rajasooyam

Sunday, January 29, 2012

50 ഈസ് ദ ന്യൂ 17
(ശ്രീകുമാറിന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു സംഭാഷണം
 ഇന്റെര്‍നെറ്റ് വഴി ചോര്‍ത്തിയത്)

-നമ്മടെ ആപ്പീസിലെ മിക്ക പെണ്ണുങ്ങള്‍ടേം വിചാരം അവരിപ്പോഴും മധുരപ്പതിനേഴിന്റെ
 മണിമുറ്റത്താണെന്നാണ്, അല്ലേ കുട്ടീ ?
-കുട്ടി പറയണത് ശെര്യാ. എനിക്കും തോന്നീട്ട്ണ്ട് അത്.
-എന്താണതിന്റെ കാരണമെന്ന് കുട്ടി ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല്യ. കുട്ടീടെ അഭിപ്രായത്തില്‍ എന്താവാം കാരണം?
-വര്‍ഷങ്ങളായി പുതിയ റിക്രൂട്ട്‌മെന്റൊന്നും നടക്കണ്  ല്ല്യാലൊ. അപ്പൊ  ആള്‍ക്കാര്‌ടെ
 ഉപബോധമനസ്സില് കെടക്കണത് അവര് പണ്ട് ആപ്പീസില് കേറിയ സമയത്തെ അതേ
 പ്രായാണ്. അതാണ് പ്രശ്‌നം.
-ഫ്രോയ്ഡ് അങ്ങനെ പറഞ്ഞ്ട്ട്‌ണ്ടോ?
-ഇല്ല്യ. യുങ്ങിന്റെ തിയറിയാണ്.... ഇനി  യഥാര്‍ത്ഥ പ്രായത്തെപ്പറ്റി നമുക്ക് ഒരു ബോധം
 വരണെങ്കില് നമ്മള്  പ്രൈവറ്റ് ബസ്സില് യാത്ര ചെയ്യണം.
-അതെന്തിനാ കുട്ടീ?
-പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍മാര് നമ്മളെ എന്താ വിളിക്കാന്നറിയോ കുട്ടിക്ക് ?
-പെങ്ങളേന്നാവും.
-ഉവ്വ !
-എന്നാപ്പിന്നെ ചേച്ചീന്നാവും.
-എന്റെ കുട്ടീ, പെങ്ങളും കിങ്ങളും ചേച്ചീം കീച്ചീം ഒന്ന്വല്ല.
-പിന്നെ എന്താ ?
-'' ഒന്നങ്ങട് കേറിനിക്ക്  ന്റെ അമ്മായ്യ്യേയ് ''   !!!

Tuesday, January 17, 2012

സഹൃദയന്മാര്‍

പാപ്പുള്ളിയെപ്പോലുള്ള അപൂര്‍വം ചിലരൊഴിച്ചാല്‍ ഷൊര്‍ണ്ണൂര്‍ക്കാര് പൊതുവേ
പൊട്ടന്മാരാണെന്നാണ് കുത്താമ്പുള്ളി കണ്ണന്‍ പറയുന്നത്.
അത് സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ വേണ്ടി കണ്ണന്‍ പറഞ്ഞ ഒരു സംഭവം കേള്‍ക്കുക:
പാപ്പുള്ളീടെ നാട്ടിന്‍പുറത്ത് ഒരു റിക്രിയേഷന്‍ ക്ലബ്ബുണ്ട്. പാപ്പുള്ളി തന്നെയാണ്
അതിന്റെ ആജീവനാന്ത പ്രസിഡണ്ട് പദവി അലങ്കരിക്കുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം പാപ്പുള്ളിക്ക് ഒരു വിളി തോന്നി:
പഞ്ചായത്തിലെ പാണ്ടിമേള വിദഗ്ദ്ധനായ കുട്ടന്‍ പിള്ളച്ചേട്ടനെ ഒന്നാദരിച്ചുകളയാം.
ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാപ്പുള്ളി വിഷയമവതരിപ്പിച്ചു.
ഷൊര്‍ണൂരിലെ പിണറായിയാണ് പാപ്പുള്ളി. അതുകൊണ്ടുതന്നെ ആര്‍ക്കും
എതിരഭിപ്രായമുണ്ടായില്ല.
അനുമോദനസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.
കമ്മ്യൂണിറ്റി ഹാള് ബുക്ക് ചെയ്തു. ഒരു പൊന്നാടയും വാങ്ങിവെച്ചു.
ആരാണ് കുട്ടന്‍ പിള്ളച്ചേട്ടനെ പൊന്നാട അണിയിക്കുക? അതായിരുന്നു പിന്നത്തെ
മില്ല്യണ്‍ ഡോളര്‍ ചോദ്യം.
ആ കര്‍മ്മം ആജീവനാന്ത പ്രസിഡണ്ട് തന്നെ നിര്‍വ്വഹിച്ചാല്‍ മതിയെന്ന് ക്ലബ്ബ്
ഭരണസമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
പക്ഷേ അത് ശെരിയാവ്  ല്ല്യാന്ന്  പാപ്പുള്ളി അപ്പൊഴേ മനസ്സില്‍ കുറിച്ചിട്ടു.
പറ്റിയ ഒരാളെ കണ്ടുപിടിക്കണം. അത് സീക്രട്ടായി വെയ്ക്കണം. പൊന്നാട
അണിയിക്കുന്ന സമയത്ത് ജനം ഞെട്ടണം- ഇതായിരുന്നു പാപ്പുള്ളീടെ ഉള്ളിലിരിപ്പ്.
പാര്‍ട്ടിക്കാരുടെ സഹായത്താല്‍ പറ്റിയ ഒരാളെ പാപ്പുള്ളി കണ്ടുപിടിക്കുക തന്നെ
ചെയ്തു: സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി!
പറഞ്ഞതുപോലെ നോട്ടീസില്‍ മട്ടന്നൂരിന്റെ പേരൊന്നും വെച്ചില്ല.
ജനത്തെ ഞെട്ടിക്കണമല്ലൊ....
ഒടുവില്‍ ആ സുദിനമെത്തി. സന്ദര്‍ഭവശാല്‍ അന്നുതന്നെയായിരുന്നു ആപ്പീസിലെ
ഗോവിന്ദന്‍ മാഷ്‌ടെ യാത്രയയപ്പും. നാട്ടില്‍ ഇന്ന മാതിരി ഒരു സമ്മേളനം നടക്കുന്നു
ണ്ടെന്നും അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷ് ടെ വീട്ടില്‍ പോകുന്നതില്‍നിന്നും
ഒഴിവാക്കണമെന്നും പാപ്പുള്ളി അഭ്യര്‍ത്ഥിച്ചുനോക്കി. പക്ഷേ ഹരിയേട്ടന്‍ സമ്മതിച്ചില്ല.
വല്ല്യേട്ടന്റെ സുഗ്രീവാജ്ഞ ധിക്കരിച്ചാലുള്ള ഭവിഷ്യത്ത് പാപ്പുള്ളിക്കറിയാം.
ധര്‍മ്മസങ്കടത്തിലായ പാപ്പുള്ളി ഒടുവില്‍ ക്ലബ്ബിന്റെ സെക്രട്ടറിയെ വിളിച്ച് ഇങ്ങനെ
പറഞ്ഞു: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്. പക്ഷേ അതുകൊണ്ട് കൊഴപ്പൊന്നൂല്ല്യ.  പരിപാടികള്‍ മുറപോലെ നടന്നോട്ടെ. പൊന്നാട അണിയിക്കാന്‍
സമയമാവുമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും.
അതു പറഞ്ഞ് അരമണിക്കൂര്‍ ആയതേയുള്ളു. അതാ വരുന്നു സെക്രട്ടറിയുടെ ഫോണ്‍:
-ശ്രീയേട്ടേയ്, ഏട്ടന്‍ പറഞ്ഞിരുന്നല്ലോ, ബാഡ്ജ് ഇല്ലാത്തവരെ ഹാളിനകത്തേക്ക് കേറ്റി
വിടണ്ടാന്ന്.
-അത് വേണ്ട. ആകെ തെരക്കാവും.
-ബാഡ്ജില്ലാത്ത ഒരാള് ഇവടെ പടിക്കെ വന്ന് തെരക്ക് കൂട്ടണ് ണ്ട്. അയാളെ അകത്തേക്ക് കേറ്റി വിടണോ?
-ആരാണാവോ. ആള്‌ടെ പേര് വല്ലതും പറഞ്ഞോ?
-ഏതോ മട്ടന്നൂര് കിട്ടന്നൂര്‌ന്നൊക്കെ പറയണ്‌ണ്ടേയ് !!!

Sunday, January 8, 2012

നല്ല ഇംപ്രൂവ്‌മെന്റുണ്ട് !

-ബിആര്‍ അറിഞ്ഞായിരുന്നോ. എന്‍ബിയ്ക്ക് ഇപ്പൊ നല്ല ഇംപ്രൂവ്‌മെന്റുണ്ട്.
-അയ്യൊ! എന്‍ബിയ്ക്ക് എന്തുപറ്റി കണ്ണാ? ഞാന്‍ ഒന്നുമറിഞ്ഞില്ലല്ലൊ.
-ശ്ശെ. പരിഭ്രമിക്കാനൊന്നൂല്ല്യ. ഞാന്‍ പുള്ളിക്കാരന്റെ ഓര്‍മ്മശക്തിയെപ്പറ്റി
 പറഞ്ഞതായിരുന്നു. ഇപ്പൊ നല്ല ഇംപ്രൂവ്‌മെന്റുണ്ട്.
-അത് ശെരി. ഞാന്‍ പേടിച്ചുപോയി കേട്ടൊ. അതുപോട്ടെ, ഇംപ്രൂവ്‌മെന്റുണ്ടെന്ന്
 കണ്ണനെങ്ങനെ മനസ്സിലായി?
-അതുപിന്നെ കഴിഞ്ഞ ദിവസം ഞാന്‍ വീടിന്റെ ഉമ്മറത്ത്  ഉലാത്തിക്കൊണ്ട്
 നില്‍ക്കുമ്പൊ എന്‍ബിയും സാവിയും എവിടെയോ യാത്ര പോയിട്ട് തിരിച്ച്
 നടന്നുവരുന്നതു കണ്ടു. കൂടെ ഇത്തിരി വയസ്സുചെന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. 
 അവരെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. അത് ആരാണെന്ന് ഞാന്‍ എന്‍ബിയോട് ചോദിച്ചു.
 പതിവുപോലെ ചൂണ്ടുവിരല്‍ ആ സ്ത്രീക്ക് നേരെ ചൂണ്ടി ' അപ്പൊ... ഇത്... എന്റെ....'  എന്നും പറഞ്ഞ് പുള്ളിക്കാരന്‍ മേലോട്ട് നോക്കുന്നതുകണ്ടപ്പൊ ഞാന്‍ വിചാരിച്ചു,
 പെട്ടൂന്ന് ! പക്ഷേ എന്നെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് വെറും 4 മിനിറ്റും 52
 സെക്കന്‍ഡുമായപ്പൊ കൃത്യമായ മറുപടി വന്നു !
-ബലേ ഭേഷ്! എന്തായിരുന്നു മറുപടി?
- '' അമ്മടെ അനിയത്തി '' !!!

Saturday, December 31, 2011

ഒഞ്ചിയം


വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്റെ കാര്യം പറഞ്ഞാല്‍ മഹാകഷ്ടമാണ്.
എന്തെങ്കിലുമൊന്നു മനസ്സില്‍  തോന്നിയാല്‍പിന്നെ  അതിന്റെ എ ടു സെഡ്
അറിഞ്ഞാലേ പുള്ളിക്കാരന് ഉറക്കം വരൂ.
ഈയിടെ സിപ്രന്റെ മനസ്സില്‍ കടന്നുകൂടിയ ഒരു പദമാണ് ഒഞ്ചിയം.
വീട്ടില്‍ മുറികളില്‍നിന്ന് മുറികളിലേക്ക് പരക്കം പായുമ്പോള്‍ ചാനലുകളിലെ പാനല്‍
ചര്‍ച്ചകളില്‍നിന്ന്  വീണുകിട്ടിയ കഷണങ്ങളില്‍നിന്ന് സിപ്രന്‍ ഒരു കാര്യം മനസ്സിലാക്കിയിരിക്കുന്നു: ഒഞ്ചിയത്ത് കാര്യമായ എന്തോ പ്രശ്‌നമുണ്ട്. അത് എന്താണെന്നുമാത്രം
കക്ഷിക്ക് മനസ്സിലായില്ല. അറിയണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്.
പക്ഷേ ടീവീടെ മുമ്പില്‍  അഞ്ചുമിനിറ്റ് ഇരുന്നുകൊടുക്കാന്‍ ആര്‍ക്കുണ്ട് നേരം!

പിറ്റേന്ന് ആപ്പീസില്‍ ചെന്നപ്പോള്‍ സിപ്രന്‍ ബിആറിനോട് ചോദിച്ചുനോക്കി.
ബിആറിനറിയില്ല.
നന്ദനോട് ചോദിച്ചുനോക്കി. നന്ദനറിയില്ല.
സേതൂനോട് ചോദിച്ചു. സേതൂനറിയില്ല.
ആന്റോയ്ക്കും ഹരിപ്രസാദിനും പറളിക്കും പാപ്പൂനും സൂമാരനും എന്‍ബിക്കും
ഹരിദാസിനും ഏപ്പിക്കും സദാനന്ദനും സാദാ ആനന്ദനും സോമനും ബാലകനും
ഹസ്സനും രാജനും  അറിഞ്ഞുകൂട.
മജീദ് പറഞ്ഞു: ചുരിദാറിട്ട രാജേന്ദ്രനോട് ചോദിച്ചുനോക്ക്
സിപ്രന്‍ രാജേന്ദ്രനോട് ചോദിച്ചു: '' ചുരിദാറിട്ട രാജേന്ദ്രാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
രാജേന്ദ്രന്‍ കൈമലര്‍ത്തി. പിന്നെ പറഞ്ഞു. ശശിയേട്ടനോട് ചോദിച്ചുനോക്ക്.
സിപ്രന്‍ ശശിയോട് ചോദിച്ചു: '' ഒഞ്ചിയത്തെന്താ പ്രശ്‌നം?''
ശശി ഗൂഗ് ള്‍ എടുത്ത് ഒഞ്ചിയം എന്ന് ടൈപ്പ് ചെയ്തു. നത്തിംഗ് കുഡ്ബി ഫൗണ്ട്!
ഹരിയേട്ടന്‍ പറഞ്ഞു: ശ്രീകുമാറിനോട് ചോദിച്ചുനോക്ക്.
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടനെ ചൂണ്ടിക്കാണിച്ച് ശ്രീകുമാര്‍ പറഞ്ഞു:
തലയിരിക്കുമ്പോള്‍ വാലാടാന്‍ പാടില്ല...
സിപ്രന്‍ കൃഷ്‌ണേട്ടനോട് ചോദിച്ചു:
''തേക്കേല്‍ കേറിയ കൃഷ്‌ണേട്ടാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
കൃഷ്‌ണേട്ടന്റെ കൈകള്‍ മൂലധനത്തിലേക്ക് നീളുന്നതുകണ്ടപ്പോള്‍ സിപ്രന്‍ പറഞ്ഞു:
ഇല്ല കൃഷ്‌ണേട്ടാ, ഇപ്പൊ എനിക്ക് അതു വായിക്കാന്‍ നേരല്ല്യ''
കണ്ണന്‍ പറഞ്ഞു: വേണ്വേട്ടനോട് ചോദിച്ചുനോക്ക്.
പണിക്കര്‍ പോക്കറ്റില്‍നിന്നും ഒരു കുടന്ന കവടിയെടുത്ത് മേശപ്പുറത്തിട്ട്
ചോക്കുകൊണ്ട് ലാസാഗു വരച്ച് ഒറ്റയും ഇരട്ടയും കളിക്കാന്‍ തുടങ്ങി.
ഒടുവില്‍ പറഞ്ഞു: പ്രശ്‌നവശാല്‍ അവിടെ യാതൊന്നും കാണണില്ല.

ഇനി ചോദിക്കാന്‍ ഒറ്റയാളേ ബാക്കിയുള്ളൂ. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
അസാമാന്യ ധൈര്യം വേണം...
ഒടുവില്‍ എന്തും വരട്ടേന്നു കരുതി പുറത്തുപോയി ഒരു നൂറ്റമ്പതടിച്ച് ധൈര്യം
സംഭരിച്ചുവന്ന്  സിപ്രന്‍ സി ആര്‍ ബാബുവിനോട് ചോദിച്ചു:
''അതേയ്, ബാബൂ, ഈ ഒഞ്ചിയത്ത് എന്താ പ്രശ്‌നം?''
ജ്വലിച്ച കണ്ണുകൊണ്ട് സിപ്രനെ ഒരു നോക്കുനോക്കി ബാബു പറഞ്ഞു:
''അത് രണ്ട് ഇഞ്ചിക്കൃഷിക്കാര് തമ്മിലുള്ള പ്രശ്‌നാണ് ''
അതില്‍ പിന്നെ സിപ്രന്‍ ഒഞ്ചിയത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല...!!!

Saturday, December 24, 2011

ആര്‍ കണ്ണനും മൊണാലിസയും തമ്മിലെന്ത് ?


-എന്നാലും കണ്ണാ, താങ്കള്‍ ഇത്തരക്കാരനാണെന്ന് ഞാന്‍ കരുതിയില്ല കേട്ടോ
-എന്താണ് ബിആര്‍?
-കണ്ണന് കാശിന് യാതൊരു വിലയുമില്ലെന്നോ?
-എന്താ ബിആറിന് അങ്ങനെ തോന്നാന്‍?
-ശ്രീകുമാര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 200 രൂപ ചോദിച്ചപ്പൊ പുല്ലുപോലെയല്ലേ പോക്കറ്റീന്ന്
 പിടക്കണ രണ്ട് നൂറ് രൂപാ നോട്ട് എടുത്തുകൊടുത്തത് !
-എമൗണ്ട് കൂടിപ്പോയതുകൊണ്ട് ഞാന്‍ അത് കൊടുക്കില്ലെന്നാണോ ബിആര്‍
 വിചാരിച്ചത്?
-അങ്ങനെയല്ല. ചുരുങ്ങിയപക്ഷം കണ്ണന്‍ 'വൈ ദിസ് കൊലവെറി കൊലവെറി ഡാ '
 എന്ന പാട്ടെങ്കിലും പാടുമെന്നു കരുതി. അതുണ്ടായില്ലെന്നതോ പോട്ടെ, കാശ്
 കൊടുത്തപ്പോള്‍ കണ്ണന്റെ ചുണ്ടില്‍ മൊണാലിസയുടേതെന്നപോലെ ഒരു
 ഗൂഢസ്മിതവും കണ്ടു! അതിന്റെ അര്‍ത്ഥമാണെനിക്ക് തീരെ പിടികിട്ടാത്തത്....
-അത് പിന്നെ ബിആര്‍ ചെന്ന് സഖാവിനോട് പറയില്ലെങ്കില്‍ അര്‍ത്ഥം ഞാന്‍
 പറഞ്ഞുതരാം.
-ഇതുവരെ ഞാന്‍ അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടോ?
-അതെനിക്കറിയാം. അതുകൊണ്ട് പറയാം. ഒന്നും കാണാണ്ട് കണ്ണന്‍
 കൊളത്തീച്ചാടാറില്ല. എനിക്ക് അത്യാവശ്യം തുണിക്കച്ചവടം  ഉള്ള കാര്യം ബിആറിന്
 അറിയാലോ.
-കുത്താമ്പുള്ളി ഐറ്റംസല്ലേ
-അതുതന്നെ. കഴിഞ്ഞ ഓണക്കാലത്ത് സഖാവ് എനിക്ക് ഒരു ഓഡര്‍ തന്നു.
 ഒരു ഡബ്ള്‍ മുണ്ടും രണ്ട് സെറ്റുമുണ്ടും.
-അതാര്‍ക്കാ രണ്ട് സെറ്റുമുണ്ട്?
-ഒന്ന് അമ്മയ്ക്കും മറ്റേത് വീട്ടില്‍ പണിക്ക് വരുന്ന ചെറുപ്പക്കാരിക്കും.
-അപ്പൊ ഭാര്യക്കില്ലേ ?
-ആവോ. അതെനിക്കറിയില്ല. ആഭ്യന്തരകാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല.
-അതൊരു നല്ല കാര്യമാണ്.
-സഖാവ് ഓഡര്‍ ചെയ്ത മൂന്ന് ഐറ്റത്തിനും കൂടി കമ്പനിവില 525 രൂപ വരും.
 അതിന് ഞാന്‍ സഖാവിന്റെ കൈയീന്ന് എത്രയാ വാങ്ങ്യേന്നറിയോ?
-എത്ര വാങ്ങി?
-ഡിസ്‌ക്കൗണ്ട് കഴിച്ച് 855 രൂപ!
-അമ്പട കണ്ണാ!
-അപ്പൊ ലാഭം 330 രൂപ. അതീന്ന് 200 രൂപ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുത്താലും പിന്നേം  130 രൂപ എന്റെ പോക്കറ്റിലാണ് !!!

Saturday, December 10, 2011

എ പ്രൊസീജ്യറല്‍ ലാപ്‌സ്



ശ്രീകുമാറൊഴികെ കോര്‍ ഗ്രൂപിലെ മറ്റല്ലാവരും തന്നെ അന്ന് അസോസിയേഷന്‍ ഹാളില്‍ഹാജരുണ്ടായിരുന്നു.
(നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പങ്കെടുക്കാന്‍ വേണ്ടി ഡല്‍ഹിയില്‍
പോയിരിക്കയായിരുന്നു ശ്രീകുമാര്‍).
ചില്ലറവില്പന രംഗത്തെ ഫോറിന്‍ ഡയരക്റ്റ് ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ചര്‍ച്ചചെയ്‌തോണ്ടിരിക്കുകയായിരുന്നു കോര്‍ ഗ്രൂപ്പ്.
അതിനിടയ്ക്കാണ് എന്‍ബി ഓടിക്കിതച്ചെത്തി ആ ബോംബ് പൊട്ടിച്ചത്:
അതായത് ഈയിടെ പണിപൂര്‍ത്തിയാക്കിയ എന്‍ബിയുടെ വീടിന്റെ ചുറ്റുമതിലില്‍ ഒരുവിള്ളല്‍ വീണിരിക്കുന്നു !
മുല്ലപ്പെരിയാറിന്റെ  പശ്ചാത്തലത്തില്‍  നോക്കുമ്പോള്‍  അത്യന്തം ഭീതിജനകമായ ഒരു വാര്‍ത്തയായിരുന്നു അത്.
മുല്ലപ്പെരിയാറിലെ വെള്ളമെങ്ങാന്‍ ഒഴുകിവന്ന് മുതുവറയിലെത്തി അവിടെനിന്ന് ലെഫ്റ്റ് തിരിഞ്ഞ്  പുറനാട്ടുകരയെത്തി  വീണ്ടും  അവിടുന്നൊഴുകി  എന്‍ബീടെ    വീടിന്റെ മുമ്പിലെത്തിയെന്നു കരുതുക.  അന്നേരം  മതിലിലെ  വിള്ളലെങ്ങാന്‍ കൂടിപ്പോയാല്‍ എന്താവും സ്ഥിതി?
ആലോചിക്കാനേ വയ്യ.
അതുകൊണ്ടുതന്നെ വാര്‍ത്ത കേട്ടതും കോര്‍ ഗ്രൂപ് പൊസിഷനെടുത്തു.
ആന്റോ തൂമ്പയെടുത്തു.
ഹരിപ്രസാദ് പിക്കാസെടുത്തു.
മേനോന്‍ കോടാലിയെടുത്തു
പറളി തിരുവുളിയെടുത്തു.
സിആര്‍ ബാബു അരിവാളെടുത്തു
മജീദ് ചുറ്റികയെടുത്തു.
ബാലു ചുരികയെടുത്തു.
രാജേന്ദ്രന്‍ ചുരിദാറെടുത്തു.
സേതു സുര്‍ക്കിയെടുത്തു.
കണ്ണന്‍ ചുണ്ണാമ്പെടുത്തു.
സുകുമാരന്‍ ഇരുട്ടെടുത്തു...
പാപ്പുള്ളി കുപ്പിയെടുത്തു.
ആനന്ദന്‍ ഗ്ലാസ്സെടുത്തു.
ഏപ്പി കുടമെടുത്തു.
സോമന്‍ കൂടമെടുത്തു.
ഹസ്സന്‍ കാര്‍പ്പെറ്റെടുത്തു
സിപ്രന്‍ മൂലധനമെടുത്തു.
പണിക്കര്‍ കവടിയെടുത്തു...
ശശികുമാര്‍ ഡയറിയെടുത്തു.
രാജന്‍ ഏസ്റ്റാറെടുത്തു.
ബാക്കിയുണ്ടായിരുന്നവര്‍ അന്നേരം കണ്ണില്‍ കണ്ടതൊക്കെ കൈയിലെടുത്തു.
ഹരിയേട്ടന്‍ മാര്‍ച്ചോര്‍ഡര്‍ കൊടുത്തു:
''എത്രയും  വേഗം പുറനാട്ടുകരയെത്തണം. എന്‍ബീടെ മതിലിന്റെ പണിക്കുറ്റം തീര്‍ക്കണം''.

പക്ഷേ ഈ  തത്രപ്പാടൊക്കെ കണ്ടിട്ടും  യാതൊരു കുലുക്കവുമില്ലാതെ കാരിരുമ്പിന്റെ ഹൃദയവുമായി ഒരാള്‍ അവിടിരിപ്പുണ്ടായിരുന്നു.
തേക്കേല്‍ കേറിയ കൃഷ്ണന്‍ !
ഗോവിന്ദന്‍ മാഷ്‌ടെ പഠനക്ലാസ്സുകള്‍ക്ക് പോയി വന്നതുശേഷം കൃഷ്‌ണേട്ടന്‍
അങ്ങനെയാണ്.
ഏത് കൊടികെട്ടിയ പ്രശ്‌നം വന്നാലും ആള്  ആസ് കൂള്‍ ആസ് കുക്കുമ്പറാണ്.
ഏത്  പ്രശ്‌നത്തേയും   വൈരുദ്ധ്യാത്മക  ഭൗതികവാദത്തിന്റെ  അടിസ്ഥാനത്തില്‍
പരിശോധിച്ച് പടിപടിയായി പരിഹാരം കാണുക എന്ന നിലപാടാണിപ്പോള്‍
പുള്ളിക്കാരന്‍ പിന്‍തുടരുന്നത്.
അനങ്ങാപ്പാറ പോലെ കൈയും കെട്ടിയിരിക്കുന്ന കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍   കണ്ണന് സഹിച്ചില്ല. തെല്ലൊരു ദേഷ്യത്തോടെ കണ്ണന്‍ ചോദിച്ചു:
-സഖാവ് എന്‍ബിയ്ക്ക് ഇത്രയും വലിയ ഒരത്യാഹിതം വന്നിട്ടും കൃഷ്‌ണേട്ടന് എങ്ങനെ ഇങ്ങനെ നിസ്സംഗനായിരിക്കാന്‍ കഴിയുന്നു?
              അന്നേരം കണ്ണന്റെ പുറത്തുതട്ടി ഒരു ചെറുപുഞ്ചിരിയോടെ കൃഷ്‌ണേട്ടന്‍ പറയുകയാണ്:
-സഖാവ് കണ്ണന്‍ ഒരു കാര്യം മനസ്സിലാക്കണം.         ഈ ലോകത്ത്      ഏത് പ്രശ്‌നത്തിനാണ് പരിഹാരമില്ലാത്തത്?      എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ട്.      പക്ഷേ സ്റ്റെപ് ബൈ സ്റ്റെപ്പായിട്ടുവേണം  നമ്മള്‍  ആ  പരിഹാരത്തിലെത്താന്‍.    അല്ലാതെ   എടുത്തുചാടി ഒന്നും ചെയ്തുകൂട.
-ഉവ്വ!   ഇത്തരമൊരു   എമര്‍ജന്‍സി   സിറ്റ്വേഷന്‍   വരുമ്പോഴാണോ  സ്റ്റെപ്പില്‍കേറി   ഇരിക്കണത്?
-അങ്ങനെയല്ല കണ്ണാ. ഞാന്‍ പറയണത് ശ്രദ്ധിച്ച് കേള്‍ക്കൂ. ദൈനംദിനജീവിതത്തില്‍ 
 എന്തെല്ലാം നൂലാമാലകളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്:   വീട് വെയ്ക്കല്‍, അതിര്‍ത്തി മാന്തല്‍,   വേലി കെട്ടല്‍,   കെണറ് കുത്തല്‍,     സ്‌കൂള്‍ അഡ്മിഷന്‍, 
 മണ്ണിടിച്ചില്‍, ചക്കയിടല്‍,  മാങ്ങപറിക്കല്‍, നനകൂട്ടല്‍,    പൂണൂല്‍ക്കല്യാണം, പെണ്ണു
 കാണല്‍, നിശ്ചയതാമ്പൂലം,  ആയനിയൂണ്,  കുടുബക്കോടതി,  പ്രണയം,  ഒളിച്ചോട്ടം,
 പ്രസവത്തിന് കൊണ്ടുപോകല്‍,  മതില് വിള്ളല്‍......... അങ്ങനെ എത്രയോ കാര്യങ്ങള്‍. 
 പക്ഷേ ഇതില്‍ ഏതു കാര്യമുണ്ടായാലും നമ്മള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ  കാര്യം നിങ്ങള്‍ ഇവിടെ ചെയ്തിട്ടില്ല.
-അതേതാണ് ആദ്യം ചെയ്യേണ്ട കാര്യം?
-ശ്രീകുമാറിനെ വിവരമറിയിക്കണം !!!





Sunday, December 4, 2011

ഓരോരോ കണ്ടുപിടുത്തങ്ങളേയ്...



നാളെ ഫീസടയ്ക്കണം
മുണ്ട് വല്ലാണ്ട് മുഷിഞ്ഞിട്ടുണ്ട്
അരി വാങ്ങാറായി
ഇന്ന് ഗ്യാസ് ബുക്ക് ചെയ്യണം
ബൈക്കില്‍ പെട്രോള്‍ റിസര്‍വ്വാണ്. പാതിവഴിയില്‍ പെടരുത്
ഡൈ ചെയ്യാറായി
അയേണ്‍ ബോക്‌സ് നന്നാക്കാന്‍ കൊടുക്കണം
ഇട്ടിരിക്കുന്ന ടീഷര്‍ട്ട് ഒരാഴ്ചയായി ഊരിയിട്ടില്ല
കോല്‍ക്കളിക്ക് 250 രൂപ കൊടുക്കണം
കണ്ണട തപ്പി വെറുതെ സമയം കളയരുത്. അത് പതിവുപോലെ മുഖത്തുതന്നെ കാണും.


ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലൊ.
പക്ഷേ എന്‍ബിത്തിരുമേനിക്ക് നിന്നുതിരിയാന്‍ നേരമില്ല.
ശ്വാസം വിടുന്നതുതന്നെ വല്ലപ്പോഴുമാണ്.
വീട്ടില്‍നിന്നിറങ്ങുന്നതും തിരിച്ചുചെല്ലുന്നതും ഓരോ നേരത്താണ്.
ചെല്ലുന്ന നേരത്ത് സാവിയേയും പിള്ളേരേയും കണ്ടാലായി. അത്ര തന്നെ.
മിക്കവാറും കാണാറില്ല.
അപ്പോള്‍ പിന്നെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്നല്ലേ?
അതിന് സാവിയും ഹരിപ്രിയയും വിഷ്ണുപ്രിയനും കൂടി ഒരു വഴി കണ്ടുപിടിച്ചു....


ഇപ്പോള്‍ എന്‍ബി എപ്പോള്‍ വീട്ടില്‍ ചെന്നാലും മുകളില്‍ പറഞ്ഞ ഏതെങ്കിലുമൊരു
പ്ലക്കാര്‍ഡ് മേശപ്പുറത്തിരിക്കുന്നുണ്ടാവും !!!