rajasooyam

Sunday, February 9, 2020

കല്യാണക്കാഴ്ചകള്‍

(സിപ്രൻ-സുമ ദമ്പടികളുടെ വിവാഹശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പുന:പ്രക്ഷേപണം ചെയ്യുന്നത്)

'അതിഥി ദേവോ ഭവ' അഥവാ അതിഥിയെ എം വി ദേവനെപ്പോലെ കാണണം എന്ന്
ശങ്കരാചാര്യരുടെ മനുസ്മൃതി എന്ന താളിയോലഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലൊ (ഇല്ലേ!).
പ്രസ്തുത സൂത്രത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ആതിഥ്യമര്യാദയാണ് സിപ്രന്റെ കല്യാണത്തിന് എടമുട്ടത്തെ സ്‌ലിം ബ്യൂട്ടി ഹാളില്‍ കണ്ടതും കേട്ടതും.
പൂവ്വാമ്പറമ്പില്‍ ഗ്രൂപ്പാണ് കല്യാണം സ്‌പൊണ്‍സര്‍ ചെയ്തത്.
ഓരോ അതിഥിയേയും നാഗസ്വരമേളത്തോടും വാദ്യവൃന്ദത്തോടും കൂടി എതിരേല്‍ക്കുന്നു.
അവര്‍ എവിടെയെങ്കിലും പോയി ആസനസ്ഥരാകുന്നതുവരെ അവരുടെ പിന്നാലെ
പീപ്പിയുമൂതി നടക്കുന്നു. ആതിഥ്യമര്യാദകൊണ്ട് ഒരു വീര്‍പ്പുമുട്ടിക്കലാണ് പിന്നെ.
ചായക്ക് ചായ, വീല്‍സിന് വീല്‍സ്, സീസറിന് സീസറ്്, കാജാവീഡിക്ക് കാജാവീഡി,
മുറുക്കാന് മുറുക്കാന്‍, കൂള്‍ ഷോഡക്ക് കൂള്‍ ഷോഡ....
സദ്യയുടെ കാര്യം പറയുകയേ വേണ്ട. പത്തുകൂട്ടം കൂട്ടാന്‍ ബിആര്‍ കൈവിരല്‍ മടക്കി എണ്ണി. വിരലൊന്നും ബാക്കിയില്ലാഞ്ഞതിനാല്‍ പിന്നെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പായസം രണ്ടുതരമുണ്ടായിരുന്നു. രണ്ടും ഒന്നാം തരം. പാല്‍പായസവും പഴം പായസവും. രണ്ടും ആവശ്യം പോലെ. ഓരോരുത്തനും അവനവന്റെ ആവശ്യം പോലെ എന്ന മാര്‍ക്‌സിയന്‍ തിയറി പോലെ.
നടേ പറഞ്ഞതിന് ഒരു ചെറിയ അപവാദമുണ്ടായതും റിപ്പോര്‍ട്ട് ചെയ്തുകൊള്ളട്ടെ.
(റിപ്പോര്‍ട്ട് എപ്പോഴും സത്യസന്ധമായിരിക്കണമല്ലൊ).
അതു പക്ഷേ ആതിഥേയരുടെ കുറ്റമായിരുന്നോ. നിശ്ശല്ല്യ. സംഭവമിതാണ്:
ബിആറിന്റെ അടുത്തിരുന്ന എന്‍ബി 7 ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞ് എട്ടാമത്തെ
ഗ്ലാസിനുവേണ്ടി കൈ നീട്ടിയപ്പോള്‍ വിളമ്പുകാരന്‍ ഒന്നു കൃത്രിച്ചുനോക്കി. ച്ചാല്‍
ഒന്നമാന്തിച്ചു. അതുമതിയായിരുന്നു എന്‍ബിക്ക് ധാര്‍മ്മികരോഷം കൊള്ളാന്‍. പിന്നെ എടുത്തടിച്ചപോലെ ഒരു ചോദ്യമാണ്, ഭീഷണിയുടെ രൂപത്തില്‍: താന്‍ പായസം
തരുന്നോ അതോ ഞാന്‍ മുട്ടസ്സുനമ്പൂതിരി നാമംഗലം മനയ്ക്കല്‍ ചീതതുപോലെ
ചിയ്യണോ?
അളമുട്ടിയാല്‍ മൂര്‍ഖനും കടിക്കുമല്ലൊ. വിളമ്പുകാരന്‍ എന്തോ മറുതല പറഞ്ഞു-
ടിറ്റ് ഫോര്‍ ടാറ്റ്.
രംഗം വഷളാവുന്നതു കണ്ട ബിആര്‍ പ്രശ്‌നത്തില്‍ തന്ത്രപൂര്‍വ്വം ഇടപെട്ടു.
വിളമ്പുകാരനെ വിളിച്ച് ചെവിട്ടില്‍ സ്വകാര്യമായി പറഞ്ഞു: ഈശ്വരന്റെ പൂവാടിയിലെ പൂക്കളല്ലേ ഇസ്റ്റാ നാമെല്ലാം. പിന്നെ എന്തിനീ കശപിശ? ഒരു ഗ്ലാസ് പായസം കൂടി അങ്ങ് കൊടുത്തേക്കൂ.
ബിആറിന് ടീവീന്ന് കിട്ടിയതാണ് ആ വാചകം. എന്തായാലും സംഗതി ക്ലിക്കായി.
വിളമ്പുകാരന്‍ ഒരൊഴിഞ്ഞ ഗ്ലാസെടുത്ത് എന്‍ബീടെ ഇലയ്ക്കരികെ വെച്ചു.
അതിനടുത്തായി പായസത്തിന്റെ ബക്കറ്റും വെച്ചു. പിന്നെ തിരിഞ്ഞൊരു നടത്തവും
കൊടുത്തു. കണ്മഷിയിട്ട് നോക്കിയിട്ടുപോലും പിന്നീടയാളെ ആ ഭാഗത്തെങ്ങും കണ്ടില്ല!
കൈ കഴുകാന്‍ നേരം ബിആര്‍ എന്‍ബിയോട് ചോദിച്ചു: മുട്ടസ്സുനമ്പൂരി നാമംഗലം
മനയ്ക്കല്‍ ത്ര കേമായിട്ട് എന്താ ചീതേ?
എന്‍ബി പറഞ്ഞു: ഒന്നൂല്ല്യേയ്. പത്താമത്തെ തവണ ചോറിടാന്‍ പറഞ്ഞപ്പൊ വെളമ്പുകാരന്‍ ഇട്ട്ല്ല്യ. അപ്പൊ നമ്പൂരി ണീറ്റൊരു നടത്തം കൊടുത്തു. അത്രന്നെ!

**********************************
കല്യാണ ഹാളില്‍ വെച്ച് നല്ലപ്പൊ കണ്ട രണ്ട് വെല്ലിപ്പന്മാര്‍ തമ്മില്‍ സംസാരിക്കയാണ്:
-കൊറേ നേരായല്ലോ ശാന്തിക്കാരന്‍ വരനേം വധൂനേം കാത്ത് നിലവിളക്കത്ത് ചമ്രം
പടിഞ്ഞിരിക്കണ്. മന്ത്രമുരുക്കഴിച്ചുരുക്കഴിച്ച് അങ്ങേര്‌ടെ കൊരക്ക് വറ്റീട്ട്ണ്ടാവുല്ലൊ.
എന്തേ വധൂവരന്മാരിത്ര വൈകാന്‍? സമയമായില്ലാപോലും എന്നുണ്ടോ?
-ആയ്യ്യായ്. അത് ശാന്തിക്കാരനൊന്ന്വല്ല മാഷേ. ചെറുക്കന്‍ തന്ന്യാ! പെണ്ണിനേം
 കാത്തിരിക്ക്യാ.
-അത്യോ. ആ താടി കണ്ടപ്പൊ ഞാന്‍ വിചാരിച്ചു....ആട്ടെഈ പെണ്‍കുട്ടി എന്ത്
 ചെയ്യുന്നൂന്നാ പറഞ്ഞേ?
-ഞാനൊന്നും പറഞ്ഞില്ലല്ലോ
-എന്നാ ചോദിച്ചാമ്പൊക്കം  പറഞ്ഞൂടേ
-പറയാലോ. കുട്ടി എംകോമിന് വായിക്ക്യാണ്
-ചെറുക്കനോ?
-ചെറുക്കന്റെ വായന കഴിഞ്ഞു. എംകോം തന്നെ. ച്ചാല്‍ മാസ്റ്റര്‍ ഓഫ് കോമിക്‌സ്.
 ടോംസിന്റേം കുഞ്ചുക്കുറുപ്പിന്റേം ആരാധകനാണ്. അക്കൗണ്ടാപ്പിസിലെ ഏജന്റുമാണ്.

********************************

കല്യാണത്തിന്റെ വീഡിയോ കവറേജുമുണ്ടായിരുന്നു. (സത്യം പറഞ്ഞാല്‍ ഈ കവരേജ് എന്താണെന്ന് ബിആറിന് മനസ്സിലായത് അന്നാണ്).
സ്റ്റേജിനുനടുവില്‍ വരനേം വധൂനേം ഇരുത്തി അവരെ കവര്‍ ചെയ്തുകൊണ്ട്
വീഡിയോക്കാര് നിരന്നങ്ങനെ നില്‍ക്കുന്നു. (രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊച്ചുവേളി
നിസാമുദ്ദീന്‍ നിക്കുന്നതുപോലെ). ഓണപ്പുടവ കൊടുക്കുന്നതും താലി കെട്ടുന്നതും
മറ്റും കാണികള്‍ നേരിട്ട് കാണാന്‍ പാടില്ലത്രേ. അതിനുവേണ്ടി വീഡിയോക്കാര് അവരുടെ പൃഷ്ഠപ്രദേശം വളരെ വിശദമായി കാണികള്‍ക്ക് നേരെ തിരിച്ചുപിടിക്കുന്നു. ഒരിഞ്ച് ഗ്യാപ്പുണ്ടാവില്ല!
ബിആറിന്റെ ഭാഗ്യത്തിന് ക്യാമറക്കാരിലൊരുവന്റെ മൂക്കുകണ്ണട ഊര്‍ന്ന് താഴെ വീണു. ആ അരനിമിഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബിആര്‍ കണ്ടത് സിപ്രന്‍ മുന്നിലിരിക്കുന്ന
വെള്ളിത്തളികയില്‍ നിന്ന് ഒരു ചെറുപഴമെടുത്ത് അകത്താക്കുന്നതാണ്!
(വെശന്ന് ചാവണ്ണ്ടാവും!)
ഉത്തരാര്‍ദ്ധമായപ്പോഴേക്കും കമ്പ്‌ളീറ്റ്‌ലി കവേഡ്!

*********************************

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാടിനെ വെല്ലുന്ന തരത്തില്‍ സിപ്രന്‍ പെരുമാറിയ
ഒരവസരവും അതിനിടക്കുണ്ടായി.
വധൂവരന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സ്റ്റേജിലേക്ക് ചെന്നപ്പോള്‍ പരിഭ്രമത്തിനിടയില്‍
പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സിപ്രന്‍ ബിആറിനോട് പറയുകയാണ്:
ഇത് എന്റെ സൂപ്രണ്ട്!

No comments:

Post a Comment