rajasooyam

Friday, May 14, 2021

 

മൂല ഹേതു

 

പറഞ്ഞുകേട്ടതാണ്. ആരാണ് പറഞ്ഞതെന്നോ ആരാണ് കേട്ടതെന്നോ അറിയില്ല. നേരാണോന്നും നിശ്ശല്ല്യ.

ഝലം യുദ്ധം ഝലം യുദ്ധം എന്നു കേട്ടിട്ടുണ്ടോ? ജലത്തിനുവേണ്ടിയുള്ള യുദ്ധം എന്ന് പരിസ്ഥിതി വാദികൾ പറഞ്ഞേക്കാം. പക്ഷേ അതല്ല കേട്ടോ.

മഹാനായ (നായയിലെ നായല്ല) അലക്സാണ്ടർ ചക്രവർത്തിയുടെ ഗ്രീക്ക് സൈന്യവും ഇന്ത്യൻ രാജാവായ പുരൂരവസ്സിന്റെ (നമ്മൾ സ്നേഹപൂർവ്വം പുരു എന്നു വിളിക്കും) സൈന്യവും തമ്മിൽ ക്രിമു 325ൽ ഇന്നത്തെ പാക്കിസ്ഥാനിലെ ഭേര എന്ന സ്ഥലത്തിനടുത്ത് ഝലം (അന്നത്തെ ഹൈഡാസ്പാസ്) നദിക്കരയിൽ താൽക്കലിക ടെന്റടിച്ച് നടന്ന യുദ്ധമാണ് ഝലം യുദ്ധമെന്ന വിജ്ഞാനശകലം വിക്കിപീടികയിൽ വാങ്ങാൻ കിട്ടും. നിസ്സാരവിലയേയുള്ളൂ.

അതിഭയങ്കരമായ ഒരു യുദ്ധമായിരുന്നു അത്. ലക്ഷക്കണക്കിന് കാലാളുകളും അത്രയ്ക്കത്രയ്ക്ക് കൈയാളുകളും പതിനായിരക്കണക്കിന് ആനകളും കുതിരകളും ഒട്ടകങ്ങളും ചെസ്ബോർഡിൽ കാണുന്ന മറ്റ് ജന്തുക്കളുമാണ് അവിടെ ജീവനറ്റുവീണത്.

വാരണവീരൻ തലയറ്റു വില്ലറ്റു

വീരൻ ഭഗദത്തൻ തന്റെ തലയറ്റു

നാലാമതാനതൻ വാലുമരിഞ്ഞിട്ടു

കോലാഹലത്തോടു പോയിതു ബാണവും

എന്നു തുടങ്ങുന്ന എഴുത്തച്ഛന്റെ വരികളുടെ ചുവടുപിടിച്ചായിരുന്നു യുദ്ധം.

പ്രസ്തുത യുദ്ധത്തിൽ ആര് ജയിച്ചു ആര് തോറ്റു എന്നതായിരുന്നില്ല; പ്രത്യുത, ആ യുദ്ധം നാളതുവരെ ഒരുയുദ്ധത്തിലുമുണ്ടായിട്ടില്ലാത്തത്ര നാശനഷ്ടങ്ങൾ വിതയ്ക്കാനുണ്ടായ കാരണമെന്തായിരുന്നു എന്നതായിരുന്നു ചരിത്രകാരന്മാരുടെ ഗവേഷണവിഷയം. അവരുടെ കണ്ടെത്തലാണ് നടേ പറഞ്ഞ കേട്ടുകേൾവി.

ഏതു ജോലിയും –അതിപ്പൊ ഓഫീസ് ജോലിയായാലും വീട്ടുജോലിയായാലും- കഴിയുന്നത്ര നീട്ടിവെക്കുന്നതിൽ നമ്മൾ ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇതുണ്ടല്ലൊ. (നമ്മുടെ കോടതികളാണ് ഇക്കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത്. ഓരോ ദിവസവും എത്രയെത്ര കേസുകളാണ് അവിടെ നീട്ടിവെക്കപ്പെടുന്നത്!)

ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു ചൊവ്വാഴ്ച ദിവസം ഉച്ചകഴിഞ്ഞ് നാലേ മുപ്പതിനാണ് യുദ്ധം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. വളരേ കഷ്ടപ്പെട്ട് സിന്ധുനദി താണ്ടിക്കടന്ന് അലക്സും പാർട്ടിയും കൃത്യം നാലേ ഇരുപത്തേഴിന് തന്നെ  സ്ഥലത്തെത്തി. പക്ഷേ അന്നേരം അവിടെ പുരുവിന്റെ പൊടിപോലുമുണ്ടായിരുന്നില്ല! കുറച്ചുകഴിഞ്ഞപ്പോൾ ടിയാന്റെ ഒരു മെസേജ് വന്നു അലക്സാണ്ടർക്ക്. താൻ ശാപ്പാടടിക്കുന്നേയുള്ളൂവെന്നും യുദ്ധം പിറ്റേന്നാളേക്ക് നീട്ടിവെക്കുന്നതാവും ഉചിതം എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള കത്തായിരുന്നു അത്. എന്നാൽ അതുപറ്റത്തില്ലെന്നും പിറ്റേന്ന് ബുധനാഴ്ച്ച താൻ മുടിവെട്ടിക്കാൻ പ്ലാനിട്ടിരിക്കയാണെന്നും പറഞ്ഞ് അലക്സാണ്ടർ റിപ്ലൈ കൊടുത്തു. എങ്കിൽ പിന്നെ വെള്ളിയാഴ്ച്ചയാക്കാമെന്നായി പുരു. എന്തുകൊണ്ട് വ്യാഴാഴ്ച്ചയായിക്കൂടാ എന്ന് അലക്സാണ്ടർ. വ്യാഴാഴ്ച്ച യുദ്ധം തുടങ്ങാൻ കൊള്ളത്തില്ലെന്ന് ഋഷിപ്രോക്തമുണ്ടെന്ന് പുരു. ഗ്രീസിൽ വെള്ളിയാഴ്ച്ച കടമുള്ള ദിവസമണെന്നും അതുകൊണ്ട് അന്നു പറ്റില്ലെന്നും അലക്സാ‍ണ്ടർ!

എഴുത്തുകുത്ത് അങ്ങനെ അനന്തമായി നീണ്ടുപോയി.

എന്തിനുപറയുന്നു, എന്തും നീട്ടിവെക്കാനുള്ള ഇന്ത്യക്കാരന്റെ ത്വരയും ഗീസിലെ നൂറുകണക്കിനുള്ള ഫെസ്റ്റിവൽ ഹോളിഡെയ്സും കാരണം പ്രോട്ടോക്കോൾ പ്രകാരം യുദ്ധം തുടങ്ങാൻ 4 കൊല്ലവും 8 മാസവും 16 ദിവസവുമെടുത്തത്രേ!

അത്രയും നീണ്ടകാലത്തെ തയ്യാറെടുപ്പാണ് ഝലം യുദ്ധം അത്രയ്ക്ക് വിനാശകാരിയായി മാറാൻ ഹേതുവായി ഭവിച്ചത്!

3 comments:

  1. Happy to see you back.
    Sarcastic humour of the highest order. Expect more of this type. Keep going.

    ReplyDelete
  2. ഝലം യുദ്ധത്തെ കുറിച്ച് ഇത്രയും ആധികാരികമായ ഒരു ചരിത്രരേഖ വേറെ കാണില്ല !!! സത്യത്തിൽ ബിയാറിന് ഈ വിഷയം വെച്ച് ഒരു ഡോക്ടറേറ്റിന് യുദ്ധം ചെയ്യാവുന്നതാണ്......

    ReplyDelete