rajasooyam

Saturday, December 31, 2011

ഒഞ്ചിയം


വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്റെ കാര്യം പറഞ്ഞാല്‍ മഹാകഷ്ടമാണ്.
എന്തെങ്കിലുമൊന്നു മനസ്സില്‍  തോന്നിയാല്‍പിന്നെ  അതിന്റെ എ ടു സെഡ്
അറിഞ്ഞാലേ പുള്ളിക്കാരന് ഉറക്കം വരൂ.
ഈയിടെ സിപ്രന്റെ മനസ്സില്‍ കടന്നുകൂടിയ ഒരു പദമാണ് ഒഞ്ചിയം.
വീട്ടില്‍ മുറികളില്‍നിന്ന് മുറികളിലേക്ക് പരക്കം പായുമ്പോള്‍ ചാനലുകളിലെ പാനല്‍
ചര്‍ച്ചകളില്‍നിന്ന്  വീണുകിട്ടിയ കഷണങ്ങളില്‍നിന്ന് സിപ്രന്‍ ഒരു കാര്യം മനസ്സിലാക്കിയിരിക്കുന്നു: ഒഞ്ചിയത്ത് കാര്യമായ എന്തോ പ്രശ്‌നമുണ്ട്. അത് എന്താണെന്നുമാത്രം
കക്ഷിക്ക് മനസ്സിലായില്ല. അറിയണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്.
പക്ഷേ ടീവീടെ മുമ്പില്‍  അഞ്ചുമിനിറ്റ് ഇരുന്നുകൊടുക്കാന്‍ ആര്‍ക്കുണ്ട് നേരം!

പിറ്റേന്ന് ആപ്പീസില്‍ ചെന്നപ്പോള്‍ സിപ്രന്‍ ബിആറിനോട് ചോദിച്ചുനോക്കി.
ബിആറിനറിയില്ല.
നന്ദനോട് ചോദിച്ചുനോക്കി. നന്ദനറിയില്ല.
സേതൂനോട് ചോദിച്ചു. സേതൂനറിയില്ല.
ആന്റോയ്ക്കും ഹരിപ്രസാദിനും പറളിക്കും പാപ്പൂനും സൂമാരനും എന്‍ബിക്കും
ഹരിദാസിനും ഏപ്പിക്കും സദാനന്ദനും സാദാ ആനന്ദനും സോമനും ബാലകനും
ഹസ്സനും രാജനും  അറിഞ്ഞുകൂട.
മജീദ് പറഞ്ഞു: ചുരിദാറിട്ട രാജേന്ദ്രനോട് ചോദിച്ചുനോക്ക്
സിപ്രന്‍ രാജേന്ദ്രനോട് ചോദിച്ചു: '' ചുരിദാറിട്ട രാജേന്ദ്രാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
രാജേന്ദ്രന്‍ കൈമലര്‍ത്തി. പിന്നെ പറഞ്ഞു. ശശിയേട്ടനോട് ചോദിച്ചുനോക്ക്.
സിപ്രന്‍ ശശിയോട് ചോദിച്ചു: '' ഒഞ്ചിയത്തെന്താ പ്രശ്‌നം?''
ശശി ഗൂഗ് ള്‍ എടുത്ത് ഒഞ്ചിയം എന്ന് ടൈപ്പ് ചെയ്തു. നത്തിംഗ് കുഡ്ബി ഫൗണ്ട്!
ഹരിയേട്ടന്‍ പറഞ്ഞു: ശ്രീകുമാറിനോട് ചോദിച്ചുനോക്ക്.
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടനെ ചൂണ്ടിക്കാണിച്ച് ശ്രീകുമാര്‍ പറഞ്ഞു:
തലയിരിക്കുമ്പോള്‍ വാലാടാന്‍ പാടില്ല...
സിപ്രന്‍ കൃഷ്‌ണേട്ടനോട് ചോദിച്ചു:
''തേക്കേല്‍ കേറിയ കൃഷ്‌ണേട്ടാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
കൃഷ്‌ണേട്ടന്റെ കൈകള്‍ മൂലധനത്തിലേക്ക് നീളുന്നതുകണ്ടപ്പോള്‍ സിപ്രന്‍ പറഞ്ഞു:
ഇല്ല കൃഷ്‌ണേട്ടാ, ഇപ്പൊ എനിക്ക് അതു വായിക്കാന്‍ നേരല്ല്യ''
കണ്ണന്‍ പറഞ്ഞു: വേണ്വേട്ടനോട് ചോദിച്ചുനോക്ക്.
പണിക്കര്‍ പോക്കറ്റില്‍നിന്നും ഒരു കുടന്ന കവടിയെടുത്ത് മേശപ്പുറത്തിട്ട്
ചോക്കുകൊണ്ട് ലാസാഗു വരച്ച് ഒറ്റയും ഇരട്ടയും കളിക്കാന്‍ തുടങ്ങി.
ഒടുവില്‍ പറഞ്ഞു: പ്രശ്‌നവശാല്‍ അവിടെ യാതൊന്നും കാണണില്ല.

ഇനി ചോദിക്കാന്‍ ഒറ്റയാളേ ബാക്കിയുള്ളൂ. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
അസാമാന്യ ധൈര്യം വേണം...
ഒടുവില്‍ എന്തും വരട്ടേന്നു കരുതി പുറത്തുപോയി ഒരു നൂറ്റമ്പതടിച്ച് ധൈര്യം
സംഭരിച്ചുവന്ന്  സിപ്രന്‍ സി ആര്‍ ബാബുവിനോട് ചോദിച്ചു:
''അതേയ്, ബാബൂ, ഈ ഒഞ്ചിയത്ത് എന്താ പ്രശ്‌നം?''
ജ്വലിച്ച കണ്ണുകൊണ്ട് സിപ്രനെ ഒരു നോക്കുനോക്കി ബാബു പറഞ്ഞു:
''അത് രണ്ട് ഇഞ്ചിക്കൃഷിക്കാര് തമ്മിലുള്ള പ്രശ്‌നാണ് ''
അതില്‍ പിന്നെ സിപ്രന്‍ ഒഞ്ചിയത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല...!!!

No comments:

Post a Comment