rajasooyam

Thursday, August 19, 2010

മേനോന്‍ ചരിതം (പതിനൊന്നാം ദിവസം)

-കേട്ടോ, ബീആര്‍. ബിആറിനോട് ഒരു പ്രത്യേക കാര്യം പറയാന്‍ വേണ്ടി മാത്രമാണ് ഞാനിന്ന് വടമയില്‍നിന്ന് വളരെ കഷ്ടപ്പെട്ട് ഇതുവരെ വന്നത്.
-കഷ്ടം! എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? ഒന്നു ഫോണ്‍ ചെയ്ത് പറഞ്ഞാ പോരായിരുന്നോ?
-ഏയ്. അത് ശെരിയാവില്ല.
-അതെന്താ ഫോണിലൂടെ പറയാന്‍ പറ്റാത്ത കാര്യമാണോ?
-അതല്ല. ഇവിടം വരെ ഒന്നു വന്നു പോവുകയാണെങ്കില്‍ എനിയ്ക്ക് ചുരുങ്ങിയത് ഒരു പന്ത്രണ്ട് രൂപയുടെയെങ്കിലും ലാഭമുണ്ടാക്കാം. അതുകൊണ്ടാണ്.
-അപ്പറഞ്ഞത് മനസ്സിലായില്ല.
-ഞാന്‍ കണക്കുകൂട്ടി നോക്കിയപ്പോള്‍ ഇക്കാര്യം ഫോണ്‍ ചെയ്തു പറയാന്‍ ചുരുങ്ങിയത് 60 രൂപയെങ്കിലുമാവും. നേരെ മറിച്ച് ഇവിടം വരെ വന്നുപോവാനാണെങ്കില്‍ 48 രൂപ മതി.
-ഓഹോ. അങ്ങനെ പന്ത്രണ്ടു രൂപയുടെ ലാഭം അല്ലേ?
-അതെ
-ച്ചാല്‍ പണ്ടൊരിയ്ക്കല്‍ സഹരാജന്‍നായര്‍ സ്വന്തം കൈയില്‍നിന്നും 20 രൂപ താഴെ വീഴുന്നതു കണ്ടിട്ടും അത് കുനിഞ്ഞെടുക്കാന്‍ മെനക്കെടാതെ നടുവേദനയ്ക്കുള്ള മരുന്നിനത്തില്‍ 38 രൂപ ലാഭിച്ചതുപോലെ, അല്ലേ?
-എക്‌സാക്റ്റ്‌ലി
-കൊള്ളാം. എന്നാപ്പിന്നെ കാര്യത്തിലേക്ക് കടക്കാം, അല്ലേ?
-വലതുകാല്‍ വെച്ച്
-ആയ്‌ക്കോട്ടെ
-നമ്മടെ സുരേഷ് മേനോന്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ പോയ കഥ ബിആര്‍ കേട്ടിട്ടുണ്ടോ?
-ഇല്ലല്ലൊ
-എന്നാല്‍ കേട്ടോളൂ. എം ജി റോഡിലുള്ള ഒരു ഡ്രൈവിങ്ങ്ഇന്‍സ്റ്റിട്ട്യൂട്ടിലാണ് മേനോന്‍ ചേര്‍ന്നത്. വെറും പത്തു ദിവസം കൊണ്ട് പുള്ളിക്കാരന്‍ എക്‌സ്‌പെര്‍ട്ടായി. പക്ഷേ പതിനൊന്നാം ദിവസം ദാണ്ടെ കെടക്കണ് ചട്ടീം കലോം!
-ച്ചാല്‍?
-സ്റ്റിയറിങ് എടത്തോട്ട് തിരിക്കാന്‍ പറഞ്ഞാല്‍ മേനോന്‍ വലത്തോട്ട് തിരിക്കും. വലത്തോട്ട് തിരിക്കാന്‍ പറഞ്ഞാല്‍ എടത്തോട്ട് തിരിക്കും. മുന്നോട്ടെടുക്കാന്‍ പറഞ്ഞാല്‍ പിന്നോട്ടെടുക്കും. പിന്നോട്ടെടുക്കാന്‍ പറഞ്ഞാല്‍ മുന്നോട്ടെടുക്കും. ക്ലച്ച് ചവിട്ടാന്‍ പറഞ്ഞാല്‍ ബ്രേയ്ക്ക് ചവിട്ടും. ബ്രേയ്ക്ക് ചവിട്ടാന്‍ പറഞ്ഞാല്‍ ക്ലച്ച് ചവിട്ടും. ലെഫ്റ്റ് സിഗ്നല്‍ കൊടുക്കാന്‍ പറഞ്ഞാല്‍ റൈറ്റ് സിഗ്നല്‍ കൊടുക്കും. റൈറ്റ് സിഗ്നല്‍ കൊടുക്കാന്‍ പറഞ്ഞാല്‍ ലെഫ്റ്റ് സിഗ്നല്‍ കൊടുക്കും. വൈപ്പറിടാന്‍ പറഞ്ഞാല്‍ ഹെഡ് ലൈറ്റിടും. ഹെഡ്‌ലൈറ്റിടാന്‍ പറഞ്ഞാല്‍ വൈപ്പറിടും. അങ്ങനെ ആകപ്പാടെ തല കീഴ് ക്കണാം പാടായി. തൊട്ടതെല്ലാം കൊളായി. മേനോന്റെ കാട്ടായങ്ങള് കണ്ട് പ്രാന്തു പിടിച്ചുപോയ മാഷ് പറഞ്ഞു: ഡാ ശവ്യേ. നിനക്ക് എന്തൂട്ടാ പറ്റ്യേ? നീ ഇന്നിനി തൊടണ്ട ഈ കുന്ത്രാണ്ടം. നീ ഇവ്‌ടെ എറങ്ങ്യാ പൊക്കോ. എന്നട്ട് നാളെ വരാന്‍ നോക്ക്. അല്ല പിന്നെ…..
ഒരക്ഷരം പറയാന്‍ നില്‍ക്കാതെ മേനോന്‍ ഇറങ്ങിപ്പോയി.
-എന്നിട്ട്?
-പിറ്റേന്നത്തെ ക്ലാസ്സിന് ചെന്ന മേനോന് വണ്ടീടെ ചാവി കൊടുക്കുമ്പോള്‍ മാഷ്‌ടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അത്ഭുതമെന്നു പറയട്ടെ, തലേന്നുകണ്ട മേനോനായിരുന്നില്ല പിറ്റേന്നു കണ്ട മേനോന്‍. അന്ന് ടൗണിന്റെ മുക്കിലും മൂലയിലും വളവിലും തിരിവിലും തിക്കിലും തിരക്കിലും കുണ്ടിലും കുഴിയിലും കുടുസ്സുവഴിയിലുമെല്ലാം എത്രയൊക്കെ ഓടിച്ചിട്ടും ഒരു പ്രശ്‌നവുമുണ്ടായില്ല മേനോന്! നല്ല ക്ലീന്‍ ഷേവിംഗ് പോലത്തെ ഡ്രൈവിംഗ്. ഡ്രൈവിംഗ്കലയിലെ ദ്രോണാചാര്യനായ ആ മാഷ്‌ക്ക് പോലും തന്റെ ശിഷ്യന് ശിഷ്യപ്പെടാന്‍ തോന്നീന്നു പറഞ്ഞാ മതീല്ലൊ.

അന്തംവിട്ടുപോയ മാഷ് ശിഷ്യനോട് ചോദിച്ചു:
ഡാ, ഗഡ്യേ, അപ്പൊ ഇന്നലെ എന്തൂട്ടാണ്ടായ്യേ?

അന്നേരം തലയൊന്ന് ചൊറിഞ്ഞ് ചെറിയൊരു കള്ളച്ചിരിയോടെ മേനോന്‍ പറഞ്ഞു:
എന്റെ മാഷേ, ഇന്നലെ ഞാന്‍ ഒരു തുള്ളി പെട്രോളടിച്ചിട്ടുണ്ടായിരുന്നില്ല!
***

1 comment:

  1. നല്ല കഥ! പെട്രോളടിക്കാതിരുന്നാല്‍ പിന്നെ വണ്ടി ചാഞ്ഞും ചരിഞ്ഞുമല്ലേ പോകു? അത് ലോക നിയമമല്ലേ? മേനോനെ പറഞ്ഞിട്ടെന്ദു കാര്യം? പി.എല്‍.ജോയ്

    ReplyDelete