rajasooyam

Sunday, August 1, 2010

ആടീറ്റര്‍

( പി എല്‍ ജോയി എന്ന ചങ്ങായി ഈയിടെ അയച്ച ഒരു ഇംഗ്ലീഷ് ഈമെയില്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ സംഭവിച്ചത്)

ഡ്രൈവിംഗ് എന്നും ഒരു ഹരമായിരുന്നു അച്ചുതന്‍കുട്ടിയ്ക്ക്.
അതുപോലെ തന്നെ മട്ടണ്‍ ചാപ്‌സും.
ഗള്‍ഫില്‍നിന്ന് രണ്ടുമാസത്തെ അവുധിവ്യാപാരത്തിന് നാട്ടില്‍ വന്നപ്പോള്‍ തന്റെ ഹോണ്ടാസിറ്റിയുമെടുത്ത് ഒന്നു കറങ്ങാന്‍ പോയതാണ് പുള്ളിക്കാരന്‍.
കറങ്ങിത്തിരിഞ്ഞ് ചെന്നുപെട്ടത് കല്ലടിക്കോടന്‍ മലയടിവാരത്തിലുള്ള ഒരു കുന്നിന്‍ ചെരിവില്‍. അവിടെ മേഞ്ഞുനടക്കുകയായിരുന്ന ആട്ടിന്‍പറ്റത്തെ കണ്ടപ്പോള്‍ വായില്‍ വെള്ളമൂറിയ അച്ചുതന്‍കുട്ടി വണ്ടി ഷഡണ്‍ ബ്രേയ്ക്കിട്ട് നിര്‍ത്തി.
ഇതില്‍ നിന്നും ഒരെണ്ണത്തിനെ എങ്ങനെയെങ്കിലും തരാക്കണം. ചാപ്‌സാക്കണം. ഒരു നമ്പറിട്ടുനോക്കാം- വണ്ടിയില്‍നിന്നിറങ്ങുമ്പോള്‍ അച്ചു മനസ്സില്‍ പറഞ്ഞൂ. പിന്നെ പറ്റത്തിനുടയോന്‍ കാലിച്ചെറുക്കനെ കൈ കൊട്ടി വിളിച്ചു. ചെക്കന്‍ വിളി കേട്ടു. അച്ചു ചോദിച്ചു:
-എന്താ അണ്ണന്റെ പേര്? രമണനെന്നോ മദനനെന്നോ?
-രണ്ടുമല്ല
-പിന്നെ?
-ഷെപ്പേഡ്
-കൊള്ളാം. നല്ല പേര്
-താങ്ക് യൂ
-ഷെപ്പേട്ടാ, നമുക്കൊരു ബെറ്റ് വെച്ചാലോ
-എന്ത് ബെറ്റ്?
-ഈ കൂട്ടത്തില്‍ ആകെ മൊത്തം എത്ര ആടുകളുണ്ടെന്ന് ഞാന്‍ ഒറ്റയടിയ്ക്ക് പറയാം
-അസംഭവ്യം. അസംഭവ്യം
-ആട്ടെ. ഉത്തരം ശെരിയാണെങ്കില്‍ ഷെപ്പേട്ടന്‍ എനിയ്ക്ക് എന്തു തരും?
-എന്തു തരണം?
-ഒരാടിനെ
-ഏറ്റു

അച്ചുതന്‍കുട്ടി കാറ് റോഡിന്റെ സൈഡിലേക്കൊതുക്കി. പിന്നെ ലാപ്‌ടോപ്പെടുത്ത് മൊബൈല്‍ ഫാക്‌സില്‍ കണക്റ്റ് ചെയ്തു. നാസായുടെ ഒരു വെബ്‌സൈറ്റില്‍ കയറി. ജിപിഎസ് ഉപയോഗിച്ച് ഗ്രൗണ്ട് സ്‌കാന്‍ ചെയ്തു. അല്‍ഗൊറിതവും പിവട്‌ടേബിളുമടങ്ങിയ അറുപതോളം എക്‌സെല്‍ ഷീറ്റുള്ള ഡാറ്റബേയ്‌സ് ഓപ്പണ്‍ ചെയ്ത് ഡാറ്റ എന്റര്‍ ചെയ്തു. പിന്നെ ഹൈടെക് മിനിപ്രിന്ററില്‍ റിപ്പോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുത്തു. റിപ്പോര്‍ട്ട് നോക്കി അച്ചു പറഞ്ഞു: 487ആടുണ്ട്!
ഷെപ്പേഡ് അന്തം വിട്ടുപോയി. കിറുകൃത്യമാണ് കണക്ക്!
അച്ചു ചോദിച്ചു:
-എന്നാപ്പിന്നെ ഒരാടിനെ ഞാന്‍ എടുക്കുകയല്ലേ അണ്ണാ
-എടുത്തോളൂ. പക്ഷേ എനിയ്‌ക്കൊരപേക്ഷയുണ്ടായിരുന്നു
-എന്താമ്പേ
-മാഷിന്റെ ജോലി എന്താണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞാല്‍ ആടിനെ തിരിച്ചു
തരാമോ?
-ഒഫ്‌കോഴ്‌സ് ( ഡാ പൊട്ടന്‍ ഷെപ്പേഡേ, എന്റെ പ്രൊഫഷന്‍ ഓഡിറ്റിംഗാണെന്ന് നീയെങ്ങനെ അറിയാനാണ്?)
-എന്നാല്‍ ഞാന്‍ പറയട്ടോ?
-പറയൂ
-മാഷ് ഒരോഡിറ്ററാണ് !
ഇത്തവണ ഞെട്ടിയത് അച്ചുതന്‍ കുട്ടി. അഞ്ചുമിനിറ്റുനേരം പുള്ളിക്കാരന് ഒന്നും മിണ്ടാന്‍ പറ്റിയില്ല. ഒടുവില്‍ ഒരു വിധത്തില്‍ സമനില വീണ്ടെടുത്ത് ചോദിച്ചു:
-അണ്ണാ, അണ്ണന്‍ ഇതെങ്ങനെ കണ്ടുപിടിച്ചു?
-അത് വളരെ എളുപ്പമായിരുന്നു മാഷേ
-എന്നാലും അതിന്റെ രഹസ്യമൊന്നു പറയാമോ?
-പറയാം... ഒന്നാമത് ഒരാളും വിളിച്ചിട്ടല്ല മാഷ് ഇങ്ങോട്ട് വലിഞ്ഞുകയറിവന്നത്!
രണ്ടാമത് എനിയ്ക്ക് കൃത്യമായി അറിയാവുന്ന ഒരു കാര്യം എന്നോട് പറയുന്നതിന്
മാഷ് എന്നോട് പ്രതിഫലം ചോദിച്ചു!!
മൂന്നാമത് എന്റെ തൊഴില്‍ മേഖലയെപ്പറ്റി മാഷ്‌ക്ക് ഒരു ചുക്കുമറിയില്ല!!!
******

1 comment:

  1. എന്നാലും എന്‍റെ ബി.ആര്‍, എന്നോടീ ചതി ചെയ്തല്ലോ? എന്‍റെ ഇ മെയില്‍ കഥയാക്കുമെന്നു~ ഞാന്‍ കരുതിയോ? പക്ഷെ സംഗതി ഗംഭീരം ! പി. എല്‍.ജോയി

    ReplyDelete