടി തൃപ്രയാര്‍ പബ്ലിക്കേഷന്‍സിന്റെ ‘മാര്‍ക്‌സും മലയാളിയും’ എന്ന ഗ്രന്ഥത്തില്‍നിന്നും എടുത്തുദ്ധരിക്കുന്നുണ്ട് പ്രബന്ധകാരന്‍: ഒരിക്കല്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പൂരം കാണാന്‍ വേണ്ടി മാര്‍ക്‌സും എംഗല്‍സും കൂടി ഇരിങ്ങാലക്കുടനിന്നും വി.എന്‍.കൃഷ്ണന്‍കുട്ടിനായരേയും കൂട്ടി കൂര്‍ക്കഞ്ചേരിവരെ വന്നു എന്നും അന്നേരം പൂരപ്പറമ്പില്‍ വല്ല്യോരു ‘അമിട്ടാപൊട്ടീന്നും’ ശബ്ദം കേട്ട് ഞെട്ടിപ്പോയ അവര്‍ എന്നാല്‍ കൃഷ്ണാ, ഞങ്ങളിനി അങ്ങോട്ടില്ല എന്നും പറഞ്ഞ് അടുത്ത വണ്ടിക്ക് ജര്‍മ്മനിക്ക് വിട്ടുവെന്നുമാണ് ആ കഥ !).

4 comments:

  1. അത്ഭുതംകൊണ്ട് വിടര്‍ന്ന കണ്ണുകളോടെയാണ് ഈ പൂരോല്പത്തിപ്പര്‍വം ഞാന്‍ വായിച്ചത് . ബി.ആറിന്റെ ഏറ്റവും നല്ല രചനകളില്‍ ഒന്നായി ഈ പൂരപ്രബന്ധത്തെ കണക്കാക്കാം. അഭിനന്ദനങ്ങള്‍. ജോയ്

    ReplyDelete
  2. സരസമായ ഭാഷയും നർമത്തിൽ കലർന്ന കഥാവസാനാവും......ബി ആർ ക്ലാസിക്........

    ReplyDelete
  3. നന്ദി, ആളെ മനസ്സിലായില്ലെന്ന പരിഭവത്തോടെ.

    ReplyDelete
  4. ഇതു കലക്കി!കുറിക്ക് കൊള്ളുന്ന നര്മം!'

    ReplyDelete