നാലഞ്ചുകൊല്ലം മുമ്പാണ്.
വിഷ്ണൂന് അന്ന് ഏതാണ്ട് മൂന്നര വയസ്സുണ്ടാവും.
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയായപ്പോള്‍ നാലുംകൂട്ടി മുറുക്കി ഒന്നു മയങ്ങാന്‍ കിടക്കുകയായിരുന്നു പരാമര്‍ എന്നു കണ്ണന്‍ വിളിക്കുന്ന എന്‍ബി പരമേശ്വരന്‍.
അകത്ത് ഇഡിയറ്റ് ബോക്‌സില്‍ 'ന്റെ സൂര്യപുത്രിയ്ക്ക്' (To my Sun's daughter) എന്ന പഴയ മലയാളപടം കളിക്കുന്നു. കളി തുടങ്ങി ഏതാണ്ട് അര മണിക്കൂറായി കാണും. പെട്ടെന്ന് വിഡ്ഡ്യാസുരന്റെ മുന്നിലിരുന്നവരെരെല്ലാം കൂടി ഒരു പൊട്ടിച്ചിരിയാണ്.
ആ കൂട്ടച്ചിരിയില്‍ നാമംഗലം ഇല്ലം കിടന്ന് കുലുങ്ങി.
ഇന്നസെന്റോ ഇന്ദ്രന്‍സോ ജഗതിയോ ജഗദീഷോ വല്ല ഗുണ്ടും പൊട്ടിച്ചതാവും. എന്‍ബിയ്ക്ക് വല്ലാത്ത നഷ്ടബോധം തോന്നി. ശ്ശെ. ആ രംഗമെങ്കിലും ഒന്നു കാണാമായിരുന്നു.
ഏതായാലും ആ സീന്‍ കഴിയുന്നതിനുമുമ്പ് ഒന്നു ചെന്നു നോക്കാമെന്നു കരുതി എന്‍ബി ഹാളിലേക്കോടി. എന്‍ബിയെ കണ്ടതും അതാ ചിരിയുടെ രണ്ടാമൂഴം.
ശ്ശെടാ, ഇതെന്തു കഥ?
കഥ ഇതായിരുന്നു:
സിനിമയിലെ നായികയായ അമലയ്ക്ക് ഡോക്ടര്‍ സുരേഷ്‌ഗോപിയോട് എന്തെന്നില്ലാത്ത പ്രണയം. ആയത് പറഞ്ഞറിയിക്കാന്‍ ഒരു സൂത്രപ്രയോഗത്തിലൂടെ അവസരമൊരുക്കുകയാണ് പെമ്പ്രന്നോത്തി. കള്ളരോഗമഭിനയിച്ച് അവള്‍ ഡോക്ടറുടെ മുന്നിലെത്തുന്നു. പെണ്ണിന്റെ രോഗം രാഗമാണെന്നുമനസ്സിലാക്കിയ ഡോക്ടര്‍ ഒരു റെയ്‌നോള്‍ഡ്‌സ് റീഫില്ലിനോളം വലുപ്പമുള്ള നീഡിലും കൊട്ടത്തോക്കിനോളം വലുപ്പമുള്ള സിറിഞ്ചുമെടുത്ത് ഏതോ ഒരു ഇന്‍ജെക് ഷന്‍ കൊടുക്കാനൊരുങ്ങുന്നു.
ഡോക്ടര്‍ സിറിഞ്ചില്‍ മരുന്നു നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പെണ്ണാള്‍ മനസ്സിന്റെ മണിച്ചെപ്പ് തുറക്കുകയായി:
'' ഡോക്ടര്‍.....കുറേ നാളായി ഞാന്‍.... ഡോക്ടറോട് ... ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു.........................പക്‌ഷേ ഇപ്പോള്‍....... ഡോക്ടറെ കണ്ടപ്പോള്‍....എനിയ്ക്ക്.....എനിയ്ക്ക്....''
പ്രണയം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ പെണ്ണ് നിന്നു പതറിയപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് സിനിമ കാണുകയായിരുന്ന വിഷ്ണു ചോദിച്ചത്രേ: ''പേട്യായി അല്ലേ? '' !!!
( അന്നുമതെ. ഇന്നുമതെ. ഇന്‍ജെക് ഷന്‍ എന്നു കേട്ടാല്‍ തൂറപ്പേടിയാണ് വിഷ്ണൂന് !!!)
No comments:
Post a Comment