ഓർമ്മത്തിരകൾ-8
(1998)
റിക്രിയേഷൻ ക്ലബ്ബിന്റെ ആന്വൽ അത് ലറ്റിക്
മീറ്റിനുള്ള വെറ്ററൻസിന്റെ ലിസ്റ്റിൽ സോമേട്ടന്റെ പേരുകണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
സർവീസ് സംഘടനയുടെ തലപ്പത്ത് വർഷങ്ങളോളം
തിളങ്ങിനിന്ന ഒരു വ്യക്തി കളർ ബനിയനും കളസവുമിട്ട് നാല് ജനം കാൺകെ മൈതാനത്തിറങ്ങി
ഓടുക എന്നൊക്കെപ്പറഞ്ഞാൽ... ആലോചിച്ചപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി.
സോമേട്ടനെ സൌകര്യത്തിനു കിട്ടിയപ്പോൾ
ഞാൻ ചോദിച്ചു:
-എന്താ സോമേട്ടാ ഇപ്പോൾ ഇങ്ങനെ തോന്നാൻ?
പുകഞ്ഞുതീരാറായ സിഗരറ്റ് ഒന്നൂടെ ആഞ്ഞുവലിച്ച്
കുറ്റി ദൂരേയ്ക്കെറിഞ്ഞുകൊണ്ട് സോമേട്ടൻ പറഞ്ഞു:
-അതോ... എറണാകുളത്തെ സപ്ലൈ ഓഫീസിൽ
ഓഡിറ്റിനുപോകാൻ വേണ്ടിയാണ് ഡിസമ്പർ ആറാം തിയതി രാവിലെ ഞാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ
എത്തിയത്. ഞാൻ ചെന്നുകയറിയതും ബോംബ് പൊട്ടിയതും ഒന്നിച്ചായിരുന്നു!
എന്റിഷ്ടാ, കണ്ണൊന്നുചിമ്മിത്തുറന്നപ്പോൾ
ഞാൻ കണ്ടത് റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ഞൂറ് മീറ്റർ ദൂരെയുള്ള എന്റെ വീടിന്റെ ഗേറ്റിൽ
പിടിച്ച് കിതച്ചുനിൽക്കുന്ന എന്നെത്തന്നെയാണ്!
അന്നേരം തീരുമാനിച്ചതാണ് എന്തായാലും
ഈയാണ്ടത്തെ അത് ലറ്റിക് മീറ്റിൽ
പങ്കെടുത്ത് വെന്നിക്കൊടി പാറിക്കണമെന്ന്.
ഇനി അതിൽ ഒരു മാറ്റവുമില്ല.
-എങ്കിലും സോമേട്ടാ....
-ഒരെങ്കിലും പങ്കിലുമില്ല്യ. എനിയ്ക്കൊരു
ദു:ഖമേയുള്ളൂ. ആ ഓട്ടത്തിനിടയിൽ എന്റെ ഒരു അപ്-റ്റു-ഡേറ്റ് കെ.എസ്.ആർ കളഞ്ഞുപോയി.
-ആയതുപിന്നെയുമുണ്ടാക്കീടാം/ കായം കിട്ടുകിലതുബഹുലാഭം
അല്ലേ സോമേട്ടാ?
ഞാൻ ചോദിച്ചു. സോമേട്ടൻ ചിരിച്ചു.
No comments:
Post a Comment