rajasooyam

Saturday, August 1, 2020

ഓർമ്മത്തിരകൾ-9

 

(1998)

 

രാവിലെ ഓടിക്കിതച്ച്  ഓഫീസിലെത്തിയപ്പോൾ ഡി സി ഹാളിൽ ആകപ്പാടെ ഒരു ജഗപൊഗ.

കമ്പൈലർമാരെല്ലാം എന്തോ കുശുകുശുക്കുന്നു.

ഡിസി-1 ലെ കമ്പൈലർമാർ ഡിസി-2 വിലേക്കോടുന്നു. ഡി സി 2-വിൽ ഉള്ളവർ ഡിസി-3 ലേക്ക്‌.

ഏ ഓ ബാലചന്ദൻ സാറ് എസ്സൊ എൽസി സാറിനോട് കെറുവിച്ചെന്തോ സംസാരിക്കുന്നു.

പി കെ രമേഷ് സേതുനാഥനോട് ചോദിക്കുന്നു:

-അണ്ണനെങ്ങന്യാ?

ശങ്കരനാരായണൻ നാഗപ്പൻ മാഷോട് ചോദിക്കുന്നു:

-മാഷ് ക്കെങ്ങന്യാ?

തങ്കമണി സാറ് വിനോദിനിയോട് ചോദിക്കുന്നു:

-കുട്ടിയ്ക്കെങ്ങന്യാ?

 

ചോദിച്ചുപിടിച്ചുവന്നപ്പോളാണറിയുന്നത്; തൃശ്ശൂർ  ട്രഷറിക്കാർ തമ്പുരാനെക്കുറിച്ച് ഒരൊറ്റ കാഷെക്കൌണ്ടിലും ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ കാണിച്ചിട്ടില്ല! എന്താണതിനു കാരണമെന്ന് ബാലചന്ദ്രൻ മാഷ് വിളിച്ചുചോദിച്ചപ്പോൾ ഇവിടെ നിന്നുള്ള ഇൻസ്ട്രക് ഷൻ പ്രകാരമാണ് അപ്രകാരം ചെയ്തതെന്ന് ട്രഷറി ആപ്പീസർ പറഞ്ഞുപോലും! അതിന്റെ നിജസ്ഥിതി അറിയാനാണ് ബാലചന്ദ്രൻ സാറ് വന്നിരിക്കുന്നത്.

ഒടുവിൽ അതാ എല്ലാവരും കേൾക്കെ  ങ്ഹാ..അവരെ അങ്ങനെ വിട്ടാ പറ്റില്ലല്ലൊ’ എന്നും പറഞ്ഞുകൊണ്ട് നാഗപ്പൻ മാഷ് സീറ്റിൽനിന്ന് എഴുന്നേൽക്കുന്നു. വൌച്ചർ ബണ്ടിലുകൾ ചാടിക്കടന്ന് ഫോണിനടുത്തെത്തുന്നു. ഫോണെടുത്ത് ട്രഷറിയിലേക്ക് വിളിക്കുന്നു:

-ഹലോ. ഡിസ് ട്രിക്റ്റ്  ട്രഷറിയല്ലേ

-(അതേ)

-ഇത് ഏജീസ് ഓഫീസീന്നാണ്. എനിക്ക് ജീറൊ ജീറോ ജീറോ വൺ ചെയ്യുന്ന ആളിനെ ഒന്നു കിട്ടണം

-(ഞാൻ തന്നെയാണ് അയാൾ)

-നിങ്ങളെന്താണ് മിസ്റ്റർ കാഷെക്കൌണ്ടില് ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ വെയ്ക്കാത്തത്?

-(അത് അവിടെനിന്നുള്ള നിർദ്ദേശപ്രകാരമാണ്)

-(ഇവ്‌ടെ നോക്ക്. നെന്മാറ വല്ലങ്ങി വേല മുതല് വേലകകളനവധി കണ്ടിട്ടുള്ളവനാണ് ഈ ഞാൻ. എന്റടുത്ത് വേലയെറക്കരുത് കേട്ടോ.

-(അതല്ല സർ. അതങ്ങനെ റിട്ടണായി ആരും എഴുതി തന്നതല്ല. ഞാനൊരു ദിവസം അവിടെ വന്നപ്പൊ ഒരു സാറ് ഓറലായി പറഞ്ഞതാണ്)

-വേണ്ട വേണ്ട. വീണേടത്തുകെടന്ന് ഉരുളണ്ട. ഹല്ലേയ്. നിങ്ങടെയൊര് റിട്ടണായി എഴുതലും ഓറലായി പറയലും! ആ ക്ലാസ്സിഫിക്കേഷൻ ഇന്നുതന്നെ ഇങ്ങെത്തിച്ചേക്കണം. സ്റ്റേറ്റിന്റെ സിവിൽ അക്കൌണ്ട്സ് ലേറ്റായാൽ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. ജാക്രതൈ!

വെടിക്കെട്ട് കഴിഞ്ഞ് നാഗപ്പൻ മാഷ് ഒരു വലിയ ശബ്ദത്തോടെ ഫോൺ ക്രാഡിലിൽ വെച്ചു; തല തിരിച്ച്.

 

അനന്തരം എല്ലാവരും ചായയ്ക്ക് പിരിഞ്ഞപ്പോൾ, ഹാളിൽ ഞാനും നാഗപ്പൻ മാഷും തനിച്ചായപ്പോൾ, ഞാൻ മാഷിനോട് ചോദിച്ചു:

-എന്നാലും ആരായിരിക്കും മാഷേ, ട്രഷറിക്കാരോട് അങ്ങനെ ഓറലായി പറഞ്ഞിട്ടുണ്ടാവുക?

അന്നേരം ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് മാഷ് പതുക്കെ പറഞ്ഞു:

-സാറായതുകൊണ്ട് ആളെ ഞാൻ പറയാം. പക്ഷേ ഒരു കണ്ടീഷനുണ്ട്

-എന്താണത്?

-കഥയെഴുതരുത്

-അക്കാര്യം ഞാനേറ്റു.

-എങ്കിൽ പറയാം. അത്....ഞാൻ തന്നെയാണ്!

-ഹമ്പമ്പട രാഭണാ!

-അതെസർ. ഒരു ദുർബ്ബലനിമിഷത്തിൽ അങ്ങനെ സംഭവിച്ചു എന്നു പറഞ്ഞാ മതീലൊ

-ഏതായിരുന്നു ആ അഭിശപ്ത നിമിഷം?

-കല്പാത്തി രഥോത്സവത്തിന്റെ പിറ്റേന്നാണ്. ഉത്സവത്തിന് കരിമ്പുകച്ചവടം നടത്തിയതിന്റെ കണക്ക് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു ഞാൻ. ഇക്കൊല്ലം കച്ചവടം വലിയ നഷ്ടത്തിലായിരുന്നു. നഷ്ടത്തിൽ പാതി സ്ലീപ്പിങ്ങ് പർട്ട് ണർ ആയ ശങ്കരനാരായണന് കൊടുക്കുകയും വേണം ! ആകപ്പാടെ തല പൊകഞ്ഞിരിക്കുമ്പോളാണ് ആ ട്രഷറിക്കാരൻ കേറി വന്നത്. അയാൾ കാഷെക്കൌണ്ടിനെപ്പറ്റി വാതോരാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ അയാൾ ചോദിച്ചു: ‘അപ്പൊ കാഷെക്കൌണ്ടിന്റെ ഡേറ്റ് വാർ സ്റ്റേറ്റ്മെന്റ് വെച്ചാ മതീലൊ അല്ലേ’.

ആ ദുർബ്ബല നിമിഷത്തിൽ   ഞാൻ പറഞ്ഞു: ‘മതി മതി. ധാരാളം മതി’. അന്നേരം അയാളൊന്ന് പോയിക്കിട്ട്യാ മതിയായിരുന്നു എനിയ്ക്ക്.

-ഓ മൈ ഗോഡ്! അപ്പൊ ഈ ഫോൺ വിളിയും തട്ടിക്കയറലും മറ്റും ?

-അത് ഒരു വേല !!!


No comments:

Post a Comment