-കേട്ടോ ഹരീ, മുഖസ്തുതി പറയാണെന്ന് വിചാരിക്കരുത്. ഹരി ഇന്ന് കൊണ്ടുവന്ന വേപ്പിലക്കട്ടി
അടിപൊളിയായിരുന്നൂട്ടോ. ഞാന്‍ അസോസിയേഷന്‍ ഹാളിലിരുന്ന് അതും കൂട്ടി മുക്തകണ്ഠം
ചോറുണ്ടൂ. എന്തൊരു ടെയ്‌സ്റ്റായിരുന്നു അതിന്. ദേ ഇപ്പോഴും എന്റെ നാവില്‍
വെള്ളമൂറുകയാണ്. വിരോധമില്ലെങ്കില്‍ അതിന്റെ നിര്‍മ്മാണരഹസ്യമൊന്നു പറഞ്ഞുതരാമോ?
-ആളെ വെറുതെ വടിയാക്കാതെ എന്‍ബീ. നിങ്ങള്‍ നമ്പൂരിമാര്‍ക്കറിയാത്ത പാചകവിധിയുണ്ടോ?
-സത്യമാണ് ഞാന്‍ പറഞ്ഞത്. പല നമ്പൂരിമാരും തമ്പുരാട്ടിമാരും ഉണ്ടാക്കിയ വേപ്പിലക്കട്ടി
ഞാന്‍ കഴിച്ചിട്ടുണ്ട്. അതൊന്നും ഇതിന്റെ ഏഴയല്‍വക്കത്ത് വരില്ല. ഞാനൊന്നു ചോദിക്കട്ടെ,
ആരുണ്ടാക്കിയാലും അതിനുപയോഗിക്കുന്ന ചേരുവകള്‍ ഒന്നുതന്നെയാണല്ലൊ. പക്ഷേ ആ
ചേരുവകളുടെ സ്വാദൊന്നുമല്ലല്ലൊ ഹരി കൊണ്ടുവന്ന വേപ്പിലക്കട്ടിയ്ക്ക്? അപ്പോള്‍ തീര്‍
ച്ചയായും അത് പ്രിപ്പെയര്‍ ചെയ്യുന്നതിന്റെ പ്രത്യേകതയാവണം. ആ മെത്തേഡ് ഒന്നു
പറഞ്ഞുതരൂ, പ്ലീസ്.
-എന്തൂട്ട് മെത്തേഡ്. 'പാചകം: കലയും കൊലയും' എന്ന പുസ്തകം
റെഫറ് ചെയ്തിട്ടാണ് ബീന അതുണ്ടാക്കിയത്.
-ആ ബുക്ക് തന്നെയാണല്ലൊ ന്റെ സാവിയും ഫോളോ ചെയ്യണത്. പിന്നെ എങ്ങനെയാണ്
ടെയ്‌സ്റ്റില്‍ ഇത്രമാത്രം വ്യത്യാസം വരുന്നതെന്നാണ് മനസ്സിലാവാത്തത്. ഒരുപക്ഷേ അത്
ഓരോരുത്തരുടെ കൈപ്പുണ്യം ഹേതുവായിക്കൊണ്ടായിരിക്കും അല്ലേ?
-ആ. എന്ത് മണ്ണാങ്കട്ടയാണാവോ. എനിക്കറിഞ്ഞൂട.
***
അന്നു വൈകീട്ട് സകുടുംബം അത്താഴം കഴിക്കാനിരുന്നപ്പോള്‍ ബീന ഹരിയോട് ചോദിച്ചു:
-സഖാവ് ഇന്ന് എന്ത് പണിയാ കാണിച്ചേ?
-എന്തേ?
-ആപ്പീസില്‍ ആര്‍ക്കോ വേപ്പിലക്കട്ടി കൊടുക്കണമെന്നും പറഞ്ഞ് എടുത്തോണ്ടുപോയില്ലേ.
-ഉവ്വ്.
-അതേയ്. വേപ്പിലക്കട്ടി പൊതിഞ്ഞുവെച്ചതിന്റെ അടുത്തുതന്നെ മോന് ചോറിന്റെ കൂടെ
കൊടുത്തുവിടാന്‍ മറ്റൊരു പൊതി വെച്ചിരുന്നു. ആ പൊതിയാണ് സഖാവ്
എടുത്തോണ്ടുപോയത്.
-മൈ ഗോഡ്! അപ്പൊ ആ പൊതിയില്‍ എന്തായിരുന്നു?
-ആവോലി വറുത്തത്!!!
******
No comments:
Post a Comment