-അറിഞ്ഞില്ലേ നമ്മടെ വേണ്വേട്ടന്റെ കാര്യം?
-എന്തു കാര്യം?
-വേണ്വേട്ടന്‍ പോലീസ് സ്‌റ്റേഷനീപ്പോയ കാര്യം.
-ഉവ്വോ? അതെന്തിന്?
-അതൊരു നീണ്ട കഥയാണ്.
-ഇക്കാലത്ത് നീണ്ട കഥയ്‌ക്കൊന്നും സ്‌കോപ്പില്ല. കഴിയുമെങ്കില്‍ ഒരു കശ്‌നണ്ടിത്തോടിലൊതുക്കിപ്പറ. ഇന്‍ എ നട്ട്‌ഷെല്‍.
-കുറച്ചുനാളായി വേണ്വേട്ടന്‍ ആകെ മൂഡോഫായിരുന്നു.
-കാരണം?
-സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു തമിഴന്‍ വേണ്വേട്ടന്റെ വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങി നടക്കുകയാണത്രേ.
-സൂക്ഷിക്കണം. വല്ല കള്ളന്മാരുമായിരിക്കും.
-അതു തന്നെയായിരുന്നു വേണ്വേട്ടന്റെ സംശയം. ആളെ കണ്ടാല്‍ തന്നെ ഒരു കള്ളന്റെ ലക്ഷണമുണ്ടെന്നാണ് വേണ്വേട്ടന്‍ പറഞ്ഞത്. പഴയൊരു ഉന്തുവണ്ടിയും തള്ളിക്കൊണ്ടാണ് പുള്ളിക്കാരന്റെ ചിറ്റിക്കളി. വേണ്വേട്ടന്‍ ആപ്പീസില്‍ പോകാനിറങ്ങുമ്പോള്‍ അയാള്‍ ഗേറ്റിന്റെ പരിസരത്തുണ്ടാവും. വേണ്വേട്ടനെ കാണുന്ന മാത്രയില്‍ വേണ്വേട്ടന്റെ മുത്തുനോക്കാതെ അയാള്‍ വിളിച്ചു ചോദിക്കും: പഴയ ഇരുമ്പ്,തുരുമ്പ്,തകര,പിച്ചള,പ്ലാസ്റ്റിക്ക് മുതലായവ കൊടുക്കാനുണ്ടോ?
പല്ലുകടിച്ചുപിടിച്ച് വേണ്വേട്ടന്‍ ബസ് സ്‌റ്റോപ്പിലേക്ക് പോകും. വൈകീട്ട് ബസ്സിറങ്ങി നടന്ന് വേണ്വേട്ടന്‍ വീടിന്റെ ഗേറ്റിലെത്തുമ്പോഴും അയാള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടാവും, മീന്‍ നന്നാക്കുന്നിടത്ത് മാര്‍ജ്ജാരന്‍ നില്‍ക്കുമ്പോലെ. വേണ്വേട്ടനെ കാണുന്ന മാത്രയില്‍ വേണ്വേട്ടന്റെ മുഖത്തുനോക്കാതെ അയാള്‍ വിളിച്ചു ചോദിക്കും: പഴയ ഇരുമ്പ്,തുരുമ്പ്,തകര,പിച്ചള,പ്ലാസ്റ്റിക്ക് മുതലായവ കൊടുക്കാനുണ്ടോ?
പല്ലുകടിച്ചുപിടിച്ച് വേണ്വേട്ടന്‍ വീട്ടിലേക്ക് കയറിപ്പോകും.
എങ്ങനെ ഇയാളുടെ ശല്യം ഒഴിവാക്കണമെന്ന് ചിന്തിച്ചുചിന്തിച്ച് അന്തമില്ലാതെ കുഴങ്ങുമ്പോഴാണ് വേണ്വേട്ടന്‍ കമ്മ്യൂണിറ്റി പോലീസിങ്ങിനെപ്പറ്റി കേള്‍ക്കുന്നത്. അത് കമ്മ്യൂണിസ്റ്റുകാരും പോലീസുകാരും തമ്മിലുള്ള എന്തോ ഇടപാടാണെന്നു തെറ്റിദ്ധരിച്ച വേണ്വേട്ടന്‍ പിറ്റേന്ന് ആപ്പിസില്‍ വന്നപ്പോള്‍ സഖാവ് ശ്രീകുമാറിനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: ഇന്നിന്നതുപോലൊക്കെയാണ് കാര്യങ്ങള്‍. അയാളുടെ ശല്യം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് സഖാവ് എന്റെ കൂടെ പോലീസ് സ്‌റ്റേഷന്‍ വരെ ഒന്നു വരണം.
ശ്രീകുമാര്‍ സമ്മതിച്ചു.
വിവരങ്ങളെല്ലാം കേട്ടുകഴിഞ്ഞവാറെ എസ് ഐ വേണ്വേട്ടനോട് ചോദിച്ചു:
-എന്നു മുതലാണ് അയാള്‍ വീടിനുമുമ്പില്‍ ചുറ്റിക്കളിക്കാന്‍ തുടങ്ങിയതെന്ന് പറയാന്‍ പറ്റുമോ?
-18.4.2008 മുതല്‍.
-അതെങ്ങനെ ഇത്ര കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നു?
-ആ ദിവസത്തിനൊരു പ്രത്യേകതയുണ്ട് സര്‍.
-എന്താണ്?
-അന്നാണ് ഞാന്‍ കാറ് വാങ്ങിയത്.
-വെരി ഗുഡ്. ഏതാ മോഡല്‍?
-82 മോഡല്‍ മാരുതി 800.
ഇത് കേട്ടതും എസ്‌ഐയദ്ദേഹം ശ്രീകുമാറിനെ ദൂരേക്ക് വിളിച്ച് മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു: സോറി കോമ്രേഡ്. ഞാനെന്നല്ല, സാക്ഷാല്‍ ഡീജീപ്പി വിചാരിച്ചാലും ആക്രിക്കാരന്‍ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്ന്ന് പോവൂല!!!
******
നമ്മുടെ പലരുടെയും വീട്ടു പരിസരത്ത് ആക്രി കച്ചവടക്കാരന്‍ വിട്ടൊഴിയാതെ കറങ്ങി നടക്കുന്നതിന്‍റെ രഹസ്യം ഇതാണല്ലേ?
ReplyDeleteP.L. Joy