rajasooyam

Monday, October 18, 2010

പരിഹാരമാര്‍ഗ്ഗം

മിസിസ് ബിആര്‍ തമാശ പറയുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
ഇല്ലെന്നുറപ്പാണ്.
അപ്പോള്‍പിന്നെ ഇപ്പറഞ്ഞതെന്താണെന്നാണ് ബിആറിന്റെ ചോദ്യം.

കടമ്മനിട്ടയുടെ പൂച്ചയാണിന്നെന്റെ ദു:ഖം എന്ന കവിത വായിച്ചിട്ടുണ്ടാവുമല്ലൊ.
ബിആറിന് മന:പാഠമാണ് ആ കവിത. കാരണം അത്രയ്ക്കുണ്ട് വീട്ടില്‍ പൂച്ചശല്യം.
(സ്വന്തമായി ഒറ്റ പൂച്ചപോലുമില്ല. എല്ലാം നാട്ടുകാരുടേതാണ്. ഈ ലോകത്ത് ഏറ്റവും കൂടുതല്‍ പൂച്ചകളുള്ളത് ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണത്രേ!)
ബിആറിന്റെ സ്‌കൂട്ടറാണ് അവരുടെ മെയിന്‍ ടാര്‍ഗെറ്റ്.
പൂച്ചകളുടെ സൂത്രിക്കലില്‍നിന്നും കാഷ്ഠിയ്ക്കലില്‍നിന്നും സ്‌കൂട്ടറിനെ രക്ഷിക്കാന്‍ ബിആര്‍ എന്നും വൈകീട്ട് അതിനെ ഒരു പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി പ്ലാസ്റ്റിക് കയര്‍കൊണ്ട് വരിഞ്ഞുകെട്ടിവെക്കും.
പിന്നെ കവറിനുമുകളില്‍ കമ്പും മുഴയുമുള്ള എന്തെങ്കിലും സാധനം കയറ്റിവെക്കും.
പക്ഷേ നേരം വെളുക്കുമ്പോഴേക്കും അവറ്റകള്‍ അതിനുള്ളില്‍ എവിടെയെങ്കിലും ഒരു ഗ്യാപ്പ് കണ്ടെത്തി കാര്യം സാധിച്ചിരിക്കും!
ചുരുക്കം പറഞ്ഞാല്‍ എന്നും രാവിലെ മാര്‍ജാരാദികളുടെ മലമൂത്രാദികള്‍ കോരിമാറ്റലാണ് ബിആറിന്റെ മെയിന്‍ പണി!

കഴിഞ്ഞാഴ്ച ഒരു ദിവസം അതിരാവിലെ അപ്രതീക്ഷിതമായി വന്നുപെട്ട ചില ഏടാകൂടങ്ങള്‍ കാരണം ബിആറിന് മേല്‍പറഞ്ഞ മെയിന്‍പണിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
സമയം 9 മണിയായി.
കത്തിച്ചുവിട്ടാലേ ഒമ്പതരയ്ക്കുമുമ്പ് ആപ്പീസിലെത്തൂ.
വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ നേരമാണ് ബിആര്‍ ആ കാഴ്ച കാണുന്നത്.
പോളിത്തീന്‍കവറിനുമുകളില്‍ ഏതോ വൃത്തികെട്ട പൂച്ച വൃത്തിയായി അപ്പിയിട്ട് വെച്ചിരിക്കുന്നു!
ബിആറിന് ഇത്രയ്‌ക്കേ സങ്കടം വന്നുള്ളൂന്ന് ല്ല്യ.
സങ്കടവും ദേഷ്യവും അടക്കാന്‍ വയ്യാതെ ബിആര്‍ ലോകത്തിലെ മാര്‍ജ്ജാരവര്‍ഗ്ഗത്തെ ഒന്നടങ്കം ശപിച്ചു.
എന്നിട്ടും അരിശം തീരാതെ ഇനി എന്തൊരുവഴിവേണ്ടൂ എന്നാലോചിച്ച് തലയ്ക്ക് കൈയും കൊടുത്തിരിക്കുമ്പോള്‍ ശ്രീമതി അടുത്തുവന്ന് മെല്ലെ പറഞ്ഞു:
-അതേയ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ആദ്യം ചെയ്യാറുള്ളത് ചെയ്തുനോക്കാമായിരുന്നില്ലേ.
-എന്താന്നുവെച്ചാല്‍ തെളിച്ചുപറ.
-ശ്രീകുമാറിനോടൊന്നു പറഞ്ഞുനോക്കായിരുന്നില്ലേ

ഉള്ളിന്റെ ഉള്ളില്‍ നിന്നും തികട്ടിവന്ന ചിരി കടിച്ചമര്‍ത്തിനിര്‍ത്തി കൃത്രിമകോപം നടിച്ച് ബിആര്‍ പറഞ്ഞു:
-ഉവ്വ. ശ്രീകുമാറിനോട് പറയാന്‍ കണ്ട ഒരു കാര്യം! സ്‌കൂട്ടറില്‍ പൂച്ച കാഷ്ഠിക്കുന്നതിന് ശ്രീകുമാര്‍ എന്തു ചെയ്യാനാണ്?

അന്നേരം തലചൊറിഞ്ഞുകൊണ്ട് ശ്രീമതി പറയുകയാണ്:
-അല്ലാ, പാര്‍ട്ടി ലെവലില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോന്നറിയാലോ...!!!

No comments:

Post a Comment