rajasooyam

Friday, August 6, 2010

കൃഷ്ണഗാഥ

'അല്ല കൃഷ്‌ണേട്ടാ, ഇവനെ ഇങ്ങനെ വിട്ടാ പറ്റ്  ല്ല്യാട്ടോ. സൈഡിലേക്ക് പോവുന്ന കൊമ്പും ചില്ലയുമൊക്കെ വെട്ടിയൊതുക്കണം. എങ്കിലേ ഇവന്‍ തനിയ്ക്കുതാന്‍ പോന്നവനാകൂ.''
അയല്‍വക്കത്തെ വക്കച്ചന്‍ പറഞ്ഞപ്പോഴാണ് കൃഷ്ണന്‍ അത് ശ്രദ്ധിച്ചത്. നടുമുറ്റത്തെ തേക്കുമരം വളര്‍ന്നുവലുതായി പുരനിറഞ്ഞ് നില്‍ക്കുകയാണ്. കൊമ്പും ചില്ലയും വശങ്ങളിലേക്ക് പടര്‍ന്ന് പന്തലിച്ചങ്ങനെ വിലസുകയാണ്. വക്കച്ചന്‍ പറഞ്ഞതുപോലെ ചെയ്തുകളയാം. വശങ്ങളിലെ കൊമ്പും ചില്ലയുമൊക്കെ വെട്ടിക്കളയാം. കക്ഷി നേരേ ചൊവ്വേ വളരട്ടെ. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ചുരുങ്ങിയത് രണ്ട് കണ്ടി മരമുണ്ടാവും. അന്നേരം വിറ്റാല്‍ കാര്യമായൊരു തുക കിട്ടും.
'എടാ, നീ ചെന്ന് ആ പെട്ടീലിരിക്കണ വെട്ടുകത്തി ഇങ്ങെടുത്തോണ്ടുവന്നേ'' കൃഷ്ണന്‍ മോനോട് പറഞ്ഞു.
'എന്തിനാ അച്ഛാ''
'ഞാന്‍ ഈ തേക്കിന്റെ കൊമ്പും ചില്ലയുമൊക്കെ വെട്ടിക്കളയാന്‍ പോവ്വാ''
'കൊള്ളാം. ഈ വയസ്സുകാലത്ത് അച്ഛന്‍ തേക്ക്‌മ്മെക്കേറാന്‍ പോവ്വാ? വേണ്ടാട്ടോ. അത് ഞാന്‍ ചെയ്‌തോളാം''
'അത് വേണ്ട. തലയിരിക്കുമ്പൊ വാലാടണ്ട''
'അല്ലേലും ഇപ്പോഴത്തെ കാര്‍ന്നോമ്മാരിങ്ങന്യാ. ഒരു വഹ പറഞ്ഞാ കേള്‍ക്കില്ല'' എന്ന ആത്മഗതത്തോടെ കൃഷ്ണാത്മജന്‍ വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് അച്ഛന്റെ കൈയില്‍ കൊടുത്തു.
താഴേത്തട്ടിലുള്ള കൊമ്പും ചില്ലയും വെട്ടിത്തുടങ്ങിയ കൃഷ്ണന്‍ ഉച്ചയായപ്പോഴേയ്ക്കും തേക്കിന്റെ ഉച്ചിയിലെത്തി. തെക്കിന്റെ തുഞ്ചത്തിരുന്ന് കൃഷ്ണന്‍ ഒരു തുഞ്ചത്തെഴുത്തച്ചനെപ്പോലെ ശോഭിച്ചു. ലേശം കൂടി കയറിയിരുന്നെങ്കില്‍ ആകാശം മുട്ടിയേനെ. ഭാഗ്യവശാല്‍ അതുണ്ടായില്ല. അവിടിരുന്ന് ചുറ്റുപാടുമൊന്ന് കണ്ണോടിച്ചപ്പോള്‍ അണ്ഡകടാഹത്തിന്റെ വിസ്തൃതികണ്ട്് കൃഷ്ണന്‍ അന്തംവിട്ടുപോയി. ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബ, ചെഗുവേരയുടെ ബൊളീവിയന്‍ കാടുകള്‍, ഹോചിമിന്റെ വിയറ്റ്‌നാം, മാവോസേതൂങ്ങിന്റെ ചൈന, ഷാവേസിന്റെ വെനിസ്വേല… പിന്നേയും എത്രയോ രാജ്യങ്ങളാണ് കൃഷ്ണന്‍ കണ്‍കുളിര്‍ക്കേ കണ്ടത്!
കാഴ്ചകള്‍ കണ്ട്കണ്ട് നേരം പോയതറിഞ്ഞില്ല. എന്നാല്‍ ഇനി താഴോട്ടിറങ്ങുകതന്നെ. എത്രദൂരം സഞ്ചരിക്കണമെന്നറിയാന്‍ കൃഷ്ണന്‍ വെറുതെ താഴോട്ടൊന്നുനോക്കി. ആ നോട്ടമാണ് കുഴപ്പമായത്. താഴെ യാതൊന്നും കാണുന്നില്ല!…. വീടും നാടും യാതൊന്നും!
കാണുന്നു മുന്നില്‍ വെറും ശൂന്യതാ എന്ന മൂളിപ്പാട്ടും പാടി എന്തുചെയ്യേണ്ടൂ എന്നറിയാതെ നെഞ്ച് തേക്കിന്റെ തുഞ്ചത്ത് ചേര്‍ത്തുവെച്ച് അങ്ങനെ ഇരിക്കുമ്പോള്‍ കൃഷ്ണന് ഒരു കാര്യം ശെരിക്കും ബോദ്ധ്യപ്പെട്ടു: ഗലീലിയോ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്! അതായത് ഭൂമി അച്ചുതന്‍കുട്ടീടെ തണ്ടില്‍ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കയാണ്; നോണ്‍ സ്‌റ്റോപ്പായി. ഭൂമിയോടൊപ്പം തന്റെ തേക്കും കറങ്ങുകയാണ്! തേക്കിനോടൊപ്പം താനും കറങ്ങുകയാണ്!

ഓര്‍മ്മ പോകുന്നതിനുമുമ്പ് താഴേക്ക് ഒന്നുകൂടിനോക്കി കൃഷ്ണന്‍ ഉച്ചത്തില്‍ വിളിച്ചു:
'മോനേ''
'എന്താ അച്ഛാ''
'നീ ഉടനേ ഒന്ന് ഫോണ്‍ ചെയ്യണം''
'ഫയര്‍ഫോഴ്‌സിലേക്കല്ലേ? ഇപ്പൊ വിളിക്കാം''
'അല്ലെടാ. ആപ്പീസിലെ ശ്രീകുമാറിനെ വിളിക്കണം'
'അതെന്തിനാ അച്ഛാ?'
'ആ പേപ്പേഴ്‌സൊക്കെ ഒന്ന് പെട്ടെന്ന് ശെരിയാക്കാന്‍ പറയണം. അല്ലെങ്കില്‍ ഡിലേ വരും'
'ഏത് പേപ്പേഴ്‌സിന്റെ കാര്യാ അച്ഛന്‍ പറയണത്?''
'അതൊക്കെ ശ്രീകുമാറിനറിയാം. ഞാന്‍ ഇവിടെന്ന് ജീവനോടെ എറങ്ങിവരണ കാര്യം സംശയാ മോനേയ്….''!!!
**

2 comments:

  1. superfine. extensions made to the original story of BR which i read before were grand. continue BR. continue this TEMPO - joy

    ReplyDelete
  2. രാജസൂയത്തിനു നന്ദി- ഞങ്ങളുടെ കൃഷ്ണേട്ടനെ അനശ്വരനാക്കിയതിന്.
    ഇപ്പൊ ലോകം മുഴുവന്‍ കൃഷ്ണേട്ടനെ വായിക്കും.
    അങ്ങനെ ലോകം മുഴുവന് കൃഷ്ണേട്ടന്‍ അറിയപ്പെടും !

    ശശി

    ReplyDelete